by Midhun HP News | Jan 29, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മൗനി അമാവാസിയോട് അനുബന്ധിച്ച പുണ്യ സ്‌നാനത്തിനായി ത്രിവേണി സംഗമത്തില്‍ ആളുകള്‍ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമായത്. ആളുകളെ നിയന്ത്രിക്കന്നതിനായി നിര്‍മിച്ച തടയണകള്‍ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അപകടത്തില്‍ പരിക്കേറ്റവരെ കുംഭിലെ സെക്ടര്‍ 2 ലെ താല്‍ക്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരവധി പേരെ തിരക്കില്‍ പെട്ട് കാണാതായിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര സഹായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അപടത്തെ തുടര്‍ന്ന് ഇന്നത്തെ അമൃത് സ്നാന്‍ റദ്ദാക്കിയതായി അഖാര പരിഷത്ത് അറിയിച്ചു. പ്രദേശത്ത് അവശേഷിച്ചവരോട് മാറി പോവുന്നതിനായുും നിര്‍ദേശിച്ചുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത് 2027 ലാണ്. ഇത് 15 ലക്ഷം ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ്. അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിരിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ അണക്കെട്ട് പണിതശേഷം എത്ര മഴക്കാലമാണ് കടന്നുപോയതെന്ന് കോടതി ചോദിച്ചു.
അണക്കെട്ട് തകരുമെന്ന ഭീതി നിലനിന്ന രണ്ടു മഴക്കാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശങ്കയുടെ പ്രശ്‌നമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ ആയുസ്സിന്റെ 2.5 മടങ്ങ് അതിജീവിച്ചുവെന്ന് ജസ്റ്റിസ് റോയ് അഭിപ്രായപ്പെട്ടു.
അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിടുന്നതായും കോടതി അറിയിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ് വി എൻ ഭട്ടി കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദി ഫോണിൽ വിളിച്ചത്.
മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്നു ഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയുമായി അമേരിക്കയ്ക്കു ഊഷ്മള ബന്ധമാണുള്ളത്. മോദിയുമായി ദീർഘ നേരം സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും നടത്തിയ സംസാരത്തിൽ വിഷയമായതായും സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7നാണ് അവസാനമായി ഇരുവരും ഫോണിൽ സംസാരിച്ചത്. ഈ മാസം 20നാണ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ സംബന്ധിച്ചത്.
by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Jan 27, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.
ബാക്ടീരിയ, വൈറല്‍ അണുബാധകളാണ് ജിബിഎസിലേക്ക് നയിക്കുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചികിത്സാ ചെലവ് വെല്ലുവിളി
ജിബിഎസ് ചികിത്സയ്ക്ക് ചെലവേറിയതാണ് രോഗികള്‍ നേടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ ആവശ്യമായി വരും. ഒരു കുത്തിവെയ്പിന് 20,000 രൂപയോളം വേണ്ടിവരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും, ജിബിഎസ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
by Midhun HP News | Jan 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍ പേസര്‍ ബുംറയുടെ പരിക്ക് തിരിച്ചടിയാകുമെന്ന് സൂചന. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് ബുംറയ്ക്ക് 100 ശതമാനം കായികക്ഷമത നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുതല്‍ ബുംറയെ നടുവേദന അലട്ടുകയാണ്.
ന്യൂസിലന്‍ഡിലെ പ്രശസ്ത ഡോക്ടറായ റോവന്‍ ഷൗട്ടനുമായി പേസര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചാംപ്യന്‍സ്് ട്രോഫിക്ക് മുമ്പ് ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ടൂര്‍ണമെന്റിന് ബുംറ 100 ശതമാനം ഫിറ്റ്‌നസ് നേടാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബുംറ ഇല്ലെങ്കില്‍ ആ കുറവ് പരിഹരിക്കാന്‍ ബിസിസിഐ മറ്റുവഴികള്‍ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബുംറയ്ക്ക് സുഖം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ഷിത് റാണയെയും മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ശ്രമിക്കുന്നത്. ബുംറയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ ടീം ന്യൂസിലന്‍ഡിലെ ഷൗട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ബുംറ 100 ശതമാനം കായികക്ഷമത നേടി തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുംറ വേഗത്തില്‍ സുഖം പ്രാപിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് ഹര്‍ഷിത് റാണ തെരഞ്ഞെടുക്കപ്പെട്ടേക്കാം. 2022 ലെ ടി20 ലോകകപ്പ് പരിക്കിനെ തുടര്‍ന്ന് ബുംറ കളിച്ചിരുന്നില്ല. അന്ന് ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ഷൗട്ടന്‍ ആയിരുന്നു.
Recent Comments