കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി ടി ഉഷ രാജ്യസഭയില്‍

കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി ടി ഉഷ രാജ്യസഭയില്‍

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു.

കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പിടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യക്കാരെയും ട്രംപ് നാടുകടത്തി തുടങ്ങി; ആദ്യ സംഘം പുറപ്പെട്ടതായി റിപ്പോർട്ട്

ഇന്ത്യക്കാരെയും ട്രംപ് നാടുകടത്തി തുടങ്ങി; ആദ്യ സംഘം പുറപ്പെട്ടതായി റിപ്പോർട്ട്

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ അമേരിക്ക തിങ്കളാഴ്ച തിരിച്ചയച്ചതായി റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.

സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനു ഔദ്യോ​ഗിക സ്ഥിരീകരണം ഇല്ല. പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരടക്കം 15 ലക്ഷം വിദേശികളാണ് തിരിച്ചയയ്ക്കൽ പട്ടികയിലുള്ളത്.

ഗ്വാട്ടിമല, പെറു, ​ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ ഇതിനോടകം തിരിച്ചയച്ചു തുടങ്ങി. അമേരിക്കയിലേക്ക് കുടിയേറി പാർത്തവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്.

ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലഖ്‌നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

അങ്ങനെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തത്. തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടിലെത്തിയ ഇഖ്ബാല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ കോള്‍ റെക്കോര്‍ഡിങ് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഇഖ്ബാലിന്റെ ബ്ലാക്‌മെയിലിങ് സഹിക്കാന്‍ പറ്റിയില്ലെന്നും മടുത്തുവെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു. ചെറിയ കുട്ടികളുള്ളതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെ ഉറക്കി കിടത്താനുള്ള ഗുളികകള്‍ യുവതിക്ക് നല്‍കിയത് ഇഖ്ബാലാണ്. തുടര്‍ന്ന് ഭര്‍ത്താവിനുള്ള ഭക്ഷണത്തില്‍ യുവതി ഉറക്ക ഗുളിക കലര്‍ത്തി നല്‍കി. ഇഖ്ബാല്‍ യുവതിയെ ഫോണില്‍ വിളിച്ച് വീട്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെയെത്തിയ യുവതി ലൈംഗിക ബന്ധത്തിനിടെ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

12 ലക്ഷമല്ല, 13.7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതിയില്‍ നിന്ന് ഒഴിവാകാം

12 ലക്ഷമല്ല, 13.7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്കും നികുതിയില്‍ നിന്ന് ഒഴിവാകാം

ഡല്‍ഹി: വര്‍ഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനം. എന്നാല്‍ 75000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ നിക്ഷേപവും ചേര്‍ത്ത് വര്‍ഷം 13.7 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

സെക്ഷന്‍ 80CCD(2) പ്രകാരം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) നിക്ഷേപിക്കുന്ന ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനം വരെ നികുതി ഇളവ് ലഭിക്കും. പഴയ നികുതി വ്യവസ്ഥയില്‍, ആനുകൂല്യം കുറവാണ്, അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം മാത്രമാണ് നികുതി ഇളവിന് പരിഗണിക്കുന്നത്. പ്രതിവര്‍ഷം 13.7 ലക്ഷം വരുമാനമുള്ള ഒരു വ്യക്തിക്ക് പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതിലൂടെ വാര്‍ഷിക നികുതി ഇനത്തില്‍ ഏകദേശം 96,000 രൂപ ലാഭിക്കാന്‍ സാധിക്കും. എന്നിരുന്നാലും, തൊഴിലുടമ കമ്പനിയുടെ ചെലവിന്റെ ഭാഗമായി എന്‍പിഎസ് ആനുകൂല്യം വാഗ്ദാനം ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. ജീവനക്കാര്‍ക്ക് സ്വന്തമായി ഇത് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഉദാഹരണം എന്ന നിലയില്‍ മൊത്തം വരുമാനത്തിന്റെ പകുതിയാണ് അടിസ്ഥാന ശമ്പളമായി പരിഗണിക്കുന്നതെങ്കില്‍ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് 6.85 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി വരിക. അങ്ങനെയെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്കുള്ള നിക്ഷേപം അടിസ്ഥാന ശമ്പളത്തിന്റെ 14 ശതമാനമായ 95,900 രൂപയായിരിക്കും.

ഇതും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപയും കിഴിച്ചാല്‍ 11.99 ലക്ഷം രൂപയാണ് നികുതി വിധേയമായ തുകയായി വരിക. ബജറ്റില്‍ പുതിയ പ്രഖ്യാപനം അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ നികുതി ഒടുക്കേണ്ടതില്ല. ഇതോടെ 13.7 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ പൂര്‍ണമായി നികുതിയില്‍ നിന്ന് ഒഴിവാകും. ഇതേരീതിയില്‍ 16 ലക്ഷം രൂപ വരുമാനമുള്ളവരെ പരിഗണിച്ചാല്‍ എന്‍പിഎസ് നിക്ഷേപവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കിഴിച്ച് 91,950 രൂപ മാത്രമാണ് നികുതി ഒടുക്കേണ്ടതായി വരിക.

ഏകദേശം 10 വര്‍ഷം മുമ്പാണ് എന്‍പിഎസ് ആനുകൂല്യം നടപ്പിലാക്കിയത്. എന്നാല്‍ 22 ലക്ഷം വ്യക്തികള്‍ മാത്രമാണ് ഇത് ഇത് തെരഞ്ഞെടുത്തത്. നിലവില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ ഇപ്പോഴും ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഭാര്യാസഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

ഭാര്യാസഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അറസ്റ്റ്

ലഖ്‌നൗ: ഭാര്യയുടെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ നിന്നുള്ള ആശിഷ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ കൊലപാതകം നടത്താന്‍ വാടകക്കൊലയാളികളെ നിയോഗിക്കാന്‍ വായ്പ എടുത്തതായി പൊലീസ് കണ്ടെത്തി. വാടകക്കൊലയാളികള്‍ക്കായി 40,000 രൂപയാണ് ഇയാള്‍ വായ്പ എടുത്തത്.

വാടകക്കൊലയാളികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജനുവരി 21 ന് മീററ്റിന് സമീപമായിരുന്നു ക്രൂരകൃത്യം നടന്നത്. വനത്തിന് സമീപത്തായി യുവതിയുടെ തലയോട്ടി കണ്ടെത്തുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങളും കണ്ടെത്തി.

പാതി കത്തിയ വസ്ത്രങ്ങള്‍, ചെരുപ്പ്, ആഭരണങ്ങള്‍ തുടങ്ങിയവ കണ്ടാണ് യുവതിയെ മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് മൃതദേഹം പൊലീസ് വിശദപരിശോധനയ്ക്ക് അയച്ചു. കൊലപാതകത്തിന് മുമ്പ് സഹോദരിയുടെ ഭര്‍ത്താവും മറ്റു രണ്ടുപേരും ബലാത്സംഗം ചെയ്തുവെന്നും, തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് തെളിവു നശിപ്പിക്കുന്നതിനായി ശരീരം തീകൊളുത്തി. പ്രതിയുടെ ഭാര്യയുടെ ഇളയ സഹോദരിയാണ് കൊല്ലപ്പെട്ട യുവതി. ഇവരുമായി പ്രതി വളരെക്കാലമായി അടുപ്പത്തിലായിരുന്നു. യുവതി തന്നെ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്യുമായിരുന്നുവെന്നും, ഇതില്‍ നിന്നും പുറത്തു കടക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം പ്രതി തേടി. ഇയാള്‍ ദീപക് എന്നയാളെയും കൂടെ കൂട്ടി. 30,000 രൂപയ്ക്ക് കൊലപാതകം നടത്താമെന്ന് ഇവര്‍ സമ്മതിച്ചു. തുടര്‍ന്ന് മുഖ്യപ്രതി ആശിഷ് 40,000 രൂപ വായ്പയെടുത്തു. 20,000 രൂപ അഡ്വാന്‍സായി നല്‍കി. കൃത്യം നടന്നശേഷം ബാക്കി തുക നല്‍കാമെന്നായിരുന്നു കരാര്‍.

സംഭവ ദിവസം സ്‌കൂട്ടറില്‍ വന്ന യുവതിയെ പ്രതികളായ ആശിഷ്, ശുഭം, ദീപക് എന്നിവര്‍ മീററ്റ് നാനു കനാലിന് സമീപം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ശരീരം കത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി ആശിഷ് കുറ്റം സമ്മതിച്ചതായി മുസഫര്‍നഗര്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സല്‍ അറിയിച്ചു.

സിബിഎസ്ഇ 10,12 ക്ലാസ് വാര്‍ഷിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

സിബിഎസ്ഇ 10,12 ക്ലാസ് വാര്‍ഷിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: 10,12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ട് സിബിഎസ്ഇ. സ്‌കൂളുകള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റായ cbse.gov.in സന്ദര്‍ശിച്ച് പരീക്ഷാ സംഘം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്‌കൂള്‍ ലോഗിന്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകൂ. വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നിന്ന് നേരിട്ട് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. അഡ്മിറ്റ് കാര്‍ഡ് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ നേരിട്ട് സ്‌കൂളുകളില്‍ എത്തണം.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനാണ് അവസാനിക്കുക. രണ്ട് ക്ലാസുകളിലെയും പരീക്ഷകള്‍ രാവിലെ 10:30 മുതല്‍ ആരംഭിക്കുന്ന തരത്തില്‍ ഒറ്റ ഷിഫ്റ്റ് ആയാണ് നടത്തുക. ഈ വര്‍ഷം, ഇന്ത്യയിലും വിദേശത്തുമുള്ള 8,000 സ്‌കൂളുകളില്‍ നിന്നായി ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികള്‍ ആണ് 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുന്നത്.

വസ്ത്ര ധാരണരീതി, പരീക്ഷാ ഹാളിനുള്ളില്‍ അനുവദനീയവും പാടില്ലാത്തതുമായ ഇനങ്ങള്‍ അടക്കം വിദ്യാര്‍ഥികള്‍ പാലിക്കേണ്ടതായ കാര്യങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് ഹാള്‍ ടിക്കറ്റുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

cbse.gov.in സന്ദര്‍ശിക്കുക.

പരീക്ഷാ സംഘം പോര്‍ട്ടല്‍ തുറക്കുക

അടുത്ത പേജില്‍ ‘Continue’ല്‍ ക്ലിക്ക് ചെയ്യുക

സ്‌കൂള്‍ തെരഞ്ഞെടുക്കുക.

pre-exam activities tab തുറക്കുക

അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് തുറക്കുക

ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുക