ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട
സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.

പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചു; യൂട്യൂബ് വരുമാനവും വിദേശയാത്രകളും തമ്മില്‍ പൊരുത്തക്കേട്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചു; യൂട്യൂബ് വരുമാനവും വിദേശയാത്രകളും തമ്മില്‍ പൊരുത്തക്കേട്

ഡല്‍ഹി: പാകിസ്ഥാന് വേണ്ടി ഇന്ത്യയില്‍ ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ ഇടപെടലുകള്‍ ദുരൂഹത വര്‍ധിക്കുന്നു. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജ്യോതി നടത്തിയ യാത്രകളുടെ വിവരങ്ങളും ഇവരുടെ സാമ്പത്തിക സ്രോതസുകളും ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പുള്‍പ്പെടെ നിരവധി തവണ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി ഹരിയാന പൊലീസ് പറയുന്നു. ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ള വിവരങ്ങളും ലഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയുടെ ചൈന യാത്രയും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ഇവര്‍ നടത്തിയ പാക്ക് സന്ദര്‍ശനത്തിന്റെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ജ്യോതി മല്‍ഹോത്രയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായും യൂട്യൂബ് ഇന്‍ഫ്‌ളുവര്‍സര്‍മാരുമായും ജ്യോതി നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങളെ കുറിച്ച് ജ്യോതിയും പാക്ക് ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചിരുന്നു എന്നും വ്യക്തമായതായി

ഹിസാര്‍ പോലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ സാവനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പുറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ പാക്ക് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വാധീനിക്കുന്നു എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും ഹരിയാന പൊലീസ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ജ്യോതിയെ ഉപയോഗിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ജ്യോതിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യൂട്യൂബ് വരുമാനവും ജ്യോതി നടത്തിയ വിദേശ യാത്രകളും തമ്മിലുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. 33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്. യൂട്യൂബ് വരുമാനം കൊണ്ട് ഇത്രയും വിദേശ യാത്രകള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണു പൊലീസ്. ഇതാണ് മറ്റ് സാധ്യതകള്‍ പരിശോധിക്കുന്നതിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ജ്യോതിയെ വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം, ജ്യോതി മല്‍ഹോത്രയ്ക്ക് എതിരായ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കുടുംബം. കേസ് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജ്യോതിയുടെ പിതാവ് ആരോപിച്ചു.

കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന, 75 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന, 75 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിന് സമീപം ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. 75 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കെട്ടിടത്തിലെ മരുന്ന് ഗോഡൗണിനും തീപിടിത്തത്തില്‍ നാശം സംഭവിച്ചിരുന്നു.

ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീപിടിത്തം രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. ആശങ്കകളുടെ മണിക്കൂറുകള്‍ക്ക് ശേഷം മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ എത്തിച്ച് കെട്ടിടത്തിന്റെ ചില്ലുള്‍പ്പെടെ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ തീപിടിത്തം ഉണ്ടായ കെട്ടിടം ഭാഗികമായി തുറന്നു നല്‍കി. തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് കോര്‍പറേഷന്‍ തലത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുന്നു. തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കും എന്നും മേയര്‍ അറിയിച്ചു.

തീപിടിത്തത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചികരിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞിരുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയത് നഗരത്തില്‍ തീപിടിത്തം തടയുന്നതില്‍ പ്രതിസന്ധിയുണ്ടാക്കി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോ​ഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാകും മാർപാപ്പ കുർബാനയ്ക്കെത്തുക. സ്പാനിഷ് ഭാഷയിലാകും കുർബാനയിലെ ആദ്യ 2 വായനകൾ. സുവിശേഷവായന ലത്തീനിലും ഗ്രീക്കിലും.

തുടർന്ന് ഡീക്കന്മാർ, വൈദികർ, മെത്രാന്മാർ എന്നിവരെ പ്രതിനിധീകരിച്ച് കുർബാനയിൽ പങ്കെടുക്കുന്ന 3 കർദിനാൾമാരിൽ ആദ്യത്തെയാൾ പാലിയം ധരിപ്പിക്കും. രണ്ടാമത്തെയാൾ പാപ്പയ്ക്കായി പ്രത്യേക പ്രാർഥന ചൊല്ലും. മൂന്നാമത്തെയാൾ ‘ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ’ എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മാർപാപ്പയെ മോതിരം അണിയിക്കും. കുർബാന തുടരുന്ന മാർപാപ്പ അതിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യും. സെന്റ് പീറ്റേഴ്സ് ചത്വരത്തോടു ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് നയിക്കും.

കനത്ത മഴയിൽ ബെം​ഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

കനത്ത മഴയിൽ ബെം​ഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

ബംഗളുരു: ബം​ഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ന​ഗരത്തിൽ വലിയ ​ഗതാ​ഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു.

കനത്ത മഴയെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ ഐപിഎൽ മത്സരം റദ്ദാക്കി. ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴ രാത്രിയും തുടർന്നതോടെ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. എംജി റോഡും കബ്ബൺ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. ബെം​ഗളൂരുവിൽ രണ്ട് ദിവസം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. വൈകുന്നേരം ആറു മണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തിൽ പലയിടങ്ങളിൽ വീണത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങൾ വീണിട്ടുള്ളത്. മെയ് 22 വരെ ശക്തമായ മഴ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. 23 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സമാനായ സാഹചര്യം രൂപം കൊണ്ടതിനാൽ ആന്ധ്ര പ്രദേശ്, തമിഴ്നാട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്യ തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിലേക്ക് കടക്കുന്നതും കർണാടകയിൽ മഴ കൂടുതലായി ലഭിക്കാനുള്ള കാരണമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്ന് ബ്രിട്ടാസ്; നയതന്ത്ര നീക്കവുമായി സഹകരിക്കും

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം ലഭിച്ചതായി സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. സര്‍ക്കാര്‍ നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേവരെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പറയുന്നതില്‍ കഴമ്പുണ്ട്. കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പാര്‍ട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണ്. ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ആരാണെന്ന് പാര്‍ട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയത്.

പ്രതിനിധി സംഘത്തില്‍ അംഗമാവാനുള്ള ശശി തരൂരിന്റെ യോഗ്യതയെ കുറിച്ച് തനിക്ക് ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമാകുന്നത് അഭികാമ്യമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.