ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ

ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ

ചെന്നൈ: ഐആർസിടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ജൂലായ് ഒന്നു മുതൽ പുതിയ അപ്ഡേറ്റ് നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ഇതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താൽ മതി.

എന്നാൽ, ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. അംഗീകൃത ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്കും ബുക്കിംഗ് സമയത്ത് ഉപയോക്താവ് ഒടിപി നൽകണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും, എസി ഇതര ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയുമാണ് തൽക്കാൽ ബുക്കിംഗ് നടക്കുന്നത്. തത്കാൽ ബുക്കിംഗുകളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും അവശ്യക്കാർക്ക് മാത്രം തൽക്കാൽ സൌകര്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.

മധുവിധു കൊലപാതകം: രാജ കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു?, ദുരൂഹത തുടരുന്നു

മധുവിധു കൊലപാതകം: രാജ കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു?, ദുരൂഹത തുടരുന്നു

ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോനത്തെയും നാലു കൂട്ടാളികളെയും പിടികൂടിയതോടെ കേസ് തെളിയിച്ചിരിക്കുകയാണ് മേഘാലയ പൊലീസ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം മെയ് 25ന് സോനം ജന്മനാടായ ഇന്‍ഡോറില്‍ തിരിച്ചെത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം വാരാണസിയിലേക്ക് പോകുന്നതിന് മുന്‍പ് ഇന്‍ഡോറില്‍ എത്താനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

‘സോനം ഇന്‍ഡോറില്‍ എത്തി മെയ് 25 നും 27 നും ഇടയില്‍ ദേവാസ് നാക പ്രദേശത്തെ ഒരു വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇന്‍ഡോറില്‍ തിരിച്ചെത്തിയ സമയത്ത് കാമുകന്‍ രാജ് കുഷ്വാഹയെ കാണുകയും തുടര്‍ന്ന് ദേവാസ് നാകയ്ക്ക് സമീപമുള്ള ഒരു വാടക മുറിയില്‍ സോനത്തിന് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കിയതായും സംശയിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം രാജ് കുഷ്വാഹ സോനത്തെ ടാക്‌സിയില്‍ കയറ്റി വാരാണസിയിലേക്ക് അയച്ചു. തുടര്‍ന്ന്, ജൂണ്‍ 8-9 തീയതികളില്‍ പുലര്‍ച്ചെ 1:15 ഓടെ കിഴക്കന്‍ യുപിയിലെ നന്ദ്ഗഞ്ചില്‍ (ഗാസിപൂര്‍) വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ സോനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിച്ചിട്ടില്ല.’- പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ജൂണ്‍ 8 ന് വാരാണസി ഐഎസ്ബിടിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ബസില്‍ സോനം കയറുകയും എന്നാല്‍ രാജ് കുഷ്വാഹയെയും മറ്റ് മൂന്ന് പേരെയും ഇന്‍ഡോറില്‍ ആ രാത്രിയില്‍ അറസ്റ്റ് ചെയ്തതായി അറിഞ്ഞപ്പോള്‍ ഏകദേശം 65 കിലോമീറ്റര്‍ സഞ്ചരിച്ച് നന്ദ്ഗഞ്ചിനടുത്തുള്ള ധാബയ്ക്ക് സമീപം ഇറങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വാരാണസി ഐഎസ്ബിടിയില്‍ ബസില്‍ കയറുന്നതിന് മുമ്പ് ഇവര്‍ രണ്ട് യുവാക്കളുമായി സംസാരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായും പൊലീസ് പറയുന്നു. രണ്ടാമത്തെ സാധ്യത കൃത്യമാണെങ്കില്‍, അവര്‍ എന്തിനാണ് ഗോരഖ്പൂരിലേക്ക് പോയത് എന്ന ചോദ്യവും പൊലീസിനെ വലയ്ക്കുന്നുണ്ട്.

മുന്‍പ്, ഒളിവില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ഗോരഖ്പൂറിനെയാണ് ആശ്രയിച്ചിരുന്നത്. പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൂചനകളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

കൂടുതല്‍ അന്വേഷണത്തില്‍ രാജധാനി എക്‌സ്പ്രസ് വഴി ഡല്‍ഹിയില്‍ നിന്ന് മേഘാലയയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ മൂന്ന് സഹായികളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്ക് 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും (ഒരു കീപാഡ്, ഒരു ആന്‍ഡ്രോയിഡ്) രാജ് കുഷ്വാ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. മെയ് 20-23 കാലയളവില്‍ ഗുവാഹത്തിയില്‍ നിന്ന് രാജ രഘുവംശിയുടെ മരണം വരെ ദമ്പതികളെ കൂട്ടാളികള്‍ പിന്തുടരുമ്പോള്‍ സോനത്തില്‍ നിന്ന് തത്സമയ ലൊക്കേഷനും ഫോട്ടോകളും ആന്‍ഡ്രോയിഡ് ഫോണിന് ലഭിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മെയ് 23 ന് രാജയെ പിന്നില്‍ നിന്ന് തലയ്ക്ക് ആക്രമിച്ചതായി കൂട്ടുപ്രതി വിശാല്‍ സമ്മതിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ വിശാലിന്റെ ഇന്‍ഡോറിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചതായി ഇന്‍ഡോര്‍-മേഘാലയ സംയുക്ത അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പൂനം ചന്ദ് യാദവ് പറഞ്ഞു. വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെല്ലാം രാജ് കുഷ്വായുടെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലുടനീളം സോനം രാജ് കുഷ്വായുടെ അക്കൗണ്ടിലൂടെ ഇടപാടുകള്‍ നടത്തിയിരുന്നതായി ഡിജിറ്റല്‍ പേയ്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. കേസിലെ നാല് കൂട്ടുപ്രതികളും രാജ രഘുവംശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ കൊലപ്പെടുന്ന സമയത്ത് സോനം അവിടെ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്സ്എഫ്‍ജി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.

റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്. കാനഡയില്‍ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തില്‍ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ രണ്ട് വീതം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി.

നിഫ്റ്റി ഐടി, മീഡിയ, പൊതുമേഖ ബാങ്കുകള്‍ എന്നി സെക്ടറുകളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ ഓഹരികളാണ് പ്രധാനമായി മുന്നേറുന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തിലാണ്.

പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ

ലഖ്നൗ: ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്ത് 60 വയസുകാരൻ. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി, പൊലീസിന്‍റെ സഹായത്തോടെ ഇഷ് മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചു.

‘ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു” – ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, നിരോധനാജ്ഞ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, നിരോധനാജ്ഞ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് അടുത്ത അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ശനിയാഴ്ച രാത്രി 11. 45 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ബിഷ്ണുപൂര്‍ ജില്ലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ഥൗബല്‍, കാചിങ് ജില്ലകളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.

സാമൂഹിക വിരുദ്ധര്‍ വിദ്വേഷ പരാമര്‍ശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണക്കാക്കിയാണ് നടപടിയെന്ന് ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ എ കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് വെച്ചിരുന്നു.

വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍, മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു.