by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിപിഎമ്മിന്റെ ജനകീയാടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുന്നിലെ പ്രധാന ലക്ഷ്യമെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഇളവ് അനുവദിക്കുമോയെന്ന് കാരാട്ട് വ്യക്തമാക്കിയില്ല. ആര്‍ക്കെങ്കിലും ഇളവു നല്‍കേണ്ടതുണ്ടെങ്കില്‍, പാര്‍ട്ടി കോണ്‍ഗ്രസിലാകും അന്തിമ തീരുമാനമെടുക്കുക എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ തവണ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി ആയതിനാല്‍ ഇളവ് നല്‍കുകയായിരുന്നു. സര്‍ക്കാരില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ട്. അതോടൊപ്പം, പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ അദ്ദേഹം ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു. ഇത്തവണ പിണറായിക്ക് പ്രത്യേക ഇളവ് അനുവദിക്കണോ എന്ന് പുതുതായി പരിശോധിക്കും. എന്തെങ്കിലും ഇളവ് നല്‍കുകയാണെങ്കില്‍, മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അക്കാര്യം തീരുമാനിക്കും.
പാര്‍ട്ടി നേതൃ കമ്മിറ്റിയില്‍ നിന്നും പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കളെ മാറ്റുന്നതിനെ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. പാര്‍ട്ടി കമ്മിറ്റികളെക്കുറിച്ച് സിപിഎമ്മിന് വിശാലമായ നയമുണ്ട്. തുടര്‍ച്ചയ്ക്കും മാറ്റത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. എല്ലാ പാര്‍ട്ടി സമ്മേളനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും, ചില മുതിര്‍ന്ന ആളുകള്‍ സ്ഥാനമൊഴിയുന്നു, പകരം ചില പുതിയ ആളുകള്‍ വരുന്നു. ഇതിനര്‍ത്ഥം പ്രായമായ ആളുകള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നു എന്നല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തുടര്‍ച്ചയും മാറ്റവും ഒരുമിച്ച് കൊണ്ടുപോകാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. മധുരയില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും കേന്ദ്ര കമ്മിറ്റിയിലേക്കും പോളിറ്റ് ബ്യൂറോയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലും ഈ തത്വമാകും പിന്തുടരുക. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനറല്‍ സെക്രട്ടറി ഇല്ലാതെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി വരും. കാരാട്ട് പറഞ്ഞു.
പാര്‍ട്ടിക്ക് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാരാട്ട് വ്യക്തമായ മറുപടി നല്‍കിയില്ല. ലിംഗമോ മറ്റെന്തെങ്കിലും മാനദണ്ഡമോ അടിസ്ഥാനമാക്കിയല്ല ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഏറ്റവും സജ്ജരായവര്‍ ആരാണെന്നാണ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും വിലയിരുത്തുകയെന്ന് കാരാട്ട് പറഞ്ഞു. 85 അംഗ സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ 15 വനിതകള്‍ മാത്രമേ ഉള്ളൂവെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, സ്ത്രീകളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ട്. ചെറിയ പാര്‍ട്ടികളുമായി സഖ്യം കൂടിയ ബിജെപിയുടെ എന്‍ഡിഎ സഖ്യം, കേരളത്തില്‍ 19 ശതമാനം വോട്ടു നേടിയിട്ടുണ്ട്.
ആദ്യമായിട്ടാണ് അവര്‍ ഇത്രയധികം വോട്ടുകള്‍ നേടിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റേത് പോലെയല്ല കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് രീതി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ബാങ്കോക്ക്: തായ്ലന്‍റിലെ അതിശക്തമായ ഭൂകമ്പത്തിനിടെ യുവതിക്ക് സുഖപ്രസവമൊരുക്കി ഡോക്ടര്‍മാര്‍. ഭൂചലനം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെയാണ് കാന്തോങ് സെന്‍മുവാങ്ഷിന്‍ എന്ന സ്ത്രീയ്ക്ക് പ്രസവ വേദന ഉണ്ടായത്. രോഗികളെ സ്റ്റെപ്പ് വഴി ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് യുവതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ ആശുപത്രിയധികൃതര്‍ യുവതിയെ പ്രസവ മുറിയിലേക്ക് മാറ്റുകയായിരുന്നു. ”ആ സമയത്ത് തന്റെ കുട്ടിയോട് പുറത്തു വരരുതെന്ന് പറഞ്ഞു കൊണ്ടിരുന്നു. ധാരാളം മെഡിക്കല്‍ സ്റ്റാഫുകള്‍ ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ട് സമാധാനമായി”, 36 കാരിയായ സെന്‍മുവാങ്ഷിന്‍ പറഞ്ഞു. ജോലിയിലായിരുന്നതിനാല്‍ ഭര്‍ത്താവിന് ആ സമയത്ത് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. പതിവ് ചെക്കപ്പിന് എത്തിയതായിരുന്നു സെന്‍മുവാങ്ഷിന്‍. മകള്‍ക്ക് മിങ്ക് എന്ന് പേരിടാനാണ് ദമ്പതികള്‍ തീരുമാനിച്ചത്.
by Midhun HP News | Mar 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ്മയുടെ നിരീക്ഷണം. കന്യകാത്വ പരിശോധനയ്ക്ക് സ്ത്രീയെ നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. 2024 ഒക്ടോബര്‍ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് യുവാവ് ചോദ്യം ചെയ്തത്.
ഭര്‍ത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാന്‍ വിസമ്മതിച്ചുവെന്ന് ഭാര്യയും ആരോപിച്ചിരുന്നു. ബലഹീനത സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് താല്‍പ്പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവുകള്‍ ഹാജരാക്കാം. എന്നാല്‍ യുവതിയോട് കന്യകത്വ പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് സഹോദരീ ഭർത്താവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും, യുവതിയുടെ കന്യകാത്വ പരിശോധന നടത്തണമെന്നും ഭർത്താവ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
by Midhun HP News | Mar 30, 2025 | Latest News, ദേശീയ വാർത്ത
ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.
ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
by Midhun HP News | Mar 30, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: വ്രതശുദ്ധിയുടെ 29 ദിവസങ്ങൾ പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 30 പൂർത്തിയാക്കി മാർച്ച് 31, തിങ്കളാഴ്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതായി സൗദി അറേബ്യയില്‍ നിന്നാണ് ആദ്യ പ്രഖ്യാപനം ഉണ്ടായത്.
യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങിൽ മാസപ്പിറവി ദൃശ്യമായി. ചെറിയ പെരുന്നാറിന് വേണ്ടി വലിയ ഒരുക്കളാണ് നടക്കുന്നത്. ദുബായിയില്‍ ഇത്തവണ രണ്ടിടത്ത് മലയാളത്തിലുള്ള ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജിയില്‍ ഒരിടത്തുമാണ് ഒരുക്കിയിരിക്കുന്നത്. അജ്മാനില്‍ ആദ്യമായി ഇത്തവണ ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന് നടക്കും.
വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക.
by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.
വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.
Recent Comments