by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പുരുഷ, വനിതാ ലോകകപ്പുകള്‍ക്കു മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിന്റെ പുതിയ ജഴ്സി ഹോക്കി ഇന്ത്യ പുറത്തിറക്കി. പരമ്പരാഗതമായ നീല നിറത്തിന് പകരം കുങ്കുമ നിറത്തിലുള്ള ജഴ്സിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിറം മാറ്റത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ചര്‍ച്ചകളുമാണ് ഉയരുന്നത്. പരമ്പരാഗതമായി നീല ജഴ്സിയില്‍ കളത്തിലിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് പുതിയ നിറത്തിലുള്ള ജഴ്സി നല്‍കുന്നതിന്റെ യുക്തി എന്താണെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ഹോക്കി മുന്‍ ക്യാപ്റ്റന്‍ വിരേന്‍ റാസ്ക്വിന്‍ഹ ഈ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ‘ഇന്ത്യന്‍ ഹോക്കിക്കായി ഹോക്കി ഇന്ത്യ മികച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഈ തീരുമാനം തികച്ചും നിരാശാജനകമാണ്. ഇന്ത്യന്‍ ടീമിന്റെ പാരമ്പര്യവും സ്വത്വവും എപ്പോഴും നീല നിറമായിരുന്നു. വര്‍ഷങ്ങളോളം ആ നീല ജഴ്സി അഭിമാനത്തോടെ അണിഞ്ഞയാളാണ് ഞാന്‍. ആരാധകരും ഇന്ത്യന്‍ ടീമിനെ നീല ജഴ്സിയില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ ഓറഞ്ച് നിറം കൊണ്ടുവന്നതിന്റെ യുക്തി എന്താണ്?’ -ഹോക്കി ഇന്ത്യയുടെ വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് റാസ്ക്വിന്‍ഹ എക്സില്‍ കുറിച്ചു.
ഹോക്കി പുരുഷ ലോകകപ്പ് ഓഗസ്റ്റ് 14 മുതല്‍ 30 വരെ ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്സിലുമായി നടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, പാകിസ്ഥാന് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. വനിതാ ലോകകപ്പ് ഓഗസ്റ്റ് 15 മുതല്‍ 30 വരെയാണ്. ഓഗസ്റ്റ് 16ന് ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകള്‍. ടീം തീവ്ര പരിശീലനത്തിലാണെന്നും മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാകാന്‍ സാധിക്കുമെന്നും വനിതാ ടീം ക്യാപ്റ്റന്‍ സലീമ ടെറ്റെ പ്രതീക്ഷ പങ്കുവച്ചു.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പൊലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്മെന്റിലെ താമസക്കാരനായ 33കാരന് കോഴിക്കോട് വെസ്റ്റ്ഹില്‍ പോഷ് ഹില്‍ റോഡ് റെഡ് റോസില്‍ അര്‍ഷാദ് അലിയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
എന്‍ഡിപിഎസ് ആക്ട് പ്രകാരം അര്‍ഷാദ് അലിക്കെതിരെ രാജേന്ദ്ര പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് രാജ്യാന്തര വിപണിയില്‍ 35 ലക്ഷം രൂപ വിലവരുമെന്ന്് പൊലീസ് പറഞ്ഞു. മുന്‍പ് ഒരു സ്വകാര്യ എയര്‍ലൈനില്‍ പൈലറ്റായി പ്രവര്‍ത്തിച്ച അര്‍ഷാദ് അലി നിലവില്‍ ഒരു കമ്പനിയിലും പ്രവര്‍ത്തിക്കുന്നില്ല.
നോയിഡയിലെ സുഹൃത്തില്‍ നിന്നാണ് അഞ്ചു ലക്ഷം രൂപ നല്കി എംഡിഎംഎ വാങ്ങിയതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. തുടക്കത്തില്‍ സ്വന്തം ആവശ്യത്തിനായി എംഡിഎംഎ വാങ്ങിയത്. സാമ്പത്തിക നേട്ടം മനസിലാക്കിയാണ് ലഹരിമരുന്നു വില്പനയിലേക്കു കടന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ലഹരിമരുന്നു വില്പനയ്ക്കു ശേഷം ബാക്കി തുക നല്‍കാനായിരുന്നു ധാരണ.
ലഹരിമരുന്ന ശൃംഖലയുടെ ഉറവിടം കണ്ടെത്താനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതുള്‍പ്പെടയുള്ള അന്വേഷണത്തിനായി അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസുമായി ബന്ധപ്പെട്ട് തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പൊലീസ് പറഞ്ഞു.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
കാണ്‍പൂര്‍: കാണ്‍പുര്‍ ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന്, തന്റെ ‘പ്രതിഭ തെളിയിക്കാനാ’യി സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു, എനിക്ക് വേണ്ടത് നീതിപൂര്‍വ്വമായ ഒരു അവസരം മാത്രമാണ്’ എന്ന സന്ദേശവും യുവാവ് അതില്‍ രേഖപ്പെടുത്തി.
തന്റെ കഴിവിനനുസരിച്ചുള്ള അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഹാക്കിങ്ങിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വിദ്യാര്‍ഥി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്സിലും റെഡ്ഡിറ്റിലും പങ്കുവെച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഐഐടിയെ ദ്രോഹിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും, സൈബര്‍ സെക്യൂരിറ്റി രംഗത്തെ തന്റെ യോഗ്യതയും പ്രായോഗിക കഴിവും തെളിയിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും വിദ്യാര്‍ഥി വ്യക്തമാക്കി.
അപേക്ഷാ ഫീസ് അടച്ച് ആവശ്യമായ രേഖകളും മുന്‍കാല സൈബര്‍ സെക്യൂരിറ്റി പ്രവൃത്തികളുടെ തെളിവുും സമര്‍പ്പിച്ചിട്ടും പ്രവേശന പ്രക്രിയയുടെ ഭാഗമായുള്ള ‘ഹാക്കത്തോണില്‍’ പങ്കടുക്കാന്‍ തന്നെ തെരഞ്ഞെടുത്തില്ലെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. 13-ാം വയസ്സു മുതല്‍ താന്‍ കോഡിങ് പഠിക്കുന്നുണ്ടെന്നും പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് പകരം സൈബര്‍ സെക്യൂരിറ്റിയാണ് താന്‍ തിരഞ്ഞെടുതെന്നതും വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി.
സാധാരണ ഇത്തരം കേസുകളില്‍ പൊലീസില്‍ പരാതി നല്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് പതിവെങ്കിലും, കാണ്‍പുര്‍ ഐഐടി വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. നിയമനടപടി സ്വീകരിക്കുന്നതിന് പകരം, വിദ്യാര്‍ഥിയുടെ കഴിവ് പരിശോധിക്കാന്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. മണീന്ദ്ര അഗര്‍വാള്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ഥിക്ക് യഥാര്‍ഥ കഴിവുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍, സ്ഥാപനത്തിന്റെ C3iHub (സൈബര്‍ സെക്യൂരിറ്റി സെന്റര്‍) കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനോ അടുത്ത ഘട്ടത്തില്‍ പ്രവേശനം നല്‍കാനോ പരിഗണിക്കുമെന്ന് പ്രൊഫ. അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം, സ്വന്തം കഴിവ് തെളിയിക്കാന്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കുന്നത് തെറ്റായ മാര്‍ഗമാണെന്നും, മറ്റ് വിദ്യാര്‍ഥികള്‍ ഇത്തരം നടപടികളിലേക്ക് കടക്കരുതെന്നും ഐഐടി അധികൃതര്‍ മുന്നറിയിപ്പ് നല്കി.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: വാനനിരീക്ഷകരും സന്ദര്‍ശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളിലൊന്നായ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരമൊരുക്കി ഷാര്‍ജ മെലീഹ നാഷനല്‍ പാര്‍ക്ക്. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ നക്ഷത്ര നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ അല്‍ ഫയ ആര്‍ക്കിയോളജി സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ജ്യോതിശാസ്ത്ര സംഭവങ്ങളില്‍ ഒന്നാണ് പെര്‍സീഡ് ഉല്‍ക്കാവര്‍ഷം. മണിക്കൂറില്‍ 90 വരെ നക്ഷത്രങ്ങള്‍ ആകാശത്തിന്റെ ഇരുട്ടിനെ തുളച്ചുകയറുന്ന ഒരു മനോഹരമായ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
‘സ്വിഫ്റ്റ്-ടട്ടില്‍’ എന്ന വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെര്‍സീഡ്സ് പ്രതിഭാസമുണ്ടാകുന്നത്. ഗ്രീക്ക് പുരാണത്തിലെ വീരനായകനായ പെര്‍സീയുസ് എന്ന നക്ഷത്രസമൂഹത്തില്‍ നിന്ന് പുറപ്പെടുന്നതുപോലെ തോന്നിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. വര്‍ണാഭമായ പ്രകാശവലയങ്ങള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ഈ ഉല്‍ക്കകള്‍ വാനനിരീക്ഷകര്‍ക്ക് എന്നും വലിയ കൗതുകമാണ്. 2026 ഓഗസ്റ്റ് 13 ന് രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെ പെര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാം.
ഉല്‍ക്കാവര്‍ഷ നിരീക്ഷണത്തിനു പുറമേ പ്രത്യേക പ്രസന്റേഷനുകള്‍, ക്വിസ് മത്സരങ്ങള്‍, സമ്മാനങ്ങള്‍, ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും ദൂരദര്‍ശിനിയിലൂടെ കാണാനുള്ള പ്രത്യേക സെഷനുകള്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയില്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ സഹായത്തോടെ ഈ ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി 068 021 111 എന്ന ഫോണ്‍ നമ്പറിലോ mleihamanagement@discovermleiha.ae എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

by Midhun HP News | Jul 30, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം ഓഗസ്റ്റ് 3ന് കോടതി പരിഗണിക്കും. റൗസ് അവന്യു അതിവേഗ കോടതിയില്‍ ചൊവ്വാഴ്ചയാണ് 20,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, സാക്ഷി മൊഴികള്‍, തെളിവുരേഖകള്‍, അനുബന്ധ വിശദാംശങ്ങള്‍ എന്നിവ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. സിബിഐയ്ക്കു വേണ്ടി ഹാജരായ സീനിയര്‍ പബ്ലി്ക പ്രോസിക്യൂട്ടര്‍ വികെ പാഠക് മൂന്നുദിവസം കൂടി തേടിയത് കോടതി അനുവദിച്ചു.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടന്ന ചോര്‍ച്ചയ്ക്ക് ശേഷം ചോദ്യപേപ്പറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച രണ്ട് പ്രധാന റൂട്ടുകള്‍ സിബിഐ അന്വേഷണസംഘം കണ്ടെത്തി. കോച്ചിങ് സെന്റര്‍ ഉടമകള്‍, സബ്ജക്ട് എക്സ്പേര്‍ട്ട്സ്, ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന വന്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ നിന്ന് ചോദ്യപേപ്പര്‍ പ്രധാനമായും രണ്ട് വഴികളിലൂടെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിച്ചത്. മഹാരാഷ്ട്ര – രാജസ്ഥാന് – ഹരിയാന എന്നിങ്ങനെ ആദ്യത്തേതും മഹാരാഷ്ട്ര – രാജസ്ഥാന് – കേരളം എന്നിങ്ങനെ രണ്ടാമത്തെ വഴിയും. രാജസ്ഥാനിലെ സികറിലുള്ള കെമിസ്ട്രി അധ്യാപകനായ ശശികാന്ത് സുതാര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് ഈ കേരള ബന്ധം വ്യക്തമാക്കുന്നത്.
പരീക്ഷ കഴിഞ്ഞതിന് തൊട്ടുപിന്നാലെ മെയ് 3 വൈകുന്നേരം ശശികാന്ത് സുതാറിന്റെ വീട്ടുടമസ്ഥന് രണ്ട് പിഡിഎഫ് ഫയലുകളുമായി അദ്ദേഹത്തെ സമീപിച്ചു. ഈ ഫയലുകള്‍ വീട്ടുടമസ്ഥന് ലഭിച്ചത് കേരളത്തില്‍ ഒന്നാം വര്‍ഷ എംബിബിഎസ് പഠിക്കുന്ന തന്റെ മകന്റെ വാട്സാപ്പ് സന്ദേശത്തിലൂടെയായിരുന്നു. കേരളത്തിലെ ഈ എംബിബിഎസ് വിദ്യാര്‍ഥിക്ക് തന്റെ റൂംമേറ്റില്‍ നിന്നാണ് മെയ് 2ന് (പരീക്ഷയുടെ തലേന്ന്) ഈ ചോദ്യങ്ങള്‍ ലഭിച്ചത്. ഫോണ്‍പേ വഴി 30,000 രൂപ നല്‍കിയാണ് ഈ റൂംമേറ്റ് ചോദ്യപേപ്പര്‍ കൈപ്പറ്റിയതെന്ന് വ്യക്തമായി. പരീക്ഷയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ 450ഓളം ചോദ്യങ്ങള്‍ ഈ രീതിയില്‍ പ്രചരിച്ചിരുന്നു.
എന്‍ടിഎയുടെ ബയോളജി, കെമിസ്ട്രി, ഫിസിക്സ് വിഷയവിദഗ്ദ്ധരും, കോച്ചിങ് സെന്റര്‍ ഉടമകളും, ഇടനിലക്കാരും ഉള്‍പ്പെടെ 13 പേരെ സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ലാതൂരിലെ ‘റേണുകായ് കരിയര്‍ സെന്റര്‍’ ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവോങ്കറിന്റെ ഫോണില്‍ നിന്ന് കൈയക്ഷരത്തിലുള്ള 132 കെമിസ്ട്രി ചോദ്യങ്ങളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ഏപ്രില്‍ 23ന് (പരീക്ഷയ്ക്ക് 10 ദിവസം മുന്‍പ്) എടുത്ത ഈ ചിത്രങ്ങളിലെ 111 ചോദ്യങ്ങളും എന്‍ടിഎയുടെ പ്രധാന ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോവുന്നവയായിരുന്നു.
5 ലക്ഷം രൂപയോളം നല്‍കിയാണ് കെമിസ്ട്രി ചോദ്യങ്ങള്‍ സംഘടിപ്പിച്ചതെന്നും, ലാതൂരിലെ ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പറുകള്‍ കൈമാറിയതെന്നും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മെയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മെയ് 12നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ചോര്‍ച്ചയുടെ ഉറവിടം മുതല്‍ ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ വരെയുള്ള ശൃംഖല പൂര്‍ണമായും കണ്ടെത്താന്‍ ഏജന്‍സിക്ക് സാധിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പരീക്ഷാ ഏജന്‍സിയായ എന്‍ടിഎയുടെ സബ്ജക്ട് എക്സ്പേര്‍ട്ടുകളായ പിവി കുല്‍ക്കര്‍ണി (കെമിസ്ട്രി), മനീഷ ഗുരുനാഥ് മന്ധാരെ (ബയോളജി), മനീഷ സഞ്ജയ് ഹവാല്‍ദാര്‍ (ഫിസിക്സ്) എന്നിവരടക്കം 13 പേരാണ് കേസിലെ പ്രതികള്‍. കോച്ചിങ് സെന്ററുകളുമായി ബന്ധമുള്ള അധ്യാപകരും ലാതൂര്‍ സ്വദേശിയായ ഡോക്ടറും ഇടനിലക്കാരും കുറ്റപത്രത്തിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, കൂടാതെ 2024-ലെ പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
360 സാക്ഷികള്‍, 422 രേഖകള്‍, 43 ഭൗതിക തെളിവുകള്‍ എന്നിവ സിബിഐ കോടതിയില്‍ ഹാജരാക്കി. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കയ്യക്ഷര വിദഗ്ദ്ധരുടെ പരിശോധനാ ഫലങ്ങളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തില്‍ പേരുള്ള 13 പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, രാജസ്ഥാന്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 92 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

by Midhun HP News | Jul 29, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കല്‍ക്കരി പാടം അഴിമതി കേസില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി. മന്മോഹന് സിങിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കുകയും സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ശ്രദ്ധേയമായ കേസായിരുന്നു ഇത്. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനോ അദ്ദേഹത്തിനെതിരെ നടപടികളിലേക്ക് കടക്കാനോ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ സഹായത്തോടെ സിബിഐ സമര്‍പ്പിച്ച രണ്ട് ക്ലോഷര്‍ റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ ഉള്ള തക്കതായ കാരണങ്ങളില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. വിചാരണ നേരിടുന്നതിനുള്ള സമന്‍സ് അയച്ച ഉത്തരവും ഇതോടെ റദ്ദാക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കെ 2005ല്‍ താലിബറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോക്ക് നിയമവിരുദ്ധമായി ഖനനനത്തിനുള്ള അഴിമതി നല്‍കിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് 2015 ജനുവരി 20ന് സിബിഐ മന്മോഹന് സിങിനെ ചോദ്യം ചെയ്തിരുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള കമ്പനിയായ ഹിന്‍ഡാല്‍കോ കോള്‍ പാടം അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ ആദ്യം നിരസിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അനുവദിക്കപ്പെടുകയായിരുന്നു. കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്, വ്യവസായ കുമര മംഗളം ബിര്‍ള എന്നിവരുള്‍പ്പെടെ ആറ് പേരെ പ്രതികളാക്കി കോടതി സമന്‍സ് അയച്ചിരുന്നു. തന്നെപ്പോലുള്ള ജനപ്രതിനിധികളെ വിചാരണ ചെയ്യുന്നതിന് ആവശ്യമായ മുന്‍കൂര്‍ അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്മോഹന് സിങ് യാതൊരു വിധ കുറ്റകൃത്യവും നടന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

Recent Comments