എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

ന്യൂഡല്‍ഹി: അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും.

ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായും രൂപീകരിച്ച കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.

രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക ജാഗ്രതയുടെ ആവശ്യകത. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പുറത്തുള്ള പെന്‍ഷന്‍ പദ്ധതികളുടെ ചെലവ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തില്‍ സാധാരണയായി അംഗീകരിക്കുന്ന ശുപാര്‍ശകള്‍ ഉണ്ടാക്കാനിടയുള്ള ആഘാതം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ജേതാവിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട അനിൽകുമാർ ബി എന്ന പേരിലൂടെ ഭാഗ്യശാലി ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചിരുന്നു. പേരിലെ കേരളീയത ഭാഗ്യവാനൊരു മലയാളിയാകാമെന്നും സംശയം ഉയർത്തി.

എന്നാൽ, സകല ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് ദുബായ് ലോട്ടറി അധികൃതർ അനിൽകുമാർ ബി ആരാണെന്ന പൂർണവിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശു കാരനായ അനിൽകുമാർ ബൊള്ളയാണ് ആ ഭാഗ്യശാലി. അബുദാബിയിൽ താമസിക്കുന്ന 29 വയസുകാരനായ ഇന്ത്യൻ പ്രവാസിയാണ് അനിൽകുമാർ ബൊള്ള. ഈ മാസം 18ന് ദുബായ് ലോട്ടറിയായ ലക്കി ഡേയുടെ 23-ാമത് നറുക്കെടുപ്പിലാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്.

വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി അടിച്ചത് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അനിൽകുമാറിനെ തേടിയെത്തിയത്. വാർത്ത കേട്ട് ഞെട്ടിയ അദ്ദേഹത്തിന് തന്റെ സന്തോഷം അടക്കാനായില്ലെന്ന് ലോട്ടറി ഓപ്പറേറ്റർ പറയുന്നു ദുബായ് ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന് തനിക്ക് തോന്നിയെന്നും സന്ദേശം വീണ്ടും ആവർത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെന്നും അനിൽകുമാർ ബൊള്ള പ്രതികരിച്ചു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. തന്റെ ഭാഗ്യത്തിന് പിന്നിൽ അമ്മയുടെ അനുഗ്രഹം ഉണ്ടെന്നാണ് അനിൽകുമാർ വിശ്വസിക്കുന്നത്.

ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

ഡല്‍ഹി: കേസിലെ ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീംകോടതി. കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസില്‍ പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. കേസില്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം, പുതിയ ഫീച്ചറുമായി പേടിഎം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം, പുതിയ ഫീച്ചറുമായി പേടിഎം

മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന വിധം താഴെ:

പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തുറക്കുക

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ഇടപാടുകള്‍ തല്‍ക്ഷണം നടത്തുന്നതിന് എസ്എംഎസ് വഴി നമ്പര്‍ വെരിഫൈ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പറിനെ ലിങ്ക് ചെയ്യിക്കുക എന്നതാണ് അടുത്ത പടി.

ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ ഇറക്കുമതിക്ക് മേലുള്ള അമേരിക്കന്‍ തീരുവ 20 ശതമാനത്തിലും താഴെയായി കുറയ്ക്കുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 87.60 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം വര്‍ധിച്ചിരുന്നു.

എന്നാല്‍ ഇത് താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ രൂപ വീണ്ടും ശക്തിയാര്‍ജിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

ചണ്ഡീഗഢ്: കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിറയാറുള്ള പൃഥ്വി ഷാ രഞ്ജിയില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി കളം വാണു. ചണ്ഡീഗഢിനെതിരായ രഞ്ജി പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 141 പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിയ പൃഥ്വി രഞ്ജിയില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 1985ല്‍ രവി ശാസ്ത്രി നേടിയ 123 പന്തില്‍ ഇരട്ട സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. റെക്കോര്‍ഡ് പട്ടികയില്‍ രവി ശാസ്ത്രിയ്ക്കു പിന്നില്‍ പൃഥ്വി തന്റെ പേരെഴുതി ചേര്‍ത്തു.

72 പന്തിലാണ് പൃഥ്വി സെഞ്ച്വറിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ ഏഴാമത്തെ സെ‍ഞ്ച്വറി നേട്ടമാണിത്. പിന്നാലെയാണ് 141 പന്തിൽ ഇരട്ട ശതകം തൊട്ടത്.

മുംബൈ ടീം വിട്ട് ഈ സീസണിലാണ് പൃഥ്വി മഹാരാഷ്ട്രയ്ക്കായി കളിക്കാനിറങ്ങിയത്. അവര്‍ക്കായി താരം കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. ആദ്യ ഇന്നിങ്‌സില്‍ 8 റണ്‍സില്‍ പുറത്തായി പൃഥ്വി രണ്ടാം ഇന്നിങ്‌സിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. മത്സരത്തില്‍ 156 പന്തുകള്‍ നേരിട്ട് പൃഥ്വി 222 റണ്‍സുമായി മടങ്ങി. 29 ഫോറും 5 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

സമീപ കാലത്ത് കരിയറില്‍ വിവാദങ്ങളും തിരിച്ചടികളുമായി നില്‍ക്കുന്ന പൃഥ്വിയ്ക്ക് ഈ ഇരട്ട സെഞ്ച്വറി പുതിയ ജീവശ്വാസമാണ്. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പൃഥ്വി കൃത്യമായി പരിശീലനത്തിനെത്താതെയും മറ്റും നിരന്തരം വിവാദങ്ങളില്‍പ്പെടാറുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം കിട്ടിയിട്ടും മുതലാക്കാന്‍ സാധിക്കാതെ വന്ന താരത്തിനു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമിലും കളിക്കാനും സാധിച്ചിരുന്നില്ല. മെഗാ ലേലത്തില്‍ താരം അണ്‍സോള്‍ഡായിരുന്നു.

അതിനിടെയാണ് ഈ സീസണില്‍ താരം മുംബൈ ടീം വിടാന്‍ തീരുമാനിച്ചത്. മതിയായ അവസരം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൃഥ്വി മഹാരാഷ്ട്ര ടീമിലേക്ക് ചേക്കേറിയത്.

ഈ മാസം 15നു കേരളത്തിനെതിരെ തിരുവനന്തപുരത്തു നടന്ന രഞ്ജി പോരിലാണ് താരം മഹാരാഷ്ട്രയ്ക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സെടുത്തു തിളങ്ങി. പിന്നാലെയാണ് രണ്ടാം പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി.

59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4631 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 379 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.