പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

പുതിയ പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍; കേന്ദ്രം വിജ്ഞാപനമിറക്കി

ഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നും മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പരിഷ്‌കരിച്ചതാണ് യുപിഎസ്. പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ഉറപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് വിജ്ഞാപനമിറക്കി.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യുപിഎസ് ആനുകൂല്യം. എന്‍പിഎസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.

എന്‍പിഎസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യുപിഎസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

പത്തുവര്‍ഷം സര്‍വീസുള്ളവര്‍ക്ക് മിനിമം പതിനായിരം രൂപ പെന്‍ഷന്‍ ലഭിക്കും. പത്തുവര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷനൊപ്പം ക്ഷാമാശ്വാസവും ലഭിക്കുമെന്നതിനാല്‍ വിലക്കയറ്റത്തിന്റെ ഭാരം ബാധിക്കില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു. ഉദാഹരണത്തിന് 25 വര്‍ഷം സര്‍വീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസ ശമ്പളം ഉണ്ടെങ്കില്‍ ( അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കാം.

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക്‌ ദിന നിറവില്‍ രാജ്യം. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഡൽഹിയിലെ കർത്തവ്യപഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.

പത്തരയോടെ പരേഡ് ആരംഭിക്കും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ്‌ പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ്‌ സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.

രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമാകും. ഗവർണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ നേരത്തെ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.

ഐസിസി ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല; ചരിത് അസലങ്ക നയിക്കും

ഐസിസി ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല; ചരിത് അസലങ്ക നയിക്കും

ദുബായ്: ഐസിസി പ്രഖ്യാപിച്ച കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമില്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇടം പിടിച്ചില്ല. 2024ല്‍ മികച്ച പ്രകടനം നടത്തിയ പതിനൊന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍. ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളായ ബുംറ, ജഡേജ, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍.

പട്ടികയില്‍ നാലു പേര്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പേര്‍ വീതവും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു കളിക്കാരനും ടീമില്‍ ഇടംപിടിച്ചു. 2024ല്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പുരുഷ ഏകദിന ടീം കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ മല്‍സരങ്ങളിലെ മോശം പ്രകടനമാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ടെണ്ണത്തില്‍ തോറ്റപ്പോള്‍ മൂന്നാമത്തേത് സമനിലയില്‍ അവസാനിച്ചു.

കഴിഞ്ഞവര്‍ഷം അസലങ്ക 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 50.2 ശരാശരിയില്‍ 605 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ നേടിയത് ശ്രീലങ്കയാണ്. 18 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്ക 12 എണ്ണത്തിലും വിജയിച്ചു. പാകിസ്ഥാന്‍ ഒമ്പത് ഏകദിന മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങള്‍ നേടി. അഫ്ഗാനിസ്ഥാന്‍ അവരുടെ 14 ഏകദിന മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു.

ഓള്‍ സ്റ്റാര്‍ ഇലവനില്‍ ഏഷ്യന്‍ അല്ലാത്ത ഏക കളിക്കാരന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആണ്. 2023ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റൂഥര്‍ഫോര്‍ഡ് വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 106.2 എന്ന അത്ഭുതകരമായ ശരാശരിയില്‍ 425 റണ്‍സ് നേടി.

ഐസിസി വനിതകളുടെ ടീമില്‍ ഇന്ത്യയില്‍ നിന്ന് സ്മൃതി മന്ധാനയും ദീപ്തി ശര്‍മയും ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷം 28കാരിയായ സ്മൃതി പതിമൂന്ന് മത്സരങ്ങളില്‍ നിന്നായി 747 റണ്‍സ് അടിച്ചിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍ നേടിയതും സ്മൃതിയായിരുന്നു. ദീപ്തി പതിമുന്ന് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളും 186 റണ്‍സും നേടിയിരുന്നു.

ആയുധ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം, മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധിപ്പേര്‍ മരിച്ചതായി സംശയം

ആയുധ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം, മേല്‍ക്കൂര തകര്‍ന്നുവീണു; നിരവധിപ്പേര്‍ മരിച്ചതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധിപ്പേര്‍ മരിച്ചതായാണ് സൂചന. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ 5 കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കലക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ മേല്‍ക്കൂര തകര്‍ന്നുവെന്നും കുറഞ്ഞത് 12 പേരെങ്കിലും അതിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നതായും മിസ്റ്റര്‍ കോള്‍ട്ടെ പറഞ്ഞു. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. എക്‌സകവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ദൂരെ നിന്ന് പകര്‍ത്തിയ വിഡിയോയില്‍ ഫാക്ടറിയില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് ദൃശ്യമാണ്.

ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു; മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു; മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്. ഈ എംപി കുന്നിന്‍ മുകളില്‍ പോയി മാംസാഹാരം കഴിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ ദിവസം കുന്നിന്‍മുകളിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാനായി മുസ്ലീം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സ്ഥാനത്തുവച്ച് മാംസാഹാരം കഴിക്കുന്ന നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗതീയതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് എംപിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി മധ്യസ്ഥത വഹിക്കാനായാണ് താന്‍ എത്തിയതെന്നും താന്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.