ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ഉയർന്നതോടെ ജാഗ്രത നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ചൂട് കനക്കുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശം. ഉഷ്ണ തരംഗ സാധ്യതയും നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ദില്ലിയില്‍ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും താപനിലയും ഈര്‍പ്പവും സംയോജിപ്പിക്കുന്ന താപസൂചിക 51.9 ഡിഗ്രിയായി ഉയര്‍ന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ താപനില വീണ്ടും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.

കനത്ത ചൂടിനൊപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ദില്ലിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

മുംബൈ: പൈലറ്റായ മകൻ വിമാനം പറത്താനായി വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ പുഷ്കരാജ് സഭർവാൾ വലിയ ആശ്വാസത്തിലായിരുന്നു. കാരണം രോ​ഗിയായ തന്നെ പരിചരിക്കാൻ മകൻ പൈലറ്റ് ജോലി ഉപേക്ഷിക്കുകയാണെന്നു അറിഞ്ഞതാണ് അയാൾക്ക് ആശ്വസമായത്. എന്നാൽ ആ സന്തോഷത്തിനു അല്പായുസായിരുന്നു. രോ​ഗക്കിടക്കയിൽ കിടക്കുന്ന അച്ഛന് മകന്റെ മരണ വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടി വന്നത്.

ഇന്നലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു ദുരന്തമുണ്ടായപ്പോൾ 88 വയസുള്ള പുഷ്കരാജിന്റെ മകൻ സുമിത് സഭർവാളാണ് വിമാനം പറത്തിയ പൈലറ്റുമാരിൽ ഒരാൾ. മകൻ ലണ്ടനിലെത്തിയാലുടൻ ഫോൺ ചെയ്യാമെന്നു അറിയിച്ച ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇനി ആ ഫോൺ കോൾ വരില്ല. പരിചരിക്കാൻ മകനും. അവിവാഹിതനായ സുമിതിനു പിതാവായിരുന്നു എല്ലാം. ആ അച്ഛനാകട്ടെ മകനും. രണ്ട് വർഷം മുൻപ് സുമിതിന്റെ അമ്മ മരിച്ചതോടെ രോ​ഗിയായ പിതാവിന് മകനല്ലാതെ മറ്റാരും ആശ്രയമില്ലായിരുന്നു. സുമിത് ജോലിക്കു പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചായിരുന്നു. അതോടെയാണ് ഇനി ജോലി ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കാമെന്ന തീരുമാനത്തിലേക്ക് സുമിത് എത്തിയത്. എന്നാൽ വിധി കരുതിയത് മറ്റൊന്നായിരുന്നു.

സുമിത് സഭർവാൾ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ കൂടിയായിരുന്നു. അദ്ദേഹത്തിന് 8,000ത്തിലധികം മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. വിമാനങ്ങളുടെ സുരക്ഷാ പരിശോധനകളിൽ അദ്ദേഹം പങ്കാളിയായിരുന്നുവെന്നും ക്യാപ്റ്റൻ രൺധാവെ ഓർമിച്ചു.

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

അഹമ്മദാബാദ്: 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുപ്രധാന തീരുമാനം ഉണ്ടാകുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നു,

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. ഹോസ്റ്റല്‍ സമുച്ചയത്തില്‍ മരിച്ചവരില്‍ നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയുമുണ്ട്.

ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രികരില്‍ ഓരോരുത്തര്‍ക്കും1.8 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും!

യാത്രികരില്‍ ഓരോരുത്തര്‍ക്കും1.8 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും!

ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ വലിയ വിമാന ദുരന്തങ്ങളില്‍ ഒന്നാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്റിലുള്ളിലാണ് അപകടത്തില്‍പ്പെട്ടത്. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്ന് പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിന് മുകളില്‍ പതിക്കുകയായിരുന്നു. എയര്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, മരിച്ച ഓരോ യാത്രികനും നഷ്ടപരിഹാരമായി 151,880 സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍) നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥമാണ്. നിലവിലെ വിനിമയ നിരക്കില്‍ ഏകദേശം 1.8 കോടി രൂപ വരും.

അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്. ഐഎംഎഫ് ആണ് ഇതിന് രൂപം നല്‍കിയത്. എസ്ഡിആറിന്റെ മൂല്യം അഞ്ച് അന്താരാഷ്ട്ര കറന്‍സികളില്‍ നിന്നാണ് കണക്കാക്കുന്നത് – യുഎസ് ഡോളര്‍, യൂറോ, ചൈനീസ് റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ്. ഒരു എസ്ഡിആറിന്റെ മൂല്യം 120 രൂപയാണ്. അപകടത്തിന് ആരാണ് ഉത്തരവാദിയെന്ന് പരിഗണിക്കാതെ, ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് ഈ നഷ്ടപരിഹാരം നല്‍കണമെന്നാണ് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നത്.

ടാറ്റ ഗ്രൂപ്പ് ഇതുവരെ ഓരോ യാത്രക്കാരനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനപകടത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍, ലഗേജ് നഷ്ടപ്പെടല്‍, മരണങ്ങള്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം എല്ലാ രാജ്യങ്ങളിലും ന്യായവും ഒരുപോലെയുള്ളതാണെന്നും ഉറപ്പാക്കാനാണ് കണ്‍വെന്‍ഷന്‍. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനിലെ നിശ്ചിത ബാധ്യതാ പരിധിയെ അടിസ്ഥാനമാക്കി, യാത്രക്കാര്‍ക്ക് മാത്രം എയര്‍ ഇന്ത്യ നഷ്ടപരിഹാരമായി 377 കോടി രൂപയില്‍ കൂടുതല്‍ നല്‍കേണ്ടി വരും. ക്രൂ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്ടപരിഹാര ബാധ്യത കൂടും. മൊത്തം ബാധ്യത 412 കോടി രൂപയ്ക്ക് മുകളില്‍ വരാം.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് നിലക്കൊള്ളുന്നത്. കണ്‍വെന്‍ഷന്‍ പ്രകാരം മരണത്തിനോ പരിക്കിനോ ഉള്ള വ്യവസ്ഥകള്‍ക്ക് കീഴില്‍ ക്രൂ അംഗങ്ങള്‍ സാധാരണയായി ഉള്‍പ്പെടാറില്ല. തൊഴിലാളി നഷ്ട പരിഹാര നിയമങ്ങള്‍, തൊഴില്‍ കരാറുകള്‍ അല്ലെങ്കില്‍ ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ബാധകമായ വ്യോമയാന-നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയ്ക്ക് കീഴിലാണ് സാധാരണയായി ക്യൂ അംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറ്.

ഇതിന് പുറമേ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, മരിച്ചയാളുടെ പ്രായം, വരുമാനം, ആശ്രിതരുടെ എണ്ണം, മറ്റ് വ്യക്തിപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, എസ്ഡിആര്‍ പരിധിക്ക് മുകളിലുള്ള നഷ്ടപരിഹാരം കോടതികള്‍ക്ക് ഉത്തരവിടാവുന്നതാണ്. എന്നാല്‍ ഇത് ലഭിക്കുന്നതിന് കുടുംബങ്ങള്‍ കോടതിയില്‍ വിമാനക്കമ്പനിയുടെ തെറ്റ് സ്ഥാപിക്കേണ്ടതായി വരും.

മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, ശവസംസ്‌കാരച്ചെലവുകള്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവിതച്ചെലവുകള്‍ പോലുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് കാലതാമസമില്ലാതെ മുന്‍കൂറായും തുക നല്‍കണം. ഈ മുന്‍കൂര്‍ പേയ്മെന്റുകള്‍ 16,000 എസ്ഡിആറില്‍ കുറയാത്തതോ ഒരു യാത്രക്കാരന് ഏകദേശം 18 ലക്ഷം രൂപയോ ആയിരിക്കണം. ഔദ്യോഗിക അന്വേഷണം അവസാനിക്കുന്നതിന് മുമ്പുതന്നെ ഈ തുക ഉടന്‍ കൈമാറേണ്ടതാണ്.

ഇതിന് പുറമേ വിമാനം കത്തിനശിച്ചതും എയര്‍ഇന്ത്യയുടെ നഷ്ടം വര്‍ധിപ്പിക്കുന്നു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നത്. ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണിത്. വിമാനം വാങ്ങുന്ന സമയത്ത് വിമാനത്തിന്റെ ഏകദേശ ചെലവ് 125 മില്യണ്‍ മുതല്‍ 175 മില്യണ്‍ ഡോളര്‍ വരെയായിരുന്നു. അതായത് ഏകദേശം 1,040 കോടി മുതല്‍ 1,450 കോടി രൂപ വരെ. നിലവില്‍ എയര്‍ഇന്ത്യയുടെ കൈവശം ഏകദേശം 30 ഡ്രീംലൈനറുകള്‍ ഉണ്ട്. 2012 മുതല്‍ ഈ വിമാനങ്ങള്‍ പറത്തുന്നുണ്ട്.

‘എയര്‍ ഇന്ത്യ വിമാനാപകടം പോലുള്ള സംഭവങ്ങള്‍ ടോട്ടല്‍ ലോസിലേക്ക് നയിച്ചേക്കാം. അതായത് വിമാനം പൂര്‍ണ്ണമായും നശിച്ചു, നന്നാക്കാന്‍ കഴിയില്ല, വീണ്ടെടുക്കാന്‍ കഴിയുന്ന ഭാഗങ്ങളില്ല എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ ഏകദേശം 13 കോടി ഡോളര്‍ നഷ്ടം സംഭവിക്കാം. വിമാനത്തിന് 8 കോടി ഡോളറും ബാധ്യതകള്‍ക്ക് 5 കോടി ഡോളറും വരാം’- അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സ് ബിസിനസ് മേധാവി സൗരവ് ദാസ് പറയുന്നു.

വിമാനം ഒരു മെഡിക്കല്‍ കോളേജ് കാമ്പസിലാണ് ഇടിച്ചുകയറിയത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി നാശനഷ്ടങ്ങളുടെ ബാധ്യതയെ കുറിച്ച് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നില്ല. അത്തരം കേസുകളില്‍ സാധാരണയായി അധികാരപരിധി അനുസരിച്ച് വ്യോമയാന-നിര്‍ദ്ദിഷ്ട ബാധ്യതാ കണ്‍വെന്‍ഷന്‍ അനുസരിച്ച് ആണ് നഷ്ടം നിര്‍ണയിക്കുന്നത്.

വിമാന ദുരന്തം; അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

വിമാന ദുരന്തം; അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ; യുഎസ്, ബ്രിട്ടീഷ് വി​ദ​ഗ്ധരും

ന്യൂഡൽഹി: അഹമ്മദാബാ​ദ് വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റി​ഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലം സന്ദർശിച്ചു.

യുഎസിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കും. ഇന്ത്യയുടെ അന്വേഷണ സംഘത്തെ സഹായിക്കാനാണ് വി​ദ​ഗ്ധ സംഘത്തെ അയക്കുന്നതെന്നു എൻടിഎസ്ബി വ്യക്തമാക്കി. അന്വേഷണത്തിലെ മുഴുവൻ കണ്ടെത്തലുകളും ഇന്ത്യൻ സർക്കാരിനു കൈമാറുമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റി​ഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റി​ഗേഷൻ ബ്രാഞ്ചും (എഎഐബി) അറിയിച്ചിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ​ദുരന്തമുണ്ടായ അഹമ്മദാബാദിലെത്തും. രാവിലെ എത്തുന്ന അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിക്കും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ നേരിൽ കാണും.

വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ട്. 11 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് തീ ഉയര്‍ന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.

‘അവരുടെ ലണ്ടന്‍ സ്വപ്‌നം വിധി തട്ടിയെടുത്തു’; വിമാനദുരന്തത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍

‘അവരുടെ ലണ്ടന്‍ സ്വപ്‌നം വിധി തട്ടിയെടുത്തു’; വിമാനദുരന്തത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍

അഹമ്മദാബാദ്: ജീവിതത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ പോയ ഒരു കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് രാജസ്ഥാന്‍. ബന്‍സ്വരയില്‍ നിന്നുള്ള കുടുംബമാണ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഓര്‍മ്മയായത്. മരണം സ്ഥിരീകരിച്ച 10 രാജസ്ഥാന്‍ സ്വദേശികളില്‍ അഞ്ചുപേരും പ്രതീക് ജോഷിയും കുടുംബാംഗങ്ങളുമാണ്.

പ്രതീക് ജോഷി കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനിലാണ് താമസിക്കുന്നത്. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ ജോഷി തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിദേശത്ത് ഭാവി കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഒടുവില്‍ ഈ ആഴ്ച യാഥാര്‍ത്ഥ്യമാകാനിരിക്കെയാണ് വിധി ഇവര്‍ക്ക് എതിരായത്.

പ്രതീക് ജോഷിയുടെ ഭാര്യ കോമി വ്യാസ് ഡോക്ടറാണ്. പ്രതീക് ജോഷിയുടെ ലണ്ടന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം മുന്‍പ് ഇവിടത്തെ ജോലിയില്‍ നിന്ന് കോമി വ്യാസ് രാജി വെച്ചിരുന്നു. അഞ്ച് വയസ്സുള്ള ഇരട്ട പെണ്‍മക്കള്‍ ഉള്‍പ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബം ഒന്നടങ്കം വിമാനദുരന്തത്തില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.’നഗരം മുഴുവന്‍ ദുഃഖത്തിലാണ്,’- ഒരു അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞു.