by Midhun HP News | Nov 5, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഒറ്റ ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുള്ള വഴിയായും സൂപ്പർ ആപ്പിനെ ഉപയോഗപ്പെടുത്തും. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.സൂപ്പർ ആപ്പിന്റെ പ്രത്യേകതകൾ.
ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സാധിക്കും
ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.
ഐആർസിടിസി റെയിൽ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.
by Midhun HP News | Nov 4, 2024 | Latest News, ദേശീയ വാർത്ത
നിങ്ങൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ ? ഓട്ടോറിക്ഷയിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ ശരിയായ തുക കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ സാധിക്കുമോ? യാത്രാനിരക്ക് അന്യായമായി വർധിപ്പിക്കാൻ മീറ്ററിൽ കൃത്രിമം കാണിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്ന ഒരു സംഭവം അടുത്തിടെ മുംബൈയിൽ നിന്നും വൈറലായിരുന്നു.
ഇപ്പോഴിതാ ഓട്ടോറിക്ഷകളിലെ മീറ്റർ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കുമെന്ന് പറയുകയാണ് മുംബൈ ട്രാഫിക് പോലീസ്. ഒരു ഓട്ടോറിക്ഷാ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനെക്കുറിച്ച് മുംബൈ ട്രാഫിക് പോലീസ് ഒരു പൊതു ബോധവൽക്കരണ വീഡിയോ സൃഷ്‍ടിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എങ്ങനെ കേടായ മീറ്ററുകൾ തിരിച്ചറിയാമെന്നും അത്തരം വഞ്ചനാപരമായ രീതികളിൽ വീഴുന്നത് ഒഴിവാക്കാമെന്നും ഈ വീഡിയോ കാണിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ മുംബൈ ട്രാഫിക് പോലീസ് ഇങ്ങനെ എഴുതി, “നിങ്ങളുടെ ഓട്ടോറിക്ഷാ ബിൽ എങ്ങനെയാണ് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? റോക്കറ്റ് സയൻസ് അല്ല ഇത്. ഓട്ടോ റിക്ഷാ മീറ്റർ തകരാറാണോ അല്ലയോ എന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ഗൈഡ് ഇതാ. തെറ്റായ മീറ്ററുകളെ കുറിച്ച് അറിഞ്ഞിരിക്കുക, തിരിച്ചറിയുക, പരാതിപ്പെടുക.” മുംബൈ ട്രാഫിക് പോലീസിൻ്റെ വക്കോല ട്രാഫിക് പോലീസ് ഡിവിഷനാണ് ഈ ബോധവൽക്കരണ വീഡിയോ സൃഷ്‍ടച്ചതെന്ന് ഇക്കണോമിക്ക് ടൈംസ് വെൽത്ത് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഓട്ടോകളിൽ ഘടിപ്പിച്ച മീറ്ററുകൾ എങ്ങനെ തിരിച്ചറിയാം?
വീഡിയോയിൽ, ഒരു മുംബൈ പോലീസ് ഉദ്യോഗസ്ഥൻ മീറ്ററിൻ്റെ സമഗ്രത പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ രീതി വിശദീകരിക്കുന്നു. ഉദ്യോഗസ്ഥൻ മീറ്ററിലെ ഒരു പ്രത്യേക “മിന്നിമറയുന്ന പോയിൻ്റിലേക്ക്” ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ, അവസാനത്തെ മീറ്ററിലെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് തൊട്ടുപുറകെ മീറ്ററിൻ്റെ വലതുവശത്ത് ഒരു ചെറിയ ചുവന്ന ഡോട്ട് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് എക്‌സിൽ പറയുന്നു. ഒരു മീറ്ററിൽ കൃത്രിമം ചെയ്‍തിട്ടുണ്ടെങ്കിൽ, ഈ ഒരു ചെറിയ ചുവന്ന ഡോട്ട് മിന്നിമറയും. മീറ്ററില്‍ കൃത്രിമം നടന്നില്ലെങ്കില്‍ ഈ ചെറിയ ഡോട്ട് ഉണ്ടാവില്ല. അതായത് ഹാൻഡിൽ ബട്ടൺ ഓഫാക്കിയതിന് ശേഷവും ഈ മിന്നുന്ന ലൈറ്റ് തുടരുകയാണെങ്കിൽ, അത് കൃത്രിമ മീറ്ററിനെ സൂചിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം.
മീറ്ററുകൾ തകരാറിലായതിനാൽ ഓട്ടോ ഡ്രൈവർമാരാൽ കബളിപ്പിക്കപ്പെടുന്നതായി യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ തട്ടിപ്പുകാരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ അന്വേഷണ വിഭാഗം രൂപീകരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. സാധാരണ യാത്രക്കാർക്ക്, മീറ്ററിൽ കൃത്രിമത്വം തോന്നിയാൽപ്പോലും, ഇത് ഉറപ്പായും അറിയാൻ മാർഗമില്ലെന്നും അതിനാൽ, ഈ ബോധവൽക്കരണ വീഡിയോയിലൂടെ, ഒരു മീറ്റർ കൃത്രിമമാണോ അല്ലയോ എന്ന് ആളുകൾക്ക് എങ്ങനെ തിരിച്ചറിയാമെന്നും തുടർന്ന് പോലീസിൽ പരാതി നൽകാമെന്ന് വ്യക്തമാക്കുന്നതായും പൊലീസ് പറയുന്നു.
പ്രാദേശിക നഗര നിരക്കുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത മുംബൈക്ക് പുറത്ത് നിന്നുള്ള ആളുകളെയാണ് ഈ തട്ടിപ്പ് ഓട്ടോ ഡ്രൈവർമാർ ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്ധേരിക്ക് ചുറ്റുമുള്ള എയർപോർട്ട് ഏരിയയിലാണ് (സാന്താക്രൂസ്, എയർപോർട്ട് ടി1) ഈ തട്ടിപ്പ് മീറ്റർ സംഘം കൂടുതലും സജീവം. മുംബൈ പോലീസിൻ്റെ കൂടുതൽ അന്വേഷണത്തിനായിപിടികൂടിയ ഓട്ടോ ഡ്രൈവർക്കെതിരെ വൈൽ പാർലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
by Midhun HP News | Nov 3, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 25 റൺസ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓൾ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു.
57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ തുടക്കത്തില്‍ 29-5 എന്ന നിലില്‍ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ മുട്ടുമടക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.
പിന്നാലെ അജാസ് പട്ടേലിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. വിരാട് കോലി(1) ഏഴ് പന്ത് നേരിട്ടെങ്കിലും അജാസ് പട്ടേലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തി.പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തി. സിക്സ് അടിച്ച് തുടങ്ങിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയില്‍ കിവീസ് സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഏക ബാറ്റര്‍. ആദ്യം ജഡേജക്കൊപ്പം 42 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ പന്ത് പിന്നീട് സുന്ദറിനൊപ്പം 21 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.ജഡേജ ആറ് റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും റിഷഭ് പന്തിനൊപ്പം നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി. ലഞ്ചിന് ശേഷം റിഷഭ് പന്തിനെ(57 പന്തില്‍ 64) അജാസ് പട്ടേല്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തോല്‍വി മണത്തു. സുന്ദറിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച അശ്വിന്‍ പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 121ല്‍ നില്‍ക്കെ ഗ്ലെന്‍ ഫിലിപ്സിന്‍റെ പന്തില്‍ വീണു. തൊട്ടടുത്ത പന്തില്‍ ആകാശ് ദീപിനെ(0) ഫിലിപ്സ് ബൗള്‍ഡാക്കി. മുഹമ്മദ് സിറാജ് ഒരു പന്ത് പ്രതിരോധിച്ചെങ്കിലും അജാസ് പട്ടേലിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സുന്ദറിനെ ബൗള്‍ഡാക്കി കിവീസ് ചരിത്രനേട്ടം സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ ആറും ഗ്ലെന്‍ ഫിലിപ്സ് മൂന്നും വിക്കറ്റെടുത്തു.

by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.
യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസ്ഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മോര്‍ ദിവന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്തയും യു കെ ആര്‍ച്ച് ബിഷപ് മോര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പശ്ചിമേഷല്‍യിലെ സംഘര്‍ഷം മൂലം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.
ബാവായുടെ ഭൗതീക ശരീരം കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയപ്പള്ളിയിലും കോതമംഗലം വലിയപ്പള്ളിയിലും പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തും എത്തിയത്. ഇന്നലെ വൈകീട്ട് നാലിന് കോതമംഗലം വലിയപ്പള്ളിയില്‍ നിന്ന് ബാവയുടെ ഭൗതീകാ ശരീരം വഹിച്ചുകൊണ്ട് പുറപ്പെട്ട പുത്തന്‍ കുരിശ് പത്രിയര്‍ക്കാ സെന്ററില്‍ രാത്രി ഒമ്പത് മണിയോടെ എത്തിച്ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ രാഷ്ട്രിയ സാമൂഹ്യ രംഗത്തു നിന്ന് നിരവധി പേര്‍ ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങി നിരവധിപേര്‍ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
ബാവായുടെ വില്‍പത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ പിന്‍ഗാമിയാകണമെന്നാണ് വില്‍പത്രത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്നു ബാവാ വില്‍പത്രത്തില്‍ വ്യക്തമാക്കി. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. പിന്നാലെ താന്‍ തന്നെ പണി കഴിപ്പിച്ച മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയന്‍ വിടചൊല്ലി. അഞ്ചരയോടു കൂടിയാണ് കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായത്.
by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ (നവംബർ 1) നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടം ഉൾപ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങൾ ചുവടെ:
1. ട്രെയിൻ ടിക്കറ്റ് ബുക്കിങ്
മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കൂ. മുൻകൂർ റിസർവേഷൻ കാലയളവ് ട്രെയിൻ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ വ്യവസ്ഥ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.
2. ആർബിഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടക്കൂട് നാളെ പ്രാബല്യത്തിൽ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം. ബാങ്കിങ് ഔട്ട്ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ വികാസം, കെവൈസി ആവശ്യകതകൾ എളുപ്പം നിറവേറ്റുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവയിൽ പുരോഗതി ഉണ്ടായതായി ജൂലൈ 24ലെ ആർബിഐ സർക്കുലറിൽ പറയുന്നുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റൽ ഓപ്ഷനുകൾ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നൽകിയത്.
3. എസ്ബിഐ ക്രെഡിറ്റ് കാർഡ്
ഒരു ബില്ലിങ് കാലയളവിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, ഒരു ശതമാനം സർചാർജ് ഈടാക്കും. 50,000 രൂപയിൽ താഴെയാണെങ്കിൽ നിലവിലെ സ്ഥിതി തുടരും. നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ പ്രതിമാസ ഫിനാൻസ് ചാർജ് 3.75 ശതമാനമായി വർധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
4. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇൻഷുറൻസ്, പലചരക്ക് വാങ്ങൽ, എയർപോർട്ട് ലോഞ്ച് ആക്സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബർ 15 മുതൽ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങൾ നിർത്തലാക്കൽ, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കൽ, സർക്കാർ ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ഒഴിവാക്കൽ അടക്കമാണ് മാറ്റങ്ങൾ. വിദ്യാഭ്യാസ ആവശ്യത്തിന് തേർഡ് പാർട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങൾ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങൾ.
5. ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്ഡി
ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബർ 30 ആണ്. ‘ഇൻഡ് സൂപ്പർ 300’ സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതൽ മൂന്ന് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.
by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
ഏനാത്ത് ബെയ്ലി പാലം നിന്നിരുന്ന മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി എം ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റെത് മണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍ നിന്നും കണ്ടെടുത്തു. അടൂര്‍ ഫയര്‍ ഫോഴ്‌സ് ആണ് ഇരു മൃതദേഹങ്ങളും കരയ്‌ക്കെടുത്തത്.
രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ഏനാത്ത് ബെയ്ലി പാലം നിന്നിരുന്ന മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ സംഘാംഗങ്ങളെ നാട്ടുകാര്‍ ആദ്യം മടക്കിയയച്ചു. തുടര്‍ന്ന് സമീപത്തായുള്ള മറ്റൊരു ഭാഗത്ത് ഇവര്‍ ഇറങ്ങുകയായിരുന്നു. മുഹമ്മദ് സോലികിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്.
12.45ന് അപകട സന്ദേശം കിട്ടിയതോടെ സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഒരുമണിയോടുകൂടി അജ്മലിനെയും ഒന്നേകാലോടെ മുഹമ്മദിനേയും കരയ്‌ക്കെടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഓഫീസര്‍മാരായ ബി സന്തോഷ് കുമാര്‍, എ എസ് അനൂപ്, ഫയര്‍ ഓഫീസര്‍മാരായ എസ് ബി അരുണ്‍ജിത്ത്, എസ് സന്തോഷ്, വി ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കനത്ത ഒഴുക്ക് വകവെക്കാതെ അര കിലോമീറ്ററോളം നീന്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെടുക്കാന്‍ കഴിഞ്ഞത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവര്‍ പ്രകടിപ്പിച്ച സാഹസികതയും ധൈര്യവുമാണ് 15 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് മൃതദേഹവും കരയ്‌ക്കെത്തിക്കാന്‍ സഹായിച്ചത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പു തന്നെ അടൂര്‍ ഫയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ നദിയില്‍ നിന്നും പുറത്തെടുത്തിരുന്നു.

Recent Comments