by Midhun HP News | Jun 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ( Air India) വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും.
ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗ്, സാക്ഷികളുടെ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത പ്രതിനിധികളെയും സമിതിയിലല്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ തകരാര്‍, മനുഷ്യ സംഭവ്യമായ പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങള്‍, മറ്റ് ലംഘനങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളും സമിതി പരിശോധിക്കും.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കൂടുതല്‍ കൂടി മരിച്ചു എന്നതാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 24 വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡിഎന്‍എ പരിശോധന ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൈമാറും.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
ആകാശത്തെ അതിരറ്റ് സ്നേഹിച്ച പെണ്‍കുട്ടിയായിരുന്നു റോഷ്നി സോങ്ഹാരെ. ആകാശത്ത് സംഭവിച്ച ഒരു ദുരന്തത്തില്‍ തന്നെ ആ ജീവനും പൊലിഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുമായ 27കാരിയായ റോഷ്‌നി വിട പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി ‘സ്‌കൈ ലവ്സ് ഹെര്‍’ എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരിക്കുന്നത്. അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്നി അധികവും പങ്കുവെച്ചിരുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ്. അപകടത്തിന് ഒരാഴ്ച്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം താമസം മാറിയത്. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ ബന്ധു വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റോഷ്നിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞശേഷം അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും റോഷ്നിയുടെ ഫാമിലി ഡോക്ടറായ ഗിരിഷ് ഘന്‍ഡ്ഗെ പ്രതികരിച്ചു.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍അടക്കം ആറു പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കമല്‍ഹാസന് പുറമെ, ഡിഎംകെയിലെ മൂന്നുപേരും എഐഎഡിഎംകെയിലെ രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്കും റിട്ടേണിങ് ഓഫീസര്‍ ബി സുബ്രഹ്മണ്യം ജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറി.
തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി വില്‍സണ്‍, രാജാത്തി എന്നറിയപ്പെടുന്ന സല്‍മ, എസ് ആര്‍ ശിവലിംഗം എന്നിവരാണ് ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചത്. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇമ്പദുരൈ, എം ധനപാല്‍ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലാണ് ഒഴിവുണ്ടായിരുന്നത്. അതിലേക്കായി ആകെ 13 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ ഏഴു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയായിരുന്നു. ആവശ്യമായ രേഖകള്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണമെന്ന് വരണാധികാരി അറിയിച്ചു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡിഎംകെ നോമിനികളായ പി വില്‍സണ്‍, സല്‍മ, സിവലിംഗം എന്നിവര്‍ മുന്‍ മുഖ്യമന്ത്രിമാരും ഡിഎംകെയുടെ നേതാക്കന്മാരുമായിരുന്ന സി എന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ സ്മാരകങ്ങളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ട ഇമ്പദുരൈ, ധനപാല്‍ എന്നിവര്‍ പാര്‍ട്ടി ഓഫീസിലെ എംജിആറിന്റെയും ജയലളിതയുടേയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഗുജറാത്തിലെ ബറൂച്ച് നിവാസിയായ ഭൂമി ചൗഹാന്‍ . ഇന്നലെ ഉച്ചയ്ക്കുള്ള അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ളവിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു ഭൂമി. ട്രാഫിക്കില്‍ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടര്‍ന്ന് ഭൂമിയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറാനായില്ല.
വിമാനത്തില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയെങ്കിലും, നേരം വൈകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞു. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് ഉഗ്രസ്‌ഫോടന ശബ്ദമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.10 ഓടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
‘എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്’, ഭൂമി പറഞ്ഞു
ലണ്ടനില്‍ താമസിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് പോകാനാണ് ലക്ഷ്മി വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണമം യഥാസമയം വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന് ഭൂമി പറഞ്ഞു. ‘വിമാനം ഉച്ചയ്ക്ക് 1.10 ന് പറന്നുയരേണ്ടതായിരുന്നു. എനിക്ക് വിമാനത്തില്‍ കയറാന്‍ അനുവാദം കിട്ടിയില്ല, വല്ലാതെ വിഷമിച്ചു, വിമാനത്താവള എക്‌സിറ്റില്‍ എത്തിയപ്പോഴാണ് വിമാനം തകര്‍ന്നുവീണു എന്നറിഞ്ഞത്. എന്റെ ഗണപതി ജി എന്നെ രക്ഷിച്ചു.’ ഭൂമി പറഞ്ഞു. തന്റെ മകളെ സംരക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നായിരുന്നു ഭൂമിയുടെ അമ്മയുടെ പ്രതികരണം.
അപകടത്തില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനായ രമേഷ് കുമാര്‍ വിശ്വാസ് ആണ് രക്ഷപ്പെട്ടത്. അപകടം ഉണ്ടായ ഉടനെ രമേഷ് എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നു.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ് ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
വിമാനത്തില്‍ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയെന്ന് പറഞ്ഞ യാത്രക്കാരനെ തായ് വിമാനത്താവള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എഐ 379 വിമാനത്തില്‍ 156 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9:30 ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണ് വിമാനം.
ഫുക്കറ്റില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തായ് ലന്‍ഡ് എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. എയര്‍ ഇന്ത്യയുടെ പ്രതികരണവും ലഭ്യമായിട്ടില്ല.
by Midhun HP News | Jun 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ഡ്രീംലൈനറില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് അതിജീവനകഥകളില്‍ ഒടുവില്‍ ചേര്‍ക്കപ്പെട്ട പേരാണ്. അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 241 പേര്‍ മരിക്കുകയും ഒരാള്‍ മാത്രം അത്ഭുകരമായി രക്ഷപ്പെടുകയുമായിരുന്നു. വിമാനത്തില്‍ ’11A’ സീറ്റില്‍ ഇരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേശ് (45) എന്ന യാത്രക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇതോടെ 11A’ സീറ്റിന്റെ പ്രത്യേകതകളെ കുറിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
വിമാനത്തിലെ 238 ഇക്കണോമി ക്ലാസ് സീറ്റുകളില്‍ ഒന്നാണ് ’11എ’. അഹമ്മദാബാദ്-ലണ്ടന്‍ എഐ 171 വിമാനത്തില്‍ 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ B787-8 വിമാനങ്ങളുടെ ഇക്കണോമി ക്ലാസിലെ ആദ്യ നിരയിലെ ആറ് സീറ്റുകളില്‍ ഒന്നാണ് ’11A’. സീറ്റ് മാപ്പ് അനുസരിച്ച്, എമര്‍ജന്‍സി എക്‌സിറ്റ് വാതിലുകളില്‍ ഒന്നിനും വിമാന ഗാലി ഏരിയ്ക്കും സമീപമുള്ള വിന്‍ഡോ സീറ്റാണിത്. വിമാനത്തിലെ അടുക്കളയെയാണ് സാധാരണയായി വിമാന ഗാലി ഏരിയ എന്ന് വിളിക്കുന്നത്.
തീപിടിച്ച വിമാനത്തില്‍ നിന്ന് രമേശിനെ പുറത്തുകടക്കാന്‍ സഹായിച്ച ഘടകങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിലേക്ക് എത്തിയത് കുറച്ചു നേരത്തെയായി പോയി എന്ന ആക്ഷേപങ്ങള്‍ക്കിടയിലും എമര്‍ജന്‍സി എക്‌സിറ്റ് വാതിലിനടുത്ത് ഇരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അത്ഭുതകരമായ രക്ഷപ്പെടലിന് ഒരു കാരണമായിരിക്കാം എന്നാണ് വിലയിരുത്തല്‍. നിലവില്‍, എയര്‍ ഇന്ത്യ ഫ്‌ലീറ്റില്‍ 27 B787-8 വിമാനങ്ങളുണ്ട്. അവയില്‍ ഓരോന്നിലും 238 ഇക്കണോമി ക്ലാസ് സീറ്റുകളും 18 ബിസിനസ് ക്ലാസ് സീറ്റുകളുമുണ്ട്.
Recent Comments