by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റ്–കേരള റൂട്ടുകളിൽ വീണ്ടും സർവീസ് ആരംഭിച്ചതോടെ ഗൾഫിൽ നിന്നുള്ള മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസമായി.
മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതാണ് പ്രധാന പ്രത്യേകത. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാന സർവീസുകളാണ് ഇപ്പോൾ ഭാഗികമായി പുനഃസ്ഥാപിക്കുന്നത്. മസ്കറ്റ് – തിരുവനന്തപുരം, മസ്കറ്റ് –കണ്ണൂർ റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകളും വീണ്ടും ലഭ്യമായി തുടങ്ങി. ഏപ്രിൽ മാസത്തിൽ തിരുവനന്തപുരം റൂട്ടിൽ ഏകദേശം ₹14,000 മുതൽ നിരക്കുകൾ ലഭ്യമാണ്.
കണ്ണൂർ റൂട്ടിലും സർവീസുകൾ സജീവമായി, ₹9,000 മുതൽ ടിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്.
ഇതോടെ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള യാത്ര വീണ്ടും എളുപ്പമാകുകയും, മുമ്പ് മറ്റ് നഗരങ്ങൾ വഴിയുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഗൾഫ് റൂട്ടുകളിൽ നിരവധി സർവീസുകൾ ഇപ്പോഴും പരിമിതമായിരിക്കുമ്പോഴും, മസ്കറ്റ് സർവീസുകളുടെ പുനരാരംഭം യാത്രാ രംഗത്ത് പ്രധാന പുരോഗതിയായാണ് വിലയിരുത്തുന്നത്.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി തിളക്കമാർന്ന വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നേടിയത്. മത്സരത്തിൽ നായകൻ ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻസി മികവ് കൊണ്ടും താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ താരത്തിന് ഇപ്പോൾ വലിയ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് താരത്തിന് മേൽ ബിസിസിഐ പിഴയായി ചുമത്തിയിരിക്കുന്നത്. ഐപിഎൽ നിയമത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷ നടപടി. ഈ സീസണിലെ ക്ലബ്ബിന്റെ ആദ്യ നിയമലംഘനമായത് കാരണമാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.
ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിൽ രണ്ട് തവണ പിഴ നൽകേണ്ടി വന്നിരുന്നു. ഇതിൽ രണ്ടാം തവണ പിഴയായി 24 ലക്ഷം രൂപയാണ് താരത്തിന് അടക്കേണ്ടി വന്നത്. ഈ സീസണിൽ കുറ്റം ആവർത്തിച്ചാൽ വൻ തുക പിഴയായി അടക്കേണ്ടി വരും. ഒപ്പം സസ്പെൻഷൻ അടക്കമുള്ള നടപടികളും ശ്രേയസ് അയ്യർക്കെതിരെ ഉണ്ടാകും.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ഇന്ത്യൻ നേവിയുടെ കീഴിലുള്ള കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന നേവൽ ഷിപ്പ് റിപയർ യാർഡ് (NSRY), നാവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 240 ഒഴിവുകളാണ് ഉള്ളത്. 10-ാം ക്ലാസും ഐടിഐയും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ട്രേഡ് – ഒഴിവുകൾ
കമ്പ്യൂട്ടർ ഓപ്പറേഷൻ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) – 21
ഇലക്ട്രീഷ്യൻ – 29
ഇലക്ട്രോണിക്സ് മെക്കാനിക് – 18
ഫിറ്റർ – 31
മെഷിനിസ്റ്റ് – 09
മെക്കാനിക് (മോട്ടോർ വാഹനങ്ങൾ) – 08
മെക്കാനിക് (റഫ്രിജറേഷൻ & എയർ കണ്ടീഷൻ) – 06
ടർണർ – 08
വെൽഡർ (ഗ്യാസ് & ഇലക്ട്രിക്) – 14
ഇൻസ്ട്രുമെന്റ് മെക്കാനിക് – 15
ഫൗണ്ട്രി മാൻ – 01
ഷീറ്റ് മെറ്റൽ വർക്കർ – 16
ഡ്രാഫ്റ്റ് മാൻ (സിവിൽ) – 03
ഡ്രാഫ്റ്റ് മാൻ (മെക്കാനിക്കൽ) – 02
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 14
ഇലക്ട്രോ പ്ലേറ്റർ – 03
പ്ലംബർ – 05
മെക്കാനിക് (ഡീസൽ) – 08
ടെയ്ലർ (ജനറൽ) – 03
പെയിന്റർ (ജനറൽ) – 08
ഷിപ്‌റൈറ്റ് (വുഡ്) – 18
ആകെ ഒഴിവുകൾ: 240
വിദ്യാഭ്യാസ യോഗ്യത:
കുറഞ്ഞത് 50% മാർക്കോടെ 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) പാസ് ആയിരിക്കണം
ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (NCVT) സർട്ടിഫിക്കറ്റ് 65% മാർക്കോടെ പാസായിരിക്കണം
പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (NTC) അംഗീകരിക്കും
പ്രായപരിധി:
അപേക്ഷകർ 1 ജൂൺ 2026നു 18 വയസ്സ് പൂർത്തിയായിരിക്കണം
അപ്രന്റീസ് ഷിപ് പരിശീലനത്തിന് പരമാവധി പ്രായപരിധി ഇല്ല
തെരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളുടെ പത്താം ക്ലാസ്,ഐ ടി ഐയുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് അവസരം ലഭിക്കൂ.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനും മെഡിക്കൽ പരിശോധനയ്ക്കും ക്ഷണിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് പരിശീലനം 2026 ജൂലൈ മുതൽ ആരംഭിക്കും.
by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഉടൻ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ അടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതു കൂടി പരിഗണിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ, വിവാദ എഫ്‌സിആര്‍എ ബില്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. എന്നാല്‍ നാളെയോ അടുത്ത ദിവസങ്ങളിലോ ബില്‍ പരിഗണിക്കുമോയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷത്തെ വിമര്‍ശിച്ച മന്ത്രി കിരണ്‍ റിജിജു ബില്ലിനെ ന്യായീകരിച്ചു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയുന്നതിനുമാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബില്‍ ഒരു മതത്തെയോ സംഘടനയെയോ ലക്ഷ്യം വച്ചുള്ളതല്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റിജിജു ആരോപിച്ചു.
രാവിലെ ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ എംപിമാര്‍ വിവാദ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ബഹളം രൂക്ഷമാവുകയും അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചയ്ക്ക് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവച്ചു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ജയ്പുര്‍: ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ വിവാദം. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറില്‍ രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ഷൂട്ടില്‍ ചഞ്ചല്‍ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.
ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രായാധിക്യത്തെത്തുടര്‍ന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികള്‍ രംഗത്തുവന്നത്.
ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവര്‍ പറയുന്നു.
ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ പല തവണ മുട്ടിയിട്ടും ഭര്‍ത്താവ് പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് യുവതി അയല്‍ക്കാരുടെയും അപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ ജീവനക്കാരുടെയും സഹായം തേടി. പൂട്ടുതുറന്ന് അകത്ത് കയറിയപ്പോള്‍ ഭര്‍ത്താവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം കണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ത്രീ പുറത്തേക്ക് ഓടി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിഇല്‍ ദാമ്പത്യപ്രശന്ങ്ങളുണ്ടായിരുന്നുവെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ,’ പൊലീസ് പറഞ്ഞു. ദമ്പതികള്‍ ബാല്യകാല സുഹൃത്തുക്കളായിരുന്നു, 2024 ല്‍ കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവര്‍ വിവാഹിതരായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.


Recent Comments