by Midhun HP News | Nov 30, 2024 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസമീസ് വ്‌ലോഗറായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പ്രതിയായ മലയാളി യുവാവ് ആരവ് ഹനോയിയുടെ മൊഴി. സംശയത്തെ തുടര്‍ന്നാണ് മായയെ കൊലപ്പെടുത്തിയതെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.
നവംബര്‍ 24ന് അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. ശേഷം താന്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മായയെ കൊലപ്പെടുത്തിയ കയര്‍ ഉപയോഗിച്ചാണ് കുരുക്കിട്ടതെങ്കിലും ഇതു മുറുകാതെ വന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും ആരവ് പൊലീസിനോട് പറഞ്ഞു.
25ന് മുഴുവന്‍ ആ മുറിയില്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. 26ന് രാവിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് ഊബര്‍ വിളിച്ച് പോയി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പല ട്രെയിനുകള്‍ മാറിക്കയറി വാരാണസിയിലെത്തിയെന്നും ആരവ് പൊലിസീനോട് പറഞ്ഞു.
28ന് വൈകീട്ടാണ് ആരവ് കണ്ണൂരിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന കാന്‍സര്‍ രോഗിയായ മുത്തച്ഛനെ ഫോണില്‍ വിളിച്ചത്. ഈ കോള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആറു മാസം മുന്‍പ് ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. പിന്നീട് മായ മറ്റാരോടോ സൗഹൃദം സ്ഥാപിച്ചെന്ന് ആരവിന് സംശയമായി. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത ശേഷം ഇക്കാര്യം ചോദിച്ച് ഇവര്‍ തമ്മില്‍ വഴക്കായി. മായയെ കൊലപ്പെടുത്താനെന്ന ഉദ്ദേശത്തോടെയാണ്് ആരവ് ഇവിടെ എത്തിയത്. ഇതിനായി ഓണ്‍ലൈനില്‍ നിന്ന് കത്തിയും കയറും ഓര്‍ഡര്‍ ചെയ്തിരുന്നു. വഴക്കിനു പിന്നാലെ മായയെ കഴുത്തില്‍ കയര്‍ മുറുക്കി പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
by Midhun HP News | Nov 29, 2024 | Latest News, ദേശീയ വാർത്ത
ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ അല്ലെങ്കിൽ മക്കൾ പോലുള്ള അടുത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാത്രമേ ടിക്കറ്റ് മാറ്റാൻ കഴിയൂ. റിസർവേഷൻ കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്യുന്ന ഓഫ്‌ലെെൻ ടിക്കറ്റുകൾക്ക് മാത്രമേ പേര് മാറ്റാനാകൂ. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ ലഭ്യമാകില്ല.
ഒരു യാത്രക്കാരന് ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയുംഒരു ഗ്രൂപ്പിന് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ ഒരു അംഗത്തിന്റെയും പേര് മാറ്റാനാകും. പേര് മാറ്റുന്നതിന് ബുക്ക് ചെയ്ത ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിൽ ബന്ധപ്പെടാം.
ഇതിനായി ആദ്യം അപേക്ഷ നൽകണം. കൂടാതെ ടിക്കറ്റിൽ പേരുള്ള ആളുടെയും ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത് അവരുടെയും ഐഡി പ്രൂഫും നൽകണം.
ബുക്ക് ചെയ്ത ട്രെയിനിന്റെ യാത്ര തീയതി മാറ്റാൻ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറുമായി ബന്ധപ്പെടണം. തീയതി മാറ്റാനുള്ള അപേക്ഷക്കൊപ്പം യഥാർത്ഥ ടിക്കറ്റും നൽകണം. കൺഫേം ടിക്കറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കും. ഒരാൾ ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ പേരും തീയതിയും മാറ്റുകയെന്ന ബുദ്ധിമുട്ട് മാറ്റാൻ കൂടിയാണ് ഈ സൗകര്യം കൊണ്ടുവന്നത്.
by Midhun HP News | Nov 28, 2024 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിന്നു. കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിലാണു രണ്ടു ദിവസമായി വ്യാപക മഴയാണ് പെയ്തത്. രണ്ട് ദിവസത്തിനിടെ തീരദേശ ജില്ലകളില്‍ 150 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂര്‍, മയിലാടുതുറ, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളില്‍ 2,000 ഏക്കറിലെ നെല്‍ക്കൃഷി നശിച്ചു. നാഗപട്ടണത്ത് 12 ക്യാമ്പുകളിലായി 371 കുടുംബങ്ങളിലെ 1032 പേരെ മാറ്റി പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടിയായി നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങളിലും ദുര്‍ബല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ചെന്നൈ, പുതുച്ചേരി, കാരയ്ക്കല്‍, തീരദേശ ആന്ധ്രാ, യാനം എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂര്‍, ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
by Midhun HP News | Nov 27, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ്+ എന്നിങ്ങനെയാണ് പുറത്തിറക്കിയിരിക്കുന്ന മോഡലുകള്‍. 39,999, രൂപ 49,999, രൂപ, 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്സ്-ഷോറൂം വില. വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിനിടെ ഒല ഇലക്ട്രിക് ഓഹരി 12 ശതമാനമാണ് മുന്നേറിയത്.
ഇതില്‍ ഒല ഗിഗിനാണ് 39,999 രൂപ വില വരുന്നത്. എസ്1 ഇസഡ് മുന്‍ മോഡലായ എസ് വണിന് സമാനമാണെങ്കിലും വിലയാണ് കൂടുതല്‍ ആകര്‍ഷണീയമാകുന്നത്. ഒല ഗിഗ്, ഒല ഗിഗ് പ്ലസിന്റെ വിതരണം അടുത്ത വര്‍ഷം ഏപ്രിലോടെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 ഇസഡ്+, എസ്1 ഇസഡ് എന്നിവയുടെ ഡെലിവറി മെയില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 499 രൂപയടച്ച് ഒല സൈറ്റില്‍ വണ്ടി ഇപ്പോള്‍ പ്രീ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഒല ഗിഗ് ഒറ്റ ചാര്‍ജില്‍ 112 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. 1.5സംവ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ബാറ്ററിയുമായാണ് ഗിഗ് വരുന്നത്.
ഒല ഗിഗ്+ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയും 157 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. എസ്1 ഇസഡിന് 70 കിലോമീറ്റര്‍ വേഗതയും 146 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോര്‍ട്ടും ലഭിക്കും. 1.8 സെക്കന്‍ഡില്‍ 0-20 കിലോമീറ്റര്‍ വേഗതയും 4.8 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗതയും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൈവരിക്കും.

by Midhun HP News | Nov 27, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, പ്രിയങ്ക ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍ എത്തും. ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്. വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും രാഹുല്‍ ജയിച്ചതിനെ തുടര്‍ന്ന് വയാനാട് എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച നിങ്ങളുടെ തീരുമാനം തെറ്റല്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
by Midhun HP News | Nov 27, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പൊലിസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
26കാരിയായ ചിത്താപ്പുര്‍ സ്വദേശി കസ്തൂരി തിങ്കളാഴ്ചയാണ് കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയോടെ തട്ടിപ്പുസംഘം നഴ്‌സിന്റെ വേഷത്തില്‍ അമ്മയ്ക്ക് സമീപത്ത് എത്തുകയും രക്തപരിശോധനയ്‌ക്കെന്ന വ്യാജേനെ നവജാതശിശുവിനെ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നാതിരുന്ന കുടുംബം കുഞ്ഞിനെ കൈമാറി.
ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കിട്ടാതിരുന്നതോടെ കുടുംബം ഡോക്ടറെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ ഒരു നഴ്‌സും കുട്ടിയെ എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയലെത്തിയത് കണ്ടെത്തി. ഒപ്പം സഹായിക്കാനായി മറ്റൊരു സത്രീയെയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിനായി നാല് സംഘങ്ങള്‍ രൂപികരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് അമ്മ കസ്തൂരിക്ക് മന്ത്ര ശരണ്‍ പ്രകാശ് പാട്ടില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ 24 മണിക്കൂറിനകം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണമികവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

Recent Comments