സിഗരറ്റിന്റേയും ശീതള പാനീയങ്ങളുടെയും വില കൂടും?

സിഗരറ്റിന്റേയും ശീതള പാനീയങ്ങളുടെയും വില കൂടും?

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, പുകയില, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും ശീതള പാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ജിഎസ്ടി പാനലിന്റെ ശുപാര്‍ശയില്‍ പറയുന്നത്.

മന്ത്രിതല സമിതി യോഗത്തിലാണ് പുകയിലയ്ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 35 ശതമാനം എന്ന പ്രത്യേക നിരക്ക് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. ‘5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നാല് നികുതി സ്ലാബ് തുടരുന്നതിനോടൊപ്പം 35 ശതമാനം എന്ന പുതിയ നിരക്ക് നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ഡിസംബര്‍ 21നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം. ധനമന്ത്രി അധ്യക്ഷനായുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം മന്ത്രിതല സമിതിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കും. ജയ്‌സാല്‍മറിലാണ് യോഗം ചേരുന്നത്. ആരോഗ്യത്തിന് ഹാനികരമായ പുകയില അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍, കാറുകള്‍ അടക്കമുള്ള ആഡംബര വസ്തുക്കള്‍ എന്നിവയിന്മേല്‍ 28 ശതമാനം ജിഎസ്ടിക്ക് പുറമേ സെസും ചുമത്തുന്നുണ്ട്. സെസ് ഒഴിവാക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ടെക്സ്റ്റൈല്‍ മേഖലയിലെ സുപ്രധാനമായ പരിഷ്‌കരണം ഉള്‍പ്പെടെ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താനും നിരക്ക് യുക്തിസഹമാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഊബര്‍ ജലഗതാഗത രംഗത്തേയ്ക്കും, ശ്രീനഗറില്‍ ശിക്കാര ബുക്ക് ചെയ്യാം; ഏഷ്യയില്‍ ആദ്യം

ഊബര്‍ ജലഗതാഗത രംഗത്തേയ്ക്കും, ശ്രീനഗറില്‍ ശിക്കാര ബുക്ക് ചെയ്യാം; ഏഷ്യയില്‍ ആദ്യം

ശ്രീനഗര്‍: ജലഗതാഗത രംഗത്തേയ്ക്കും സേവനം വ്യാപിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഊബര്‍. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ആപ്പ് ഉപയോ​ഗിച്ച് ശിക്കാര ബുക്ക് ചെയ്യാനുള്ള സേവനമാണ് ഊബര്‍ ആരംഭിച്ചത്. ഏഷ്യയില്‍ ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം നല്‍കുന്നത്.

‘സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാര്‍ക്ക് അവരുടെ ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഊബര്‍ ശിക്കാര. കശ്മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ ആക്‌സസ് ലഭ്യമാക്കാനും വേണ്ടി പുതിയ സേവനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’- ഊബര്‍ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിങ് പറഞ്ഞു.

ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയില്‍ തന്നെ ആദ്യമാണെന്നും ഊബര്‍ വക്താവ് സ്ഥിരീകരിച്ചു. ഇറ്റലിയിലെ വെനീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ ജലഗതാഗത ബുക്കിങ് സേവനം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തുടക്കത്തില്‍ ഏഴ് ശിക്കാരകളിലാണ് സേവനം നല്‍കുക. സേവനത്തിന്റെ പുരോഗതി അടിസ്ഥാനമാക്കി ക്രമേണ ശിക്കാര ബുക്കിങ് സേവനം വിപുലപ്പെടുത്തും. ഊബര്‍ ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ശിക്കാര ബുക്ക് ചെയ്യാന്‍ കഴിയും. ഊബര്‍ അതിന്റെ ശിക്കാര പങ്കാളികളില്‍ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും മുഴുവന്‍ തുകയും അവര്‍ക്ക് കൈമാറുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.

ഓരോ ഊബര്‍ ശിക്കാര റൈഡിനും രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ 1 മണിക്കൂര്‍ സമയത്തേക്ക് ബുക്ക് ചെയ്യാം. ശിക്കാര ഘട്ട് നമ്പര്‍ 16ല്‍ നിന്ന് 4 യാത്രക്കാരെ വരെ അനുവദിക്കും. ഊബര്‍ ശിക്കാര റൈഡുകള്‍ 12 മണിക്കൂര്‍ മുമ്പും 15 ദിവസം മുമ്പും ബുക്ക് ചെയ്യാം.

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം, വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം, വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.

നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിരിക്കുകയാണെന്നും മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

സ്വപ്നജോലിയിൽ ആദ്യ ദിവസം, എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ അപകടം; ഐപിഎസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

സ്വപ്നജോലിയിൽ ആദ്യ ദിവസം, എഎസ്പിയായി ചാർജെടുക്കാൻ പോകുന്നതിനിടെ അപകടം; ഐപിഎസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

ബം​ഗളൂരു: ആദ്യ പോസ്റ്റിങ്ങിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധൻ ആണ് മരിച്ചത്. 25 വയസായിരുന്നു. 2023 കർണാടക കേഡർ ഉദ്യോഗസ്ഥനാണ്. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം.

ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെയാണ് അപകടമുണ്ടായത്. ഹർഷ് ബർധൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർധനെ ഉടനെ ഹസ്സനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

’13 മണിക്കൂറായി, ഭക്ഷണവും വെള്ളവും ഇല്ലാതെ’; കുവൈറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ യാത്രക്കാര്‍

’13 മണിക്കൂറായി, ഭക്ഷണവും വെള്ളവും ഇല്ലാതെ’; കുവൈറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ യാത്രക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ 13 മണിക്കൂറായി ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നാണ് ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

ഏകദേശം 60 യാത്രക്കാരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നവരാണെന്നും ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ശരിയാവും എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ചാല്‍ നടപടി; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്

ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്.

ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.