ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം; 6.3 തീവ്രത രേഖപ്പെടുത്തി

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂകമ്പമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ടെന്നാണ് വിവരം. 6.82 ച അക്ഷാംശത്തിലും 93.37 ഇ രേഖാംശത്തിലുമായിരുന്നു ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജൂലൈ 22-ന് രാവിലെ ദില്ലിയിലും രാജ്യതലസ്ഥാന മേഖലയിലും നേരിയ ഭൂകമ്പം അനുഭവപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടാകുന്നത്. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദില്ലിയിൽ ഉണ്ടായത്. കാര്യമായ നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് അന്ന് ചെയ്തിരുന്നില്ല.

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചതില്‍ അമിത് ഷാ പ്രകോപിതനായിരുന്നു.

പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.

പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ടു തവണ ഏറ്റെടുത്തതാണ്. എന്നാൽ പാക്കിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാക്കിസ്ഥാന്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക്മെയ്‌ലിങ്ങിനു മുന്നിൽ തലകുനിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു.

ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.

മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു. മൂന്ന് മൃതദേഹങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരക്രമണം നടന്നു 97 ആം ദിവസമാണ് ഓപ്പറേഷൻ മഹാദേവ് നടക്കുന്നത്.

‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല

‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം.കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ചോദ്യം ചെയ്യും.

കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്.

അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐ പ്രകാരം കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉൾപ്പെടുത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

അബുദാബി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യു എ ഇയിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടു പിടിപ്പിക്കാൻ ഒരുങ്ങുന്നു. പൊതുജനങ്ങളുടെയും സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക. 2030 ൽ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദാഹക് പറഞ്ഞു. ലോക കണ്ടൽ സംരക്ഷണ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

കണ്ടൽച്ചെടി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനായി വലിയ പ്രവർത്തനമാണ് രാജ്യം നടത്തുന്നത് എന്നും അവർ പറഞ്ഞു.

തീരമേഖലകളിൽ കണ്ടൽച്ചെടികൾ വളർത്തുന്നത് വഴി കടൽ കയറ്റവും മണ്ണൊലിപ്പും തടയാനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മഴക്കാടുകൾക്ക് കഴിയുന്നതിനെക്കാൾ നാല് മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കണ്ടൽച്ചെടികൾക്കു കഴിയും. അത് കൊണ്ട് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കാൻ പൊതു ജനങ്ങൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.

2050 ആകുമ്പോൾ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക പൂജ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. അതിൽ നിർണായക പങ്ക് വഹിക്കുന്നത് കണ്ടൽച്ചെടികളാണ്. അത് കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു.

കോവിഡിനും എബോളയ്ക്കുമെതിരേ പൊരുതിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു

കോവിഡിനും എബോളയ്ക്കുമെതിരേ പൊരുതിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു

ജനീവ: മഹാമാരികളായ കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയവയെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ പരിശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു. 75 വയസ്സായിരുന്നു. ലോകാരോ​ഗ്യ സംഘടന ( ഡബ്ല്യുഎച്ച്ഒ ) തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ്, ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോയുടെ മരണ വിവരം പുറത്തു വിട്ടത്.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രത്യേക ദൂതന്മാരിൽ ഒരാളായരുന്നു ഡോക്ടർ നബാരോ. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടർ നബാരോയെ ആദരിച്ചിരുന്നു.

2017-ല്‍ ലോകാരോ​ഗ്യ സംഘടന മേധാവി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ടെഡ്രോസിനോട് പരാജയപ്പെടുകയായിരുന്നു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തിൽ ഡോക്ടർ നബാരോ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഫോടനത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ആഗോള ആരോഗ്യ രം​ഗത്തിന്റെയും ആരോഗ്യ സമത്വത്തിന്റെയും മികച്ച വക്താവായിരുന്നു ഡോക്ടർ നബാരോയെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ അനുസ്മരിച്ചു.