by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തിന് ചികിത്സ തേടിയതിന് ഇൻഷ്യുറൻസ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എൽഐസി നിഷേധിച്ചത്.
സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവൻ ആരോഗ്യ പോളിസിയെടുത്ത് ഒരു വർഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു. പോളിസി പ്ലാനിലെ ഏഴാം വകുപ്പ് (എക്സ് ഐ) ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിക്കപ്പെട്ടത്. അതായത് സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ (ആത്മഹത്യശ്രമം), മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സ ചെലവ് ക്ലെയിം ചെയ്യില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തു എൽഐസി സുപ്രിം കോടതിയെ സമീപിച്ചത്. മഹിപാൽ സ്ഥിരം മദ്യപാനിയാണെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യപാനം മൂലം കരൾ രോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്ത കമ്മിഷനും പിന്നീട് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷനും 5,21,650 രൂപ നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ എൽഐസി നൽകി കഴിഞ്ഞതിനാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ 16 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്. ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു.
മോട്ടോർ സൈക്കിളിൽ എത്തിയതായിരുന്നു സംഘം 16 കാരനെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടു കിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.
by Midhun HP News | Mar 25, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: വീട്ടില്‍ നോട്ടു കെട്ടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പര്‍ ഗേറ്റില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിക്കോ എതിരല്ല. മറിച്ച്, നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചവര്‍ക്ക് എതിരെയാണെന്ന് അനില്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ് ഞങ്ങളുടെ പോരാട്ടം. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ആവശ്യം. വിഷയത്തില്‍ അസോസിയേഷന്‍ സമഗ്ര പോരാട്ടത്തിന് തയ്യാറാണ്. തുടക്കം മുതല്‍ തന്നെ ഈ വിഷയം മൂടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലുടനീളമുള്ള അഭിഭാഷകര്‍ ഈ പോരാട്ടത്തിലുണ്ട്. പരിഹാരം കാണുന്നതുവരെ അനന്തരഫലങ്ങള്‍ എന്തായാലും ഞങ്ങള്‍ ജോലി പുനരാരംഭിക്കുകയില്ല”,അനില്‍ തിവാരി പറഞ്ഞു.
ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍ തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റാന്‍ ഇന്നലെയാണ് സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചത്. ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ മാര്‍ച്ച് 14ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നാണ് പണം കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് വന്‍തോതില്‍ പണം കണ്ടെത്തിയത്. എന്നാല്‍ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയെന്ന ആരോപണം തന്നെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണെന്നാണ് ജഡ്ജി യശ്വന്ത് വര്‍മയുടെ പ്രതികരണം.
by Midhun HP News | Mar 25, 2025 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് പിരിച്ചുവിട്ട ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും നിയമിക്കണമെന്നുള്ള കീഴ്‌ക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ നല്‍കണമെന്ന് സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റം, സര്‍ക്കാര്‍ ചെലവുകള്‍ തുടങ്ങിയവയില്‍ ഇതിനോടകം ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസിന്റെ പ്രതികരണം. ഫെഡറല്‍ വേതന ബില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപ് പിരിച്ചു വിട്ട 16,000 ത്തിലധികം പ്രൊബേഷണറി തൊഴിലാളികളെ വീണ്ടും നിയമിക്കണമെന്ന് ഒരു ജഡ്ജി വൈറ്റ് ഹൗസിനോട് നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനിടെ, ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാര്‍ത്ഥികളെ തള്ളിവിടും. കോഴ്‌സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി. അതേസമയം യൂണിവേഴ്‌സിറ്റികള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ളെ ഇത് ബാധിക്കില്ല. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളാണ് മരവിപ്പിച്ചത്.
യുഎസില്‍ ദൈനംദിന ചെലവുകള്‍ക്കായി സ്‌റ്റൈപ്പന്‍ഡിനെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്ക്കുന്നതോടെ സ്വയം ചെലവുകള്‍ വഹിക്കേണ്ടിവരും. യുഎസിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമായി ഒന്നും അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവുകളും മൊബൈല്‍ ഫോണ്‍ രേഖകളും നശിപ്പിക്കരുതെന്ന് ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ സംഭാഷണങ്ങളോ ചാറ്റുകളോ അടക്കമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ നല്‍കിയ നിര്‍ദേശം.
തെളിവുകള്‍ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ഈ മാസം 21 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഔദ്യോഗികമായി കത്ത് നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മറ്റൊരു കത്ത് നല്‍കിയിട്ടുണ്ട്.
ഈ കത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊബൈല്‍ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ കോല്‍ ഡീറ്റെയില്‍സും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ( ഐപിഡിആര്‍) ശേഖരിച്ച് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഈ കത്തിനൊപ്പം പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കുന്നുവെന്നും ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
അതിനിടെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനോട് ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണ്ടെത്തിയ കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിരുന്നു. സംഭവത്തില്‍പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ അന്വേഷണ കമ്മീഷനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആര്‍എസ്എസ്
ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി തങ്ങൾ താമസിക്കുന്ന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയില്‍ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലക്കാരിയായ യുവതി ഹൈദരാബാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്. മൊബൈല്‍ഫോണ്‍ ഡിസ്‌പ്ലേ കേടായതിനെത്തുടര്‍ന്ന് നന്നാക്കാനായി യുവതി മെഡിചലില്‍ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി.
ഫോണ്‍ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദില്‍ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ ലേഡീസ് കോച്ചില്‍ കയറി. കോച്ചിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ആല്‍വാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഇതിനുശേഷം ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന, കറുപ്പ് നിറമുള്ള യുവാവ് തന്റെ അടുത്ത് വരികയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതി ഇതിനെ എതിര്‍ത്തപ്പോള്‍ യുവാവ് ബലമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. തലയിലും താടിയിലും വലതു കൈയിലും അരക്കെട്ടിലും ഗുരുതരമായി പരിക്കുണ്ട്. വഴിയാത്രക്കാരാണ് പരിക്കേറ്റ യുവതിയെ കണ്ട് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമിക്കാന്‍ ശ്രമിച്ചയാളെ വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
Recent Comments