എംബിബിഎസ് പ്രവേശനത്തിന് തൊട്ടുമുന്‍പ് 19കാരന്‍ ജീവനൊടുക്കി

എംബിബിഎസ് പ്രവേശനത്തിന് തൊട്ടുമുന്‍പ് 19കാരന്‍ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠിക്കാനിരിക്കേ, മഹാരാഷ്ട്രയില്‍ 19 വയസുള്ള വിദ്യാര്‍ഥി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ നാട്. മെഡിക്കല്‍ കോളജ് പ്രവേശനത്തിനായി പോകാനിരുന്ന ദിവസമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന, ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ നടന്ന നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 പെര്‍സെന്റൈലോടെ മികച്ച വിജയമാണ് അനുരാഗ് നേടിയത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ 1475 ആണ് അനുരാഗിന്റെ റാങ്ക്. എംബിബിഎസ് കോഴ്‌സിന് ചേര്‍ന്ന് പഠിക്കുന്നതിനായി പ്രവേശനത്തിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആകസ്മികമായ മരണം.

ഗോരഖ്പൂരിലേക്ക് പോകുന്നതിന് മുമ്പ് സ്വന്തം വീട്ടിലാണ് അനുരാഗ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. വീട്ടിനുള്ളില്‍ അനുരാഗിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കുറിപ്പിന്റെ ഉള്ളടക്കം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

മോഷണശ്രമം തടയുന്നതിനിടെ ഡോക്ടറുടെ കൈപ്പത്തിയറ്റു, പ്രതി കോഴിക്കോട് പിടിയില്‍

മോഷണശ്രമം തടയുന്നതിനിടെ ഡോക്ടറുടെ കൈപ്പത്തിയറ്റു, പ്രതി കോഴിക്കോട് പിടിയില്‍

മുംബൈ: ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതി കോഴിക്കോട് അറസ്റ്റില്‍. സൈഫ് ചൗധരിയാണ് (40) കേസില്‍ പിടിയിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ ഇയാള്‍ തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുംബൈ: ട്രെയിനില്‍ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതി കോഴിക്കോട് അറസ്റ്റില്‍. സൈഫ് ചൗധരിയാണ് (40) കേസില്‍ പിടിയിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ ഇയാള്‍ തന്നെയാണ് മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരിക്കേറ്റ ഭര്‍ത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിര്‍ത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയില്‍വേ പൊലീസാണു കല്യാണ്‍ സ്റ്റേഷനില്‍ ഇറക്കി സുരക്ഷിതമായി മാതാപിതാക്കളുടെ സമീപം എത്തിച്ചത്.

മോഷ്ടാവിനായി മാസങ്ങളായി നടത്തുന്ന തിരച്ചില്‍ വിഫലമായിരിക്കേയാണു കോഴിക്കോട്ട് കഴിഞ്ഞമാസം സമാനരീതിയിലുള്ള മോഷണം നടന്നെന്നും പ്രതി അറസ്റ്റിലായെന്നുമുള്ള വിവരം മുംബൈ റെയില്‍വേ പൊലീസ് അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാള്‍ തന്നെയാണെന്നു തിരിച്ചറിഞ്ഞത്. ട്രെയിനില്‍ അനധികൃതമായി മൊബൈല്‍ ഹെഡ്‌ഫോണും മറ്റും കച്ചവടം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ നിലവില്‍ 30 മോഷണക്കേസുകളുണ്ട്. ഡല്‍ഹിയിലേക്കു തട്ടകം മാറ്റിയ ചൗധരി, ദീര്‍ഘദൂര ട്രെയിനുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളെയാണു പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.

ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ഇഎംഐയായി തുക തിരിച്ചടയ്ക്കാം; യുപിഐയില്‍ പുതിയ ഫീച്ചര്‍ വരുന്നു, വിശദാംശങ്ങള്‍

ഡല്‍ഹി: ക്രെഡിറ്റ് ലൈനിന് പിന്നാലെ യുപിഐയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റ് ഇഎംഐ ആക്കിമാറ്റാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) ആലോചിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള യുപിഐ പേയ്മെന്റുകള്‍ ഇഎംഐകളാക്കി മാറ്റാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പുതിയ ഫീച്ചര്‍. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് യുപിഐ വഴി പര്‍ച്ചെയ്‌സ് നടത്തിയ ശേഷം, ഉപയോക്താക്കള്‍ക്ക് പ്രതിമാസ തവണകളായി തുക തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.

ഇതിനായി യുപിഐയുമായി ഇഎംഐ പേയ്മെന്റ് ഓപ്ഷനെ സംയോജിപ്പിക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങളെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുവദിച്ചേക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ പേയ്മെന്റുകള്‍ തല്‍ക്ഷണം ഇഎംഐകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുപിഐ പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ഇഎംഐ തിരിച്ചടവ് ഉടനടി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. യുപിഐ നെറ്റ്വര്‍ക്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ വര്‍ദ്ധിക്കാന്‍ ഇതു സഹായകമാകുമെന്നും എന്‍പിസിഐ കരുതുന്നു.

പോയിന്റ്-ഓഫ്-സെയില്‍ കാര്‍ഡ് ഇടപാടുകളോട് സമാനമായിരിക്കും ഇത്തരം ഇടപാടുകള്‍. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഇഎംഐ ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം വരുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ (ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി) പേയ്മെന്റുകള്‍ ഇഎംഐകളായി മാറ്റാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യത്ത് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

സെപ്റ്റംബർ 22 (തിങ്കളാഴ്ച) നാണ് ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷാർജയിലെ കിംഗ് ഫൈസൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദിന്റെ മൃതദേഹം അൽ ജുബൈൽ സെമിത്തേരിയിൽ സംസ്‌കരിച്ചു.

1965 മുതൽ 1972 വരെ ഷാർജ ഭരണാധികാരിയായിരുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സഖർ അൽ ഖാസിമിയുടെ മകനും ഇപ്പോഴത്തെ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താന്റെ സഹോദരനുമായിരുന്നു ശൈഖ് സുൽത്താൻ.

പോത്തിറച്ചിയുമായി പോയ ട്രക്കിന് തീയിട്ടു; കത്തിനശിച്ചത് ഏഴു ക്വിന്റല്‍ ബീഫ്, കേസ്

പോത്തിറച്ചിയുമായി പോയ ട്രക്കിന് തീയിട്ടു; കത്തിനശിച്ചത് ഏഴു ക്വിന്റല്‍ ബീഫ്, കേസ്

ബംഗലൂരു: പോത്തിറച്ചിയുമായി പോയ ലോറി ഒരു സംഘം ആളുകള്‍ അഗ്നിക്കിരയാക്കി. കര്‍ണാടകയിലെ കുഡാച്ചിയില്‍ നിന്ന് കലബുര്‍ഗിയിലേക്ക് ബീഫുമായി പോയ ട്രക്കാണ് കത്തിച്ചത്. തിങ്കളാഴ്ച രാത്രി കഗാവാദ് താലൂക്കിലെ ഐനാപൂര്‍ പട്ടണത്തില്‍ വെച്ചായിരുന്നു സംഭവം.

ഐനാപൂര്‍ ഗ്രാമത്തിലെ ഉഗര്‍ റോഡിലുള്ള ശ്രീ സിദ്ധേശ്വര ക്ഷേത്രത്തിന് സമീപം ട്രക്ക് തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം തീയിടുകയായിരുന്നു. ഏഴു ക്വിന്റല്‍ ബീഫുമായി പോയ വാഹനമാണ് തിവെച്ചു നശിപ്പിച്ചത്. ഗോമാംസം കടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരവും കവര്‍ച്ച പ്രകാരവും പൊലീസ് കേസെടുത്തു. ലോറി കത്തിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോറി തീയിട്ടതിന് 6 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. ലോറി ഉടമ, ഡ്രൈവര്‍, എന്നിവര്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുപണം ഉപയോഗിച്ച് നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

പൊതു ഖജനാവില്‍ നിന്നും പണം ഉപയോഗിച്ച് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍കാല നേതാക്കളെ മഹത്വവല്‍ക്കരിക്കാന്‍ എന്തിനാണ് പൊതു ഖജനാവിലെ പണം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

തിരുനെല്‍വേലി ജില്ലയിലെ വള്ളിയൂര്‍ വെജിറ്റബില്‍ മാര്‍ക്കറ്റിന് സമീപം മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനായിരുന്നു ഡിഎംകെ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പ്രതിമകളും മറ്റും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലത്ത് 30 ലക്ഷം രൂപ മുടക്കി കമാനം നിര്‍മ്മിച്ചിട്ടുണ്ടെന്നും, ഇതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അനുമതി കൂടി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് മണ്‍മറഞ്ഞ രാഷ്ട്രീയ നേതാക്കളെ ഗ്ലോറിഫൈ ചെയ്യാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.