‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

‘നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ’, ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘർഷങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടു വച്ച 15 ഇന പദ്ധതി ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരിയുടെ പ്രതികരണം. യുഎസ് – ഇറാന്‍ ചര്‍ച്ചകളില്‍ ഇട നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇറാന് മുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെയുള്ള പ്രതികരണം.

യുഎസ് നിര്‍ദേശം വിജയിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇറാന്‍ സൈനിക വക്താവ് ഉയര്‍ത്തുന്നത്. നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല, ‘നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?’ എന്നും ഇബ്രാഹിം സോള്‍ഫാഗാരി ചോദിക്കുന്നു. ‘പാകിസ്ഥാന്‍ ഇടനില നിന്നാണ് 15 ഇന പദ്ധതി ഇറാന് സമര്‍പ്പിച്ചത്. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇറാനുമായി യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു. ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് വീഡിയോ പ്രസ്താവനയില്‍ സോള്‍ഫാഗാരി ചെയ്യുന്നത്. ‘ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, അത് അങ്ങനെ തന്നെ തുടരും: ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി യോജിപ്പിലെത്തില്ലെന്നും സോള്‍ഫാഗാരി പറഞ്ഞു. ഇറാന്റെ പ്രതികരണം സംഘര്‍ഷത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 5,000 മറൈന്‍ സൈനികരെയും ആയിരക്കണക്കിന് നാവികരെയും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാന്‍ യുഎസ് തയ്യാറെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി നീക്കി. രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് എന്‍ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എംഎം സുന്ദരേശിന്റെ ബെഞ്ച് അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല.

തുടര്‍ന്ന് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും, അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ പി വി ദിനേശനും കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. അഞ്ചോളം ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലെ റീഫണ്ടിൽ പരിഷ്കാരങ്ങളുമായി റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലെ റീഫണ്ടിൽ പരിഷ്കാരങ്ങളുമായി റെയിൽവേ

ഡൽഹി: കൺഫേം ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയിൽവേ തീരുമാനം. ഏപ്രിൽ1നും 15നും ഇടയിൽ ഘട്ടങ്ങളായി പുത്തൻ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.

യാത്ര ആരംഭിക്കാൻ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികൻ കൺഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ മാക്‌സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്‌ളാറ്റ് കാൻസലേഷൻ ചാർജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കൺഫർമേഷൻ ലഭിച്ച ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാർജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.
ട്രെയിൻ യാത്ര ആരംഭിക്കാൻ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കിൽ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കിൽ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.

പ്രധാന നഗരങ്ങളിൽ ട്രെയിന് വിവിധ സ്റ്റോപ്പുകൾ ഉണ്ടെങ്കിൽ ഈ മാറ്റം വലിയ ഉപകാരമാകും. നിലവിൽ ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് മാത്രമാണ് സ്റ്റേഷൻ ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനുള്ളത്. അതേസമയം ഇടനിലക്കാർ ടിക്കറ്റ് വിൽപ്പന നടത്തുന്ന രീതികളെ കുറിച്ച് നടത്തിയ കണക്കെടുപ്പിൽ ഇത്തരക്കാർ അധികമായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇവ കാൻസൽ ചെയ്ത് വൻ തുക റീഫണ്ടായി കൈക്കലാക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പുതിയ നിയമങ്ങൾ ഇത്തരക്കാരുടെ പ്രവർത്തനങ്ങളെ തടയാൻ സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.

ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ഹോര്‍മുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നില്‍ 15 നിബന്ധനകള്‍ വെച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 നിബന്ധനകള്‍ വെച്ച് അമേരിക്ക. ആണവ പദ്ധതിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ ഇറാന് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് വിവരം.

അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും പരസ്പരം ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാനിയന്‍ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാനിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കള്‍ കൈമാറാനും നിബന്ധനയില്‍ പറയുന്നു. ഇത് ഒരു ആണവ ബോംബായി വികസിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു.

കപ്പലുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയുന്ന വിധം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിടണം. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നത് ഇറാന്‍ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതില്‍ പുരോഗതി ഉണ്ടായാല്‍ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.പ്രധാന ആണവ കേന്ദ്രമായ ബുഷെഹറില്‍ സിവില്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്നതിന് ഇറാന് സഹായം നല്‍കുമെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു.

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ വിതരണം ചെയ്യുന്ന ധാന്യങ്ങളില്‍ പൊടി അരിയുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം. ഈ നീക്കം എഥനോള്‍ മേഖലയ്ക്ക് പ്രതിവര്‍ഷം ഏകദേശം 90 ലക്ഷം ടണ്‍ ബ്രോക്കണ്‍ റൈസ് സൗജന്യമാക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്‍ (എഐഡിഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 40 ശതമാനത്തോളം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. പെട്രോളില്‍ ഇന്ത്യയുടെ എഥനോള്‍ ഇതിനകം 20 ശതമാനത്തിലെത്തി, 2013 ല്‍ ഇത് 1.5 ശതമാനമായിരുന്നു, ഇത് രാജ്യത്തിന് 1.63 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനും 2014 മുതല്‍ ക്രൂഡ് ഇറക്കുമതി 277 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ എഥനോള്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മിശ്രണ പരിധി 20 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തുക, ഡീസലില്‍ എഥനോള്‍ കലര്‍ത്തുക, ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍(എഥനോൾ, പെട്രോൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നവ) പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം സജീവമായി പരിഗണിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജീവ ചോപ്ര പറഞ്ഞു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ബ്രോക്കണ്‍ റൈസ് നിര്‍ദേശം പരിഹാരമാകുമെന്ന് പറഞ്ഞു – 2023-ല്‍, മോശം പഞ്ചസാര വിളവ്, അരി ഉല്‍പാദനത്തെക്കുറിച്ചുള്ള ഭയം എന്നിവ ഡിസ്റ്റിലറികളിലേക്കുള്ള ഫീഡ്സ്റ്റോക്ക് വിതരണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി, ഇത് വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം, ഇത് 10 ശതമാനമായി കുറയ്ക്കും. ഓരോ വര്‍ഷവും വിതരണം ചെയ്യുന്ന 360-370 ലക്ഷം ടണ്ണില്‍ നിന്നുള്ള അധിക ബ്രോക്കണ്‍ റൈസ് ലേലത്തിലൂടെ എഥനോള്‍ നിര്‍മ്മാതാക്കള്‍ക്കും മൃഗത്തീറ്റ ഉല്‍പ്പാദകര്‍ക്കും മറ്റുള്ളവര്‍ക്കും വില്‍ക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനകം ഒരു ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മുതല്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കുകളില്‍ നിന്ന് ഡിസ്റ്റിലറികള്‍ക്ക് മുഴുവന്‍ ധാന്യ അരി വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തും. പുതുക്കിയ ഭക്ഷ്യ പദ്ധതിയില്‍ നിന്നുള്ള പൊട്ടിച്ച അരി വിശ്വസനീയവും വര്‍ഷം മുഴുവനും ലഭ്യമായതുമായ ഒരു ഫീഡ്സ്റ്റോക്കായി മാറുമെന്ന് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ എഥനോള്‍ ഉല്‍പാദന ശേഷി 2013-14 ല്‍ 420 കോടി ലിറ്ററില്‍ നിന്ന് ഇന്ന് ഏകദേശം 2,000 കോടി ലിറ്ററായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ചാറ്റ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആശയവിനിമയം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 21 ഭാഷകളില്‍ മെഷീന്‍ ട്രാന്‍സലേഷന്‍ എത്തിയേക്കും. ഐഒഎസിലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി, ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം തെരഞ്ഞെടുത്ത വിവര്‍ത്തനം ചെയ്യാന്‍ കഴിയും വിധം മാനുവല്‍ ‘ട്രാന്‍സലേഷന്‍’ ഓപ്ഷനും ലഭ്യമാകും. ഈ ഫീച്ചര്‍ ചാറ്റ് വിന്‍ഡോയില്‍ നടപ്പിലാക്കാന്‍ സാധിക്കും.

വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് ചാറ്റ് ട്രാന്‍സലേഷന്‍: ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ ബില്‍ഡില്‍ ചാറ്റ് വിന്‍ഡോയിലെ ‘ചാറ്റ് ട്രാന്‍സലേഷന്‍’ ടോഗിളിലേക്കുള്ള റഫറന്‍സുകള്‍ ഉള്‍പ്പെടുന്നു, ഇത് ആക്ടിവേറ്റ് ചെയ്താല്‍ എല്ലാ പുതിയ ഇന്‍കമിങ് സന്ദേശങ്ങളും യാന്ത്രികമായി വിവര്‍ത്തനം ചെയ്യും. ഈ ടൂള്‍ വഴി, ഉപയോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യേണ്ട ഭാഷയും ഏത് ഭാഷയിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫീച്ചര്‍ ഉപയോഗിക്കാം. സാധാരണ വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പോലെ, വിവര്‍ത്തനം ചെയ്ത ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ വാട്സ്ആപ്പിന്റെ ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഏകദേശം 21 ഭാഷകളില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഓഫ്ലൈനില്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.