by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് യുഎസ് ജനത. 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഇവരെല്ലാവരും ട്രംപിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു. 27% ആളുകള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ ശേഷിക്കുന്ന 29% ആളുകള്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതിനെ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിര്‍ക്കുന്നവരുണ്ട്. 55% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13% പേര്‍ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി. 32% പേര്‍ അഭിപ്രായമില്ലെന്നാണ് സര്‍വേയില്‍ പറഞ്ഞത്. യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഏകദേശം 42% റിപ്പബ്ലിക്ക് പാര്‍ട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കയില്‍ ഗ്യാസ്, എണ്ണ വിലകള്‍ വര്‍ദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സര്‍വേയില്‍ പറയുന്നു. 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 44% സ്വതന്ത്രരും എണ്ണവില കൂടിയാല്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേര്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ അമേരിക്കയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാരെത്തി.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട് ആയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്കു ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ഈഡൻ ഗാർഡൻസിൽ സഞ്ജു അടിച്ചെടുത്തത് 97 റൺസ്. സഞ്ജുവിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരാളുടെ സഹായം കൂടിയുണ്ട്, മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ആ വ്യക്തി.
മത്സരത്തിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ഗംഭീർ സന്തോഷം പങ്ക് വെച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു. സഞ്ജുവിന് എന്ത് ഉപദേശമാണ് താങ്കൾ നൽകിയത്, സഞ്ജു തുടർന്നും ടീമിൽ ഉണ്ടാകുമോ ? എങ്ങനെ ഇത്രയും നല്ല ഷോട്ടുകൾ കളിക്കാൻ താരത്തിന് കഴിയുന്നു എന്നിങ്ങനെ ചോദ്യം നീണ്ടു.
ചോദ്യങ്ങൾക്ക് ഗംഭീർ കൃത്യമായി ഒരു മറുപടി പറഞ്ഞു. ” ടീമിൽ എല്ലാവരോടും സംസാരിക്കുന്നത് പോലെ ആണ് സഞ്ജുവിനോട് ഞാൻ കാര്യങ്ങൾ പറയാറുള്ളത്. സ്പെഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. അസാധാരണ ഷോട്ടുകളൊന്നും സഞ്ജു കളിച്ചിട്ടില്ല. കഴിവിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്.
ന്യൂസിലൻഡിനെതിരായ പരമ്പര മോശമായിരുന്നു. ഒരു ഇടവേള സഞ്ജുവിന് അത്യാവശ്യമായിരുന്നു അത് നൽകി. ലോകകപ്പിൽ ആവശ്യമുള്ളപ്പോൾ എത്തി പ്രകടനം കാഴ്ചവെക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു,” എന്നായിരുന്നു ഗംഭീറിന്റെ മറുപടി.ഗംഭീർ സഞ്ജുവിനെ കുറിച്ച് എപ്പോഴും പറയുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ കഴിവുള്ള ആളാണെന്ന് പറയാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. “ഗൗതം എല്ലായ്പ്പോഴും അവനെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണെന്നാണ് വിശേഷിപ്പിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്രമായി അവനെ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം പറയുമായിരുന്നു” ചോപ്ര വ്യക്തമാക്കി.
“നീ 21 തവണ പൂജ്യത്തിന് പുറത്തിയാലും ഞാൻ നിന്നെ പുറത്താക്കില്ല എന്നായിരുന്നു ഗംഭീർ സഞ്ജുവിനോട് പറഞ്ഞിരുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ മുന്നോട്ടു നയിച്ചത്” മുൻ താരം ആർ അശ്വിൻ മത്സരശേഷം പറഞ്ഞത്.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെത്തുടര്‍ന്ന് തീപിടിത്തം ഉണ്ടായതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറാനില്‍നിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ഭീതി പടരുകയും യുഎഇയിലെയും അയല്‍രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.പുലര്‍ച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ കമ്പനികള്‍ സ്ഥാപിക്കുന്നത്.
പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇസ്രയേല്‍ -യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു. ആഗോള വാണിജ്യ നഗരമായ ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ദുബൈയുടെ ആകാശത്ത് കറുത്ത പുക നിറയുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ദുബൈയുടെ പ്രധാന തീരദേശ-നഗര മേഖലകള്‍ക്ക് സമീപമാണ് പുകപടലങ്ങള്‍ നിറഞ്ഞിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് പകര്‍ത്തിയ ചിത്രങ്ങളില്‍, ജബല്‍ അലി തുറമുഖം, പാം ജുമൈറ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളും ആക്രമണത്തിന്റെ പരിധിയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.
ആധുനിക നഗര ജീവിതത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തുന്ന ദുബൈ ജീവിതത്തില്‍ ആശങ്ക പടര്‍ത്തുന്നതാണ് സ്‌ഫോടനങ്ങളും പുകപടലങ്ങളും, നരത്തിന്റെ സുരക്ഷ ബോധത്തിന് തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി, മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങള്‍ പലവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും യുഎഇ പൊതുവില്‍ ശാന്തമായിരുന്നു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ നൂറില്‍ അധികം പേരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ബംഗ്ലാദേശ്, നേപ്പാള്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകളും നിര്‍വീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 541 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കിയെത്തിയെന്നും അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചതായും അധികൃതര്‍ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
എന്നാല്‍ അബദ്ധത്തില്‍ കുവൈത്ത് തന്നെ വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, വിമാനം തകര്‍ന്ന വിവരം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന.
അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അലി ലാറിജാനി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി എക്സിലൂടെയാണ് രാജ്യത്തിന്‍റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: യുഎസ് – ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ആക്രമിച്ചതായി റിപ്പോര്‍ട്ട്. സൈനികതാവളം സ്ഥിതി ചെയ്യുന്ന സൈപ്രസ് ലക്ഷ്യമാക്കി രണ്ട് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു. ഇറാന്റെ നടപടി സഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഇപ്പോഴുണ്ടായിരിക്കുന്ന നീക്കം ഗൗരവമേറിയതാണ്. ഇന്നലെ, ഇറാന്‍ ആക്രമിച്ച ബഹ്റൈന്‍ താവളത്തില്‍ തങ്ങളുടെ 300 സൈനികര്‍ ഉണ്ടായിരുന്നു. മിസൈലുകളും ഡ്രോണുകളും പതിച്ച സ്ഥലത്തുനിന്ന് ഏതാനും നൂറ് വാര അകലെയായിരുന്നു അവര്‍ എന്നും യു കെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
ഇറാന് എതിരായ സൈനിക നടപടികള്‍ക്ക് മേഖലയിലെ ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയച്ചതിന് പിന്നാലെയാണ് സൈപ്രസിലെ ആക്രണം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ആക്രമണത്തില്‍ യുകെ പങ്കെടുക്കില്ല. ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയുക എന്ന പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് എക്‌സിലെ വിഡിയോ സന്ദേശത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിലും പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു.


Recent Comments