1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ ബസ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈ ബസ് സര്‍വീസാണ് ഇത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്. 41 സീറ്റുകളാണ് ഉള്ളത്.

ബംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് യാത്ര ആരംഭിച്ച രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബംഗളൂരുവില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുന്‍സൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കല്‍പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

കോഴിക്കോട് നിന്നും രാത്രി 7:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തും. ബംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്‍പറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹന്‍സൂര്‍: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

ബംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. ബംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ വലിയ തുക മുടക്കി ടാക്‌സി വിളിക്കുന്നവര്‍ക്ക് ഈ ബസ് സര്‍വീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ബംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഗതാഗതക്കുരുക്കിലും മറ്റും നിലവില്‍ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്‌ലൈ ബസ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം സമ്പൂർണ്ണ വിജയത്തിൽ. ഒടുവിൽ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറി ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെന്റും ഒത്തുതീർപ്പ് കരാർ പത്രികയിൽ ഒപ്പിട്ടു. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിശ്ചലമാക്കി നഴ്‌സുമാർ നടത്തിവന്ന ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. സമരം നടന്ന മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും കൊയിലി മാനേജ്മെന്റ് മാത്രം വിട്ടുനിന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

ഐഎൻഎയുടെ നേതൃത്വത്തിൽ പോരാട്ടം; രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ
ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ രാപ്പകൽ സമരം നയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് അഞ്ച് ആശുപത്രികളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും കൊയിലി ആശുപത്രിയിൽ മാത്രം സമരം തുടരേണ്ടി വന്നത് നഴ്‌സുമാരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ മെഡിക്കൽ സൂപ്രണ്ടിനെ മണിക്കൂറുകളോളം ഉപരോധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

കൊയിലി മാനേജ്മെന്റ് ഒത്തുതീർപ്പിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായ മാനേജ്മെന്റ് ഒടുവിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.

വേതന വർദ്ധനവ് നടപ്പിലാകും; നഴ്‌സുമാർക്ക് ആഹ്ളാദം

കരാർ ഒപ്പിട്ടതോടെ ധനലക്ഷ്മി, സ്പെഷ്യാലിറ്റി, കിംസ്റ്റ്, ഫാത്തിമ, ആശിർവാദ് എന്നീ ആശുപത്രികൾക്ക് പിന്നാലെ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർക്കും പുതുക്കിയ ശമ്പള വർദ്ധനവിന് നിയമപരമായ അർഹതയുണ്ടാകും. രണ്ട് മാസത്തെ കഠിനമായ പോരാട്ടത്തിനൊടുവിൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നഴ്‌സുമാരും ഐ.എൻ.എ ഭാരവാഹികളും സമരപ്പന്തലിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ നഴ്‌സുമാർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും സംഘടന അറിയിച്ചു.

വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

വീണ്ടും പ്രണയപ്പകയില്‍ കൊല; നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാവ് പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തി. കൊടിഹള്ളി സ്വദേശിയായ നാലാവര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. സഹോദരനുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണം.

കൊല്ലപ്പെട്ട അമൃതയും പ്രതിയുടെ സഹോദരനുമായുള്ള ബന്ധം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇരുവരുടേയും വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ അമൃത ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പകയിലാണ് യുവതി നടന്നു പോകുന്നതിനിടെ, പ്രതിയായ സൂര്യ കത്തി കൊണ്ട് ആക്രമിച്ചത്.

ചൊവ്വാഴ്ച പകലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും, പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ യുവതി ഇന്ന് മരണപ്പെടുകയായിരുന്നു.

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

ചെന്നൈ: ഓപ്പറേഷന്‍ തുഫാനില്‍ കേരളവുമായി സഹകരിക്കാന്‍ തമിഴ്‌നാട് പൊലീസും. ബോധവത്കരണ പരിപാടിക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടിയല്‍ വിജയ് പങ്കെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്‌നാട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായും രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മോഹന്‍ലാല്‍ ആണ് ഓപ്പറേഷന്‍ തൂഫാന്റെ അംബാസിഡര്‍ എന്ന കാര്യം വിജയ്‌യെ അറിയിച്ചു. മോഹന്‍ലാലും വിജയും ചേര്‍ന്ന് അഭിനയിച്ച ‘ജില്ല’ എന്ന സിനിമയുടെ പേരും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പരാമര്‍ശിച്ചു. കൊച്ചിയില്‍ വലിയ പരിപാടി സംഘടപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നതെന്നും പരിപാടിയില്‍ മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുക്കുമെന്നും വിജയ് പറഞ്ഞു.

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി’; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ നേരിടുന്ന വലിയ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി തനിക്കുണ്ടായ അനുഭവം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞത്.

അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ ക്യാമറ തന്റെ മുഖം പൂർണ്ണമായും ഒഴിവാക്കി ശരീരത്തിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി പറഞ്ഞു. ഇപ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.

സ്ത്രീയായി കാണേണ്ട, ഒരു വ്യക്തിയായിപ്പോലും കാണുന്നില്ല; കടുത്ത നിയമനിർമ്മാണം വരുന്നു
സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങൾ നിർമ്മിക്കുകയും അവയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

“ഒരു സ്ത്രീയായിട്ട് കാണേണ്ട, ഒരു വ്യക്തിയല്ലേ? മനുഷ്യർക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ഇത്തരമൊരു രീതിയിൽ കാണാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇത്തരം ക്യാമറാ അതിക്രമങ്ങൾ വലിയ പ്രയാസമായി മാറുന്നത് നാം സ്ഥിരമായി കാണുന്നതാണ്.” മന്ത്രി പറഞ്ഞു.

ഈ വിഷയം അങ്ങേയറ്റം ഗൗരവമുള്ളതായതിനാൽ കുറ്റക്കാർക്കെതിരെ ഏറ്റവും ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങൾ തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ സർക്കാർ വളരെ ഗൗരവത്തോടെ ആലോചിച്ചുവരികയാണെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കടുപ്പിച്ച് സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും ഇതിനുപുറമെ നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകളും തുടര്‍നടപടികളും കര്‍ശനമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ സ്വദേശികളായ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും നിയമലംഘകര്‍ക്ക് അഭയം നല്‍കുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദിയിലെത്തുന്ന പ്രവാസികളുടെ വിസാ കാലാവധി കഴിഞ്ഞിട്ടും നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യാത്രാവിവരങ്ങള്‍ യഥാസമയം അധികൃതരെ അറിയിക്കാത്ത സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും മന്ത്രാലയം തേടിയിട്ടുണ്ട്.

നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങള്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തി?െന്റ മറ്റു ഭാഗങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ അറിയിക്കേണ്ടതാണ്.