ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ഹോര്‍മൂസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപ ടോള്‍; യുദ്ധച്ചെലവ് പിരിച്ചെടുക്കാന്‍ ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ആഗ്രഹിക്കുന്ന ചരക്ക് കപ്പലുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന്‍ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.

ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടി എന്ന് അലാഡിന്‍ ബോറോജെര്‍ഡി പ്രതികരിച്ചു. ഇറാന്റെ നടപടി കപ്പല്‍ ഗതാഗതത്തെ മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിങ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മൂസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിന് പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണ്ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന് ഇറാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധിയാണ് ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഇറാനിയന്‍ സര്‍ക്കാരുമായി ഏകോപിപ്പിച്ചാല്‍, വിദേശ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാം എന്നാണ് ഇറാന്‍ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറക്കുന്നതില്‍ നടപടി വേണം. അല്ലെങ്കില്‍ അമേരിക്ക ഇറാന്റെവിവിധ ഊര്‍ജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നില്‍ നിന്നാകും തുടക്കം!’ എന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തിൽ 4 മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബെംഗളൂരു -മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബസിലെ യാത്രക്കാരായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ചന്നപട്ടണയ്ക്ക് സമീപം പി കെ ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു ബസ്. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹം ചന്നപട്ടണയിലെ ആശുപത്രിയിലേക്ക് മാറ്റി.

‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കും’; ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം

‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കും’; ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം

ടെഹ്റാൻ∙ ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ പറഞ്ഞു.

അതിനിടെ, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്. ‘‘ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ല’’– എന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.

എന്നാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ‍ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മൂസിലൂടെയാണ് കടന്നുപോകുന്നത്.

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.

റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

ന്യൂഡല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളില്‍ ഇറാനോട് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.

ഈദുല്‍ ഫിത്വര്‍, നൗറൂസ് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. പശ്ചിമേഷ്യയിലെ അസ്ഥിരതകള്‍ മാറി സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പങ്കുവച്ചു. മേഖലാ വികസനങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ സജീവമക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇറാന്‍ സ്വീകരിച്ചുവരുന്ന നടപടിയില്‍ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

ചെന്നൈ: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം. 2024 മേയില്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച റവ.എ. ധര്‍മരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവില്‍ മഹാഇടവക വൈസ് ചെയര്‍മാന്‍ ആണ് റവ.പ്രിന്‍സ്റ്റണ്‍ ബെന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്.

2024 സെപ്റ്റംബര്‍ മുതല്‍ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്‌ഐ എംഎം കത്തീഡ്രലില്‍ നടക്കും.