by Midhun HP News | Dec 20, 2025 | Latest News, ദേശീയ വാർത്ത
ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലില്‍ നടന്ന വിചാരണയില്‍ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.
2021ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യ സര്‍ക്കാരില്‍നിന്ന് ദമ്പതിമാര്‍ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് തോഷാഖാന കേസ്. പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം വീതവുമാണ് ശിക്ഷ. ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം.



സൗദി കിരീടാവകാശി ഇമ്രാന്‍ ഖാന് സമ്മാനിച്ച വിലയേറിയ ബള്‍ഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് തോഷാഖാന കേസിലേക്ക് നയിച്ചത്. പാക് നിയമപ്രകാരം ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തോഷാഖാന എന്ന സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കണം. അവ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സര്‍ക്കാരിലേക്ക് നല്‍കണം. എന്നാല്‍, ഇതിന്റെ യഥാര്‍ഥ വില കുറച്ചുകാണിച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ചാണ് ഇമ്രാനും ബുഷ്റ ബീബിയും സ്വന്തമാക്കിയെന്നാണ് കേസ്.
by Midhun HP News | Dec 20, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.
ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.
കൊലപാതകത്തിന് മുന്‍പായി പ്രതികള്‍ അച്ഛന്റെ പേരില്‍ മൂന്നുകോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂര്‍ഖനെ ഉപയോഗിച്ച് പിതാവിന്റെ കാലില്‍ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേല്‍ക്കാത്തതിനാല്‍ കൊലപാതകശ്രമം പാളിപ്പോയി. തുടര്‍ന്ന് ഗണേശനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.
ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് ഇത്തവണ പ്രതികള്‍ എത്തിച്ചത്. തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെ അച്ഛന്‍ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തില്‍ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികള്‍ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. സംഭവത്തില്‍ ഗണേശന്റെ രണ്ട് മക്കള്‍ക്ക് പുറമേ ഇവര്‍ക്ക് സഹായം നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.



by Midhun HP News | Dec 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായ വിബി-ജി റാം ജി ബില്‍, 2025 നടപടിക്രമങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ ഉണ്ടായ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ അവകാശ ലംഘന നോട്ടീസ്. സഞ്ജയ് ജയ്സ്വാള്‍ എംപിയാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് എതിരെയാണ് നോട്ടീസ്. എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തില്‍, എസ്. വെങ്കിടേശന്‍, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസില്‍ പരാമര്‍ശമുണ്ട്.
സഭാ നടപടികള്‍ക്കിടെ അംഗങ്ങള്‍ മോശം പദങ്ങള്‍ ഉപയോഗിച്ചു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മേശയ്ക്ക് അരികിലെത്തി പ്രതിഷേധിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കൃഷി, ഗ്രാമവികസന മന്ത്രിയെയും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും തടസ്സപ്പെടുത്തി അവര്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. സഭയെ അവഹേളിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, വികസിത് ഭാരത് റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) വിബി ജി റാം ജി പദ്ധതി, ആണവോര്‍ജ്ജത്തിന്റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്‍ തുടങ്ങിയ സുപ്രധാന നിയമ നിര്‍മാണങ്ങള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ഇന്ന് അവസാനിച്ചു. കഴിഞ്ഞ 1-ാം തീയതി ആണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. വന്ദേമാതരം, വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിഷ്‌കരണം, ഡല്‍ഹി വായു മലിനീകരണം, തിരുപ്പറന്‍കുണ്ഡ്രം വിഷയം എന്നിവയിലും ഇത്തവണത്തെ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റിയതിനെ ചൊല്ലി വിവാദം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് സാഹിത്യ അക്കാദമി അറിയിച്ചതിന് പിന്നാലെ, അവസാനനിമിഷം വാര്‍ത്താസമ്മേളനം മാറ്റുകയായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് പ്രഖ്യാപനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിവരം.
അവാര്‍ഡ് പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചതിനാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഹാളില്‍ എത്തിയിരുന്നു. എന്നാല്‍ പരിപാടിക്ക് തൊട്ടുമുന്‍പ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായി സാഹിത്യ അക്കാദമി അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി മാറ്റിയതിന്റെ കാരണം അക്കാദമി അറിയിച്ചില്ല.
അവസാനനിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് പ്രഖ്യാപനം തടഞ്ഞത് എന്താണെന്ന് അറിയില്ലെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി പറഞ്ഞു. അവാര്‍ഡിന് അര്‍ഹരായവരുടെ പേരുകള്‍ നിര്‍ണയിച്ചിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു നടപടിയെന്നും ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അംഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്.
സർക്കാർ മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് പേര് ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളിൽ വെള്ളം ചേർക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഇത് പുതിയ പദ്ധതിയാണെന്നും, പ്രതിപക്ഷ ബഹളത്തിന് കീഴടങ്ങില്ലെന്നും കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാൻ മറുപടി നൽകി. മഹാത്മാഗാന്ധിയുടെ പേര് എൻആർഇജിഎയിൽ ചേർത്തത് 2009 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ലോക്സഭ പാസ്സാക്കിയ ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.
വിവാദമായ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ചൊവ്വാഴ്ചയാണ് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് ആണ് ഗുണം ലഭിക്കുക. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയിലൂടെ ലഭിച്ച പണത്തിന്റെ വിഹിതമാണ് സൈനികര്‍ക്ക് ബോണസ് ആയി നല്‍കുന്നത്. ഇത്തരം തീരുവകളിലൂടെ ലഭിച്ച ലാഭ വിഹിതത്തിന് സൈനികരേക്കാള്‍ മറ്റാരും അര്‍ഹരല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.
വിവിധ ശമ്പള ഗ്രേഡുകള്‍ അനുസരിച്ചാണ് ബോണസ് അനുവദിക്കുക. 2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക. വിലക്കയറ്റം, ഉയര്‍ന്ന ചെലവ് എന്നിവ മൂലം അമേരിക്കക്കാര്‍ വലയുന്ന സമയത്താണ് ട്രംപിന്റെ പ്രഖ്യാപനം. ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയ താരിഫ് നയങ്ങള്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളുടെ ഫലമായി രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമണ്. തൊഴിമേഖലയും കനത്ത തിരിച്ചടിയാണ് നേരിടുന്നത്.



Recent Comments