‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

‘രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം’; സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഭീകര ക്യാംപുകള്‍ക്കെതിരെ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണത്തിന് പിന്നാലെ വന്‍തോതില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ആക്രമണങ്ങള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം അക്കൗണ്ടുളില്‍ പലതും വിദേശത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനങ്ങള്‍ തദ്ദേശ സര്‍ക്കാരുകള്‍, സായുധ സേനകള്‍ എന്നിവയുമായി ഏകോപനം ശക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളുമായി ആശയവിനിമയ ബന്ധങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന

15 നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടര്‍ന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് വെടിവയ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് പേര്‍ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും

ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലും മുരിഡ്‌കെയിലുമാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ബഹാവല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്നലെ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഉള്‍പ്പെടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

‘കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. അല്‍ഖ്വയ്ദ ഭീകരന്‍ ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടിയാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചിയത്. അമേരിക്കന്‍-ജൂത പത്രപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒമര്‍ സയീദ് ഷെയ്ഖിന്റെ നേതൃത്വത്തിലായിരുന്നു. ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് അബ്ദുള്‍ റൗഫ് അസറാണ്. 2002-ല്‍ പേളിന്റെ ക്രൂരമായ കൊലപാതകം ലോകമനഃസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

‘സണ്ണി ജോസഫ് കെപിസിസിയുടെ പുതിയ അധ്യക്ഷൻ. അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

‘സണ്ണി ജോസഫ് കെപിസിസിയുടെ പുതിയ അധ്യക്ഷൻ. അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

ഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. മുന്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. കെ സുധാകരന് പിന്നാലെയാണ് സണ്ണി ജോസഫ് കണ്ണൂര്‍ ഡിസിസി അധ്യക്ഷപദവിയിലെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എംഎം ഹസ്സനെ മാറ്റി, ആടൂര്‍ പ്രകാശിനാണ് ചുമതല. വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍ കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപിയെയും നിയമിച്ചു.

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ?; പാക് പ്രതിരോധമന്ത്രി

ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിട്ടതിന് തെളിവ് എവിടെ?; പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: അഞ്ച് ഇന്ത്യന്‍ ജെറ്റ് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പാകിസ്ഥാന്റെ കള്ളപ്രചാരണത്തിന്, തെളിവ് നിരത്താനാകാതെ പാക് പ്രതിരോധമന്ത്രി കുഴങ്ങിയത്.

അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക ചോദിച്ചപ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ മറുപടി. ഈ വാര്‍ത്ത ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യല്‍ മീഡിയയിലുമുണ്ട്.

പാകിസ്ഥാന്‍ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കശ്മീരിലാണ് വീണത്. അവരത് സമ്മതിച്ചിട്ടുണ്ട്. പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എങ്കില്‍ ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിടാന്‍ ഏത് പോര്‍വിമാനമാണ് പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോള്‍ ഖ്വാജ ആസിഫ് മറുപടി നല്‍കിയില്ല.

ഇന്ത്യന്‍ ജെറ്റുകളെ വെടിവയ്ക്കാന്‍ പാകിസ്ഥാന്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി. JF17 ഉം JF10 എന്നീ ചൈനീസ് വിമാനങ്ങള്‍ പാകിസ്ഥാന്റെ പക്കലുണ്ട്. പക്ഷേ അവ ഇപ്പോള്‍ പാകിസ്ഥാനില്‍ നിര്‍മ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാമെങ്കില്‍, പാകിസ്ഥാന് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ അമേരിക്കയില്‍ നിന്നോ യുകെയില്‍ നിന്നോ വിമാനങ്ങള്‍ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

നേരത്തെ ഒരു വിദേശചാനലിന് നല്‍കിയ അഭിമുഖത്തില്‍, പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഖ്വാജ ആസിഫ് നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചായി മാറിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പിന്തുണയ്ക്കുകയും പരിശീലനം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാന് ഉള്ളത്. മൂന്നു പതിറ്റാണ്ടായി അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി പാകിസ്ഥാന്‍ ചെയ്തുവരികയാണ് എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.

വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

വത്തിക്കാൻ സിറ്റി: കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ല. നാളെ രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.കത്തോലിക്കാ സഭയുടെ 267 -ാം പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ്‌ സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്.

മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക. ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ സിസ്റ്റീൻ ചാപ്പലിൽ എത്തിയത്. വോട്ടെടുപ്പിൽ കറുത്ത പുക ഉയർന്നതോടെ ആദ്യ റൌണ്ടിൽ തീരുമാനമായില്ലെന്ന് വ്യക്തമായി. നാളെയും രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും.

മലയാളി കർദിനാൾമാരായ ബസേലിയോസ്‌ ക്ലിമ്മീസ് കാതോലിക്കാ ബാവ 28 -ാമതും, ജോർജ് കൂവക്കാട് 133 -ാമതായും കോണ്‍ക്ലേവിലുണ്ട്. ഇവരടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം.

കഴിഞ്ഞ 2 കോൺക്ലേവിലും രണ്ടാം ദിവസം മാർപാപ്പയെ തെരഞ്ഞെടുത്തിരുന്നു.80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.