രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് സുരക്ഷാ ഭീഷണി; ഹോട്ടലില്‍ കുടുങ്ങി താരങ്ങള്‍

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് സുരക്ഷാ ഭീഷണി; ഹോട്ടലില്‍ കുടുങ്ങി താരങ്ങള്‍

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് സുരക്ഷാ ഭീഷണി. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സെന്റിനറി സ്‌ക്വയറില്‍ ദുരൂഹസാഹചര്യത്തില്‍ അജ്ഞാത വസ്തു കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഇന്ത്യന്‍ ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന സെഷന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയതിനു ശേഷമായിരുന്നു സംഭവം. മത്സരമില്ലാത്ത ദിനങ്ങളില്‍ ടീമംഗങ്ങള്‍, താമസസ്ഥലത്തിനു സമീപത്തെ സ്ട്രീറ്റുകളില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്താറുണ്ട്. ബ്രോഡ് സ്ട്രീറ്റില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ പതിവായി എത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ കാരണങ്ങളാല്‍ പുറത്തിറങ്ങരുതെന്ന് ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്.

വിശദമായ പരിശോധനകള്‍ക്കു ശേഷം ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് അജ്ഞാത വസ്തു പൊലീസ് നീക്കം ചെയ്തത്. ഈ സമയമത്രയും ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ കുടുങ്ങി. ആദ്യ മത്സരം തോറ്റ് 1-0നു പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കു പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യം. മറുവശത്ത് ആദ്യ ടെസ്റ്റിലെ ജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പല്‍, സജ്ജമായി ഐഎന്‍എസ് തമാല്‍; അറിയാം പ്രത്യേകതകള്‍

ഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. തുഷില്‍ ക്ലാസില്‍ രണ്ടാമത്തെ കപ്പലാണിത്.

വെസ്റ്റേണ്‍ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ സഞ്ജയ് ജെ സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ 26 ശതമാനം തദ്ദേശീയമായി നിര്‍മിച്ചതാണ്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ഇന്ത്യ-റഷ്യ സംയുക്ത സഹകരണത്തില്‍ നിര്‍മ്മിക്കുന്ന 51-ാമത്തെ കപ്പലാണ് തമാല്‍. വായു, ഉപരിതലം, അണ്ടര്‍വാട്ടര്‍, ഇലക്ട്രോമാഗ്‌നറ്റിക് എന്നി നാല് തലങ്ങളിലും നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ കപ്പല്‍.

2022 ഫെബ്രുവരി 24നാണ് യുദ്ധക്കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2024 നവംബറിലാണ് കപ്പല്‍ ആദ്യ കടല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായത്. ലംബമായി വിക്ഷേപിച്ച ഭൂതല- വ്യോമ മിസൈല്‍ Shtil-1, പീരങ്കി ആയുധങ്ങള്‍, ടോര്‍പ്പിഡോകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ റഷ്യന്‍ ആയുധ സംവിധാനങ്ങളുടെയും പരീക്ഷണം കപ്പലില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ഡ്യുവല്‍ റോള്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ഭൂതല- ആകാശ മിസൈലുകള്‍, സ്റ്റാന്‍ഡേര്‍ഡ് 30 എംഎം ക്ലോസ് ഇന്‍ വെപ്പണ്‍ സിസ്റ്റം, 100 എംഎം മെയിന്‍ ഗണ്‍, ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ (എഎസ്ഡബ്ല്യു) റോക്കറ്റുകള്‍, ഹെവിവെയ്റ്റ് ടോര്‍പ്പിഡോകള്‍ എന്നിവ കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്.ആണവ, ജൈവ, രാസ പ്രതിരോധത്തിനായി സങ്കീര്‍ണ്ണമായ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 250 നാവികരും 26 ഓഫീസര്‍മാരും അടങ്ങുന്ന ഒരു സംഘമാണ് ഐഎന്‍എസ് തമാലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍ ഉടന്‍ തന്നെ കര്‍ണാടകയിലെ കാര്‍വാറിലെ സ്വന്തം തുറമുഖത്തേക്ക് കന്നി യാത്ര ആരംഭിക്കും.

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്.

വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

15,000 രൂപ വരെ സര്‍ക്കാര്‍ തരും; ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അധിക സമ്മാനം; 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അംഗീകാരം

15,000 രൂപ വരെ സര്‍ക്കാര്‍ തരും; ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അധിക സമ്മാനം; 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച തൊഴില്‍ ബന്ധിത ആനുകൂല്യ പദ്ധതിക്ക് ( ഇഎല്‍ഐ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ സര്‍ക്കാര്‍ 15000 രൂപ വരെ നല്‍കുന്നത് അടക്കം തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.

എല്ലാ മേഖലകളിലും തൊഴില്‍ സൃഷ്ടിക്കല്‍ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരക്ഷമത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉല്‍പ്പാദന മേഖലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കുന്നു. 99,446 കോടി രൂപ അടങ്കലുള്ള പദ്ധതി വഴി രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2024-25 ബജറ്റ് പ്രഖ്യാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ജീവനക്കാരെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. അവര്‍ക്ക് രണ്ട് ഗഡുക്കളായി 15,000 രൂപ വരെ ഒരു മാസത്തെ ഇപിഎഫ് വേതനമായി നല്‍കും.ഒരു ലക്ഷം വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഈ പദ്ധതിക്ക് അര്‍ഹതയുണ്ടായിരിക്കും.’ആറ് മാസത്തെ ജോലിക്ക് ശേഷം ആദ്യ ഗഡുവും പന്ത്രണ്ട് മാസത്തിന് ശേഷം രണ്ടാമത്തെ ഗഡുവും നല്‍കും. സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ തുകയുടെ ഒരു ഭാഗം പിന്നീട് പിന്‍വലിക്കാവുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കും.’- കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

പുതിയ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്കും പ്രോത്സാഹനം ലഭിക്കും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഓരോ ജീവനക്കാരനും പരമാവധി 3000 രൂപ വരെയെന്ന കണക്കില്‍ രണ്ടുവര്‍ഷത്തേക്കാണ് തൊഴിലുടമകള്‍ക്ക് ആനുകൂല്യം ലഭിക്കുക. 50ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകള്‍ യോഗ്യത നേടുന്നതിന് കുറഞ്ഞത് രണ്ട് അധിക തൊഴിലാളികളെയെങ്കിലും നിയമിക്കണം. അതേസമയം 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ളവര്‍ കുറഞ്ഞത് അഞ്ച് പേരെയെങ്കിലും നിയമിക്കണം.

പദ്ധതി പ്രകാരമുള്ള പേയ്മെന്റുകള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കും. ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) വഴിയാണ് ജീവനക്കാര്‍ക്ക് ഇത് ലഭിക്കുക. അതേസമയം തൊഴിലുടമകള്‍ക്ക് അവരുടെ പാന്‍-ലിങ്ക് ചെയ്ത ബിസിനസ്സ് അക്കൗണ്ടുകളിലാണ് പേയ്മെന്റുകള്‍ ലഭിക്കുക

പ്രതിമാസം 10,000 രൂപ വരെ വരുമാനം നേടുന്ന ഓരോ പുതിയ ജീവനക്കാരനെ കണക്കാക്കി തൊഴിലുടമയ്ക്ക് 1,000 വരെ പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. കൃത്യമായ തുക വ്യത്യാസപ്പെടാം. പ്രതിമാസം 20,000 രൂപ വരെ വരുമാനമുണ്ടെങ്കില്‍, തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്‍ എന്ന കണക്കില്‍ പ്രതിമാസം 2,000 രൂപ എന്ന നിരക്കില്‍ ഇന്‍സെന്റീവ് ലഭിക്കും. 20,000 രൂപയ്ക്ക് മുകളില്‍ 3000 രൂപയുമായിരിക്കും തൊഴിലുടമയ്ക്ക് ആനുകൂല്യമായി ലഭിക്കുക.

നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ സംഘം അനധികൃതമായി കടന്നത്. മദ്യലഹരിയിലായിരുന്നു ഇവര്‍ കാട്ടിലേക്ക് പോയത്.

വേട്ടയ്ക്കിടെ അനക്കം കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ എന്നയാള്‍ സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വനത്തിനുള്ളില്‍ വെച്ച് ഇവര്‍ വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന അന്‍സൂര്‍ സ്വദേശി എം പാപ്പയ്യന്‍, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശന്‍ എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്.

നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.

ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.