മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

ഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ വലിയ വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’- മുതിര്‍ന്ന നേതാവ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധന സഹായം, ദരിദ്രവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. വനിതാ ദിനത്തില്‍ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.

ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവാവധി; പെന്‍ഷന്‍ പ്രായം ഉയർത്തി ആന്ധ്ര സര്‍ക്കാര്‍

ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവാവധി; പെന്‍ഷന്‍ പ്രായം ഉയർത്തി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധിയും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി നല്‍കും. ആശാവര്‍ക്കര്‍മാരുടെ പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചു.

ആന്ധ്രപ്രദേശില്‍ എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത്. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

സംസ്ഥാനത്തെ 42,752 ആശാ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രയെന്നും, മറ്റൊരു സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ ആശാ വര്‍ക്കര്‍മാര്‍ക്ക്
ഗ്രാറ്റുവിറ്റി നല്‍കുന്നില്ലെന്നും ആന്ധ്ര ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു. 2028 ല്‍ ടിഡിപി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു.

ചന്ദ്രണ്ണ ഭീമ യോജന, എന്‍ടിആര്‍ വൈദ്യ സേവ തുടങ്ങിയ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിരമിക്കുന്നവര്‍ക്ക് 60 വയസ്സുമുതല്‍ വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത നല്‍കുകയും ചെയ്തിരുന്നു. ആശ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുന്നതായി മന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

ചെന്നൈ: ഡിണ്ടിഗലില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി സാബു ജോണ്‍ ആണു കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു. ഡിണ്ടിഗല്‍ സിരുമല പാതയില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരകില്‍ നിന്നും ഇതിനരികില്‍ നിന്നു ബാറ്ററി, വയര്‍ എന്നിവ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

സ്ഥലത്ത് എന്‍ഐഎ, ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. കട്ടപ്പന സ്വദേശിയായ സാബു ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് നാട്ടില്‍ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്.

പരീക്ഷയില്ല, പോസ്റ്റ് ഓഫീസുകളില്‍ 21,413 ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം

പരീക്ഷയില്ല, പോസ്റ്റ് ഓഫീസുകളില്‍ 21,413 ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാര്‍ച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുന്നതാണ്.

100 രൂപയാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനും വിധേയരാകണം. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട വിധം

ഇന്ത്യ പോസ്റ്റിന്റെ ഔദ്യോ?ഗിക വെബ്‌സൈറ്റായ https://www.indiapost.gov.in/ സന്ദര്‍ശിക്കുക

ഹോംപേജില്‍ കാണുന്ന ‘രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.

ലഭിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക.

ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.

ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

മലയാളി സൗദിയിൽ മരിച്ച നിലയിൽ

മലയാളി സൗദിയിൽ മരിച്ച നിലയിൽ

റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു.

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ടുവർഷം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയത്. രത്നമ്മയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: അഭി, വന്ദന. മരുമകൻ: നവീൻ രാജ്. നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഭാരവാഹി സലാം പറാട്ടി രംഗത്തുണ്ട്.