അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനം ഇന്ന്; ആശങ്കയോടെ ഇന്ത്യ

അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനം ഇന്ന്; ആശങ്കയോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: ആഗോള വിപണി ആശങ്കയോടെ കാത്തിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന മൂന്നുലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിനും 20 ശതമാനം തീരുവയാകും ട്രംപ് ചുമത്തുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്രംപ് പ്രഖ്യാപിക്കുന്ന പകരച്ചുങ്കം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

താരിഫ് തന്ത്രം അന്തിമമാക്കാന്‍ ട്രംപ് തന്റെ വ്യാപാര ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും പ്രയോജനകരമായ ഒരു ഇടപാടിനാണ് ട്രംപ് രൂപം നല്‍കാന്‍ പോകുന്നത്. വരുംമണിക്കൂറില്‍ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താരിഫുകളുടെ വ്യാപ്തിയെക്കുറിച്ചുള്ള സൂചനകള്‍ ലീവിറ്റ് നല്‍കി. കുറഞ്ഞ നിരക്കുകള്‍ ആഗ്രഹിക്കുന്ന വിദേശ സര്‍ക്കാരുകളുമായും കോര്‍പ്പറേറ്റ് നേതാക്കളുമായും ചര്‍ച്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന്റെ പദ്ധതികളെക്കുറിച്ച് നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘തീര്‍ച്ചയായും, പ്രസിഡന്റ് എപ്പോഴും ഒരു തീരുമാനം എടുക്കാന്‍ തയ്യാറാണ്, ഒരു നല്ല ചര്‍ച്ചയ്ക്ക് എപ്പോഴും ലഭ്യമാണ്, എന്നാല്‍ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിലും അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ന്യായമായ കരാര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധാലുവാണ്,’ – ലീവിറ്റ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് (പ്രാദേശിക സമയം) വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

ജനുവരി 20 ന് പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. പകരച്ചുങ്കം പ്രാബല്യത്തിലായാല്‍ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സമുദ്രോല്‍പ്പന്ന- വസ്ത്ര കയറ്റുമതി രംഗങ്ങളില്‍ കേരളത്തിലും ആശങ്കയുണ്ട്. യുഎസിന് തീരുവ ചുമത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെം പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. യുഎസ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. സമാനമായ നിലയില്‍ ഇറക്കുമതിക്ക് തീരുവ ചുമത്തിയാല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എട്ടുമണിക്കൂര്‍ ചര്‍ച്ച

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘനകളുടേയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ വീണ്ടുമെത്തുന്നത്.

ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ മാത്രം അടങ്ങിയ ബില്ലാണ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. സഭയിൽ ഹാജരാകാൻ അംഗങ്ങൾക്കെല്ലാം വിപ്പ് നൽകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബില്ലിനെ പിന്തുണയ്ക്കാൻ ജനതാദൾ യുണൈറ്റഡ്, ടിഡിപി, ലോക് ജനശക്തി പാർട്ടി എന്നിവ തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം.

അതേസമയം ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വോട്ടെടുപ്പും ആവശ്യപ്പെടും. വഖഫ് ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി മധുരയിലെത്തിയ നാല് സിപിഎം ലോക്സഭാംഗങ്ങളും ഡല്‍ഹിയിലെത്തി വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് എംപിമാരായ കെ രാധാകൃഷ്ണൻ, അമ്രാ റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിദാനന്ദം എന്നിവർ ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ഇവർ മധുരയിൽ തിരിച്ചെത്തി പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കും.

ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടും; എസ്ബിഐ മുന്നറിയിപ്പ്

ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടും; എസ്ബിഐ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സിലൂടെ അറിയിച്ചു.

വാര്‍ഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകള്‍ക്ക് തടസ്സം നേരിടുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന മൂന്ന് മണിക്കൂര്‍ നേരം യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ എന്നിവ വഴി ഇടപാട് നടത്തുന്നതിന് തടസ്സമില്ലെന്നും എസ്ബിഐ അറിയിച്ചു.

വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം

വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരണം പരിഗണിച്ച് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.

അതേസമയം ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് നാല് സിപിഎം എംപിമാര്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്തു നല്‍കി.

നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദേശിച്ച 14 മാറ്റങ്ങള്‍ ജെപിസി അംഗീകരിച്ചിരുന്നു. തിരക്കിട്ട് ബില്‍ പാസ്സാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

ഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച. രാവിലെയാണ് വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തിയത്.

ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ മന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി നഡ്ഡയെ കാണാന്‍ സാധിച്ചിരുന്നില്ല. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുമതി ലഭിച്ചില്ല.

തുടര്‍ന്ന് രണ്ടു നിവേദനങ്ങള്‍ വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. ഡല്‍ഹിയിലെത്തിയ ക്യൂബന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി വീണാ ജോര്‍ജ് കേരളത്തിലേക്ക് തിരികെ പോന്നു. അനുമതി നിഷേധിച്ചത് വിവാദമായതോടെ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുമെന്ന് ജെപി നഡ്ഡ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എംപുരാന്‍, വിവാദം കത്തിക്കയറിയ അഞ്ച് ദിനങ്ങള്‍

എംപുരാന്‍, വിവാദം കത്തിക്കയറിയ അഞ്ച് ദിനങ്ങള്‍

കൊച്ചി: ഒരു മലയാള സിനിമ, എല്‍ 2: എംപുരാന്‍ റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോഴും സജീവ ചര്‍ച്ചയായി തുടരുന്നു. ചൂടേറിയ രാഷ്ട്രീയ സംവാദത്തിനും, ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മുതല്‍ ട്രോളുകള്‍ക്ക് വരെ വിഷയമായാണ് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എംപുരാന്‍ അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

സിനിമയില്‍ ഉപയോഗിച്ച ചില വിഷയങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് എംപുരാന്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദു ആയത്. ഇതിനിടെ ചിത്രത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുകയും ചെയ്തു. ഉന്നയിച്ച എതിര്‍പ്പുകള്‍ അനുസരിച്ച് ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ മാറ്റി, പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഇടപെട്ട് നടപടികള്‍ എടുത്തിരുന്നു. എന്നാല്‍, ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ ഉള്‍പ്പെടെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്ന കാഴ്ചയാണ് തിങ്കളാഴ്ചയും കണ്ടത്.

സംസ്ഥാന മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ്, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു തുടങ്ങിയവര്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി.

‘ചിത്രം എല്ലാവരും കാണണം. സിനിമയ്ക്കുള്ള പിന്തുണ എന്ന സന്ദേശം ഇത് നല്‍കുന്നു. സിനിമ സാങ്കേതികമായി ആഗോള നിലവാരം പുലര്‍ത്തുന്നതാണ് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരായ നീക്കങ്ങളെ ചെറുക്കാന്‍ കേരളം ഒന്നിക്കണമെന്ന് മന്ത്രി പി രാജീവും ആവശ്യപ്പെട്ടു.

എന്നാല്‍, സിനിമയ്ക്ക് എതിരായ പ്രതിഷേധം സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന നിലയിലേക്ക് തിരിയുന്ന കാഴ്ചകളും കേരളം കണ്ടു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ അങ്കമാലിയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതില്‍ പ്രധാനം. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയ മേനോനുമെതിരെ ആയിരുന്നു ബിജെപി നേതാവിന്റെ പരമാര്‍ശം. സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍ ആണെന്ന ഗുരുതര ആരോപണമായിരുന്നു ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ചത്.