ഇന്ത്യ-പാക് സംഘർഷം: താല്‍ക്കാലികമായി അടച്ച 32 വിമാനത്താവളങ്ങള്‍ തുറക്കുന്നു

ഇന്ത്യ-പാക് സംഘർഷം: താല്‍ക്കാലികമായി അടച്ച 32 വിമാനത്താവളങ്ങള്‍ തുറക്കുന്നു

ഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ തുറക്കാന്‍ തീരുമാനം. യാത്രാ വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മെയ് ഒമ്പതിനാണ് രാജ്യത്തെ 32 എയര്‍പോര്‍ട്ടുകള്‍ താല്‍ക്കാലികമായി അടച്ചത്.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും നാളെ മുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിന് ശേഷമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ വീണ്ടും തുറക്കുന്നത്. ശ്രീനഗര്‍, അമൃത്സര്‍ തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ സൈന്യം ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് അതിര്‍ത്തി മേഖലകളിലെ എയര്‍പോര്‍ട്ടുകള്‍ അടച്ചത്.

യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിരാട് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഒരു കാലത്തിന് വിരാമം

വിരാട് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഒരു കാലത്തിന് വിരാമം

മുംബൈ: സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് മതിയാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.

ടെസ്റ്റ് മതിയാക്കാനുള്ള ആ​ഗ്രഹം കഴിഞ്ഞ ​ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കല്‍ തീരുമാനം എടുത്താല്‍ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യടുകയും ചെയ്തു. എന്നാല്‍ അതൊന്നും അദ്ദേഹം പരിഗണിച്ചില്ല.

‘കഴിഞ്ഞ 14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ ഈ ബാഗി ബ്ലൂ ധരിക്കുന്നു. ഈ ഫോര്‍മാറ്റാണ് എന്നെ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങള്‍ പോലും ടെസ്റ്റ് ഫോര്‍മാറ്റ് എന്നെ പഠിപ്പിച്ചു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോള്‍ ആഴത്തിലുള്ള ചില നിമിഷങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ ഓര്‍മകള്‍ എക്കാലവും ഉള്ളില്‍ നിലനില്‍ക്കും.’

‘ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ചു.

ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം കോഹ്‌ലിയാണ്.

123 ടെസ്റ്റില്‍ നിന്നു 9,230 റണ്‍സുമായാണ് പടിയിറക്കം. 770 റണ്‍സ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റണ്‍സിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജില്‍ 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

‘ജീവന്റെ വില’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

‘ജീവന്റെ വില’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

ഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഭീകരര്‍ ഭാര്യയുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം അനിശ്ചിതത്വത്തിലായ സൊഹേനിക്ക് ആശ്വാസമേകുന്നതാണ് ഇപ്പോഴത്തെ നടപടി. ബിതാന്‍ അധികാരിയെ വിവാഹം ചെയ്ത സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പൗരത്വം അനുവദിച്ചിരിക്കുന്നത്.

1955 ലെ പൗരത്വ നിയമപ്രകാരം സൊഹേനിക്ക് പൗരത്വം അനുവദിച്ച സര്‍ട്ടിഫിക്കറ്റ് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ചീല്‍ ജനിച്ച സൊഹേനി 1997 ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയെന്നാണ് പൗത്വ രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സോഹേനി റോയിയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സഹമന്ത്രി സുകാന്ത മജുംദാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

നിലവില്‍ ഭര്‍ത്താവ് ബിതാന്‍ അധികാരിയുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഒപ്പം കൊല്‍ക്കത്തയിലെ പടുലിയില്‍ താമസിച്ചുവരികയാണ് സൊഹേനി റോയ്. ബിതാന്‍ അധികാരിയുടെ മരണത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ബിതാന്‍ അധികാരിയുള്‍പ്പെടെ മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായി ഉണ്ടായിരുന്നത്.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്. വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കും. ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വ്യോമസേന എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു.

‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും, രഹസ്യസ്വഭാവത്തോടെയും, വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് വ്യോമസേന ചുമതലകള്‍ പൂര്‍ത്തിയാക്കിയത്. ട്വീറ്റില്‍ വിശദമാക്കുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവിലിരിക്കെയാണ് വ്യോമസേനയുടെ പ്രതികരണം. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങള്‍ യോഗം വിലയിരുത്തി.

സിബിഎസ്ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം?; റിസല്‍ട്ട് എങ്ങനെ നോക്കാം?

സിബിഎസ്ഇ 10,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം?; റിസല്‍ട്ട് എങ്ങനെ നോക്കാം?

ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിച്ചത്. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പുറത്തുവിടുന്നതാണ് രീതി.

ഇന്ത്യയിലുടനീളമുള്ള ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഈ അധ്യയന വര്‍ഷം, പത്താം ക്ലാസില്‍ നിന്ന് ഏകദേശം 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. കൂടാതെ ഡിജിലോക്കറിലും ഫലം ലഭ്യമാക്കും.

വെബ്‌സൈറ്റ് വഴി ഫലം നോക്കുന്ന വിധം:

ആദ്യം cbse.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഹോംപേജില്‍ ലഭ്യമായ ‘Result’ ടാബില്‍ ക്ലിക്ക് ചെയ്യുക.

ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക.

റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ കൈമാറുക

‘Submit’ല്‍ ക്ലിക്ക് ചെയ്യുക.

ഭാവിയിലെ ഉപയോഗത്തിനായി PDF ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

ഇന്ത്യ – പാക് സംഘര്‍ഷം; ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്, സീറ്റൊഴിവ്

ഇന്ത്യ – പാക് സംഘര്‍ഷം; ഡല്‍ഹി – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ രണ്ട് മണിക്ക്, സീറ്റൊഴിവ്

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 24 കോച്ചുകളുള്ള ട്രെയിനാണ് അനുവദിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ചണ്ഡീഗഢ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്നും പ്രത്യേത ട്രെയിന്‍ അനുവദിച്ചത്. പ്രത്യേക ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപി റെയില്‍ വെ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിന് പല്‍വാല്‍, കോട്ട, രത്‌ലം, വഡോദര, ഉദ്‌ന ജംക്ഷന്‍, വാസായ് റോഡ്, പവേല്‍, റോഹ തുടങ്ങി കേരളത്തിന് പുറത്ത് 18 ഓളം സ്‌റ്റോപുകളാണുള്ളത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിലെ കുറച്ചുപേര്‍ ഇന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉള്‍പ്പടെ തുറന്നിരുന്നു.