by Midhun HP News | Apr 6, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും യുഎസ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഈ മാസത്തിന്റെ തുടക്കത്തിലെ നാലു വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് 10,355 കോടി രൂപയാണ് പിന്‍വലിച്ചത്.
മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 28 വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി 30,927 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് വില്‍പ്പന. ഫെബ്രുവരിയില്‍ വിദേശ നിക്ഷേപകര്‍ 34,574 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം ജനുവരിയില്‍ ഇത് 78,027 കോടി രൂപയായിരുന്നു. യുഎസ് താരിഫ് ആഗോള വിപണിയില്‍ തീര്‍ത്ത അനിശ്ചിതത്വമാണ് ഇതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 27 ശതമാനമാണ് പകരച്ചുങ്കമായി അമേരിക്ക ചുമത്തിയത്.
by Midhun HP News | Apr 6, 2025 | Latest News, ദേശീയ വാർത്ത
കുമളി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന്. കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി.
കുമളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം. ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ – വനം- പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കര്‍ശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ ഭക്തര്‍ക്കായി കുമളിയില്‍ നിന്നും ജീപ്പുകള്‍ സര്‍വീസ് നടത്തും. ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ഈടാക്കാവുവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. മലമുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും 10 ആംബുലന്‍സുകളും ക്രമീകരിക്കും. വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ ആവശ്യം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
by Midhun HP News | Apr 5, 2025 | Latest News, ദേശീയ വാർത്ത
മധുര: കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ സിപിഎം പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതും നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്നതും ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുകയാണെന്നു പ്രമേയം ആരോപിച്ചു.
കേന്ദ്രത്തിലെ ബിജെപി സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രമേയം പറയുന്നു. പ്രതിപക്ഷമായ കോൺഗ്രസും ഈ ശ്രമത്തിൽ പങ്കുചേർന്നുവെന്നും ആരോപണമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ തുടർ ഭരണം പിന്തുടരുന്ന ബദൽ വികസന നയങ്ങൾ സമഗ്ര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമ നേട്ടങ്ങളിൽ കേരളം മുന്നിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച രാജ്യത്തിന്റെ വളർച്ചയേക്കാൾ കൂടുതലാണ്. തൊഴിലില്ലായ്മ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളാണ് ബദൽ വികസന നയത്തിലൂടെ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.
വിവിധങ്ങളായ തടസങ്ങൾ മറികടക്കുക, ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മറികടക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി സംസ്ഥാനം വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താനും ശ്രമങ്ങൾ തുടരും.
സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെയും സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനും ഗവർണറെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. വിവേചനം മറച്ചുവെക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
by Midhun HP News | Apr 5, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് സൂചന.
ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.
കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധന നടന്നിട്ടുണ്ട്.
by Midhun HP News | Apr 4, 2025 | Latest News, ദേശീയ വാർത്ത
മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം രണ്ടു മുതിര്‍ന്ന നേതാക്കള്‍ – എകെ ബാലനും പികെ ശ്രീമതിയും – കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകള്‍ കൂടി വരും.
പികെ ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്തു നിന്നുള്ള ടിഎന്‍ സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള വനിതാ നേതാവ് പികെ സൈനബയും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.
മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇത്തവണയും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മേഴ്സിക്കൂട്ടിയമ്മയുടെയും സീമയുടെയും പേരുകള്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറ്റു രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ വിഎന്‍ വാസവന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. 2022ല്‍ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടത്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആയിരിക്കവേയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാലും പി രാജീവും കേന്ദ്ര കമ്മിറ്റിയില്‍ ഇടം പിടിച്ചത്.
സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഈ മാസം 75 വയസ്സ് തികയുന്ന ടി പി രാമകൃഷ്ണനെയും ഇ പി ജയരാജനെയും കഴിഞ്ഞമാസം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്താനുള്ള സാധ്യത തുറന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പികെ ബിജു, മന്ത്രി എം ബി രാജേഷ്, സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ്, മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് സജീവ പരിഗണനയിലുണ്ട്. ഇവരില്‍ എംബി രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം നടന്ന സംസ്ഥാന സമ്മേളനം അദ്ദേഹത്തെ പരിഗണിച്ചില്ല.
നിലവില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് ഈ മൂന്ന് ഒഴിവുകളാണ് ഉള്ളതെങ്കിലും കേരള ഘടകത്തിന്റെ പ്രാധാന്യവും അംഗത്വ ബലവും കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ നേതാക്കള്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിക്കും. ഈ മാസം 74 വയസ്സു തികയുന്നതുകൊണ്ട് മുതിര്‍ന്ന നേതാവായ ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുമോ എന്നതും കാണേണ്ടതുണ്ട്.
പൊളിറ്റ് ബ്യൂറോയില്‍ നിലവില്‍ കേരള ഘടകത്തിന് നാല് അംഗങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍. ഇവരില്‍ വിജയരാഘവന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ് പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കോടിയേരിയുടെ മരണത്തെ തുടര്‍ന്നാണ് എം വി ഗോവിന്ദന്‍ പിബിയില്‍ ഇടം പിടിച്ചത്.
നാലുപേരില്‍ പ്രായപരിധി മാനദണ്ഡം ബാധകമാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എന്നാല്‍ പിണറായിക്ക് ഇളവ് നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ കേരള ഘടകത്തിന് നിലവില്‍ ഒഴിവുകള്‍ ഒന്നുമില്ല. എന്നാല്‍ അംഗത്വബലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജന്‍, കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരില്‍ ഒരാള്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുപോലെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് രണ്ട് വനിതാ അംഗങ്ങള്‍ – വൃന്ദാ കാരാട്ട്, സുഭാഷിണി അലി – പ്രായപരിധി മാനദണ്ഡപ്രകാരം പുറത്താകുകയാണെങ്കില്‍, പകരം പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വനിതാ നേതാക്കള്‍ക്കിടയില്‍ കെകെ ശൈലജയുമുണ്ട്.
മലയാളികള്‍ ആണെങ്കിലും പാര്‍ട്ടി സെന്ററില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ചില നേതാക്കളും പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്നവില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്ന കര്‍ഷക നേതാവായ വിജു കൃഷ്ണന്‍ പൊളിറ്റ് ബ്യൂറോയില്‍ എത്തുമെന്ന് ശക്തമായ സൂചനയുണ്ട്. വനിതാ നേതാവായ എ ആര്‍ സിന്ധുവിന്റെ പേരും പരിഗണനയിലുണ്ട്. നാളെ രാത്രിയോ ഞായറാഴ്ച രാവിലെയോ ചേരുന്ന കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിലായിരിക്കും പുതിയ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തുക. പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച മധുരയില്‍ തിരശ്ശീല വീഴും.
by Midhun HP News | Apr 4, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടും. ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് മുന്‍കാലത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതിന്റെ പട്ടികയും ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 2005 ലെ വിവരാവകാശ നിയമ ഭേദഗതി, തെരഞ്ഞെടുപ്പ് പരിഷ്‌കരണം (2024), 1991 ലെ ആരാധനാലയ നിയമത്തിലെ ഇടപെടല്‍ തുടങ്ങിയവക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ അന്തസത്തക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ ചെറുക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് നാട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഡിഎംകെ സര്‍ക്കാര്‍ തുടർ നടപടികള്‍ സ്വീകരിക്കുക. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് മുസ്ലിം ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. രാജ്യസഭയിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 95 നെതിരെ 128 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.
Recent Comments