സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം

ന്യൂഡല്‍ഹി: ലോകമാകെ ഉറ്റുനോക്കിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ജന്മനാടും ആഘോഷമാക്കി. ബഹിരാകാശത്തു നിന്നും സുനിത വില്യംസും സംഘവും ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തിയതില്‍ സുനിത വില്യംസിന്റെ ജന്മനാടായ ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിലും ആഹ്ലാദം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാര്‍ സുനിതയുടെ മടങ്ങി വരവ് ആഘോഷിച്ചത്.

സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിരുന്നു. ഒമ്പതു മാസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് സുനിത വില്യംസും സംഘവും ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.

നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

വെല്‍കം ബാക്ക് സുനിത; ഭൂമി തൊടാന്‍ ഇനി വെറും 17 മണിക്കൂര്‍

ന്യൂയോര്‍ക്ക്: മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ രാവിലെ 10.30 ഓടേ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെട്ടു. ഇവരെ തിരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരുന്നതിന് സ്‌പേസ് എക്‌സ് ഡ്രാഗണില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ സംഘത്തിലെ രണ്ടുപേര്‍ക്കൊപ്പമാണ് ഇരുവരുടെയും തിരിച്ചുള്ള യാത്ര. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ച 3.30ന് പേടകം ഭൂമിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ പേടകത്തെ സുരക്ഷിതമായി ഇറക്കാനാണ് പദ്ധതി.

ഒമ്പത് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും ഭൂമിയിലേക്ക് പുറപ്പെട്ടത്. എട്ടു ദിവസത്തെ ദൗത്യവുമായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇരുവരുടെയും തിരിച്ചുപോക്ക് പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷമാണ് പേടകം ഭൂമിയില്‍ ഇറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോടു ചേര്‍ന്ന കടലിലായിരിക്കും പേടകം ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു.

മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല. ചട്ടം പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. നോട്ടീസ് നല്‍കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും, സഭ ബിസിനസില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതാണെന്നും വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; ബുധനാഴ്ച ഭൂമിയിലെത്തും

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും.

പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്.

സിപിഎം ലണ്ടന്‍ സമ്മേളനം: ജനേഷ് നായര്‍ ആദ്യ മലയാളി സെക്രട്ടറി

സിപിഎം ലണ്ടന്‍ സമ്മേളനം: ജനേഷ് നായര്‍ ആദ്യ മലയാളി സെക്രട്ടറി

ലണ്ടന്‍: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 21 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. 1938ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967ലാണ് സിപി എമ്മിന്റെ ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്. പഞ്ചാബില്‍ നിന്നും ലണ്ടനിലേക്ക് കുടിയേറിയവരായിരുന്നു ഭൂരിഭാഗം അംഗങ്ങളും. അതുകൊണ്ടുതന്നെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.

60 വര്‍ഷത്തിലധികം നീണ്ട പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ ജനേഷ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാണ്. മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലണ്ടനില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ പങ്കെടുക്കും. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹര്‍സേവ് ബയിന്‍സും, രാജേഷ് കൃഷ്ണയുമാണ് പ്രതിനിധികള്‍.

മന്ത്രിസഭയില്‍ അഴിച്ചുപണി?; പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നു

മന്ത്രിസഭയില്‍ അഴിച്ചുപണി?; പ്രധാനമന്ത്രി ഈ മാസം 30ന് ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നു

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നുവെന്ന് സൂചന. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. ഇതിനു മുന്നോടിയായി ഈ മാസം 30 ന് നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. മോഹന്‍ ഭാഗവത് അടക്കം ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

ആര്‍എസ്എസ് സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും നേതാക്കളെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് മാസമോ ജൂണ്‍ ആദ്യവാരമോ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും. അതോടൊപ്പം പുതിയ ബിജെപി ദേശീയ അധ്യക്ഷന്റെ കാര്യത്തില്‍ ആര്‍എസ്എസിന്റെ അഭിപ്രായം തേടുക, ആര്‍എസ്എസിന്റെ അനുഗ്രഹവും പിന്തുണയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും മോദിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.

നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉടന്‍ പുറത്തുവിട്ടേക്കും. റഷിംബാഗിലെ സ്മൃതി ഭവനിലെത്തി ഹെഗ്‌ഡേവാറിന് ആദരം അര്‍പ്പിക്കുന്ന നരേന്ദ്രമോദി, ബുദ്ധകേന്ദ്രമായ ദീക്ഷാഭൂമിയും സന്ദര്‍ശിക്കും. സ്വകാര്യ നേത്രരോഗ ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങില്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മൂല്യങ്ങള്‍ വളര്‍ത്തിയത് ആര്‍എസ്എസ്

ആര്‍എസ്എസ് പാരമ്പര്യവുമായുള്ള ബന്ധം ഒരു പദവിയാണെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യം നല്‍കിയതും, ‘നിസ്വാര്‍ത്ഥ’ സേവനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയതും ആര്‍എസ്എസ് ആണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസില്‍ നിന്ന് ജീവിത മൂല്യങ്ങള്‍ പഠിച്ചത് ഭാഗ്യമാണ്, നിസ്വാര്‍ഥമായ സാമൂഹ്യ സേവനം മാര്‍ഗമാക്കിയ മറ്റൊരു പ്രസ്ഥാനവുമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം പഠിച്ചാലേ അതിന്റെ മഹത്വം മനസിലാക്കാനാവൂ എന്ന് നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും സംഘം വലിയ സംഭാവനകളാണ് നല്‍കിയത്. ഇടതുപക്ഷ തൊഴിലാളി യൂണിയന്‍ ‘ലോകത്തിലെ തൊഴിലാളികളെ ഒന്നിക്കൂ’ എന്ന് പറയുന്നു, അതേസമയം ആര്‍എസ്എസ് അനുബന്ധ തൊഴിലാളി യൂണിയന്‍ ‘തൊഴിലാളികളേ, ലോകത്തെ ഒന്നിപ്പിക്കൂ’ എന്നാണ് പറയുന്നത്. സാമൂഹ്യ സേവനത്തിലെ ആര്‍എസ്എസ് പഠിപ്പിക്കുന്ന മൂല്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.