ഇത് പുതിയ ഇന്ത്യ, ഇനിയും ഇങ്ങോട്ടു വന്നാല്‍ സര്‍വനാശം; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഇത് പുതിയ ഇന്ത്യ, ഇനിയും ഇങ്ങോട്ടു വന്നാല്‍ സര്‍വനാശം; പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ചണ്ഡിഗഡ്: ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ പഞ്ചാബിലെ ആദംപുര്‍ എയര്‍ബേസില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മാതാ കീ ജയ് വിളിച്ചായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. ഈ മൂദ്രാവാക്യം ഭീകരരെ ഭയപ്പെടുത്തുന്നുവെന്നും സൈനികര്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അതിനാലാണ് നിങ്ങളെ കാണാനെത്തിയതെന്നും മോദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യത്തിന്റെ കരുത്ത് രാജ്യം കണ്ടെന്നും മോദി പറഞ്ഞു. ധീരസൈനികര്‍ ഇന്ത്യയെ അഭിമാനപൂരിതമാക്കിയെന്നും സായുധ സേനയ്ക്കും ബിഎസ്എഫിനും സല്യൂട്ട് എന്നും മോദി പറഞ്ഞു. പാക് സേനയും ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞെന്നും നമ്മുടെ സഹോദരിമാരുടേയും പെൺമക്കളുടേയും സിന്ദൂരം മായ്ച്ചപ്പോൾ സൈനികര്‍ തീവ്രവാദികളുടെ വീടുകളിൽ കേറി അവരെ ചതച്ചരച്ചുവെന്നും മോദി പറഞ്ഞു.

പാക് യുഎവി, ഡ്രോണ്‍, യുദ്ധവിമാനം, മിസൈല്‍ ഇവയെല്ലാം ഇന്ത്യ തകര്‍ത്തതായും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ‘ന്യൂ നോര്‍മല്‍’ ആണെന്നും മോദി പറഞ്ഞു. ഇനിയുണ്ടാകുന്ന ഓരോ ആക്രമണത്തോടും ശക്തമായി തിരിച്ചടിക്കും. ഇന്ത്യ പാകിസ്ഥാന് പുതിയ ലക്ഷ്മണരേഖ വരച്ചു. ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ സര്‍വനാശമാണെന്ന് പാകിസ്ഥാന്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യൻ ഡ്രോണുകളേക്കുറിച്ചും മിസൈലുകളെക്കുറിച്ചും ചിന്തിച്ച് പാകിസ്ഥാന് ദിവസങ്ങളോളം ഉറങ്ങാനാകില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. രാജ്യത്തെ ഒന്നിച്ചു നിർത്തി. ഇന്ത്യൻ അതിർത്തി സംരക്ഷിച്ചു. ഇന്ത്യയുടെ അഭിമാനം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തി. സങ്കൽപ്പിക്കാനാകാത്ത കാര്യമാണ് സൈന്യം ചെയ്തതെന്നും മോദി പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയം പുനര്‍നിര്‍വചിച്ചെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തിന് ഇന്ത്യ ഉചിത മറുപടി നല്‍കും. ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും ആക്രമിക്കും. ഇന്ത്യ ഒരുതരത്തിലുള്ള ആണവായുധ ഭീഷണിക്കും വഴങ്ങില്ല. ഭീകരരും അവരുടെ സ്‌പോണ്‍സര്‍മാരും തമ്മില്‍ വ്യത്യാസമില്ലെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്ഥാന്‍ ആദംപുര്‍ വ്യോമതാവളം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ആക്രമണം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു.

ഇത് പുതിയ ഇന്ത്യയാണ്. വേണ്ടിവന്നാൽ മനുഷ്യജീവനുകൾ സംരക്ഷിക്കാൻ യുദ്ധത്തിലേക്ക് നീങ്ങാൻ മടിക്കില്ല. ഇനി മറുപടി നൽകിയാൽ അത് പാകിസ്ഥാന്‍റെ സർവനാശമായിരിക്കും. ശത്രുക്കൾ മണ്ണോടടിയുമെന്നും മോദി പറഞ്ഞു. പാകിസ്ഥാന്റെ സ്ഥാനം എവിടെയാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയ്ക്ക് കാണിച്ചു കൊടുക്കാൻ സാധിച്ചു. നമ്മുടെ കര-വ്യോമ-നാവിക സേനകൾ പാക് സൈന്യത്തെ പരാജയപ്പെടുത്തി. അവരുടെ സ്ഥാനം എവിടെയെന്ന് കാണിച്ചു കൊടുത്തു. ചെകുത്താൻ കണ്ണുകൊണ്ട് ഇന്ത്യയെ വീക്ഷിക്കുന്നത് അവരുടെ നാശത്തിലേക്ക് നയിക്കുമെന്ന് ഭീകരതയുടെ തലതൊട്ടപ്പന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട്, മോദി പറഞ്ഞു.

കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ലഷ്‌കര്‍ ഇ തയ്ബ ഭീകരരെ സൈന്യം വധിച്ചു. രണ്ടു ഭീകരരെ സുരക്ഷാസേന വളഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.

അതിനിടെ, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. 20 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കശ്മീരില്‍ പതിച്ചിട്ടുണ്ട്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്ത്, 93.66 ശതമാനം വിജയം; തിരുവനന്തപുരം മുന്നില്‍

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസിന് പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയശതമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പന്ത്രണ്ടാം ക്ലാസിന് സമാനമായി പത്താം ക്ലാസിലും പെണ്‍കുട്ടികള്‍ തന്നെയാണ് തിളങ്ങിയത്. വിജയശതമാനത്തില്‍ 2.37 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 95 ശതമാനം പെണ്‍കുട്ടികളും പരീക്ഷയില്‍ വിജയം കണ്ടതായും സിബിഎസ്ഇ അറിയിച്ചു.

മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. 99.79 ശതമാനമാണ് വിജയം. വിജയവാഡയാണ് തൊട്ടുപിന്നില്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിജയവാഡയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചണ്ഡീഗഡ്: പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി. അമൃത്സറിലെ മജിതയിലാണ് സംഭവം. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും വിതരണക്കാരെ അറസ്റ്റ് ചെയ്തതായും അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്‌നി പറഞ്ഞു.

‘മജിതയില്‍ ഒരു നിര്‍ഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ 5 ഗ്രാമങ്ങളില്‍ നിന്ന് മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടീമുകളെ ഉടന്‍ തന്നെ അയച്ചു. ഞങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ ഇപ്പോഴും വീടുതോറും കയറിയിറങ്ങുന്നുണ്ട്. ആളുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഇതുവരെ 14 പേര്‍ മരിച്ചു. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നു.വിതരണക്കാരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടക്കുന്നു’- സാക്ഷി സാവ്‌നി പറഞ്ഞു

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും; ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും; ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും

ഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവില്‍ ഒട്ടേറെ സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്നു.

അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന് മുന്നിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ കൂടി നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദിലേക്ക് സ്ഥലം മാറ്റിയ ശേഷം ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ അദ്ദേഹം സ്വകരിച്ച നടപടികള്‍ ഏറെ ചര്‍ച്ചയായി. നോട്ടുകൂമ്പാരം കത്തുന്നതിന്റെ ദൃശ്യങ്ങളും, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടും ഉള്‍പ്പെടെ പുറത്തുവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പണം യശ്വന്ത് വര്‍മ്മയുടേതാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇംപീച്ച്‌മെന്റിന് രാഷ്ട്രപതിക്ക് ശുപാര്‍ശയും നല്‍കി. സുപ്രീംകോടതി മുന്‍ ജഡ്ജി എച്ച് ആര്‍ ഖന്നയുടെ അനന്തരവനാണ് സഞ്ജീവ് ഖന്ന. ധൈര്യപൂര്‍വം തീരുമാനമെടുത്ത എച്ച് ആര്‍ ഖന്നയുടെ വഴിയിലൂടെയാണ് സഞ്ജീവും യാത്ര ചെയ്തത്.

അടിയന്താരവസ്ഥ കാലത്തും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിലനില്‍ക്കുമെന്ന് നിലപാടെടുത്ത എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നല്‍കാതെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പകവീട്ടിയത്. പിന്നാലെ അദ്ദേഹം ജഡ്ജി പദവി രാജിവച്ചിരുന്നു. അതേസമയം, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് – സെക്ക്യുലര്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഇന്ദിരാസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യഹര്‍ജികള്‍ വിമര്‍ശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു,ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും; കലാശപ്പോരാട്ടം ജൂണ്‍ 3ന്

ഐപിഎല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും; കലാശപ്പോരാട്ടം ജൂണ്‍ 3ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. മെയ് 17നാണ് മത്സരങ്ങള്‍ തുടങ്ങുക. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് നടക്കും. തുടര്‍ന്ന് ജൂണ്‍ 3നാണ് കലാശപ്പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.