by Midhun HP News | Mar 31, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള അരങ്ങേറ്റം മലയാളി താരം സഞ്ജു സാംസണു നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജുവിനെ പുറത്താക്കിയത് കൃത്യമായ പ്ലാനിങ്ങോടെയെന്നു വെളിപ്പെടുത്തുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും രാജസ്ഥാന്റെ സർവാധിപത്യമാണ് മൈതാനത്ത് കണ്ടത്.
സഞ്ജു സാംസൺ നേരിട്ട ആദ്യ നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തന്ത്രം നടപ്പാക്കിയതെന്നു റിയാൻ പരാഗ് പറയുന്നു. നിരന്തരം കളിക്കുന്ന ഷോട്ട് മാറ്റി മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നീക്കമെന്നും റിയാൻ വ്യക്തമാക്കി.
‘സഞ്ജു ഭയ്യ ആദ്യ നാല് പന്തുകൾ എങ്ങനെയാണ് കളിക്കുന്നത് എന്നു ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഫീൽഡിങ് വിന്യസിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട ഷോട്ടിനു പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്. കിട്ടിയാൽ കിട്ടി. പക്ഷേ കാര്യങ്ങൾ ഞങ്ങളുടെ വഴിക്കു തന്നെ വന്നു.’
‘സഞ്ജു ഭയ്യ പുൾ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതു കളിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന തരത്തിൽ പന്തെറിയാനാണ് ഞാൻ ബൗളർമാരോട് പറഞ്ഞത്. ഔട്ടായ ആ ഷോട്ടില്ലേ അതു അദ്ദേഹം കളിക്കണമെന്നു ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. അതിനാൽ ഷോട്ട് പിച്ച് പന്തുകൾ എറിഞ്ഞ് പുൾ ചെയ്യാൻ അനുവദിക്കാതെ അസ്വസ്ഥതനാക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രം ശരിക്കും ഫലിച്ചു. അതെങ്ങാനും പാളിപ്പോയെങ്കിൽ ഇളിഭ്യനായി ഇരിക്കേണ്ടി വന്നേനെ’- റിയാൻ പരാഗ് വ്യക്തമാക്കി.
തന്റെ മുൻ ടീമിനെതിരായ പോരാട്ടത്തിൽ സഞ്ജു 7 പന്തുകൾ നേരിട്ട് 6 റൺസുമായി പുറത്തായി. നാന്ദ്രെ ബർഗർ എറിഞ്ഞ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.


by Midhun HP News | Mar 31, 2026 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ച ആയിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയിരുന്നു. നിയന്ത്രണാതീതമായി ഭക്തർ തടിച്ചുകൂടിയതാണ് വൻ തിക്കിനും തിരക്കിനും കാരണമായതെന്ന് പൊലീസ് പറയുന്നു.
ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്തർ ക്യൂ നിൽക്കാതെ ആദ്യം തന്നെ ദർശനം നടത്തുക എന്ന തരത്തിൽ തിരിക്കുകൂട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


by Midhun HP News | Mar 31, 2026 | Latest News, ദേശീയ വാർത്ത
പ്രയാഗ്രാജ്: ഭര്‍ത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ മരുമകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിങ്് വ്യക്തമാക്കി.
നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞു. നിയമപരമായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല.
ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രായമായ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ മരുമകള്‍ക്കെതിരെയായിരുന്നു ഇവരുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരുമാണെന്നും ഏക മകന്റെ മരണശേഷം തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മരുമകള്‍ക്ക് ജോലി ലഭിച്ചത് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാന്‍ രേഖകളില്ലെന്നും വ്യക്തമാക്കി.
സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇത്തരം ജീവനാംശ കേസുകളില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.


by Midhun HP News | Mar 31, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയുമാണ് ബുധനാഴ്ച കരിദിനം ആചരിക്കുന്നത്.
ഫെബ്രുവരി 12 ന് 30 കോടി ആളുകളെ പങ്കെടുപ്പിച്ച് അഖിലേന്ത്യാ പണിമുടക്ക് നടത്തിയിട്ടും തൊഴില്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തൊഴിലിടങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിനെതിരെ ബുധനാഴ്ച പ്രതിഷേധം ഉയരുമെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ ബാഡ്ജ് അണിഞ്ഞ് തൊഴില്‍ശാലകളിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത കൊടി ഉയര്‍ത്തും. ഉച്ചഭക്ഷണ ഇടവേളകളില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും. ബൈക്ക്, സൈക്കിള്‍ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. ദലിത് ശോഷന്‍ മുക്തിമഞ്ചും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.


by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
ധാക്ക: ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തത്സമയം കാണാന്‍ സാധിക്കില്ല. സംപ്രേഷണവുമായി ബന്ധപ്പെട്ട കരാര്‍ ജിയോ ഹോട്‌സ്റ്റാര്‍ റദ്ദാക്കി. നേരത്തെ ഐപിഎല്‍ കാണിക്കില്ലെന്ന നിലപാടിലായിരുന്നു ബംഗ്ലാദേശ് സര്‍ക്കാര്‍. എന്നാല്‍ പിന്നീട് അവര്‍ കഴിഞ്ഞ ദിവസം തീരുമാനം മാറ്റി. മത്സരം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി.
അതിനിടെ ബംഗ്ലാദേശില്‍ സംപ്രേഷണാവകാശത്തിന്റെ കരാര്‍ ടിസ്‌പോര്‍ട്‌സ് ചാനലിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ പക്ഷേ അവര്‍ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ജിയോ കരാര്‍ റദ്ദാക്കിയത്. ഇതോടെയാണ് സംപ്രേഷണം മുടങ്ങിയത്. 2023 മുതല്‍ 2027 വരെ ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിനുള്ള അവകാശം ടിസ്‌പോര്‍ട്‌സാണ് സ്വന്തമാക്കിയത്.
ബംഗ്ലാദേശില്‍ വലിയ തോതില്‍ ആരാധകരുണ്ട് ഐപിഎല്ലിന്. അവരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതാണ് തീരുമാനം.
കായിക മേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നേരത്തെ സംപ്രേഷണ വിലക്ക് ഒവിവാക്കിയത്. വാണിജ്യപരമായ കാഴ്ചപ്പാടാണ് വിഷയത്തില്‍ സര്‍ക്കാരിനുള്ളത് എന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിര്‍ ഉദ്ദീന്‍ സ്വപന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
‘ഐപിഎല്‍ സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തെ കായികവുമായി കലര്‍ത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. വാണിജ്യപരമായ താത്പര്യങ്ങള്‍ പരിഗണിച്ചാകും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക. ഏതെങ്കിലും ചാനലുകള്‍ ഐപിഎല്‍ സംപ്രേക്ഷണത്തിന് അനുമതി തേടിയാല്‍ അനുകൂലമായി തന്നെ പരിഗണിക്കും’ സാഹിര്‍ പറഞ്ഞു.
സ്റ്റാര്‍ സ്പോര്‍ട്സ് അടക്കമുള്ള അന്താരാഷ്ട്ര സ്പോര്‍ട്സ് നെറ്റ് വര്‍ക്കുകള്‍ക്ക് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം ചെയ്യാം. താത്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട് മറ്റ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ് രംഗത്ത് എത്തിയത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് ബംഗ്ലാദേശ് തീരുമാനത്തില്‍ അയവ് വരുത്തിയത്.


by Midhun HP News | Mar 30, 2026 | Latest News, ദേശീയ വാർത്ത
വിശാഖപ്പട്ടണം: കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പോളിപള്ളി മൗനികയാണ് കൊല്ലപ്പെട്ടത്.
ആന്ധ്ര പ്രദേശിലെ വിശാഖപ്പട്ടണത്താണ് ഞെട്ടിക്കുന്ന ഒരു സംഭവം. പ്രതിയുടെ വസതിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയത്. റഫ്രിജറേറ്ററിലും ബാക്കി പകുതി ഒരു ബാഗില്‍ നിന്നുമാണ് കണ്ടെടുത്തത്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് രവീന്ദ്രയുടെയും കുടുംബത്തിന്റെയും താമസം. ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍പോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.
2021ലാണ് രവീന്ദ്രയും മൗനികയും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും നിരന്തരം പാര്‍ക്കിലും തിയറ്ററിലുമെല്ലാംവെച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത്. ഇതിനുപിന്നാലെ മൗനികയെ രവീന്ദ്ര വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകിട്ടോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും മൗനികയെ രവീന്ദ്ര കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കിയശേഷം കുറച്ചു ഭാഗം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ബാക്കി ഭാഗം ബാഗിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം രവീന്ദ്ര പൊലീസ് സ്റ്റേഷനിലെത്തുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. മൗനിക തന്നോട് 3.5 ലക്ഷം രൂപ വാങ്ങിയെന്നും പലപ്പോഴും തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് മൗനികയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്നും രവീന്ദ്ര പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.


Recent Comments