by Midhun HP News | Aug 2, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കു വന്നപ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നാണ്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വാദത്തിനിടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു.
ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍നിന്നുള്ള എംപിമാരുടെ സംഘത്തിന് ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും ഇക്കാര്യം ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ശരീരവും മനസും തണുപ്പിക്കാൻ സർക്കാർ അവതരിപ്പിച്ച മാളത്തൺ പദ്ധതിക്ക് മികച്ച തുടക്കം. ആദ്യ ദിനം തന്നെ മാളുകളിൽ വ്യായാമം ചെയ്യാൻ നൂറ് കണക്കിന് ആളുകൾ എത്തിയതായി അധികൃതർ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് മാളുകളിൽ രാവിലെ വ്യായാമം ചെയ്യാൻ അവസരമൊരുക്കിയത്.
രാവിലെ ഏഴ് മണി മുതൽ ആളുകൾ വിവിധ മാളുകളിൽ വ്യായാമം ചെയ്യാനെത്തി തുടങ്ങിയിരുന്നു. വ്യായാമം ചെയ്യാനെത്തുന്നവർക്ക് വേണ്ടി പ്രത്യേക പാത ഉൾപ്പെടെ അധികൃതർ മാളിനുളളിൽ തയ്യാറാക്കിയിരുന്നു. ഏറെ നാളിന് ശേഷം ഒന്ന് വിശാലമായി വ്യായാമം ചെയ്യാൻ പറ്റിയ സന്തോഷത്തിലായിരുന്നു പലരും. പുറത്ത് വലിയ ചൂട് അനുഭവപ്പെടുന്ന സമയത്ത് മാളിനുള്ളിലെ തണുത്ത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ കഴിയും എന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നാണ് പലരുടെയും അഭിപ്രായം.
ഷോപ്പിംഗിന് വേണ്ടിയാണ് ഇത് വരെ മാളുകളിൽ വന്നിരുന്നത്,എന്നാൽ വ്യായാമം ചെയ്യാൻ മാളിലേക്ക് വരുന്നത് പുതിയ ഒരു അനുഭവമാണ് നൽകുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ദുബൈ സർക്കാർ പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ മികച്ചതാണെന്നാണ് മാളുകളിൽ നടക്കാനെത്തിയ എല്ലാവരുടെയും അഭിപ്രായം. ചൂട് ഒന്ന് കുറഞ്ഞിട്ടു കാറ്റും വെയിലുമൊക്കെ കൊണ്ട് വിശാലമായി വ്യായാമം ചെയ്യണമെന്ന ആഗ്രഹവും ചിലർ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ദുബൈ മാളത്തണിൽ പങ്കെടുക്കാൻ കൂടുതലാളുകൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരമാണിത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍.
മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്.
പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ ഉർവ്വശിയേയും തേടി. വശിലെ പ്രകടനത്തിലൂടെ ജാന്‍കി ബോഡിവാലെയേയും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി.
പുരസ്കാര പട്ടിക
മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി
മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്
മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം
മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്
മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍
മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി
മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018
മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി
മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍
മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).
സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍
മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി
മികച്ച ഗായിക : ഛലിയ, ജവാന്‍, ശില്‍പ റാവു
മികച്ച ഗായകന്‍ : പ്രേമിസ്തുന (ബേബി) പിവിഎന്‍ രോഹിത്
മികച്ച ബാല താരം : സുകൃതി വേണി, കബീര്‍ ഖണ്ഡാരെ, ട്രീഷ തോസര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഘവ്
സഹനടി : ഉര്‍വ്വശി (ഉള്ളൊഴുക്ക് ), ജാന്‍കി ബോദിവാല (വശ്)
സഹ നടന്‍ : വിജയരാഘവന്‍ (പൂക്കാലം ), മുത്തുപ്പേട്ട സോമു ഭാസ്‌കര്‍ (പാര്‍ക്കിങ്)
മികച്ച നടി: റാണി മുഖര്‍ജി ( മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ )
മികച്ച സംവിധാനം : സുദിപ്‌തോ സെന്‍, കേരള സ്‌റ്റോറി
ജനപ്രീയ സിനിമ : റോക്കി ഓര്‍ റാണി കി പ്രേം കഹാനി
മികച്ച നടന്‍ : ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)
പോയ വര്‍ഷം മികച്ച ചിത്രമായത് മലയാള സിനിമ ആട്ടം ആയിരുന്നു. കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുര്‌സകാരം നിത്യ മേനോനും മാനസി പരേഖും പങ്കിടുകയായിരുന്നു. തിരുചിട്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യ പുരസ്‌കാരം നേടിയത്. മാനസിയെ തേടി പുരസ്‌കാരമെത്തിയത് കച്ച് എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ്.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ. സാൽമിയയിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലെ 6 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമ നടപടികൾ പൂർത്തിയായ ശേഷം ഇവരെ നാടു കടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
സാൽമിയയിലെ ഒരു ക്ലിനിക് അനധികൃതമായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ക്ലിനിക്കിന്റെ ഉടമ ഉൾപ്പെടെ ആറ് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. അനധികൃതമായി വിവിധ മരുന്നുകളും ക്ലിനിക്കിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് ക്ലിനിക് അടച്ചു പൂട്ടുകയും തുടർ നടപടികൾക്കായി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗലൂരുവിലെഎംപി/ എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷ നാളെ വിധിക്കും.
തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.
വിധി കേള്‍ക്കാനായി പ്രജ്വല്‍ രേവണ്ണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രജ്വല്‍ രേവണ്ണ അസ്വസ്ഥനായി കാണപ്പെട്ടു. കഴിഞ്ഞ 14 മാസമായി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.
by Midhun HP News | Aug 1, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈ എമിറേറ്റിലെ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇനി മുതൽ പണം നൽകിയാൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളു. ഈ തീരുമാനം നടപ്പിലാക്കിയതായി പാർക്കിൻ കമ്പനി അറിയിച്ചു. അതേ സമയം പ്രാർത്ഥനകൾ നടക്കുന്ന ഒരു മണിക്കൂർ സമയം ഈ പാർക്കിങ് സൗജന്യമായി ഉപയോഗിക്കാം.
ഇതോടെ, യു എ ഇയിലെ 59 പള്ളികൾക്ക് ചുറ്റുമുള്ള 2100 പാർക്കിങ് സ്ഥലങ്ങൾ ഇനി മുതൽ പണം നൽകി ഉപയോഗിക്കണം. പള്ളികളുടെ പരിസരത്തെ പാർക്കിങ് സ്ഥലങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. പാർക്കിങ് എം സോൺ, എം പി സോൺ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഈ സോണുകളിൽ വാഹനം പാർക്ക് ചെയ്യാനായി വ്യത്യസ്തമായ തുകയാണ് ഈടാക്കുന്നത്. പ്രീമിയം വിഭാഗത്തിൽപ്പെടുന്നത് എംപി സോണിൽ അര മണിക്കൂറിന് 3 ദിർഹവും ഒരു മണിക്കൂറിന് 6 ദിർഹവും ഈടാക്കും. എം സോണിൽ അരമണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവുമാണ് നൽകേണ്ടി വരുക.
പാർക്കിൻ കമ്പനിയും ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും തമ്മിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവച്ചു. ഫീസ് ഈടാക്കുന്നതിനും വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയതായി അധികൃതർ വ്യക്തമാക്കി.
Recent Comments