ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: നീറ്റ് പേപ്പര്‍ ക്രമക്കേട് ആരോപിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജന്തര്‍മന്തറിലെ സമരം വിദ്യാര്‍ഥികളുടെ ആക്രമണമോ, വെറുപ്പോ ആയിരുന്നില്ലെന്നും രാജ്യത്തിന്റെ ഭാവി തലമുറയുടെ ആഴത്തിലുള്ള ആവിഷ്‌കാരമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ആ സമരത്തെ ബിജെപിയടക്കമുള്ള എല്ലാ പാര്‍ട്ടികളും മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാല്‍, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടില്‍ത്തന്നെ കാണാനാകും. ആ പ്രതിഷേധത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണം ആമുഖമാക്കിയാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ‘ഒരിക്കല്‍ ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണത്തില്‍ എന്താണ് ഒരു വിദ്യാര്‍ഥി എന്ന് ആ ഞാന്‍ ചോദിച്ചു. ആ പെണ്‍കുട്ടി തന്ന ഉത്തരം വളരെ മനോഹരമായിരുന്നു. തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ളയാളാണ് ഒരു വിദ്യാര്‍ഥിയെന്നായിരുന്നു ഉത്തരം.

തനിക്കെല്ലാം അറിയില്ലെന്ന് തുടക്കം മുതലെ മനസിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു. അറിവ് മാറിക്കൊണ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും ലോകം ചലനമില്ലാത്തതാണെന്നും വിചാരിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്നും അവര്‍ ആരെയും കേള്‍ക്കുകയോ ചെയ്യില്ലെന്നും അവള്‍ പറഞ്ഞു. ആരാണ് അക്കൂട്ടരെന്ന് ആ കുട്ടിയോടു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്. ഞങ്ങള്‍ അവരെ ‘വിഡ്ഢി’ എന്നു വിളിക്കുന്നു എന്നാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ഓരോ സര്‍വ്വകലാശാലയിലും ആര്‍എസ്എസ് പശ്ചാത്തലമുള്ള വ്യക്തികളെയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രം വിദ്യാര്‍ഥികള്‍ക്കിടയിലുള്ള സ്വതന്ത്ര ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളെ ‘അന്ധഭക്തര്‍’ ആക്കി മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജിവച്ചൊഴിഞ്ഞ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത വ്യക്തിയാണെന്നും മന്ത്രാലയം യഥാര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പൊതുപരീക്ഷകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വെറും പേപ്പര്‍ ചോര്‍ച്ചയില്‍ ഒതുങ്ങുന്നതല്ലെന്നും അത് സംവിധാനത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും രാഹുല്‍ പറഞ്ഞു, പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ ഭയന്നാണ് അമിത് ഷാ സഭയില്‍ എത്താതിരുന്നത്. അദ്ദേഹം 30 കാറുകളുടെ അകമ്പടിയിലാണെന്നും കാറിലിരുന്ന് മന്ത്രി വിറയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി വിരുദ്ധമായ പദപ്രയോഗങ്ങള്‍ നടത്തുകയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി വിളിച്ചതല്ലെന്നും ഒരു വാക്കിന് അര്‍ത്ഥം നല്‍കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. സ്പീക്കര്‍ ഓം ബിര്‍ള വിഷയത്തില്‍ ഇടപെടുകയും വിഷയം വിട്ട് സംസാരിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയാണെന്നും ബിജെപിക്ക് മാത്രം സംസാരിക്കാനാണ് ആഗ്രഹമെങ്കില്‍ താന്‍ മിണ്ടാതിരിക്കാമെന്നും രാഹുല്‍ ഗാന്ധി പരിഹാസരൂപേണ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രസംഗം ഭരണകക്ഷി അംഗങ്ങള്‍ തടസപ്പെടുത്തിയതോടെ സഭ 2.30വരെ നിര്‍ത്തിവച്ചു.

സുരേഷ് ഗോപിയുടെ കത്ത് ലക്ഷ്യം കണ്ടു; പൈറസിയില്‍ വിട്ടുവീഴ്ചയ്ക്കില്ല; 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി

സുരേഷ് ഗോപിയുടെ കത്ത് ലക്ഷ്യം കണ്ടു; പൈറസിയില്‍ വിട്ടുവീഴ്ചയ്ക്കില്ല; 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി

ഡല്‍ഹി: വ്യാജ സിനിമാ പതിപ്പുകള്‍ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1,263 വെബ്സൈറ്റുകളും 4,996 ടെലിഗ്രാം ചാനലുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായാണു തീരുമാനം. ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ പതിപ്പുകള്‍ ഇന്ത്യന്‍ സിനിമാ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണെന്നും നടപടി ശക്തമാക്കണമെന്ന ആവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്രത്തിന് കത്തയിച്ചിരുന്നു. ആ കത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പൈറസിയും പകര്‍പ്പവകാശ ലംഘനങ്ങളും തടയുന്നതിനുള്ള ‘സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ ലെ വ്യവസ്ഥകള്‍ പ്രകാരമാണ് കേന്ദ്ര നടപടി.

വ്യാജ പതിപ്പുകള്‍ സിനിമാ വ്യവസായത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്ന് അശ്വനി വൈഷ്ണവ് കത്തില്‍ പറയുന്നു. നിയമസംവിധാനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. നിയമം ഭേദഗതി ചെയ്തതു പകര്‍പ്പവകാശ ലംഘനം നടത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹായിക്കും.

പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രാലയത്തിന്റെ കീഴില്‍ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കി. പരാതികള്‍ ഏകോപിപ്പിച്ചു വേഗം നടപടിയെടുക്കാന്‍ പ്രത്യേക ആന്റി പൈറസി പോര്‍ട്ടല്‍ വികസിപ്പിക്കുന്നുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്’; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

‘പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്’; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം.

ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ജൂലൈ 20ന് നടന്ന ചലോ സംസദ് മാര്‍ച്ചിനിടെയും തുടര്‍ന്നുണ്ടായ പൊലീസ് നടപടികള്‍ക്ക് ശേഷവും പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. പരാതിക്കാര്‍ ചൂണ്ടിക്കാണിച്ച പോസ്റ്റുകളും വിഡിയോകളും ഉടനടി നീക്കം ചെയ്യാനും അക്കൗണ്ട് ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാനും പൊലീസ് പ്ലോറ്റ്ഫോമുകളോട് നിര്‍ദ്ദേശിച്ചു.

അക്കൗണ്ട് ഉടമയുടെ പൂര്‍ണമായ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തതിന്റെയും ലോഗ് ഔട്ട് ചെയ്തതിന്റെയും കൃത്യമായ സമയവും തീയതിയും, അന്വേഷണത്തിന് സഹായിക്കുന്ന മറ്റ് സാങ്കേതിക വിവരങ്ങള്‍ എന്നിവയാണ് പൊലീസ് നോട്ടീസില്‍ തേടിയത്. നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ചില പോസ്റ്റുകളും വിഡിയോകളും ഇതിനകം പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇനിയും നിയമവിരുദ്ധ പോസ്റ്റുകള്‍ വരുന്നുണ്ടോ എന്ന് സൈബര്‍ സംഘം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐടി ഓഹരികളില്‍ റാലി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം

ഐടി ഓഹരികളില്‍ റാലി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; നാലാം ദിവസവും രൂപയ്ക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ കുതിപ്പ്. നിക്ഷേപകര്‍ ഐടി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് കരുത്തായത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്റ് ആണ് മുന്നേറിയത്. ഒരിടവേളയ്ക്ക് ശേഷം നിഫ്റ്റി 24000ന് മുകളില്‍ എത്തി.

ഐടി സൂചിക 2.8 ശതമാനമാണ് മുന്നേറിയത്. ഇതോടെ മൂന്ന് ദിവസത്തിനിടെ ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റം 8.5 ശതമാനമായി ഉയര്‍ന്നു. ആഗോള ചിപ്പ് നിര്‍മ്മാതാക്കളെ മറികടന്ന് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഓഹരികള്‍ മികച്ച പ്രതിമാസ നേട്ടത്തിലേക്ക് കുതിക്കുകയാണ്. നിക്ഷേപകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപാരങ്ങളില്‍ നിന്ന് മാറി ഐടി കമ്പനികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം മുതല്‍ ഐടി സൂചികയില്‍ ഉണ്ടായ മുന്നേറ്റമെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 755 കോടി മൂല്യമുള്ള ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ പ്രതിഫലിച്ചു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെ തന്നെയാണ്. ഇതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. അഞ്ചു പൈസയുടെ നേട്ടത്തോടെ 95.77ലേക്കാണ് രൂപ ഉയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മുന്നേറ്റം. ഡോളര്‍ ദുര്‍ബലമായതും എണ്ണവില കുറഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് രൂപയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, എച്ച് യുഎല്‍, ലാര്‍സന്‍, ടാറ്റ സ്റ്റീല്‍, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്;

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്;

വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യക്കും ചൈനക്കും മേല്‍ ഉയര്‍ന്ന താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.

അടുത്തിടെ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരില്‍ അറിയപ്പെടുന്ന ബില്ലിനെ ട്രംപും പിന്തുണച്ചിരുന്നു. 12നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഭൂരിപക്ഷം അംഗങ്ങളും ഒന്നിച്ചുനിന്നാണ് ബില്‍ പാസാക്കാന്‍ ആവശ്യമായ 60 വോട്ട് തികച്ചത്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി ക്യാപിറ്റോള്‍ ഹില്ലില്‍ എത്തി സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ബില്ലിന്മേലുള്ള വോട്ടെടുപ്പ്.

റഷ്യന്‍ ഉദ്യോഗസ്ഥര്‍, അതിസമ്പന്നര്‍, ധനകാര്യ സ്ഥാപനങ്ങള്‍, റഷ്യന്‍ എണ്ണ കയറ്റുമതിയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റുകള്‍’ എന്നിവയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് ഇന്ത്യ, ചൈന) നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് ബില്‍ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്ന് 15 ശതമാനത്തില്‍ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും, അത് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ ബില്ലില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ട്രംപിന്റെ ആവശ്യപ്രകാരം ഇറാന്റെ ഊര്‍ജ്ജ, ആയുധ മേഖലകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് നിലവിലുള്ള ഉപരോധ അധികാരങ്ങളും ഇതില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ഊര്‍ജ്ജ വരുമാനം തടയുന്നതിലൂടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് കണ്ടെത്താനുള്ള വ്‌ലാദിമിര്‍ പുടിന്റെ ശേഷി ദുര്‍ബലപ്പെടുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ ചില ഡെമോക്രാറ്റിക് നേതാക്കള്‍ ബില്ലില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

പ്രസിഡന്റിന് അമിതമായ താരിഫ് അധികാരം നല്‍കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില വര്‍ധിക്കാനും യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രതിനിധി സഭ വേനല്‍ക്കാല അവധിയിലായതിനാല്‍ സെപ്റ്റംബറിന് മുമ്പ് ബില്‍ സഭയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ല.

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

വിഷയത്തിന് ആസ്പദമായ പോസ്റ്റ്
ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായത് വലിയ പ്രതിഷേധത്തിനും കേന്ദ്ര സർക്കാരിന്റെ കടുത്ത അമർഷത്തിനും കാരണമായി.

വിശദീകരണം തേടി ഐടി മന്ത്രാലയം
ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടറിംഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാറാണ് പോസ്റ്റ് നീക്കത്തിന് കാരണമെന്നാണ് മെറ്റ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഈ കാരണം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ വിഷയം ഇതോടെ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മൂലം ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ മെറ്റ തങ്ങളുടെ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ പബ്ലിക് പോളിസി തലവനെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിൽ മെറ്റ പ്ലാറ്റ്‌ഫോമുകൾ
ഇന്ത്യയിൽ മെറ്റയും അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളും ശക്തമായ നിയന്ത്രണ നിരീക്ഷണങ്ങൾ നേരിടുന്ന സമയത്താണ് പുതിയ വിവാദം. വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരുന്ന പുതിയ യൂസർനെയിം ഫീച്ചർ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജ വ്യക്തിത്വ അവകാശവാദങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡിജിറ്റൽ ലോകത്തെ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉള്ളടക്ക നിയന്ത്രണങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഈ സംഭവം ആക്കം കൂട്ടും.