by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
നൊമ്പരമായി മലപ്പുറം വേങ്ങര സ്വദേശി ഈസ്മായീൽ. റിയാദിലെ അസീസിയയിലുള്ള താമസസ്ഥലത്ത് വെച്ചുണ്ടായ അപ്രതീക്ഷിത അപകടമാണ് 51-കാരനായ ഈസ്മായീലിന്റെ ജീവനെടുത്തത്. പൈപ്പിലെ തടസ്സം നീക്കാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള അതിശക്തമായ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
ബാത്റൂമിലെ പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ അകത്തേക്ക് പ്രവേശിച്ച ഈസ്മായീൽ നിമിഷങ്ങൾക്കകം ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ചയോടെ പ്രവാസലോകത്തോട് അദ്ദേഹം വിടപറഞ്ഞു. പൈപ്പ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇത്തരം രാസവസ്തുക്കൾ എത്രത്തോളം അപകടകാരികളാണെന്ന് ഈ മരണം നമ്മെ ഓർമ്മിപ്പിക്കുന്നു. ഗൾഫ് നാടുകളിൽ കഴിയുന്ന ഓരോ പ്രവാസിയും ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാല്‍വുകളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹരീഷ് റാണ സംസാകാരം നടന്നത്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അബോധാവസ്ഥ(കോമ)യില്‍ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഹരീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനായിരുന്നു കോടതി നിര്‍ദേശം. മാര്‍ച്ച് പതിനൊന്നിനായിരുന്നു വിധി.
2013 മുതല്‍ കോമയില്‍ കഴിയുന്ന ഹരീഷ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബിടെക് വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്തിലാണ് കെട്ടിടത്തില്‍നിന്ന് വീണ് അബോധാവസ്ഥയിലായത്. അന്നുമുതല്‍ ട്യൂബ് വഴി നല്‍കുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ചാണ് മാറ്റം വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന്‍ വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്.
ഏപ്രില്‍ 1 മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. റോഡരികിലെ ചായക്കടകള്‍ മുതല്‍ വലിയ റീട്ടെയില്‍ പര്‍ച്ചെയ്‌സ് വരെയുള്ള ദൈനംദിന പണമിടപാടുകള്‍ ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരം ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചത്.

ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സുരക്ഷാ പാളികള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം. അവ ചുവടെ:
പാസ്വേഡ് അല്ലെങ്കില്‍ പാസ്ഫ്രെയ്സ്
PIN (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍)
വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്‌സ്
ബാങ്കിംഗ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്വെയര്‍ ടോക്കണുകള്‍
ഹാര്‍ഡ്വെയര്‍ ടോക്കണുകള്‍
എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി
ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. ഇത് അനധികൃത ആക്സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്.
ഡൈനാമിക് ഓതന്റിക്കേഷന്‍
പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന്‍ ആണ്.
ഈ സംവിധാനത്തിന് കീഴില്‍, ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന്‍ ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം. ഉദാഹരണത്തിന്:
ബയോമെട്രിക് സ്‌കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന്‍
ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ്വേഡ്
തട്ടിപ്പുകാരന്‍ ഒരു ഘടകത്തിലേക്ക് (പിന്‍ പോലുള്ളവ) ആക്സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് അനധികൃത ഇടപാടുകളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന്‍ (പിഎൻജി) ലഭ്യമാകുന്നിടത്ത് എല്‍പിജി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യതയുണ്ടായിട്ടും എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് എല്‍പിജി വിതരണം നിര്‍ത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎന്‍ജി ശൃംഖലയുടെ വ്യാപനം വര്‍ധിപ്പിക്കാനും പാചക സ്രോതസ് ആയി ഒരു ഇന്ധനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നീക്കം. ലഭ്യത ഉണ്ടായിട്ടിട്ടും പിഎന്‍ജി ഉപയോഗിച്ചില്ലെങ്കില്‍ ‘മൂന്ന് മാസത്തിനുശേഷം എല്‍പിജി വിതരണം നിര്‍ത്തലാക്കും’ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 24 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധി മറികടക്കുന്നതിന് ഒപ്പം പൈപ്പ് വഴിയുള്ള പാചക വാതക വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. പൈപ്പുകള്‍ വഴി പ്രകൃതി വാതകം നേരിട്ടെത്തുമ്പോള്‍ റീഫില്ലിങ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അവശ്യസേവന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
പൈപ്പ്‌ലൈന്‍ കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ നിന്ന് എല്‍പിജി ഉപയോഗം പൂര്‍ണമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള ഇന്ധന വിതരണ ശ്യംഖലയിലെ പ്രതിസന്ധി ‘ഇന്ധന വൈവിധ്യവല്‍ക്കരണം’ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ എക്സിലെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
പിഎന്‍ജി കണക്റ്റിവിറ്റി വേഗത്തിലാക്കാന്‍ സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നതിനും പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളില്‍ ഇതിനായുള്ള അനുമതികളോ നല്‍കണം. അല്ലാത്ത പക്ഷം അംഗീകാരങ്ങള്‍ സ്വമേധയാ ലഭിച്ചതായി കണക്കാക്കും. വീടുകള്‍ക്കുള്ള അപേക്ഷയില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അനുമതികള്‍ നല്‍കണം. അനുമതികള്‍ ലഭ്യമായാല്‍ 48 മണിക്കൂറിനുള്ള കണക്ടിവിറ്റി ലഭ്യമാക്കണം. ഇതിനായി നിര്‍ദ്ദിഷ്ട നിരക്കുകള്‍ക്കപ്പുറം അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ, ഡോണള്‍ഡ് ട്രംപുമായോ, യുഎസ് ഭരണകൂടത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന് ഇറാന്‍. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അല്ലെങ്കില്‍ ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധികള്‍ പകരം നിര്‍ദേശിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പേരാണ്. വാന്‍സുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ അമേരിക്കയെ താല്‍പ്പര്യം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ്, ട്രംപും കുഷ്‌നറും അടക്കമുള്ളവരുമായുള്ള ചര്‍ച്ചയുടെ വിശ്വാസ്യത തകര്‍ത്തതെന്ന് ഇറാന്‍ സൂചിപ്പിക്കുന്നു.
അതേസമയം, യുഎസ് ഭരണകൂടത്തിലെ മറ്റു പലരേക്കാളും സംഘര്‍ഷത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കാന്‍ വാന്‍സിന് കഴിഞ്ഞേക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നത് സങ്കീര്‍ണ്ണവും രാഷ്ട്രീയമായി സെന്‍സിറ്റീവുമാകുമെന്നതിനാല്‍, നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വാന്‍സ് തയ്യാറായേക്കുമോയെന്ന് വ്യക്തതയില്ല.
അതേസമയം, യുഎസ് ചര്‍ച്ചാ സംഘത്തെ തീരുമാനിക്കുന്നത് ട്രംപ് ആണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വിറ്റ്‌കോഫ്, കുഷ്നര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശാലമായ നയതന്ത്ര ശ്രമത്തില്‍ പങ്കാളികളാണെന്നും ലീവിറ്റ് പറഞ്ഞു. ട്രംപി ഒഴിവാക്കിയുള്ള ചര്‍ച്ചയെന്നത്, പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏകോപിത വിദേശ ക്യാംപെയ്ന്‍ ആണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം വൈകീട്ട് നടക്കും. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷം വഹിക്കും. വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും.
വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷം, ഇതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.
യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. രാജ്യത്ത് ഇന്ധന, ഊര്‍ജ്ജ പ്രതിസന്ധിയില്‍ മന്ത്രാലയ അധികൃതര്‍ വിശദീകരണം നല്‍കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം തടയാനായി കേന്ദ്രസര്‍ക്കാര്‍ ഏഴ് എംപവേര്‍ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് അകത്ത് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പശ്ചിമേഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മോദി സര്‍ക്കാര്‍ എന്തിനാണ് ഒരു കോണ്‍ഫറന്‍സ് റൂമില്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കുന്നത്? ഈ സര്‍ക്കാര്‍ എത്രകാലം ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുമെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് ചോദിച്ചു.


Recent Comments