by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: നടന്‍ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസില്‍ ജൂണ്‍ 15-ന് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചെങ്കല്‍പേട്ട് കുടുംബ കോടതി. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. ഏപ്രില്‍ 20-ന് നടന്ന വാദത്തിന് ശേഷമാണ് ജഡ്ജി ശശികല കേസ് ജൂണ്‍ പകുതിയിലേക്ക് മാറ്റിയത്.
2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോള്‍ പേപ്പറില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സര്‍ക്കിളുകളില്‍ നിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. എന്നാല്‍ അതേ സമയം ആ നടിയോടൊപ്പം അദ്ദേഹം വിദേശ യാത്രകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസണ്‍ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹര്‍ജിയില്‍ പറഞ്ഞു. തന്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവര്‍ ആരോപിക്കുന്നു.
വിവാഹമോചന വാര്‍ത്തകള്‍ക്കിടയിലും വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. ഏപ്രില്‍ 23-ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് അദ്ദേഹം. കൂടാതെ, ‘ജനനായകന്‍’ എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് വിജയ്.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ഭോപാൽ: ഹൈവേയിൽ തോക്കുമായി അതിവേഗം സഞ്ചരിച്ച ബൈക്ക് ട്രക്കിലിടിച്ച് മൂന്നു സഹോദരങ്ങൾ മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഏപ്രിൽ 14 നാണു അപകടം സംഭവിച്ചത്. കയ്യിൽ പിസ്റ്റളുമായി അതിവേഗത്തിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും മരണപ്പെടുകയായിരുന്നു. സമാന്തരമായി മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.
ഹൈവേയിലൂടെ അതിവേഗത്തിൽ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകർത്താനായിരുന്നു ഇവർ ശ്രമിച്ചത്. അഭ്യാസപ്രകടനങ്ങളും വീഡിയോയിൽ കാണാം. വണ്ടിയിൽ പിറകിലിരുന്നയാൾ കയ്യിലെ പിസ്റ്റൾ ഇടയ്ക്കിടെ ഉയർത്തിക്കാട്ടുന്നുണ്ട്. വീഡിയോക്ക് വേണ്ടി അതിവേഗം കുതിച്ച വണ്ടി മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഉപ്ലക്ഷ് കോൾ, അമ്രീഷ് കോൾ, ഹേംരാജ് കോൾ എന്നീ സഹോധരണങ്ങളാണ് അപകടത്തിൽ മരിച്ചത്. നിമിഷ നേരത്തേക്കുള്ള ആവേശം ഒരു കുടുംബത്തിന്റെ പ്രതീക്ഷതന്നെ ഇല്ലാതാക്കി. മറ്റൊരു വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പ്രശാന്ത്, പ്രദീപ് ദ്വിവേദി എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്. വീഡിയോ പകർത്താനായി അതെ വേഗതയിൽ സഞ്ചരിച്ചാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത്. വിഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ പരത്വാഡയിലെ ലൈംഗിക ചൂഷണ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കേസിലെ മുഖ്യപ്രതിയായ അയാന്‍ അഹമ്മദിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പ്രതിക്ക് വെളിപ്പെടുത്താനാവത്തത്ര സ്വത്തുക്കള്‍ ഉണ്ടെന്നാണ് വിവരം. ആഡംബര കാറുകളും വന്‍തോതിലുള്ള പണവും വിലകൂടിയ ഗാഡ്ജെറ്റുകളും പ്രദര്‍ശിപ്പിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഏകദേശം ഇരുനൂറോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് 19-കാരനായ അയാന്‍ അഹമ്മദ് അന്വേഷണം നേരിടുന്നത്. ഈ ദൃശ്യങ്ങള്‍ ഇയാളുടെ സാമ്പത്തിക സ്രോതസുകള്‍ എന്താണെന്നുള്ള അന്വേഷണത്തിലേയ്ക്കാണ് വഴിതിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകളിലും റീലുകളിലും പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നതായും തോക്കിന് സമാനമായ ഒന്ന് കൈവശം വെച്ചിരിക്കുന്നതായും കാണാം. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം, പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്ന ക്ലിപ്പുകളിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളിലും റീലുകളിലും, പ്രതി വിലകൂടിയ ആഡംബര വാഹനങ്ങള്‍ ഓടിക്കുന്നുണ്ട്. ഐഫോണുകള്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം വിലകൂടിയ സ്മാര്‍ട്ട്ഫോണുകള്‍ കയ്യിലുള്ളതായി കാണുന്നു. പണക്കെട്ടുകള്‍ വീശിക്കാണിക്കുന്ന ദൃശ്യങ്ങളും ക്ലിപ്പുകളിലുണ്ട്. അയാന്‍ അഹമ്മദ് എങ്ങനെയാണ് ഇത്തരം ആഡംബരമായ ജീവിതശൈലി നയിക്കാനുള്ള പണം കണ്ടെത്തിയതെന്നും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണോ പണം ലഭിച്ചതെന്നുമുള്ള അന്വേഷണത്തിലാണ് പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെ താനൊരു അപകടകാരിയാണെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു. പ്രതിയുടെ സുഹൃത്ത് വലയത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഥാര്‍ ഉപയോഗിച്ചിരുന്നതായും ഈ വാഹനത്തിന്റെ ഉടമസ്ഥാവകാശവും പരിശോധിക്കുന്നുണ്ട്. പുറത്ത് വന്ന വിഡിയോയില്‍ കയ്യില്‍ കാണുന്ന തോക്കിന് ലൈസന്‍സുള്ളതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
അമരാവതിയിലെ കട്ടോറ നാക്ക പ്രദേശത്തെ ഒരു ഫ്‌ലാറ്റിലാണ് കുറ്റകൃത്യം നടന്നായി പറയുന്നത്. ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായാണ് ആരോപണം. അയല്‍വാസികള്‍ ഈ ഫ്‌ളാറ്റിനെ ‘അനാശാസ്യ കേന്ദ്രം’ എന്നാണ് വിളിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖം മറച്ച യുവതീ യുവാക്കള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി എത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രയേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും.
ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടേണ്ടെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം ലഘൂകരിക്കാനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിശ്വസ്തനായ മധ്യസ്ഥൻ ആയി പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന് ഷഹബാസ് ഷരീഫ് ഉറപ്പ് നൽകി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവ് ഏപ്രിൽ 22 ന് അവസാനിക്കാനിക്കുകയാണ്. സംഘർഷം വീണ്ടും മൂർച്ഛിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും കാരണമാകും. അത് ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങളിൽ യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. യുഎസ് ഒരു കരാറിൽ നിന്ന് വളരെ അകലെയല്ല എന്നാണ് റൈറ്റ് അഭിപ്രായപ്പെട്ടത്. പൊതുസ്ഥലത്ത് നിങ്ങൾ കേൾക്കുന്ന കാര്യങ്ങൾക്കിടയിലും ഇറാനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. വ്യത്യസ്ത രീതികളിൽ സമ്മർദ്ദം ചെലുത്തുന്ന, ” സൃഷ്ടിപരമായ ചർച്ചക്കാരൻ” എന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സംഘർഷത്തിന് നല്ലൊരു അന്ത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിസ് റൈറ്റ് കൂട്ടിച്ചേർത്തു.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇറാന്‍ സര്‍ക്കാരിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മതിയായ അനുമതിയില്ലാതെ ആയുധ ഇടപാടുകള്‍ നടത്തിയെന്ന കുറ്റമാണ് പ്രതി ഷമീം മാഫിക്കെതിരെ (44) കാലിഫോര്‍ണിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ചുമത്തിയിരിക്കുന്നത്.’അറ്റ്ലസ് ഇന്റര്‍നാഷണല്‍ ബിസിനസ്’ എന്ന പേരില്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനി വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇറാനിയന്‍ മിലിട്ടറി ഗ്രേഡ് ഡ്രോണുകളായ മൊഹാജെര്‍-6 വാങ്ങുന്നതിനായി 7 കോടി ഡോളറിലധികം മൂല്യമുള്ള കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. കൂടാതെ 55,000 ബോംബ് ഫ്യൂസുകള്‍ സുഡാന്‍ പ്രതിരോധ മന്ത്രാലയത്തിന് എത്തിച്ചതായും ആരോപണമുണ്ട്.
2022 ഡിസംബര്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവര്‍ ഇറാന്റെ രഹസ്യാന്വേഷണ-സുരക്ഷാ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാന് വേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം മാഫി നിഷേധിച്ചു. 2020-ല്‍, മാഫിക്ക് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ ഇറാനിയന്‍ അധികൃതര്‍ പിടിച്ചെടുത്തുവെന്നും തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ആ സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതിനായി യുഎസില്‍ ഒരു ബിസിനസ്സ് ആരംഭിക്കാന്‍ ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം അവരോട് പറഞ്ഞതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.

by Midhun HP News | Apr 20, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളാകുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തതായി അമേരിക്ക. ഇറാനിയന്‍ പതാക നാട്ടിയ കപ്പലാണ് ഒമാന്‍ തീരത്തിന് സമീപത്ത് നിന്ന് പിടിച്ചെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.
ടൗസ്‌ക എന്നു പേരുള്ള 900 അടി നീളവും വിമാനത്തോളം ഭാരവുമുള്ള കപ്പലാണ് പിടിച്ചെടുത്തിട്ടുള്ളതെന്നും ട്രംപ് അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതു ചെവിക്കൊണ്ടില്ല. എഞ്ചിന്‍ റൂം തുളച്ച് ഞങ്ങള്‍ അതിനെ തടഞ്ഞുവെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് യുഎസ് നീക്കം. അമേരിക്കയുടെ നടപടി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയ്‌ക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ സൂചിപ്പിച്ചു. യുഎസിന്റെ നടപടി കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ വിശേഷിപ്പിച്ചു. ആവശ്യമെങ്കില്‍ പൂര്‍ണയുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ സൈന്യം സൂചിപ്പിച്ചു.
Recent Comments