by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: സൊമാറ്റോയ്ക്ക് പിന്നാലെ ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി. ഒരു ഓര്‍ഡറിന് 17.58 രൂപയായാണ് (ജിഎസ്ടി ഉള്‍പ്പെടെ) ഫീസ് ഉയര്‍ത്തിയത്. നേരത്തെ ഇത് 14.99 രൂപയായിരുന്നു. ഫീസില്‍ ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.
സ്വിഗ്ഗി പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ഫീസ് വര്‍ധന ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ആപ്പില്‍ ഇപ്പോള്‍ ഈ സന്ദേശം ദൃശ്യമാണ്. സൊമാറ്റോ ഒരു ഓര്‍ഡറിന് പ്ലാറ്റ്ഫോം ഫീസില്‍ 2.40 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ പ്ലാറ്റ്ഫോം ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ന്നു. 19.2 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.
സാങ്കേതിക ചെലവുകള്‍, ആപ്പ് അറ്റകുറ്റപ്പണികള്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഈ നിരക്ക് ആവശ്യമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ, ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്ന് റാപ്പിഡോ പറഞ്ഞു. അടുത്തിടെയാണ് ബംഗളൂരുവില്‍ ഓണ്‍ലി എന്ന സേവനവുമായി അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ട്പ്പ് റാപ്പിഡോ ഭക്ഷണ വിതരണ മേഖലയിലേക്ക് കടന്നത്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ബൊഗോട്ട: കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം. 125 സൈനികരും ജീവനക്കാരുമായി പറന്ന വിമാനം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയായ പ്യൂര്‍ട്ടോ ലെഗ്യൂസാമോയിലാണ് തകര്‍ന്നുവീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇക്വഡോറിന്റെയും പെറുവിന്റെയും തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള പ്യൂര്‍ട്ടോ ലഗ്യൂസാമോയില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 58 സൈനികര്‍ മരിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോക്ഹീഡ് മാര്ട്ടിന് നിര്‍മിച്ച ഹെര്കുലിസ് സി-130 വിമാനമാണ് തകര്‍ന്നതെന്ന് കൊളംബിയ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു അപകടം.
വിമാനത്തിലുണ്ടായിരുന്ന ആയുധസാമഗ്രികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അപകടത്തിന്റെ കാരണം എന്തെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ. കല്ലേറു കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.
ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്കു സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേനയും (ആര്‍പിഎഫ്) ഗവ. റെയില്‍വേ പൊലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി കാമറകള്‍ അടക്കം സ്ഥാപിച്ചും നിരീക്ഷണം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ എറിയുന്ന കല്ലുകള്‍ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ടെക്സസ് തീരത്തിനടുത്തുള്ള പോര്‍ട്ട് ആര്‍തറിലെ വലേറോ റിഫൈനറിയില്‍ സ്ഫോടനം. ശക്തമായ പുക ഉയരുകയും സമീപസ്ഥലത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തു. ഹൂസ്റ്റണില്‍ നിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയാണ് റിഫൈനറി സ്ഥിതി ചെയ്യുന്നത്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് മേയര്‍ ഷാര്‍ലറ്റ് എം മോസസ് പറഞ്ഞു. സമീപപ്രദേശത്തുള്ളവര്‍ അവരുടെ വീടുകളില്‍ വലിയ ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ക്രൂ സംഭവ സ്ഥലത്ത് എത്തിയത്.
വ്യാവസായിക ഹീറ്ററിലെ സാങ്കേതിക തകരാര്‍ മൂലമാണ് സ്ഫോടനമെന്ന് പ്രാഥമിക നിഗമനമെന്ന് ജെഫേഴ്സണ്‍ കൗണ്ടി ഷെരീഫ് സെന്‍ സ്റ്റീഫന്‍സ് പറഞ്ഞു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂ. ചുറ്റുമുള്ള പ്രദേശത്തെ താമസക്കാര്‍ വീടിനുള്ളില്‍ തന്നെ തുടരാനും ജനാലകളും വാതിലുകളും അടച്ചുപൂട്ടാനും ഉദ്യോഗസ്ഥര്‍ നല്കുന്ന മുന്നറിയിപ്പ് പാലിക്കാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി, ജെഫേഴ്സണ്‍ കൗണ്ടി ഉദ്യോഗസ്ഥര്‍ സ്റ്റേറ്റ് ഹൈവേ 82, 87 എന്നിവ അടച്ചു.
റിഫൈനറിയില്‍ ഏകദേശം 770 ജീവനക്കാരുണ്ട്. പ്രതിദിനം 435,000 ബാരല്‍ എണ്ണ സംസ്കരിക്കാന്‍ കഴിയും. സ്ഫോടനാത്കമായ ശബ്ദം കേട്ടെന്നും ജനാലകള്‍ ഇളകി വീഴുന്നത് കണ്ടുവെന്നും അവിടുത്തെ താമസക്കാര്‍ പറയുന്നു. എല്ലാം പഴപടി ആകുന്നതുവരെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിടത്തു തന്നെ തുടരാനാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നടന് മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹര്‍ജി പരിഗണിക്കുക.
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന് എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.
പ്രധാനമായും പരസ്യങ്ങള്‍, ഉല്പന്നങ്ങള്, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.


by Midhun HP News | Mar 24, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന് നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.
ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന് തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.
ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.


Recent Comments