ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നു; പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

ചൈനയുമായുള്ള വ്യാപാര യുദ്ധം മുറുകുന്നു; പകരച്ചുങ്കത്തിന് അധിക നികുതി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ്. ഭീഷണി നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വരുന്നത് 84 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു എസ് പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യുഎസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്റെ തിരിച്ചടി. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യുഎസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട്. അതേസമയം പകരച്ചുങ്കമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യുഎസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു.

അതേസമയം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്.

ഷോര്‍ട്ട്‌ലിസ്റ്റില്‍ 35,955 ഉദ്യോഗാര്‍ത്ഥികള്‍; എസ്എസ് സി സ്റ്റെനോഗ്രാഫര്‍ എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഷോര്‍ട്ട്‌ലിസ്റ്റില്‍ 35,955 ഉദ്യോഗാര്‍ത്ഥികള്‍; എസ്എസ് സി സ്റ്റെനോഗ്രാഫര്‍ എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഡല്‍ഹി: സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ഗ്രേഡ് ‘ഡി’ തസ്തികകളിലേക്കുള്ള സ്‌കില്‍ ടെസ്റ്റിനുള്ള എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി). സ്‌കില്‍ ടെസ്റ്റിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.inല്‍ ലോഗിന്‍ ചെയ്ത് എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 14 മുതല്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.ഏപ്രില്‍ 16, 17 തീയതികളില്‍ സ്‌കില്‍ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 35,955 ഉദ്യോഗാര്‍ത്ഥികളെയാണ് സ്‌കില്‍ ടെസ്റ്റിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തത്. ഇതില്‍ ഗ്രേഡ് ‘സി’ തസ്തികയിലേക്ക് 9345 ഉദ്യോഗാര്‍ഥികളാണ് സ്‌കില്‍ ടെസ്റ്റിന് യോഗ്യത നേടിയത്. ഗ്രേഡ് ‘ഡി’ തസ്തികയിലേക്കുള്ള സ്‌കില്‍ ടെസ്റ്റില്‍ 26,610 ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുക.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികളാണ് സ്റ്റെനോഗ്രാഫിയിലെ സ്‌കില്‍ ടെസ്റ്റിന് ഹാജരാകേണ്ടത്. പരീക്ഷയുടെ ഭാഗമായി, ഇംഗ്ലീഷിലോ ഹിന്ദിയിലോ കേട്ടെഴുതുന്നതിന് പത്ത് മിനിറ്റ് നേരമാണ് സമയം നല്‍കുക. ഗ്രേഡ് ‘സി’ക്ക് മിനിറ്റില്‍ 100 വാക്കുകളും ഗ്രേഡ് ‘ഡി’ക്ക് മിനിറ്റില്‍ 80 വാക്കുകളുമാണ് എഴുതേണ്ടത്.

വിടാതെ ഇഡി; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്

വിടാതെ ഇഡി; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്

കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ ചെയ്യണമെന്നും നോട്ടീസില്‍ ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന.

ചില സംശയങ്ങള്‍ ചോദിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോര്‍പറേറ്റ് ഓഫീസില്‍ ഇ ഡി കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലും അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എംപുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയില്‍ വിസ വിലക്ക്; കാരണമറിയാം

ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗദിയില്‍ വിസ വിലക്ക്; കാരണമറിയാം

ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനം അടുത്തുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ചില വിസകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി അറേബ്യ. ജൂണ്‍ പകുതി വരെയുള്ള ഉംറ, ബിസിനസ്, സന്ദര്‍ശക വിസകള്‍ക്കാണ് നിരോധനം.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് നിരോധനം ബാധകമാണ്. മതിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വ്യക്തികള്‍ ഹജ്ജ് നിര്‍വഹിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ ഉംറ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 13 വരെ സൗദി അറേബ്യയില്‍ എത്താം.

നേരത്തെ വിദേശ പൗരന്മാര്‍ ഉംറ, വിസിറ്റ് വിസകളിലെത്തി ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കാന്‍ നിയമവിരുദ്ധമായി തങ്ങിയിരുന്നു. തിരക്കും കടുത്ത ചൂടും വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ ഹജ്ജിനിടെ തിരക്കില്‍പ്പെട്ട് കുറഞ്ഞത് 1,200 തീര്‍ത്ഥാടകരെങ്കിലും മരിച്ചിരുന്നു.

തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തിനും പ്രത്യേക ഹജ്ജ് സ്ലോട്ടുകള്‍ അനുവദിക്കുന്ന ഒരു ക്വാട്ട സംവിധാനമാണ് രാജ്യത്തുള്ളത്. മതിയായ രേഖകളില്ലാതെ എത്തുന്നവര്‍ക്ക് നിയമവിരുദ്ധമായ തൊഴില്‍ ചെയ്യുന്നതിലൂടെ വിസ നിയമങ്ങള്‍ ലംഘിക്കുകയും തൊഴില്‍ വിപണി തടസ്സങ്ങള്‍ സൃഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നയതന്ത്ര വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍, ഹജ്ജുമായി ബന്ധപ്പെട്ട വിസകള്‍ എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

എസ്എഫ്‌ഐഒ അന്വേഷണം: സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകേസിലെ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് നോട്ടീസ് അയക്കുന്നതിനൊപ്പം നടപടികള്‍ സ്റ്റേ ചെയ്യുമോ എന്നതാണ് നിര്‍ണായകമായ കാര്യം. കേസില്‍ കൊച്ചിയിലെ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയോ എന്നും വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം, റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു. അതേസമയം, സിഎംആര്‍എല്‍ പണമിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കുരുക്ക് മുറുകുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന കേസില്‍ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സീരിയസ് ഫ്രോഡ് ഇന്‍വിസ്റ്റിഗേഷന്‍ ഓഫിസ്. എറണാകുളം കോടതിയില്‍ എസ്എഫ്ഐഒ നല്‍കിയ കുറ്റപത്രം അംഗീകരിക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും.

ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയോ എന്നും കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കിയോ എന്നും വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം, റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും മുന്‍പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നേരത്തെ നല്‍കിയ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു. അതേസമയം, സിഎംആര്‍എല്‍ പണമിടപാട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കുരുക്ക് മുറുകുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്ന കേസില്‍ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് സീരിയസ് ഫ്രോഡ് ഇന്‍വിസ്റ്റിഗേഷന്‍ ഓഫിസ്. എറണാകുളം കോടതിയില്‍ എസ്എഫ്ഐഒ നല്‍കിയ കുറ്റപത്രം അംഗീകരിക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?; റിസല്‍ട്ട് എങ്ങനെ അറിയാം?

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?; റിസല്‍ട്ട് എങ്ങനെ അറിയാം?

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിനഞ്ചിന് ആണ് പത്തും പന്ത്രണ്ടും ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്.

ഈ വര്‍ഷം 24.12 ലക്ഷം (24,12,072) വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 13നാണ് പരീക്ഷ കഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് കൃത്യം 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്.

ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് പരീക്ഷാഫലം മെയ് 18 നും 20 നും ഇടയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.