പ്രതിദിനം 16 അപകടങ്ങള്‍; കുട്ടി ഡ്രൈവര്‍മാര്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയത് 11,890 വാഹനാപകടങ്ങള്‍

പ്രതിദിനം 16 അപകടങ്ങള്‍; കുട്ടി ഡ്രൈവര്‍മാര്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയത് 11,890 വാഹനാപകടങ്ങള്‍

ഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ അപകടം സൃഷ്ടിക്കുന്നവരില്‍ പ്രായ പൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. 2023 -24 കാലത്ത് രാജ്യത്താകമാനം 11,890 വാഹനാപകടങ്ങള്‍ക്ക് പിന്നില്‍ പ്രായ പൂര്‍ത്തിയാകാത്തവരായിരുന്നു എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പറയുന്നത്. നിയമം ലംഘിച്ച് കുട്ടികളില്‍ വാഹന ഉപയോഗം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റോഡ് അപകടങ്ങള്‍ക്ക് ഇടയാക്കിയ പ്രായപൂര്‍ത്തിയാകാത്തവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്‌യ്ക്കുന്നത്.

സംസ്ഥാനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തമിഴ്‌നാടാണ് പട്ടികയില്‍ മുന്നില്‍. 2063 സംഭവങ്ങളാണ് തമിഴ്‌നാട്ടില്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശ് (1138), മഹാരാഷ്ട്ര (1067) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിയന്ത്രിച്ചത് മൂലം യുപിയില്‍ 935 റോഡപകടങ്ങളും ആന്ധ്ര പ്രദേശില്‍ 766 അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നില്‍ ഏഴാം സ്ഥാനമാണ് ഈ പട്ടികയില്‍ കേരളത്തിനുള്ളത്. 645 സംഭവങ്ങളാണ് ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി ഡ്രൈവര്‍മാര്‍ക്ക് എതിരായ നടപടിയില്‍ ബിഹാറാണ് മുന്നില്‍. 1316 സംഭവങ്ങളില്‍ പിഴ ചുമത്തിയതിലൂടെ 44.27 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ഈടാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്താല്‍ രാജ്യത്ത് കുട്ടി ഡ്രൈവര്‍മാര്‍ മൂലം ഒരു ദിവസം ശരാശരി 16 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു എന്നാണ് വിലയിരുത്തല്‍. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 19എ (കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍) പ്രകാരം, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍, പ്രതിയുടെ രക്ഷിതാവോ വാഹന ഉടമയ്ക്കും ഉത്തരവാദിത്തത്തില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ഇത്തരം സംഭവങ്ങളില്‍ ഇവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതനുസരിച്ച് നടപടിയെടുക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ഡൽഹി: കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. അപേക്ഷയിൽ ആധാർ നമ്പർ നൽകണം. പരീക്ഷ 2025 ജൂണിൽ ആരംഭിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലുമാണ് ഉൾപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് -0495 2383953, തിരുവനന്തപുരം: 0471 2356236

വനിതകൾക്കും അവസരം

കരസേനയിൽ വനിതകൾക്കായി നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെന്റിനും അപേക്ഷ ക്ഷണിച്ചു. വിമെൻ മിലിട്ടറി പൊലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് സെലക്ഷൻ. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്ട്മെന്റ് റാലിയുമുണ്ടാവും. 2025 ജൂണിൽ പരീക്ഷ ആരംഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. അപേക്ഷകർ അവിവാഹിതരായിരിക്കണം. കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ൽ സോണൽ ഓഫീസ് തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗേറ്റ് 2025 ഫലം പ്രഖ്യാപിച്ചു; സ്‌കോര്‍ നോക്കേണ്ട വിധം ചുവടെ

ഗേറ്റ് 2025 ഫലം പ്രഖ്യാപിച്ചു; സ്‌കോര്‍ നോക്കേണ്ട വിധം ചുവടെ

ഡല്‍ഹി: ടെക്നിക്കല്‍ പോസ്റ്റ് – ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ് 2025) ഫലം പ്രഖ്യാപിച്ചു. റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി അറിയുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. റോള്‍ നമ്പര്‍, ജനന തീയതി, കാപ്‌ചേ കോഡ് എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി സൈറ്റില്‍ കയറി ഫലം അറിയാന്‍ കഴിയുന്നതരത്തിലാണ് ക്രമീകരണം. മാര്‍ച്ച് 28 മുതല്‍ മെയ് 31 വരെ സ്‌കോര്‍കാര്‍ഡുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഫലം നോക്കേണ്ട വിധം ചുവടെ:

ആദ്യം വെബ്സൈറ്റ് സന്ദര്‍ശിക്കുക

എന്റോള്‍മെന്റ് ഐഡി/ഇ-മെയില്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കുക

‘GATE 2025 Result’ ടാബില്‍ ക്ലിക്ക് ചെയ്യുക

ഗേറ്റ് ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ക്കും നേടിയ മാര്‍ക്കുകള്‍ക്കുമൊപ്പം ഗേറ്റ് കട്ട്ഓഫും ദൃശ്യമാകും

ഭാവി റഫറന്‍സിനായി സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ആകെ 30 പരീക്ഷാ പേപ്പറുകളാണുണ്ടായിരുന്നത്. ഗേറ്റ് 2025 പരീക്ഷകള്‍ ഇംഗ്ലീഷിലാണ് നടത്തിയത്. പൂര്‍ണ്ണമായും ഒബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പരീക്ഷാ പേപ്പറുകള്‍ തെരഞ്ഞെടുക്കാന്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.

ഗേറ്റ് പരീക്ഷ രാജ്യവ്യാപകമായി നടത്തുന്ന ഒരു പരീക്ഷയാണ്. ഈ പരീക്ഷ വിവിധ ബിരുദതല വിഷയങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ അറിവ് വിലയിരുത്തുന്നു. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ പിന്തുടരാം. സാമ്പത്തിക സഹായത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും (പിഎസ് യു) റിക്രൂട്ട്‌മെന്റ് ആവശ്യങ്ങള്‍ക്കായി ഗേറ്റ് സ്‌കോറുകള്‍ ഉപയോഗിക്കുന്നുണ്ട്.

‘ഇനി ‘മാപ്ര’യൊന്നും വേണ്ടടാ, ഉവ്വേ!’; പൂര്‍ണമായും എഐയില്‍ തയാറാക്കിയ ഇറ്റാലിയന്‍ പത്രം, ലോകത്ത് ആദ്യം

‘ഇനി ‘മാപ്ര’യൊന്നും വേണ്ടടാ, ഉവ്വേ!’; പൂര്‍ണമായും എഐയില്‍ തയാറാക്കിയ ഇറ്റാലിയന്‍ പത്രം, ലോകത്ത് ആദ്യം

റോം: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രപ്രവര്‍ത്തന മേഖലയിലും നിത്യജീവിതത്തിലും എഐ സ്വധീനം എടുത്തു കാണിക്കുകയായിരുന്നു ലക്ഷ്യമെന്നും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീക്ഷണത്തിനൊടുവിലാണ് നേട്ടം സാധ്യമായതെന്നും പത്രാധിപര്‍ കാലുഡിയോ സെറാസ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ എഐയെ ഉപയോഗപ്പെടുത്താന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. സ്വന്തം കണ്ടന്റുകള്‍ക്ക് എഐ ഉപയോഗിക്കാന്‍ ബിബിസി ന്യൂസ് ഉദ്ദേശിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണ്ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ന്യൂസ്സ്റ്റാന്‍ഡുകളിലെ ലോകത്തിലെ ആദ്യത്തെ ദിനപത്രമായിരിക്കും ഇല്‍ ഫോഗ്ലിയോയെന്ന് കാലുഡിയോ സെറാസ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇല്‍ ഫോഗ്ലിയോയുടെ എഐ നിര്‍മ്മിത പതിപ്പിന്റെ ഒന്നാം പേജില്‍ തന്റെ ഇറ്റാലിയന്‍ പിന്തുണക്കാരുടെ ഇരട്ടത്താപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുടിന്റെ 10 വഞ്ചനകള്‍ എന്ന തലക്കെട്ടോടെയുള്ള കോളവും ഒന്നാം പേജില്‍ ഉണ്ട്. പുടിന്‍ നടപ്പാക്കിയതും റദ്ദാക്കിയതുമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്.

യുവ യൂറോപ്യന്മാര്‍ പരമ്പരാഗത ബന്ധങ്ങളില്‍ നിന്ന് അകന്നുപോകുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് രണ്ടാം പേജില്‍ കൊടുത്തിരിക്കുന്നത്. പത്രത്തിന്റെ അവസാന പേജില്‍ എഡിറ്റര്‍ക്കുള്ള എഐ നിര്‍മ്മിത കത്തുകളാണ് ഉള്ളത്. ഒരു വായനക്കാരന്‍ എഐ മനുഷ്യര്‍ക്ക് പകരമാകുമോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.

വാര്‍ത്തകള്‍, സംവാദങ്ങള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ ഒരു ‘യഥാര്‍ത്ഥ പത്രം’ എന്നാണ് എഡിറ്റര്‍ സെറാസ ‘ഇല്‍ ഫോഗ്ലിയോ എഐയെ’ വിശേഷിപ്പിച്ചത്. ദൈനംദിന പത്രപ്രവര്‍ത്തനത്തില്‍ എഐ യുടെ പങ്ക് ചൂണ്ടിക്കാണിക്കാനുള്ള ഒരു പരീക്ഷണമാണിതെന്നും അദ്ദേഹം പറഞ്ഞു.

പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

പൂട്ടിയിട്ട ഫ്‌ളാറ്റില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ഞെട്ടി; 100 കോടി രൂപയുടെ ആഭരണങ്ങളും പണവും

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പൂട്ടിയിട്ട ഫ്‌ളാറ്റില്‍ നിന്നും 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സുമായി സഹകരിച്ചാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ 87.9 കിലോഗ്രാം സ്വര്‍ണക്കട്ടികള്‍, 19.6 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകള്‍, 1.37 കോടി രൂപ എന്നിവയാണ് കണ്ടെടുത്തത്.പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. അഹമ്മദാബാദിലുള്ള ഈ അപ്പാര്‍ട്‌മെന്റ് മേഘ് ഷാ എന്നയാളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘ് ഷായുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഫ്‌ളാറ്റിന്റെ താക്കോല്‍ പൊലീസ് എടുക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

66 പൈസയുടെ നേട്ടത്തില്‍ നിന്ന് തിരിച്ചിറങ്ങി രൂപ; 10 പൈസയുടെ നഷ്ടം, ഓഹരി വിപണിയില്‍ മുന്നേറ്റം

ഡല്‍ഹി: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ച വെച്ച രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 10 പൈസയുടെ നഷ്ടത്തോടെ 86.66ലേക്കാണ് രൂപ താഴ്ന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വ്യാപാര താരിഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് രൂപയെ സ്വാധീനിച്ചത്.

മൂന്ന് ദിവസം കൊണ്ട് 66 പൈസയുടെ നേട്ടം ഉണ്ടാക്കിയ ശേഷമാണ് രൂപയുടെ ഇടിവ്. ഇന്നലെ 25 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. അതേസമയം ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 70.37 ഡോളറായാണ് കുറഞ്ഞത്. ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. സെന്‍സെക്‌സ് നൂറ് പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എന്‍ടിപിസി, ടാറ്റ സ്്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.