അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ (Ahmedabad Air India Crash)മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ട്. 11 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് തീ ഉയര്‍ന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.

അഹമ്മദാബാദ് വിമാന അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അഹമ്മദാബാദ് വിമാന അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അഹമ്മദാബാദ് വിമാന അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരണപ്പെട്ടതായി സിറ്റി പോലീസ് കമ്മീഷണർ.ഗുജറാത്ത് പോലീസ് ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഭാര്യയും മരിച്ചവരിൽ പെടുന്നു. അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ ഉണ്ടായിരുന്ന അഞ്ചു ഡോക്ടർമാരും മരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുമോ? വ്യക്തത വരുത്തി കേന്ദ്രം

ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന റിപ്പാര്‍ട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്.

3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ചെറിയ യുപിഐ പേയ്മെന്റുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുമെങ്കിലും, വലിയ ഇടപാടുകള്‍ക്ക് വ്യാപാരി ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ് വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍. 2020 ജനുവരിയില്‍ നടപ്പിലാക്കിയ സീറോ-എംഡിആര്‍ നയത്തിന് ബദലായാണ് ഈ മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം അറിയിച്ചു.

അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

പറയുന്നയര്‍ന്നതിന് പിന്നാലെ ‘മെയ്‌ഡേ..’ സന്ദേശം, ശേഷം നിശബ്ദത; വിമാനം തകര്‍ന്നത് ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനകം

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ട് മുന്‍പ് അപായ സന്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ 171 വിമാനത്തിലെ പൈലറ്റ് അപായ സൂചനയായ മെയ്‌ഡെ കോള്‍ നല്‍കിയതെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ നീണ്ട നിശബ്ദതയായിരുന്നു ഉണ്ടായതെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ടേക്ക് ഓഫ് ചെയ്ത് 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 വര്‍ഷം പഴക്കമുള്ള ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെടുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ബോയിങ് വിമാനം അപകടത്തില്‍പ്പെടുന്നത്. പൈലറ്റ് സുമിക്ക് സഭര്‍വാള്‍, കോ പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇരുവരും പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്നും ഡിജിസിഎ വിശദീകരിക്കുന്നു.

വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അപകടം ഉണ്ടായതായാണ് വിവരം.

പ്രദേശത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം പതിച്ചത്. വിമാന യാത്രികരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുള്‍പ്പെടെ ഉണ്ടെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് വന്‍ തോതില്‍ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും

വിമാന ദുരന്തത്തിന് ഇരയായവരില്‍ മലയാളി യുവതിയും

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശി രഞ്ജിത ആര്‍ നായര്‍ (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോപകുമാരന്‍ നായര്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത യുകെയില്‍ ജോലിക്ക് പോകുകയായിരുന്നു.

വിമാനത്തില്‍ 104 പുരുഷന്‍മാര്‍, 112 സ്ത്രീകള്‍, 12 കുട്ടികള്‍, രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. സര്‍ര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.

യാത്രക്കാരനായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരില്‍ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു.

അഹമ്മദാബാദിലെ വിമാനദുരന്തം അതിവ ദുഃഖകരമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ രാഷ്ട്രപതി തന്റെ ചിന്തകളും പ്രാര്‍ഥനകളും ദുരിതബാധിതര്‍ക്കൊപ്പമാണെന്നും മുര്‍മു പറഞ്ഞു.

അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകള്‍ക്ക് അതീതമായി ഹൃദയഭേദകമാണിത്.

അഹമ്മദാബാദ് വിമാന അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 242 യാത്രക്കാര്‍

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌.

വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു.

തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.