by Midhun HP News | Mar 24, 2025 | Latest News, ദേശീയ വാർത്ത
മെര്‍ലാന്‍ഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്‌ലോറിഡ പൊലീസ് ഒടുവില്‍ ആ കമ്മലുകള്‍ വീണ്ടെടുത്തു. അപ്പോഴെക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷെ വിട്ടുപോകുന്നതെങ്ങനെ. ആറു കോടിയിലധികം വില വരുന്ന കമ്മലുകളല്ലേ കള്ളന്‍ വിഴുങ്ങിയത്.
ഫെബ്രുവരി 26നായിരുന്നു സംഭവം. ടിഫാനി ആന്‍ഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒര്‍ലാന്‍ഡോയിലുളള കടയില്‍ കയറിയ 32കാരനായ ജെയ്തന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്ര കമ്മല്‍ മോഷ്ടിച്ചു. പൊലീസ് പിടികൂടിയെങ്കിലും കള്ളന്‍ പണി പറ്റിച്ചു. കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പൊലീസ് വലഞ്ഞു. തൊണ്ടിമുതല്‍ ഇല്ലാതെ എന്തുകേസ്.
വയറിനുള്ളില്‍ സാധനമുണ്ടെന്ന് എക്‌സ് – റേയില്‍ വ്യക്തമായപ്പോള്‍ ഗില്‍ഡറെ ആശുപത്രിയിലാക്കി തൊണ്ടിമുതലനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ‘ എന്റെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് വച്ച് കുറ്റം ചുമത്തുമോ?’ കസ്റ്റഡിയിലിരിക്കെ ഗില്‍ഡറുടെ സംശയമതായിരുന്നു.മാര്‍ച്ച് 12ന് പൊലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗില്‍ഡറുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകൊണ്ട് കമ്മലുകള്‍ പുറത്തെത്തി. മോഷണം പോയ കമ്മലുകള്‍ തന്നെയാണ് അതെന്ന് സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ജ്വല്ലറി അധികൃതര്‍ സ്ഥിരീകരിച്ചു.
ഗില്‍ഡര്‍ ഇപ്പേള്‍ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022ല്‍ ടെക്‌സസിലെ കടയില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ കൊളറാഡോയില്‍ ഇയാളുടെ പേരില്‍ 45 വാറന്റുകളുണ്ട്.
by Midhun HP News | Mar 23, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. റംസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Mar 22, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ലഭിക്കേണ്ട അധിക തുക താന്‍ നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് ദിവസത്തെ ബഹികാശയ ദൗത്യവുമായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും സാങ്കേതിക തകരാര്‍ മൂലം ഒന്‍പത് മാസമാണ് ബഹിരാകാശത്ത് കുടുങ്ങിയത്.
ബഹിരാകാശത്ത് ചെലവിട്ട അധിക ദിവസങ്ങളില്‍ ലഭിക്കേണ്ട ഓവര്‍ടൈം വേതനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. ഓരോ അധിക ദിവസങ്ങള്‍ക്കും വില്‍മോറിനും സുനിത വില്യംസിനും പ്രതിദിനം അഞ്ച് ഡോളര്‍ വീതമാണ് അധിക വേതനം ലഭിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറായിരുന്നു ട്രംപിന്റെ മുന്നില്‍ അവതരിപ്പിച്ചത്.
അങ്ങനെയെങ്കില്‍ ഇരുവര്‍ക്കും അധിക 287 ദിവസങ്ങള്‍ക്കായി 1430 ഡോളര്‍ അധികം ലഭിക്കുമെന്ന് കണക്കാക്കി പറഞ്ഞ ട്രംപ് ഈ പണം വേണമെങ്കില്‍ താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കാം എന്നറിയിക്കുകയായിരുന്നു. ‘ഇത്രകുറച്ചാണോ ലഭിക്കുന്നത്, അതെനിക്ക് അറിയില്ലായിരുന്നു, ഈ തുക എന്റെ പോക്കറ്റില്‍ നിന്ന് നല്‍കും. അതുറപ്പായും അവർക്കായി വാങ്ങി നല്‍കും.’ ട്രംപ് പറഞ്ഞു.
അതേസമയം, ബഹിരാകാശ യാത്രികരെ ഭൂമിയില്‍ തിരികെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ടെസ്ല, സ്പേസ് എക്സിന്റെ തലവനും യുഎസ് ഗവണ്‍മെന്റിലെ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോഗ്) മേധാവിയുമായ എലോണ്‍ മസ്‌കിനും ട്രംപ് നന്ദി പറഞ്ഞു. അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാനാകില്ലെന്നായിരുന്നു ട്രംപിന്റെ നിലപാട്.
ബഹിരാകാശ ദൗത്യത്തിന് സുനിതയ്ക്കും വില്‍മോറിനും എത്രരൂപ പ്രതിഫലം ലഭിക്കുമെന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ബഹിരാകാശ യാത്രികര്‍ക്ക്, ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ സ്റ്റാന്‍ഡേര്‍ഡ് ശമ്പളം മാത്രമാണ് ലഭിക്കുക എന്നതായിരുന്നു വിദഗ്ധരുടെ അഭിപ്രായം. ഇത് പ്രകാരം
നാസയില്‍ ശമ്പള സ്‌കെയിലില്‍ ഉയര്‍ന്ന റാങ്കായ ജി എസ്-15 ലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടുന്നത്. ഇവരുടെ അടിസ്ഥാന ശമ്പളം പ്രതിവര്‍ഷം 125,133 മുതല്‍ 162,672 യുഎസ് ഡോളര്‍ (ഏകദേശം 1.08 കോടി മുതല്‍ 1.41 കോടി രൂപ) വരെയാണ്. രണ്ടുപേരുടെയും ശരാശരി ശമ്പളം 93,850 യുഎസ് ഡോളര്‍ മുതല്‍ 122,004 യുഎസ് ഡോളര്‍ (ഏകദേശം 81 ലക്ഷം മുതല്‍ 1.05 കോടി രൂപ വരെ) ആണ്. 1,148 യുഎസ് ഡോളര്‍ യാത്രാബത്ത കൂടി ചേര്‍ത്താല്‍, അവരുടെ മൊത്തം വരുമാനം 94,998 യുഎസ് ഡോളറിനും 123,152 യുഎസ് ഡോളറിനും (ഏകദേശം 82 ലക്ഷം മുതല്‍ 1.06 കോടി രൂപ വരെ ) ഇടയില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Mar 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന ചോദ്യത്തിനു മറുപടിയായാണ്, അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
ഹൈക്കോടതി വിധി മന്ത്രാലയം പരിശോധിച്ചതായി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിച്ച് നയം കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു.
by Midhun HP News | Mar 21, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.
സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇനാക്ടീവ് ആയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ നമ്പര്‍ റീഅസൈന്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തില്‍ നിന്ന് നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.
യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു മൊബൈല്‍ നമ്പര്‍ നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ തട്ടിപ്പ് തടയുന്നതിനായി ആ ഫോണ്‍ നമ്പര്‍ യുപിഐ ലിസ്റ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനം നിലനിര്‍ത്താനും അവസരം നല്‍കും.
ആരെയാണ് ഇത് ബാധിക്കുക?
മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍.
ദീര്‍ഘകാലമായി കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ബാങ്കിങ് അലര്‍ട്ടുകള്‍ക്കായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍.
ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്പര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍.
പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് വീണ്ടും അസൈന്‍ ചെയ്ത ഉപയോക്താക്കള്‍.
മണപ്പുറം ഫിനാന്‍സിന്റെ ഭൂരിഭാഗം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയിലേക്ക്; 4,385 കോടി രൂപയുടെ ഇടപാട്
യുപിഐ എങ്ങനെ സജീവമായി നിലനിര്‍ത്താം?
ആരെയെങ്കിലും വിളിച്ചോ സന്ദേശമയച്ചോ മൊബൈല്‍ നമ്പര്‍ സജീവമാണോ എന്ന് പരിശോധിക്കുക.
ബാങ്കില്‍ നിന്ന് എസ്എംഎസ് അലര്‍ട്ടുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
നെറ്റ് ബാങ്കിങ്, യുപിഐ ആപ്പുകള്‍, എടിഎമ്മുകള്‍ എന്നിവ വഴിയും ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചും യുപിഐ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക.
യുപിഐയ്ക്ക് ഒരു മൊബൈല്‍ നമ്പര്‍ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒടിപി സ്ഥിരീകരണത്തിനായാണ് മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്നത്. അത് നിഷ്‌ക്രിയമാവുകയും വീണ്ടും അസൈന്‍ ചെയ്യപ്പെടുകയും ചെയ്താല്‍, ഇടപാടുകള്‍ പരാജയപ്പെടാം. അല്ലെങ്കില്‍ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാം.
by Midhun HP News | Mar 21, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. അഗ്നിബാധ ഉണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.
വീട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് കണ്ടെത്തി.
പൊലീസുകാര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യമായ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.
Recent Comments