യുപിഐ ഇടപാടുകളില്‍ മാറ്റം, ജൂണ്‍ 30ന് പ്രാബല്യത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുപിഐ ഇടപാടുകളില്‍ മാറ്റം, ജൂണ്‍ 30ന് പ്രാബല്യത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ ചട്ടവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ‘‘ultimate beneficiary name’ മാത്രമേ യുപിഐ ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ ചട്ടം ജൂണ്‍ 30ന് പൂര്‍ണമായി നടപ്പിലാക്കും.

ഓണ്‍ലൈനായി പണം കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു എളുപ്പ മാര്‍ഗമാണ് യുപിഐ. ചിലപ്പോള്‍, പേയ്മെന്റ് നടത്തുമ്പോള്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം പോകാറുണ്ട്. ആശയക്കുഴപ്പം മൂലമോ അല്ലെങ്കില്‍ മൊബൈല്‍ നമ്പറില്‍ സേവ് ചെയ്തിരിക്കുന്ന സമാനമായ പേരുകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ചട്ടം അനുസരിച്ച് ഇനി ഇത്തരത്തില്‍ തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന സ്ഥിതി ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടപാട് കണ്‍ഫര്‍മേഷന്‍ സ്‌ക്രീനിലും ഇടപാട് ഹിസ്റ്ററിയിലും സ്വീകര്‍ത്താവിന്റെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത പേര് മാത്രമാണ് തെളിയുന്നതെന്ന് ഉറപ്പാക്കാന്‍ യുപിഐ സേവനം നല്‍കുന്ന ആപ്പുകളോട് എന്‍പിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജൂണ്‍ 30-ഓടെ പൂര്‍ണ്ണമായും നടപ്പിലാക്കും. ഈ നിര്‍ദ്ദേശം ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി നടത്തുന്ന ഇടപാടിനും ഒരു വ്യക്തി മറ്റൊരു വ്യാപാരിയുമായി നടത്തുന്ന ഇടപാടുകള്‍ക്ക് ബാധകമാകും.

അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യുപിഐ ഉപയോക്താക്കള്‍ക്ക് നല്‍കുകയും അവരുടെ ഫണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. GooglePay, PhonePe, Paytm, BHIM പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഈ അപ്ഡേറ്റ് അവരുടെ സിസ്റ്റങ്ങളില്‍ സംയോജിപ്പിക്കും.

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. നാരായണ്‍പൂരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചു എന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ സ്ഥിരീകരിച്ചു.

അബുജ്മദ് പ്രദേശത്ത് വച്ച് നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കൊണ്ടഗാവ് എന്നി നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ ജവാന്മാരും മാവോയിസ്റ്റുകളും തമ്മിലാണ് വെടിവയ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ ചില പ്രമുഖര്‍ കൊല്ലപ്പെട്ടതായും വിജയ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വളയുകയായിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ നടത്തിയ വെടിവയ്പിന് മറുപടിയെന്നോണം സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിര്‍ന്ന കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷന്‍ നടത്തിയത്.

നാല് ജില്ലകളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് ടീമുകള്‍ പ്രദേശത്ത് ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകള്‍ക്ക് സമീപമുള്ള ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വനങ്ങളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞാണ് പുതിയ സംഭവം.

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.

പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് തകര്‍ത്തടിച്ചു. വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. സഞ്ജുവും വെഭവും റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തില്‍ 43) ഡെവാള്‍ഡ് ബ്രേവിസിന്റേയും(25 പന്തില്‍ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ(32 പന്തില്‍ 39) റണ്‍സെടുത്തു. ഡെത്ത്ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് ചെന്നൈയെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോനി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മധ്വാള്‍,യുധ്വിര്‍ സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രാജസ്ഥാന്റെ നാലാം ജയമാണിത്.

ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്‍പി; ഡോ. എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു

ഇന്ത്യന്‍ ആണവോര്‍ജ നിലയങ്ങളുടെ ശില്‍പി; ഡോ. എം ആര്‍ ശ്രീനിവാസന്‍ അന്തരിച്ചു

ചെന്നൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. ‘ഫ്രം ഫിഷന്‍ ടു ഫ്യൂഷന്‍-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനര്‍ജി പ്രോഗ്രാം’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍ എന്ന എം.ആര്‍. ശ്രീനിവാസന്‍ 1930-ല്‍ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീനിവാസന്‍ 1955-ലാണ് ആണവോര്‍ജ വകുപ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ ‘അപ്സര’യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1959-ല്‍ ആണവോര്‍ജ വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറായി നിയമിതനായതോടെ ആണവോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

1967-ല്‍ മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസന്‍ 1987-ലാണ് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ആണവോര്‍ജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കള്‍: ശാരദ ശ്രീനിവാസന്‍, രഘുവീര്‍. മരുമക്കള്‍: സത്തു, ദ്വിഗ്വിജ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണില്‍.

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍: ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനാര്‍ഹയാക്കിയത്.

കന്നഡയിലെഴുതിയ കഥാസമാഹാരം മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. സമ്മാനത്തുകയായ അരലക്ഷം പൗണ്ട്(ഏകദേശം 53 ലക്ഷം രൂപ) സാഹിത്യകാരിയും പരിഭാഷകയും പങ്കിടും.

മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം (55 ലക്ഷം രൂപ). 1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി പ്രസിദ്ധീകരിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളാണ് ഹാര്‍ട്ട് ലാംപിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ്. മറ്റു ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയല്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്.

സോള്‍വായ് ബാലിന്റെ ‘ഓണ്‍ ദ് കാല്‍ക്കുലേഷന്‍ ഓഫ് വോള്യം വണ്‍’, വിന്‍സന്റ് ദി ലക്വയുടെ ‘സ്‌മോള്‍ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടര്‍ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിന്‍ സെന്‍സോ ലാട്രോനികോയുടെ ‘പെര്‍ഫെക്ഷന്‍’, ആന്‍ സേറയുടെ ‘എ ലെപേഡ് സ്‌കിന്‍ ഹാറ്റ്’ എന്നിവയാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റുള്ളവ.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും; നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും; നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം

അമൃത്സര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് ബിഎസ്എഫ്. നിര്‍ത്തിവെച്ച റിട്രീറ്റ് ഇന്ന് മുതലാണ് പുനരാരംഭിക്കുക. പഞ്ചാബിലെ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വാഗ-അട്ടാരി, ഹുസൈനിവാല, സഡ്കി എന്നവിടങ്ങളില്‍ ഇന്നുമുതല്‍ ചടങ്ങ് വീണ്ടും നടത്താനാണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവേശനം അനുവദിക്കുക. നാളെ മുതല്‍ പൊതു ജനങ്ങളെ പ്രവേശിപ്പിക്കും.

ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകളാണ് പതിവുപോലെ ജനപങ്കാളിത്തത്തോടെ നടക്കുക. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷം ഉടലെടുത്തശേഷം തീരുമാനിച്ചപ്രകാരം ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തിരക്ഷാസേനയായ റേഞ്ചേഴ്‌സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തികവാടം തുറക്കുകയുമില്ല.

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമെടുത്തിരുന്നു. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്. നിലവില്‍ സംഘര്‍ഷം അവസാനിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്ന ഘട്ടത്തിലാണ് വീണ്ടും റിട്രീറ്റ് പുനരാരംഭിക്കുന്നത്.