യുഎസ് തിരിച്ചയച്ച 205 ഇന്ത്യക്കാരുമായി വിമാനം ഇന്നെത്തും

യുഎസ് തിരിച്ചയച്ച 205 ഇന്ത്യക്കാരുമായി വിമാനം ഇന്നെത്തും

അമൃത്സർ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണു 205 യാത്രക്കാരുമായെത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ സി–27 വിമാനം ഇറങ്ങുന്നത്. രാവിലെ വിമാനം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം.

ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. യുഎസിന്റെ തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിങ് ധലിവാൾ പറഞ്ഞു. യുഎസിലെ പഞ്ചാബികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇക്കാര്യം അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ചർച്ച ചെയ്യുമെന്നും ധലിവാൾ കൂട്ടിച്ചേർത്തു.

യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. എൽ പാസോ, ടെക്സസ്, സാൻ ഡിയഗോ, കലിഫോർണിയ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. ഇവയെല്ലാം ഗ്വാട്ടിമാലയിലാണ് ഇറങ്ങിയത്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. ഇവിടുന്നുള്ളവരെ കൊണ്ടുപോകാൻ കൊളംബിയ രണ്ട് വിമാനങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.

മഹാകുംഭമേളയില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാകുംഭമേളയില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്‌നാനം നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു.

ബോട്ടിലാണ് മോദി ത്രിവേണി സംഗമത്തില്‍ എത്തിയത്. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന സ്ഥലമാണ് ത്രിവേണി സംഗമം. പ്രധാനമന്ത്രിയെ അരയില്‍ ഘട്ടില്‍ വച്ചാണ് യോഗി ആദിത്യനാഥ് സ്വീകരിച്ചത്. തുടര്‍ന്നാണ് പ്രധാനമന്ത്രി ബോട്ടില്‍ കയറി സംഗം ഘട്ടില്‍ എത്തി സ്‌നാനം നടത്തിയത്.

ഹിന്ദു പാരമ്പര്യം അനുസരിച്ച് ഇന്ന് ഏറെ പ്രാധാന്യമുള്ള ദിവസമാണ്. വളരെയധികം ആത്മീയ പ്രാധാന്യമുള്ള ദിവസമാണ് ഇന്ന് എന്ന് തിരിച്ചറിഞ്ഞാണ് സ്‌നാനത്തിനായി മോദി ബുധനാഴ്ച തെരഞ്ഞെടുത്തത്. ആചാര പ്രകാരം ഇന്ന് മഹാ അഷ്ടമിയും ഭീഷ്മ അഷ്ടമിയുമായാണ് ഹിന്ദുക്കള്‍ ആചരിക്കുന്നത്.

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബം​ഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 699 സ്ഥാനാർഥികൾ, വോട്ടെണ്ണൽ ശനിയാഴ്ച

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 699 പേർ ജനവിധി തേടുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെർഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ദില്ലി ജനത പോളിംഗ് ബൂത്തിലെക്ക് എത്തുന്നത്.തുടർച്ചയായി മൂന്നാം തവണ അധികാരം ലക്ഷ്യമിട്ടായിരുന്നു ആം ആദ്മിയുടെ പ്രചരണം. അധികാരം തിരിച്ചു പിടിക്കാൻ ബിജെപിയും കോൺഗ്രസും ഇളക്കി മറിച്ചുള്ള ക്യാമ്പയിൻ ആയിരുന്നു നടത്തിയത്. 35000 ത്തോളം പൊലീസ്, അർദ്ധ സൈനിക വിഭാഗത്തയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ എഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ നാളെ നരേന്ദ്രമോദി ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്യും

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ നാളെ നരേന്ദ്രമോദി ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. ബുധനാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നടത്തുക. ഇതിന്റെ ഭാഗമായി രാവിലെ പത്തുമണിയോടെ പ്രധാനമന്ത്രി പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തും.

മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്‌നാനിനിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 ഭക്തര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ സന്ദര്‍ശനം.

പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം നരേന്ദ്ര മോദി അറെയില്‍ ഘാട്ടിലെത്തും. അവിടെ നിന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ബോട്ടില്‍ യാത്രതിരിക്കും. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അവിടെനിന്ന് 10.45ന് മടങ്ങും. പന്ത്രണ്ടരയ്ക്ക് മോദി പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്നും, മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരാണ് ഇതിനകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തിയത്.

കടക്കെണി: കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

കടക്കെണി: കര്‍ണാടകയില്‍ ഒറ്റ ദിവസം നാലു കര്‍ഷകര്‍ ജീവനൊടുക്കി

ബംഗലൂരു: കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്‍, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത നാല് കര്‍ഷകരാണ് ഒറ്റ ദിവസം ആത്മഹത്യ ചെയ്തത്.

ഹാസനില്‍ കെ ഡി രവി എന്ന 50 കാരനായ കര്‍ഷകനാണ് വിഷം കഴിച്ച് മരിച്ചത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും, ഒരു ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രവി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

അര്‍ക്കല്‍ഗുഡ് താലൂക്കിലെ കാന്തനഹള്ളി സ്വദേശിയായ രവി മൂന്ന് ഏക്കറിലധികം സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യാന്‍ 9 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വിളയ്ക്ക് രോഗങ്ങള്‍ പിടിപെട്ടതും വിലയിടിവും കനത്ത തിരിച്ചടിയായി. വില ക്വിന്റലിന് 3,000 രൂപയില്‍ നിന്ന് 900 രൂപയായി കുറഞ്ഞതോടെ കനത്ത നഷ്ടമാണ് നേരിട്ടത്. ഇതോടെ വ്യാപ തിരിച്ചടവും പ്രതിസന്ധിയിലായി.

വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇയാളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രവി കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കൃഷിക്കായി വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയ ചിക്കബല്ലാപൂര്‍ സ്വദേശി ഗിരീഷ് ആണ് ജീവനൊടുക്കിയ മറ്റൊരു കര്‍ഷകന്‍.

തിരിച്ചടവു മുടങ്ങിയതോടെ സ്വകാര്യ സാമ്പത്തിക കമ്പനിക്കാര്‍ ട്രാക്ടര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അവശേഷിക്കുന്ന മാര്‍ഗവും അടഞ്ഞുപോയതായി ഗിരീഷിന്റെ ഭാര്യ പറഞ്ഞു. ഗൗരിബിഡന്നൂര്‍ സ്വദേശി നരസിംഹയ്യ, ദീതുരു ഗ്രാമവാസി എല്‍ കെ സുരേഷ് (42) എന്നിവരാണ് കടം തിരിച്ചടക്കാന്‍ മാര്‍ഗമില്ലാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ മറ്റുള്ളവര്‍. സുരേഷ് 21 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്.