by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സില്‍ കുറിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് പുരി പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.
ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്കു കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് വിതരണം തടപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വും ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് അതു ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോവാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാച്ചേക്കുമെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട് സ്വദേശിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലയ്ക്കുളള ക്യാൻവാസാക്കി മാറിയതോടെ ഫ്ലയിങ് ക്യാൻവാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.
ഇത്തരത്തിൽ വിമാനം പേയിന്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വിമാന കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസ് ആണ്. മറ്റ് വിമാനകമ്പനികളിൽ നിന്ന് വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തിൽ നിന്നോ നെയ്ത്ത് രീതിയിൽ നിന്നോ പ്രചോദനമുൾക്കൊള്ളുന്നതാണ്.
ടെയിൽസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റെയും വാലറ്റം. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ ദേശീയ പൈതൃക സ്മാരകങ്ങൾ, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങൾ എന്നിവയും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ ടെയിൽ ആർട്ടായുണ്ട്. മുൻവർഷത്തെ കൊച്ചി ബിനാലെയിൽ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവൻ വിമാനവും ആർട്ട് വർക്കിനാൽ നിറയുന്നത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.
വൈകിട്ട് 6.30ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചിരുന്നു.
ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നു.
‘ഇറാനിയൻ ചർച്ചക്കാർ വ്യത്യസ്തരും വിചിത്രരുമാണ്. അവർ ഒരു കരാറിനായി ഞങ്ങളോട് യാചിക്കുകയാണ്. കാരണം അവർ സൈനികമായി തകർക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവിന് അവർക്ക് യാതൊരു സാധ്യതയുമില്ല. എന്നിട്ടും തങ്ങൾ ഞങ്ങളുടെ നിർദേശം പരിശോധിച്ചു വരികയാണെന്ന് അവർ പരസ്യമായി പറയുന്നു. ഇത് തെറ്റാണ്. വൈകുന്നതിനു മുൻപ് അവർ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.’ ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം ഇറാന്റെ ഭാഗത്തു നിന്നും ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണം നടക്കുന്നുണ്ട്. അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായാണ് റിപ്പോർട്ട്. ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു. ഇറാന്‍ നാവികസേനാ മേധാവി അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രയേല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഹോർമോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യൻ കപ്പൽ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു.
47,600 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ജഗ് വസന്ത് കപ്പൽ കണ്ട്‌ല തുറമുഖത്ത് എത്തുമെന്നാണ് പോർട്ട്സ് മന്ത്രാലയം അറിയിച്ചു. 45,000 മെട്രിക് ടൺ എൽപിജി ഉൾക്കൊള്ളുന്ന മറ്റൊരു കപ്പലായ പൈൻ ഗ്യാസ് ന്യൂ മാംഗ്ലൂർ തുറമുഖത്ത് എത്തുമെന്ന് കപ്പൽ മന്ത്രാലയ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിൻഹ പറഞ്ഞു.
ഹോമർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് തടയാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചു. പെട്രോളിന് നികുതി 10 രൂപയാണ് കുറച്ചത്.
ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജി കഴിഞ്ഞദിവസം നയാര പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.


Recent Comments