by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയ വിവരം ലോകം മുഴുവന്‍ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങുമാണ് ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരാണ് സോഫിയ ഖുറേഷി എന്നാണ് എല്ലാവരും ആരായുന്നത്. സോഫിയ ഖുറേഷിയുടെ പേര് ഇതാദ്യമായല്ല രാജ്യം കേള്‍ക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ എക്‌സര്‍സൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.
ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് സോഫിയ വിവാഹം കഴിച്ചത്.
ആറു വര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീയെന്നതിനേക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ കൃത്യതയോടെയും രഹസ്യമായും നടത്തിയ സൈനിക ആക്രമണത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നാണ് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ വ്യോമസേന തൊടുത്തത്.
രണ്ട് ഭീകര ഗ്രൂപ്പുകളായ ലഷ്‌കര്‍-ഇ-തയ്ബയുടെയും ജയ്ഷ്-ഇ-മുഹമ്മദിന്റെയും താവളങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന യൂറോപ്യന്‍ വ്യോമ ക്രൂയിസ് മിസൈല്‍ ആണ് സ്‌കാല്‍പ്.1,300 കിലോഗ്രാം ഭാരമുള്ള ഇതിന് ഉറപ്പുള്ള ഭീകരരുടെ ബങ്കറുകള്‍, ഭീകരരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും. ആ നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് മിസൈലിന് കൃത്യത കൈവരിക്കാന്‍ കഴിഞ്ഞത് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍, ജിപിഎസ്, ടെറൈന്‍ മാപ്പിങ് എന്നിവ സംയോജിപ്പിച്ച നൂതന നാവിഗേഷന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ്. യൂറോപ്യന്‍ പ്രതിരോധ കണ്‍സോര്‍ഷ്യമായ എംബിഡിഎയാണ് ഈ മിസൈല്‍ വികസിപ്പിച്ചത്.
ശക്തമായ ബങ്കറുകളും വെടിക്കോപ്പുകളും നശിപ്പിക്കുന്നതിന് സ്‌കാല്‍പ് മിസൈല്‍ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രദേശത്തിനകത്തെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രൈന്‍ ഇതേ മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്. ലക്ഷ്യത്തിനടുത്തെത്തുമ്പോള്‍ മിസൈലിന്റെ ഓണ്‍ബോര്‍ഡ് ഇന്‍ഫ്രാറെഡ് സീക്കര്‍ ലക്ഷ്യസ്ഥാനത്തെ ചിത്രവുമായി പൊരുത്തപ്പെടുന്നു. ഇത് ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ സഹായിക്കുന്നു. മിസൈല്‍ അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് കുതിക്കുന്നത്. ഇതുമൂലം ശത്രുരാജ്യത്തിന്റെ റഡാറില്‍ മിസൈല്‍ ശ്രദ്ധയില്‍പ്പെടില്ല എന്ന നേട്ടവുമുണ്ട്.
ഹാമ്മര്‍ ബോംബ്
ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശക്തി പകരുന്നത് ഹാമര്‍ ബോംബാണ്. ഇത് പലപ്പോഴും ഗ്ലൈഡ് ബോംബ് എന്നും അറിയപ്പെടുന്നു. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു മോഡുലാര്‍ കിറ്റാണ്. ജിപിഎസ്, ഇന്‍ഫ്രാറെഡ് ലേസര്‍ രശ്മികള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അതിന്റെ സഹായത്താല്‍ കൂറ്റന്‍ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാന്‍ സാധിക്കും. റഫാല്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ആറ് ഹാമ്മറുകള്‍ വരെ വഹിക്കാനാകും.
ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാന്‍ വികസിപ്പിച്ചെടുത്ത ഹാമ്മര്‍ ഇലക്ട്രോണിക് ജാമിംഗിനെ പ്രതിരോധിക്കും. കൂടാതെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ താഴ്ന്ന ഉയരത്തില്‍ നിന്ന് വിക്ഷേപിക്കാനും കഴിയും. തടസ്സങ്ങള്‍ ഒഴിവാക്കാനും ഉറപ്പുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമുള്ള ഇതിന്റെ കഴിവ് ഇതിനെ വളരെ ഫലപ്രദമായ ഒരു പ്രഹരശേഷിയുള്ള ആയുധമാക്കി മാറ്റുന്നു. ഇവയുടെ 70 കിലോമീറ്റര്‍ പ്രഹരപരിധി ഇന്ത്യന്‍ ജെറ്റുകള്‍ക്ക് ശത്രു റഡാറുകളില്‍ നിന്നും മിസൈല്‍ സംവിധാനങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ കഴിയും. ഈ ബോംബുകള്‍ ഭീകര വിക്ഷേപണ കേന്ദ്രങ്ങളെയും കമാന്‍ഡ് പോസ്റ്റുകളെയും നിര്‍വീര്യമാക്കുന്നതിന് അനുയോജ്യമാണ്.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടത്തോടെ 84.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് അതിര്‍ത്തിയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
ചൊവ്വാഴ്ച അഞ്ചുപൈസയുടെ നഷ്ടത്തോടെ 84.35 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള ഘടകങ്ങളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.57 ആയി ഉയര്‍ന്നു.
അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ മാറ്റമില്ല. സെന്‍സെക്‌സ് നേരിയ നേട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ റിലയന്‍സ്, ലാര്‍സന്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ തിമിര്‍ത്തുപെയ്ത മഴ ഗതി തിരിച്ച ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 3 വിക്കറ്റിന്റെ നാടകീയ ജയം. ആദ്യം ബാറ്റു ചെയ്ത മുംബൈയെ 155 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഗുജറാത്ത് അവസാന പന്തില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്. മഴയെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 ഓവറില്‍ 147 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് അവസാന പന്തിലാണ് വിജയമുറപ്പിച്ചത്.
ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയ ഗുജറാത്ത് പ്ലേഓഫ് സ്ഥാനവും ഏറക്കുറെ ഉറപ്പാക്കി. നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളും നിര്‍ണായകമാണ്. 156 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ശുഭ്മന്‍ ഗില്ലും (46 പന്തില്‍ 43) ജോസ് ബട്‌ലറും (27 പന്തില്‍ 30) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കരുതലോടെ മുന്നോട്ടു നയിച്ചു. 14-ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത ഗുജറാത്ത് അനായാസ വിജയം നേടുമെന്നു കരുതിയപ്പോഴാണ് ആദ്യം മഴയെത്തുന്നത്.
അരമണിക്കൂറിനുശേഷം മഴ ശമിച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ കളിയുടെ ഗതി തിരിഞ്ഞു. മുംബൈയുടെ പേസ് ബൗളിങ് കൊടുങ്കാറ്റില്‍ ഗുജറാത്ത് ബാറ്റിങ് നിര ആടിയുലയുന്ന കാഴ്ചയാണ് കണ്ടത്. ജസ്പ്രീത് ബുമ്ര നയിച്ച പേസ് ആക്രമണം അടുത്ത 4 ഓവറിനിടെ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് പിഴുതു. ശുഭ്മാന്‍ ഗില്‍ (43), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡ് (28), ഷാരൂഖ് ഖാന്‍ (6), റാഷിദ് ഖാന്‍ (2) എന്നിവര്‍ അതിവേഗം കൂടാരം കയറി.
6ന് 132 എന്ന നിലയില്‍ പരുങ്ങിയ ഗുജറാത്തിന് മുന്നില്‍ അവസാന 2 ഓവറില്‍ 24 റണ്‍സെന്ന ലക്ഷ്യം ഉയര്‍ന്നുനില്‍ക്കുമ്പോഴാണ് മഴ രണ്ടാം തവണയും കളിമുടക്കിയെത്തിയത്. തുടര്‍ന്ന് വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിര്‍ണയിച്ചതോടെ ഒരോവറില്‍ 15 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം. പക്ഷേ ഒരു സിക്‌സും ഫോറും നേടിയ ഗുജറാത്തിന് നോബോള്‍ വഴങ്ങിയ ദീപക് ചാഹറിന്റെ പിഴവും അനുഗ്രഹമായി.
നേരത്തേ ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടനെയും (0) രോഹിത് ശര്‍മയെയും (7) തുടക്കത്തിലേ നഷ്ടമായ മുംബൈയെ കരകയറ്റിയത് അര്‍ധ സെഞ്ചറി നേടിയ വില്‍ ജാക്‌സിന്റെ (35 പന്തില്‍ 53) ഇന്നിങ്‌സാണ്. മൂന്നാം വിക്കറ്റില്‍ 43 പന്തില്‍ 71 റണ്‍സ് നേടിയ വില്‍ ജാക്‌സ് -സൂര്യകുമാര്‍ യാദവ് (24 പന്തില്‍ 35) കൂട്ടുകെട്ടിന്റെ ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. മെയ് 10 പുലര്‍ച്ചെ വരെയാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സായുധ സേന പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ജമ്മു, ശ്രീനഗര്‍, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ഛണ്ഡീഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങള്‍ അടയ്ക്കുന്നതായ വ്യോമയാന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് മെയ് 10 ന് രാവിലെ 5.29 വരെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ കാലയളവില്‍ വിമാന ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് റീഫണ്ട് നല്‍കുമെന്നും എയര്‍ലൈന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിവിധ വിമാനക്കമ്പനികള്‍ വിമാനം റദ്ദാക്കിയിട്ടുണ്ട്.
by Midhun HP News | May 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒമ്പതു ഭീകരക്യാമ്പുകളാണ് തകര്‍ത്തത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു സിവിലിയന്‍ പോലും മരിച്ചിട്ടില്ല. വളരെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഇന്ത്യ നല്‍കിയത്. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ അവകാശമാണ് വിനിയോഗിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗമാണ്. പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഭീകരര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും വിക്രം മിസ്രി കുറ്റപ്പെടുത്തി.
പഹല്‍ഗാം ആക്രമണത്തിന് ശേഷവും, ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അവ തടയുകയും നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചുവെന്ന് വിക്രം മിസ്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം, കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരും പങ്കെടുത്തു. സൈനിക ആക്രമണത്തിന്റെ വിശദാംശങ്ങളും, ആക്രണം നടത്തിയ ഭീകര കേന്ദ്രങ്ങളും ഇരു സൈനിക ഓഫീസര്‍മാരും വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
പാകിസ്ഥാനിലെ ഒമ്പതു ഭീകര ക്യാംപുകളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു. പാകിസ്ഥാനില്‍ 21 ഓളം ഭീകര ക്യാംപുകളാണ് ഉള്ളത്. ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മ്മിച്ച കേന്ദ്രവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളായ അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ പരിശീലന നേടിയ മുറിഡ്‌കെയിലെ ഭീകര ക്യാംപുകള്‍ അടക്കം തകര്‍ത്തവയില്‍പ്പെടുന്നു. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മര്‍കസ് സുബഹാന്‍ അള്ളായും ആക്രമിച്ചവയില്‍പ്പെടുന്നു.
‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വ്യക്തമാക്കി.
Recent Comments