രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

രാജ്യത്തെ എടിഎമ്മുകള്‍ അടയ്ക്കുന്നു?; വാര്‍ത്ത വ്യാജമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, എടിഎമ്മുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യ- പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു എന്ന തരത്തിലാണ് വാട്‌സ്ആപ്പുകളില്‍ പ്രചരിച്ചിരുന്നത്. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവിന് കാരണമായേക്കും. മാത്രമല്ല ബാങ്കിന്റെ ജോലികള്‍ക്കും തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ ബാങ്കുകളില്‍ ബന്ധപ്പെട്ട് വാര്‍ത്ത സത്യമാണോയെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

950 അടി, സ്റ്റേഡിയത്തിന്റെ വലുപ്പം, ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്, നാസ മുന്നറിയിപ്പ്

ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉല്‍ക്ക ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്. 612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റര്‍) വീതിയുണ്ട്.

അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തില്‍പ്പെടുന്നവയാണിത്. ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നാശം വിതയ്ക്കാന്‍ തക്ക വലുപ്പമുള്ളവയാണിവ. 42 ലക്ഷം കിലോമീറ്റര്‍ അകലെ, അല്ലെങ്കില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം 11 മടങ്ങ് ദൂരത്ത് കൂടിയാണിത് കടന്നുപോകുന്നത്.

വലുപ്പം കൊണ്ട് മാത്രമല്ല ഇവയെ അപകട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇവയെ അപ്പോളോ ടൈപ്പ് നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് (എന്‍ഇഒ) ആയി തരംതിരിച്ചിരിക്കുന്നത്. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക്‌സ് ടെലസ്‌കോപ്പുകള്‍ വഴി ഇത്തരം ഉല്‍ക്കകളെ നിരീക്ഷിച്ച് വരുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന നിരവധി ഉപഗ്രങ്ങള്‍ ഇത്തരത്തിലുണ്ട്.

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി.

‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബിസിസിഐ അറിയിച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭീതിയുടെ രാത്രി; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം, നുഴഞ്ഞുകയറ്റ ശ്രമം, പ്രതിരോധം തീര്‍ത്ത് സൈന്യം

ഭീതിയുടെ രാത്രി; അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ആക്രമണം, നുഴഞ്ഞുകയറ്റ ശ്രമം, പ്രതിരോധം തീര്‍ത്ത് സൈന്യം

ഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.

സംഘര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ സാംബയില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടി നടത്തുന്നതിനിടെയാണ് പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവരെ വധിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.

വടക്കന്‍ കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നര്‍ഗീസ് ബീഗം എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ചില്‍ ഗ്രാമങ്ങളില്‍ വീണ്ടും പാക്ക് ഷെല്ലിങ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാന്‍ ഭാഗത്തുന്നിനുണ്ടായ ഷെല്ലിങ്ങിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കശ്മീരിന് പുറമെ പഞ്ചാബിലെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. അമൃത്സറില്‍ സൈറണ്‍ മുഴങ്ങി.

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു

ആഗോള കത്തോലിക്കാ സഭക്ക് പുതിയ പാപ്പയെ തെരഞ്ഞെടുത്തു. അമേരിക്കയിലെ ഷിക്കാഗോയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് ആണ് പുതിയ പാപ്പ. ലിയോ പതിനാലാമന്‍ എന്ന് അദ്ദേഹം അറിയപ്പെടും.

കോണ്‍ക്ലേവിലെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇക്കാര്യം ലോകത്തെ അറിയിച്ച് സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുകയായിരുന്നു. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 24 വിമാനത്താവളങ്ങള്‍ അടച്ചു

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; 24 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീരിന് പുറമെ, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഈ സംസ്ഥാനങ്ങളില്‍ അവധിയില്‍ പോയ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചു.

പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരും ജീവനക്കാരുടെ അവധി റദ്ദാക്കി തിരികെ ജോലിക്ക് കയറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. അതിര്‍ത്തി മേഖലകളിലെ വിമാനത്താവളങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. ചണ്ഡിഗഡിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, അമൃത്സര്‍, ഗുരുദാസ്പൂര്‍, താന്‍തരണ്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.