ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, എണ്ണ വില 75 ഡോളര്‍ കടന്ന് കുതിക്കുന്നു

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, എണ്ണ വില 75 ഡോളര്‍ കടന്ന് കുതിക്കുന്നു

ഡല്‍ഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് വിലയില്‍ 1.24 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

സംഘര്‍ഷത്തിന് തുടക്കമിട്ട് ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ച ഉടന്‍ തന്നെ വില കുതിച്ചുയരുന്നതാണ് കണ്ടത്. ബാരലിന് എട്ടുശതമാനം വില വര്‍ധനയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധന തുടരുന്ന കാഴ്ചയാണ് ദൃശ്യമായത്. വെള്ളിയാഴ്ച ബാരലിന് 74 ഡോളര്‍ കടന്നാണ് മുന്നേറിയത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ ഭാവിയില്‍ എണ്ണവില നൂറ് ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബാരലിന് 120 ഡോളര്‍ വരെ ഉയരാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ പ്രവചിച്ചത്.

ഇന്ത്യ പ്രമുഖ എണ്ണ ഇറക്കുമതി രാജ്യമാണ്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 85 ശതമാനവും പരിഹരിക്കുന്നത് പുറത്തുനിന്ന് ഇറക്കുമതി ചെയ്താണ്. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാത്തത്. എന്നാല്‍ സംഘര്‍ഷം കടുത്ത് എണ്ണവിതരണത്തില്‍ തടസ്സം നേരിട്ടാല്‍ ആഗോള തലത്തില്‍ ഇനിയും എണ്ണവില ഉയരും. ഇത് ഇന്ത്യയുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് രാജ്യത്ത് ഇന്ധനവില വര്‍ധനയ്ക്ക് കാരണമായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും

ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളില്‍ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.

മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ അഞ്ച് യുക്രൈന്‍ സ്വദേശികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ ആകെ മരണം 13 ആയി. ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രയേല്‍ പൊലീസ് അറിയിച്ചു.

ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഹൈഫയില്‍ വന്‍ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ തംറയില്‍ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതില്‍ ഇറാന്‍ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

എണ്ണപ്പാടവും പ്രതിരോധ മന്ത്രാലയ ആസ്ഥാനവും ആക്രമിച്ച് ഇസ്രയേല്‍; 200ലധികം മിസൈലുകള്‍ വര്‍ഷിച്ച് ഇറാന്റെ തിരിച്ചടി

പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി, ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. ഇസ്രയേല്‍ ഇറാനെതിരെ വിപുലമായ ആക്രമണമാണ് നടത്തിയത്. പ്രധാനമായി ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇതിന് മറുപടിയെന്നോണം ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തി.

ടെഹ്റാന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.

പുലര്‍ച്ചെ ഇസ്രയേലിലെ ടെല്‍അവീവില്‍ അടക്കം ഇറാന്‍ വീണ്ടും ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ അപകട സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. രണ്ടു രാജ്യങ്ങളിലും ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതുവരെയുള്ളതിനേക്കാള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നതാന്‍സ്, ഇസ്ഫഹാന്‍, ടെഹ്റാന്‍ തുടങ്ങിയ നഗരങ്ങളിലെ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വിപുലമായ വ്യോമാക്രമണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

നിരവധി ഉന്നത ഇറാനിയന്‍ ജനറല്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ടെഹ്റാനില്‍ നിന്ന് വേഗത്തിലുള്ളതും ശക്തവുമായ മറുപടി ഉണ്ടായി. 24 മണിക്കൂറിനുള്ളില്‍ ഇറാന്‍ 200-ലധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തു. നിലവിലെ സാഹചര്യങ്ങള്‍ ‘ന്യായീകരിക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ അവര്‍ പിന്‍വലിച്ചു. ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, പ്രതികരണം ‘കൂടുതല്‍ കഠിന’മാകുമെന്നും ഇസ്രയേലിന്റെ പ്രാദേശിക സഖ്യകക്ഷികളുടെ സൈനിക താവളങ്ങള്‍ ഇതില്‍ ഉള്‍പ്പെടാമെന്നും ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴു മരണം. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ആറു തീര്‍ത്ഥാടകരും പൈലറ്റും അപകടത്തില്‍ മരിച്ചു. അഞ്ചു മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്.

ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് രാവിലെ 5. 20 ന് പറന്നുയര്‍ന്ന ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഗൗരികുണ്ഡിലെ കാട്ടില്‍ തകര്‍ന്നു വീണത്. 10 മിനിറ്റ് പറന്ന വിമാനം ഗൗരികുണ്ഡിനും സോനപ്രയാഗിനും മധ്യേ തകര്‍ന്ന് തീപിടിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്ന് രുദ്രപ്രയാഗ് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസര്‍ നന്ദന്‍ സിങ് രാജ്‌വാര്‍ അറിയിച്ചു. ദുരന്തത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കല്‍; സമയപരിധി ഒരുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കല്‍; സമയപരിധി ഒരുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ 2026 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഇന്ന് (ജൂണ്‍ 14) സമയപരിധി അവസാനിക്കാനിരിക്കേയാണ് ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി യുഐഡിഎഐ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയത്.

ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി വീണ്ടും നീട്ടിയില്ലായിരുന്നുവെങ്കില്‍ ജൂണ്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരുമായിരുന്നു. ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത് എന്ന് യുഐഡിഎഐ അറിയിച്ചു.

മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

വൈകിക്കേണ്ട; നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം ഇതാണ്

വൈകിക്കേണ്ട; നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം ഇതാണ്

ഇറാൻ – ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നു. കഴിഞ്ഞ എട്ട് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.45 എന്ന നിലയിലായിരുന്നു വ്യാപാരം നടക്കുന്നത് . ഇത് യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് . ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഈ സമയം നാട്ടിലേക്ക് പണമയക്കുകയാണെങ്കിൽ മികച്ച വിനിമയ നിരക്ക് ലഭിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമാനമായ രീതിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു ബഹ്‌റിൻ ദിനാറിന്റെ ഇന്നത്തെ വില 86.18 ആണ്. ഒരു ഒമാൻ റിയാലിന്റെ ഇന്നത്തെ വില 224.32 യും സൗദി റിയാൽ 22.99 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.

എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുക എന്നാണ് വിലയിരുത്തൽ. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില 10% വർധിച്ചിരുന്നു. ഇത് വലിയ തിരിച്ചടി ആകുമെന്നാണ് കണക്ക് കൂട്ടുന്നത്. എണ്ണ ഇറക്കുമതിയിൽ വരുന്ന ചെലവുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിൽ ഏറ്റവും ആശങ്ക ഉളവാക്കുന്ന ഘടകം ആകുമെന്ന് വിദഗ്‌ദ്ധർ അവകാശപ്പെട്ടു.