കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു

കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന് ഇഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയ്ക്ക് ഫണ്ടു നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്നും രണ്ടു സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇഡി പറയുന്നു.

രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം 2022 സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. 2009ല്‍ സ്ഥാപിതമായ എസ്ഡിപിഐയുടെ ആസ്ഥാനം ഡല്‍ഹിയാണ്.

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!’ ട്രംപ് വ്യക്തമാക്കി.

‘ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്. അല്ലെങ്കില്‍ നിങ്ങളുടെ കഥ കഴിഞ്ഞു. തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും’, മോചിതരായ ബന്ദികളെ സന്ദര്‍ശിച്ച ശേഷം ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നല്‍കുമെന്നും ട്രംപ് പറഞ്ഞു. 1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ബദല്‍ ഗാസ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്.

ഡോളറിനെതിരെ വീണ്ടും കുതിച്ച് രൂപ, 87ല്‍ താഴെ; ഓഹരി വിപണിയില്‍ നഷ്ടം

ഡോളറിനെതിരെ വീണ്ടും കുതിച്ച് രൂപ, 87ല്‍ താഴെ; ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. 86.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്.

ഇന്നലെ 19 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 87 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ന് വീണ്ടും രൂപയുടെ മൂല്യം ഉയരുകയായിരുന്നു.അതിനിടെ ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം എന്നി കമ്പനികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

പത്തുദിവസത്തെ ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു

പത്തുദിവസത്തെ ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു

മുംബൈ: പത്തുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് മുന്നേറി. 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസം 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴേക്ക് വിപണി വീഴുമോ എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു.

കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങലിന് നിക്ഷേപകര്‍ തയ്യാറായതും ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവുമാണ് വിപണിക്ക് തുണയായത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണി നേരിട്ടത്. അമിതമായ വില്‍പ്പനയെ തുടര്‍ന്ന് ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഐടി, മെറ്റല്‍, എണ്ണ, പ്രകൃതി വാതകം, ചെറുകിട, ഇടത്തരം കമ്പനികള്‍ എന്നിവയില്‍ ആണ് കാര്യമായ മുന്നേറ്റം ദൃശ്യമാകുന്നത്.

ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ഉടൻ ആരംഭിക്കും

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ഉടൻ ആരംഭിക്കും

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ.

കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിലനിര്‍ത്തും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും ടീമിലെ മറ്റു സ്പിന്നര്‍മാര്‍.ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാലു തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 2 കളികളില്‍ ആണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. ഒരെണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മറ്റൊരു മത്സരം ടൈ ആയി. മിനി ലോകകപ്പിന്റെ പ്രഥമ പതിപ്പായ 1998ലെ ഇന്റര്‍നാഷണല്‍ കപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം.

128 പന്തില്‍ 141 റണ്‍സ് നേടുകയും സ്റ്റീവ് വോയും മൈക്കല്‍ ബെവനും അടക്കം 4 ഓസീസ് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിജയശില്‍പ്പിയായി. രണ്ട്് വര്‍ഷത്തിനിപ്പുറം ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റില്‍ ഗ്ലെന്‍ മഗ്രാത്തിനെ കടന്നാക്രമിച്ച സച്ചിന്റെ മറ്റരു മുഖം കണ്ടു ക്രിക്കറ്റ് ലോകം.ഫിനിഷറായും ടോപ് ഫീല്‍ഡറായും യുവ് രാജ് സിംഗിന്റെ ഉദയം.

സഹീര്‍ ഖാന്റെ യോര്‍ക്കറുകളും ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ കാഴ്ചയായി. 2006ല്‍ ഇന്ത്യ വേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ പകരംവീട്ടി. 6 വിക്കറ്റ് ജയത്തോടെ ഇന്ത്യയെ കെട്ടുകെട്ടിച്ചു കംഗാരുക്കള്‍. 1998ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റതിന് ശേഷം ചാംപ്യന്‍സ് ട്രോഫിയുടെ സെമി കടമ്പയില്‍ ഇന്ത്യ വീണിട്ടില്ല. കഴിഞ്ഞ നാല് സെമിയിലും ജയിക്കാനായി. ഓസ്‌ട്രേലിയ ആകട്ടേ 2000ലും 2002ലും സെമിയില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും ഫൈനലില്‍ കടന്നു.

ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജ്യോതി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണോ വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.