താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമാണെന്ന് ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും മേഖലയിലെ സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരും. നേരത്തെ നല്‍കിയിരുന്ന 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ട്രംപ് തീരുമാനിച്ചത്.

പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.

നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം നിറയ്ക്കുന്ന അളവില്‍ കുറവു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.

കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസമാണ് വേണ്ടി വരുന്നത്. 10 കിലോഗ്രാം ആക്കിയാല്‍ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും. അതേസമയം, എല്‍പിജി ബുക്കിങ് ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.

അളവ് കുറയ്ക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചില്ലെങ്കില്‍ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും. ഇത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അളവുകുറക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോട്ട്‌ലിങ് പ്ലാന്റുകളില്‍ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കര്‍ സിലിണ്ടറുകളില്‍ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. പ്രതിദിനം 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 80,400 ടണ്‍ അഥവാ 86 ശതമാനവും വീടുകള്‍ക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്.

ഗൾഫ് സംഘർഷം വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയരുന്നു., യാത്രക്കാർ ദുരിതത്തിൽ

ഗൾഫ് സംഘർഷം വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയരുന്നു., യാത്രക്കാർ ദുരിതത്തിൽ

ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.

ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.

ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.

സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍.

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

അനുവദിച്ച പണം പിന്‍വലിക്കാനുള്ള അപേക്ഷ പോലും തന്നില്ല; കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍

ഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.

കോണ്‍ഗ്രസിലെ മാണിക്കം ടോഗോറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. പണം അനുവദിക്കുന്നത് ഒരു വിഷയം. ആ പണം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കുക എന്ന പ്രക്രിയ കൂടിയുണ്ട്. അതിനുപോലും കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കേരളത്തിനായി 311.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കാട്ടുതീ തടയല്‍ പദ്ധതിക്കായി 17. 73 കോടിയും അനുവദിച്ചിരുന്നു. തിരുവനന്തപുരത്തിനായി നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222 .22 കോടി രൂപയും അനുവദിച്ചു.

എന്നാല്‍ അനുവദിച്ച ഈ പണമൊന്നും പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണത്തിനിടെയാണ്, കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ്‍ പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. കീപ്പറായി പിന്നില്‍ ധോനിയും നിന്നു.

ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്‌കെ ജേഴ്‌സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി.

മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്‌സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി.

മുത്തയ്യക്കൊപ്പം മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്‌കാരം നല്‍കി.

ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി.

സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

അബുദാബി ലക്ഷ്യമിട്ട് വീണ്ടും ഇറാന്‍ മിസൈല്‍, പ്രതിരോധിച്ച് യുഎഇ; അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനില്‍ നിന്നെത്തിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് അല്‍ ഷവാമേഖ് പ്രദേശത്താണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് അറിയിപ്പ്. ഇത്തരം സംഭവങ്ങളില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇറാനില്‍ നിന്ന് വരുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച 25 ഡ്രോണുകളും 4 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.

മുന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാന്റെ വൈദ്യുതി ശൃംഖലയെ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജ്ജ, ജല സംവിധാനങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹോര്‍മുസ് അടച്ചുപൂട്ടി ലോകത്തേക്കുള്ള വാതക, ഇന്ധന വിതരണം തടസപ്പെടുത്തന്ന ഇറാന്റെ നടപടിയെ ഉള്‍പ്പെടെ ജിസിസി സെക്രട്ടറി അപലപിച്ചു. 22 രാജ്യങ്ങള്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാനെതിരെ ജിസിസി രാഷ്ട്രങ്ങൾ പുറത്തിറക്കിയത്.