സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

സെന്‍സസ് രണ്ടു ഘട്ടങ്ങളില്‍, ആദ്യഘട്ടത്തിന് ഏപ്രില്‍ 1 ന് തുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

ഡല്‍ഹി: 2027 ലെ ജനസംഖ്യാ കണക്കെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. സെന്‍സസ് രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സെന്‍സസിന്റെ ആദ്യ ഘട്ടത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണ നടത്തുന്നത്. കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ ആരംഭിക്കും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും.

ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസ് ആണ് നടക്കുക. ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ ശേഖരിക്കും.

സെന്‍സസ് ആദ്യഘട്ടത്തിന്റെ ചോദ്യാവലി സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഒരു ലിവ്-ഇന്‍ പങ്കാളികള്‍ അവരുടെ ബന്ധം സ്ഥിരതയുള്ള ഒന്നാണെങ്കില്‍, സെന്‍സസില്‍ അവരെ വിവാഹിത ദമ്പതികളായി കണക്കാക്കും. ആദ്യഘട്ടത്തില്‍ 33 ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങള്‍ തേടുക. വീടിന്റെ തറ, മേല്‍ക്കൂര, വീട്ടിലെ അംഗങ്ങള്‍, ഗൃനാഥന്‍ ഗൃഹനാഥ, ഉപയോഗിക്കുന്ന ധാന്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.

കെട്ടിട നമ്പര്‍, വീടിന്റെ അവസ്ഥ, വീട്ടിലുള്ള ആളുകളുടെ എണ്ണം, കുടുംബനാഥന്റെ പേര്, പട്ടികജാതി, പട്ടികവര്‍ഗം അല്ലെങ്കില്‍ മറ്റ് സമുദായങ്ങളില്‍ പെട്ടയാളാണോ, ഉടമസ്ഥാവകാശം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവയും ചോദ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

അടുത്ത മുഖ്യമന്ത്രി ആര് ? ബിഹാര്‍ നിയമസഭാ കൗണ്‍സില്‍ അംഗത്വം രാജിവെച്ച് നിതീഷ് കുമാര്‍

പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നിതീഷ് കുമാര്‍ ബിഹാര്‍ എംഎല്‍സി അംഗത്വം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടന്‍ തന്നെ രാജിവെക്കും. ജെഡിയു എംഎല്‍സി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് നിതീഷ് കുമാര്‍ രാജിക്കത്ത് ചെയര്‍മാന്‍ അവധേഷ് നാരായണ്‍ സിങ്ങിന് സമര്‍പ്പിച്ചത്.

ഈ മാസം ആദ്യവാരമാണ് രാജ്യസഭയിലേക്ക് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരേസമയം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗണ്‍സിലിലോ അംഗമായിരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളില്‍ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം.

രണ്ട് പതിറ്റാണ്ടോളം ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

എണ്ണവില എങ്ങോട്ട്?; 115 ഡോളര്‍ കടന്ന് കുതിപ്പ്, കാരണമിത്

മുംബൈ: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 115 ഡോളര്‍ കടന്നിരിക്കുകയാണ്. എണ്ണവിലയില്‍ രണ്ടരശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് പ്രവേശിച്ചതും യുഎസ് സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതും ഊര്‍ജ്ജ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില കൂടാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തുന്നതില്‍ ഹൂതികളുടെ ട്രാക്ക് റെക്കോര്‍ഡ് ആശങ്കാജനകമാണ്. നേരത്തെ ഈ സംഘം ചെങ്കടല്‍ ഒഴിവാക്കാന്‍ കപ്പലുകളെ നിര്‍ബന്ധിച്ചിരുന്നു. നിലവിലെ ഭീഷണി ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാന്‍ കാരണം.

അതിനിടെ എണ്ണവില കുതിച്ചുയരുന്നത് ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിപണിയില്‍ ഇന്ന് കറുത്ത തിങ്കളാഴ്ചയാണ്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. 73,000ല്‍ താഴെയാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ കടന്ന് കുതിച്ചതാണ് വിപണിയെ സ്വാധീനിച്ചത്. ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഗ്രാസിം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

8,000 രൂപയുടെ ‘ഇല്ലത്തരസി’ കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി…

8,000 രൂപയുടെ ‘ഇല്ലത്തരസി’ കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി…

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം ആയിരത്തിൽ നിന്നു രണ്ടായിരമാക്കും എന്നതുൾപ്പെടെ നിരവധി ജനക്ഷേമ വാ​ഗ്ദാനങ്ങളാണ് ഡിഎംകെ പത്രികയിൽ മുന്നോട്ടു വയ്ക്കുന്നത്. ചെന്നൈയിൽ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്.

വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടുമെന്നും വാ​ഗ്ദാനമുണ്ട്. സാധാരണയായി ഡിഎംകെ പ്രകടന പത്രിക ‘ഹീറോ’ ആണെങ്കിൽ ഇത്തവണ ‘സൂപ്പർ സ്റ്റാറാ’ണെന്നു സ്റ്റാലിൻ അവകാശപ്പെട്ടു.

ടെലിവിഷൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ പുതിയതായി വാങ്ങാനോ മാറ്റി വാങ്ങാനോ ഉപയോ​ഗിക്കാവുന്ന 8,000 രൂപയുടെ കൂപ്പൺ നൽകുന്ന ‘ഇല്ലത്തരസി’ പദ്ധതിയാണ് പത്രികയിലെ ശ്രദ്ധേയ വാ​ഗ്ദാനങ്ങളിൽ മറ്റൊന്ന്. സ്വയം സഹായ സംഘാം​ഗങ്ങളായ സ്ത്രീകൾക്ക് സബ്സിഡിയോടെ ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ അടക്കമുള്ള വാ​ഗ്ദാനങ്ങളുമുണ്ട്.

വയോജന പെൻഷൻ 1,200ൽ നിന്നു രണ്ടായിരകമാക്കും. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1,500ൽ നിന്നു 2,500 ആക്കും. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി 2030ഓടെ എല്ലാ ജില്ലകളിലും നിയോ ടൈഡൽ പാർക്കുകൾ സ്ഥാപിക്കും. ഫാക്ടറികൾ ധാരാളമുള്ള ഇടങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് സഹയാമായി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.

ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകും. സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു.

‘യുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് സൈനികര്‍ ഭക്ഷണമാകും’; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍

‘യുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് സൈനികര്‍ ഭക്ഷണമാകും’; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാനെതിരെ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി. ശക്തമായി തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പല്‍ യുഎസ്എസ് ട്രിപ്പോളിയിലെത്തി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോല്‍ഫഘാരിയുടെ പ്രതികരണം.

പതിനായിരം സൈനികരെക്കൂടി അയയ്ക്കാന്‍ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു. അതിനിടെ മാര്‍ച്ച് 27ന് ആക്രമിക്കപ്പെട്ട ഖോണ്‍ദാബ് ഖനജല പ്ലാന്റ് പൂര്‍ണമായി തകര്‍ന്നെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. പ്ലാന്റിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിക്കില്‍ കുടുങ്ങിയ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തും. കപ്പലുകള്‍ ഇന്നലെ നാവികസേനയുടെ സംരക്ഷണത്തില്‍ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടിവൈആര്‍ നാളെ മുംബൈ തീരത്ത് എത്തും. ബിഡബ്ല്യു ഇഎല്‍എം മറ്റന്നാള്‍ മംഗ്ലൂര്‍ തീരത്തുമെത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടന്‍ ഹോര്‍മോസ് കടക്കാന്‍ അനുവാദം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ആവശ്യമായ പെട്രോള്‍, ഡീസല്‍, എല്‍പിജി സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീണ്ടും ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീണ്ടും ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് മരണം. ആക്രമണത്തില്‍ വൈദ്യുത നിലയങ്ങള്‍ക്കും ഒരു ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകളുണ്ടായി.

യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെയുണ്ടായ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് തുടര്‍ച്ചയായ സ്ഫോടക ശബ്ദങ്ങള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ രാത്രികാല കടല്‍ യാത്ര നിരോധിച്ചു. മത്സ്യബന്ധനത്തിനുള്‍പ്പെടെയാണ് നിരോധനം. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ നാലുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />