by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി. ഇന്ന് സിജെപിയുമായി കേന്ദ്ര സര്‍ക്കാര്‍ നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.
വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയായപ്പോഴാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മടെ പ്രതിബദ്ധതയാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരത്തിന് നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാന്‍ പറഞ്ഞു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ സിബിടി മോഡില്‍ നടത്താനും തീരുമാനിക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരുന്നു. പരീക്ഷാ മാഫിയ കാരണം ഒരുവിദ്യാര്‍ഥിയുടെയും ഭാവി തകരരുതെന്നും അനീതി നടക്കരുതെന്നുമായിരുന്നു മന്ത്രിയെന്ന നിലയില്‍ തന്റെ നിശ്ചയം. നീറ്റ് പരീക്ഷ ഫലങ്ങള്‍ നല്ലരീതിയില്‍ തന്നെ വരികയും ചെയ്തു. എന്നാല്‍ ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്ന ചിലര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചതായി ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്തില്‍ പറഞ്ഞു
ഞാന്‍ ജനാധിപത്യത്തിന്റെ ശക്തിയില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ്. ഒപ്പം യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും ബഹുമാനിക്കുന്നു. അവര്‍ ഭാരതത്തിന്റെ ഭാവി മാത്രമമല്ല ഭാവിയുടെ ശില്‍പികള്‍ കൂടിയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ സംഭവങ്ങളില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്. ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. യുവശക്തി തന്നെയാണ് രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത്. അവരെ തെറ്റിദ്ധാരണയുടെ ചക്രവ്യൂഹത്തില്‍ പെടാന്‍ അനുവദിക്കില്ലെന്നതാണ് തന്റെ നിശ്ചയം.
ജന്തര്‍മന്തറിലും രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികള്‍ മുതലെടുക്കാതിരിക്കാനും രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കാനും ഒരുവിദ്യാര്‍ഥിയുടെ ഭാവി പോലും നിയമപരമായ സങ്കീര്‍ണതകളില്‍ കുടുങ്ങാതിരിക്കാനും അവരുടെ സമയം പഠനത്തിനും കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയതായും പ്രധാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യസേവനത്തിനാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന’- പ്രധാന്‍ പറഞ്ഞു.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ജന്തര്‍മന്തറിലെ സമരക്കാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണം എന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വിഡിയോ നീക്കം ചെയ്യണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിസ്മയക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ വിസ്മയയെ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. വിയറ്റ്നാമില്‍ ജനിച്ചുവളര്‍ന്ന വിസ്മയക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതു കണ്ടപ്പോള്‍ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജര്‍ രവി പറഞ്ഞു.
‘മായ പഠിച്ചതും വളര്‍ന്നതുമെല്ലാം വിയറ്റ്നാമിലായിരുന്നു. അവിടെ ഒരു തെരുവുപട്ടിയെ ഒരാള്‍ അക്രമിക്കുന്നത് കണ്ട്, അതിനെ ദത്തെടുത്ത് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിച്ച് അനുമതി വാങ്ങി അതിനെയിപ്പോള്‍ വീട്ടില്‍ വളര്‍ത്തിക്കൊണ്ടിരിക്കുയാണ്. ഇതാണ് ആ കുട്ടിയുടെ മനസ്. ഒരു കുട്ടിയെ അടിക്കുന്നതുകണ്ട വികാരത്തില്‍ പങ്കുവെച്ച പോസ്റ്റാണ്. അതിനെ കോക്രോച്ച് പാര്‍ട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നു. മായക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല’, മേജര്‍ രവി പറഞ്ഞു.
മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരമെന്നതടക്കമുള്ള ആരോപണങ്ങള്‍ മേജര്‍ രവി പിന്‍വലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ് വര്‍ക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.
പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹന്‍ പോര്‍ട്ടലില്‍ ‘നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിര്‍ദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഉടമയുടെ ഡ്രൈവിങ് ലൈസന്‍ സ് പുതുക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കില്ല. പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ സേവ നങ്ങള്‍ ലഭ്യമാകൂ.
കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയില്‍/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനക ട്രാഫിക് പിഴകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കരടി നിര്‍ദേശിക്കുന്നു.

by Midhun HP News | Jul 25, 2026 | Latest News, ദേശീയ വാർത്ത
വേറിട്ട രീതിയിൽ തന്റെ നിലപാടുകൾ പറഞ്ഞ് സോഷ്യൽ മീഡിയയെ എപ്പോഴും അമ്പരപ്പിക്കാറും ചിരിപ്പിക്കാറുമുള്ള നടിയാണ് രാഖി സാവന്ത്. പ്രതിഷേധങ്ങളിൽ പോലും രാഖി വ്യത്യസ്തമായ വഴികളാണ് തിരഞ്ഞെടുക്കാറ്. നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ കടുത്ത രീതിയിലാണ് രാഖി പ്രതികരിച്ചിരിക്കുന്നത്.
ചുവപ്പ് നിറത്തിലെ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു രാഖിയുടെ പ്രതിഷേധം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടി ചുവപ്പ് നിറം പുരട്ടിയ ഒരു സാനിറ്ററി പാഡ് പുറത്തെടുക്കുകയും വിദ്യാർഥികളെ മർദിക്കുന്നവർക്ക് നേരെ പ്രതിഷേധ സൂചനയായി താൻ ഉപയോഗിച്ച സാനിറ്ററി പാഡ് എറിയുമെന്നും അവർ പറഞ്ഞു. അതോടൊപ്പം നിലവിലെ സർക്കാരിന് വോട്ട് നൽകിയതിൽ ഖേദമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“വിദ്യാർഥികളെ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് നേരെ ഞാൻ ഇത് എറിയും. നിങ്ങൾ രാജിവയ്ക്കണം. നല്ല വിദ്യാഭ്യാസം നൽകാൻ കഴിയുന്നില്ലെങ്കിൽ, രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ…രാജി വച്ചേ മതിയാകൂ. ഞാൻ എന്റെ വോട്ട് നൽകിയതാണ്, ഇത് ഞാൻ വിദ്യാർഥികളെ മർദിച്ചവരുടെ മുഖത്തേക്ക് എറിയും”.- രാഖി പറഞ്ഞു.
പ്രതിഷേധത്തിനായി പഞ്ചാബിൽ നിന്നും ബിഹാറിൽ നിന്നും ആളുകൾ എത്തിയത് അധികാരികളെ ഭയപ്പെടുത്തിയെന്ന് അവർ പറഞ്ഞു. മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ രൂക്ഷമായി വിമർശിച്ച രാഖി, നേതാക്കളെ അധികാരത്തിലേറ്റാനും താഴെയിറക്കാനും ജനങ്ങൾക്ക് പരമാധികാരമുണ്ടെന്നും പറഞ്ഞു.
അതേസമയം രാഖിയുടെ പ്രതിഷേധം ജെൻ സി കുട്ടികളും ഏറ്റെടുത്തിരിക്കുകയാണ്. “രാഖി സാവന്തിനെ പ്രധാന മന്ത്രിയാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’, “രാഖിജി നീ എവിടെയാണ്? ഞങ്ങൾക്ക് നിന്നെ വേണം എന്നൊക്കെയാണ് രാഖി സാവന്തിന്റെ വിഡിയോ പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

by Midhun HP News | Jul 24, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ ക്രമീകരിച്ച ഹൈദരാബാദിലെ പതിവ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. യാത്ര തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ഹോട്ടല്‍ ലോഞ്ചില്‍ നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. 30,000 അടി ഉയരത്തില്‍ വെച്ച് പൈലറ്റുമാരില്‍ ഒരാളുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് അടിയന്തരമായി ഓക്‌സിജന്‍ നല്‍കേണ്ടിവരികയും ചെയ്തു. ലണ്ടനില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ ലോഞ്ചിലെ പ്രഭാതഭക്ഷണത്തിനൊപ്പം മറ്റൊരു കമ്പനിയുടെ കുപ്പിവെള്ളവും പൈലറ്റുമാര്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് രണ്ട് പൈലറ്റുമാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നെങ്കിലും ഇവരുടെ നില അത്ര ഗുരുതരമായിരുന്നില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് വിമാനം നിയന്ത്രിച്ച് ലണ്ടന്‍ ഹിത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3-ല്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.05-ഓടെ സുരക്ഷിതമായി ഇറക്കിയത്. ഇവരെയും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
by Midhun HP News | Jul 24, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തിവന്ന വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ട നിരാഹാര സമരമാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയുടെയും ജിതേന്ദ്ര സിങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.
ഗുരുഗ്രാം മെദാന്ത ആശുപത്രിയില്‍ ജിതേന്ദ്ര സിങ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതും ജെ പി നഡ്ഡ അദ്ദേഹത്തിന് വെള്ളം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. സമരം അവസാനിപ്പിക്കുന്ന സമയത്ത് വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ അടുത്തുണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതിന് ശേഷം എല്ലാവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, തന്റെ പോരാട്ടത്തില്‍ എപ്പോഴും കരുത്തായി ഒപ്പമുണ്ടായിരുന്ന ഭാര്യയോടുള്ള കടപ്പാട് പ്രകടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വാങ്ചുകിനെ സന്ദര്‍ശിച്ചതും നിരാഹാരസമരം ഒത്തുതീര്‍പ്പായതും.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് താന്‍ ഉപവാസം അവസാനിപ്പിച്ചതെന്ന് വാങ്ചുക് പറഞ്ഞു. സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 65 പാര്‍ലമെന്റ് അംഗങ്ങള്‍ തന്നെ സന്ദര്‍ശിക്കുകയോ സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പോരാട്ടമാണ് തന്റെ രീതിയെന്നും അനുയായികള്‍ യാതൊരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷാ നടപടികളും ഉള്‍പ്പെടുന്ന പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭ ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സെക്രട്ടറി തലത്തില്‍ വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണിയും സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞു. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ജൂണ്‍ 28ന് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചു. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാര സമരം നടത്തിയത്. വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധം തുടരുമെന്നാണ് സൂചനകള്‍.
Recent Comments