തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ

തിരിച്ചുവന്ന് രൂപ, ഡിസംബറിന് ശേഷം ആദ്യമായി 85ല്‍ താഴെ

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 46 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് നയം അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകളാണ് രൂപയ്ക്ക് കരുത്തായത്. ഡോളര്‍ ദുര്‍ബലമാകാന്‍ പുതിയ താരിഫ് നയം കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഇതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.

എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം ഉയരാന്‍ കാരണമായി. ഇന്നലെ രൂപ 22 പൈസയുടെ നേട്ടം കൈവരിച്ചിരുന്നു. നിലവില്‍ ഡോളറിനെതിരെ 85ല്‍ താഴെയാണ് രൂപയുടെ മൂല്യം. ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. അതേസമയം ഓഹരി വിപണി നഷ്ടത്തിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. സെന്‍സെക്‌സ് 76,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്നലത്തെ പോലെ ഇന്നും ഐടി ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഐടി സൂചിക രണ്ടുശതമാനമാണ് ഇടിഞ്ഞത്. ഓട്ടോ, മെറ്റല്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.

ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്

ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതിയും ചുമത്തിയിട്ടുണ്ട്.

ഇന്ത്യ- 26 ശതമാനം, ചൈന- 34 ശതമാനം, യൂറോപ്യൻ യൂണിയൻ- 20 ശതമാനം, ജപ്പാൻ- 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി ചുമത്തിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.

വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല.

നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചു ചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണ നാളുകൾ തിരിച്ചുവരും.’’ – ട്രംപ് പറഞ്ഞു. ‘ചൈന 67 ശതമാനമാണ് യുഎസിനെതിരെ ഇറക്കുമതിത്തീരുവ ചുമത്തുന്നത്. എന്നാൽ 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടിത്തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേൽ ചുമത്തുക.

യൂറോപ്യൻ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം തിരിച്ചടിത്തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാൻകാരെ ഞാൻ കുറ്റം പറയില്ല. അവർക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു. ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുൻപാണ് എന്നെ സന്ദർശിച്ചത്.

അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവർക്ക് 26 ശതമാനം എന്ന ഡിസ്കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു.’’ – ട്രംപ് പറഞ്ഞു. 10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരിക.

ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു

ഗാന്ധിജിയുടെ പ്രപൗത്രി അന്തരിച്ചു

ഡൽഹി: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രി നീലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. ജീവിത കാലം മുഴുവൻ ​ഗാന്ധിയൻ ദർശനങ്ങൾ പിന്തുടർന്നിരുന്ന പരീഖ് സാമൂഹിക പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ​ഗാന്ധിജിയുടെ മൂത്തമകൻ ഹരിലാലിന്റെ പേരക്കുട്ടിയാണ്. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാ ഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ​ ​’ഗാന്ധീസ് ലോസ്റ്റ് ജൂവൽ: ഹരിലാൽ ​ഗാന്ധി’ എന്ന പുസ്തകത്തിലൂടെയാണ് നീലംബെൻ പരീഖ് പ്രശസ്തയാകുന്നത്.

2007 ൽ പുറത്തിറങ്ങിയ ​ഗാന്ധി മൈ ഫാദർ എന്ന ഹിന്ദി ചിത്രത്തിന് ആധാരം ഈ പുസ്തകമാണ്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നീലംബെൻ. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി മുന്നിട്ടിറങ്ങിയ നീലംബെൻ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാൻ ജീവിതം മാറ്റിവച്ചു.

‘ദക്ഷിണപഥ’ എന്ന സംഘടന സ്ഥാപിച്ച് ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അവർ ഖാദി വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. മകൻ സമീർ പരീഖ് നവസാരിയിൽ നേത്ര രോഗവിദ​ഗ്ധനായി ജോലി ചെയ്യുകയാണ്. മകനാണ് മരണവാർത്ത അറിയിച്ചത്. പരേതനായ യോഗേന്ദ്ര ഭായിയാണ് ഭർത്താവ്.

വിപ്പുണ്ടായിട്ടും ലോക്‌സഭയിലെത്താതെ പ്രിയങ്കാഗാന്ധി; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം

വിപ്പുണ്ടായിട്ടും ലോക്‌സഭയിലെത്താതെ പ്രിയങ്കാഗാന്ധി; രാഹുലും ചര്‍ച്ചയ്ക്കില്ല, വിമര്‍ശനം

ഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക സഭയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിലേക്ക് തന്നെയെത്തിയില്ല. വിപ്പു നല്‍കിയെങ്കിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും കോണ്‍ഗ്രസ് നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം പാര്‍ലമെന്റില്‍ എത്തിയെങ്കിലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തുമില്ല. കോണ്‍ഗ്രസില്‍ നിന്നും ഒമ്പതുപേരാണ് സംസാരിച്ചത്. ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍, പ്രതിപക്ഷ നേതാവായ രാഹുല്‍ ചര്‍ച്ചയില്‍ വിട്ടുനിന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ലോക്‌സഭയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുല്‍ ഗാന്ധി എക്‌സില്‍ ബില്ലിനെതിരെ കുറിപ്പിട്ടിട്ടുണ്ട്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കാനും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു ആയുധമാണ് വഖഫ് ഭേദഗതി ബില്‍ എന്നാണ് രാഹുല്‍ കുറിച്ചത്.

ആര്‍എസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേര്‍ന്ന് ഭരണഘടനയ്ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ഭാവിയില്‍ മറ്റ് സമുദായങ്ങളെയാകും ലക്ഷ്യം വയ്ക്കുക. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 25 എന്ന മഹത്തായ ആശയത്തിനു മേലുള്ള കടന്നാക്രമണത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മഹാസമുദ്രത്തിൽ 2500 കിലോ ലഹരിമരുന്നുകൾ പിടികൂടി നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ 2500 കിലോ ലഹരിമരുന്നുകൾ പിടികൂടി നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട നടത്തി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷും, 121 ഹെറോയിനും പിടികൂടിയത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ഐഎൻഎസ് തർക്കാഷിന്റെ നേതൃത്വത്തിലാണ് ബോട്ടുകൾ വളഞ്ഞ് ലഹരി വസ്തുക്കൾ പിടികൂടിയത്.

മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടേക്കെത്തിയ യുദ്ധക്കപ്പൽ ബോട്ടുകളെ വളഞ്ഞു. തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു.

പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു. എന്നാൽ ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല. പടിഞ്ഞാറാൻ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി 2025 ജനുവരി മുതൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ‌എൻ‌എസ് തർക്കാഷ്.

ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളെ ദുരിതത്തിലാക്കി ഇ-പാസ്; കൂടുതല്‍ ജീവനക്കാരും ഇന്‍റര്‍നെറ്റ് വേഗവും വേണമെന്ന് ആവശ്യം

ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളെ ദുരിതത്തിലാക്കി ഇ-പാസ്; കൂടുതല്‍ ജീവനക്കാരും ഇന്‍റര്‍നെറ്റ് വേഗവും വേണമെന്ന് ആവശ്യം

ഗൂഡല്ലൂര്‍: കഴിഞ്ഞ ദിവസം നാടുകാണി ചുരത്തിലൂടെ ഊട്ടിയിലേക്ക് എത്താനിരുന്ന വിനോദ സഞ്ചാരികളെ വലച്ചത് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്യാതെ ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനമായിരുന്നു. ഏപ്രില്‍ മുതല്‍ നീലഗിരിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇ-പാസ് സംവിധാനം ഏര്‍പ്പാടാക്കിയത്.

ആഴ്ചയുടെ തുടക്കത്തില്‍ ദിവസവും 6,000 വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 8,000 വാഹനങ്ങള്‍ക്കും മാത്രമാണ് ഇ-പാസ് അനുവദിക്കാന്‍ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ ഇന്‍റര്‍നെറ്റിന്‍റെ വേഗക്കുറവും പാസ് പരിശോധിക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലാതിരുന്നതും തിരിച്ചടിയായതോടെ ഡസണ്‍കണക്കിന് വാഹനങ്ങളാണ് നടുറോഡില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. നീലഗിരിയിലേക്ക് മലപ്പുറം ജില്ലയില്‍ നിന്നും പ്രവേശിക്കുന്ന നാടുകാണി ചെക്ക്‌പോസ്റ്റില്‍ കിലോമീറ്ററുകളോളമാണ് വാഹനങ്ങള്‍ കാത്തുക്കിടന്നത്.

ചൊവ്വാഴ്ച്ച ഉച്ചയോടെ തന്നെ 5,000 വാഹനങ്ങള്‍ എത്തിയെന്നാണ് കണക്ക്. ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ ചെക്‌പോസ്റ്റുകളിലും പരിശോധനകള്‍ തുടങ്ങിയതോടെ ഗതാഗതകുരുക്കും രൂക്ഷമായി. കൂടുതല്‍ വാഹനങ്ങള്‍ വരുന്നത് നാടുകാണി വഴിയായതിനാല്‍ തന്നെ പരിശോധന പോയിന്‍റ് മുതല്‍ കിലോമീറ്ററോളം വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥയാണുണ്ടായത്.

പലരും ഇ-പാസ് നേരത്തെ ഓണ്‍ലൈന്‍ വഴി എടുത്തിരുന്നെങ്കിലും പാസില്ലാതെയും വാഹനങ്ങളെത്തി. ഇതോടെ പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാസ് എടുക്കാന്‍ പിന്നെയും സമയം വേണ്ടി വന്നു.നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും തിരക്കുള്ള ബര്‍ലിയാര്‍ ചെക്ക് പോസ്റ്റിലും നല്ല തിരക്കായിരുന്നു. ആദ്യം പാസെടുത്ത് വന്നവര്‍ക്ക് അവ പരിശോധിക്കാനും എടുക്കാത്തവര്‍ക്ക് എടുക്കുവാനും സമയം നല്‍കിയിരുന്നു. അതേ സമയം. കേരളത്തില്‍ സ്‌കൂള്‍ പൂട്ടിയതും പെരുന്നാളും മറ്റു അവധികളും പ്രമാണിച്ച് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് നീലഗിരിയിലേക്ക് വരുന്നത്. നീലഗിരിയിലെ വാഹനങ്ങളെ മാത്രമാണ് ഇ-പാസില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.