‘ലഡു കിട്ട്യോ?… ഒരെണ്ണം എടുക്കാനുണ്ടോ!’- ചാറ്റ് നിറയെ ‘ലഡു’ ചോദ്യങ്ങള്‍

‘ലഡു കിട്ട്യോ?… ഒരെണ്ണം എടുക്കാനുണ്ടോ!’- ചാറ്റ് നിറയെ ‘ലഡു’ ചോദ്യങ്ങള്‍

ഒരു ലഡു എടുക്കാനുണ്ടോ? എക്സ്ട്രാ ഒരെണ്ണമുണ്ടോ?… ചാറ്റിൽ നിറയെ ചോദ്യങ്ങളാണ്. സംഭവം എന്താണെന്നല്ലേ… ദീപാവലി കളറക്കാൻ ​ഗൂ​ഗിൾ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണൽ ​ഗെയിമാണിത്.

ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു.

ഒക്ടോബർ 21 മുതൽ തന്നെ ​ഗൂ​ഗിൾ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും. കളർ, ഡിസ്കോ, ട്വിങ്കൾ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകൾ. ഈ ലഡു കിട്ടണമെങ്കിൽ ​ഗൂ​ഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ​ഗൂ​​ഗിൾ പേ ഉപയോ​ഗിക്കുന്നവരാണെങ്കിൽ അക്കൗണ്ടിൽ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പൺ ചെയ്ത് നോക്കിയാൽ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.

കൈയിൽ ആറിൽ കൂടുതൽ ലഡു ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകൾക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാൽ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.

വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം

വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം

വിശാഖപട്ടണം: വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി.

തിരുമല എക്‌സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്‍. തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5 നാണ് മൂര്‍ത്തിയും കുടുംബവും തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോള്‍ ശുചി മുറി വൃത്തിഹീനവും വെള്ളവുമില്ലാത്ത നിലയിലായിരുന്നു. കൂടാതെ, എസി ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. മൂര്‍ത്തി ഈ വിഷയങ്ങള്‍ ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.

തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മൂര്‍ത്തിയുടെ പരാതിയെന്നൊയിരുന്നു റെയില്‍വേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനം ഉപയോഗിച്ച് പരാതിക്കാരനും കുടുംബവും സുരക്ഷിതമായ യാത്ര പൂര്‍ത്തിയാക്കിയതായി റെയില്‍വേ വാദിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും നല്‍കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ പരാജയപ്പെട്ടുവെന്ന് ഉപഭോക്തൃ കമ്മീഷന്‍ കുറ്റപ്പെടുത്തി. യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനാല്‍ ടോയ്ലറ്റുകള്‍, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു.

സ്വര്‍ണ്ണത്തിലും വെള്ളിയിലും അക്ഷരമൊരുക്കിയ വിവാഹ ക്ഷണക്കത്തുകൾക്ക് ആവശ്യക്കാരേറെ; വില 11 ലക്ഷം

സ്വര്‍ണ്ണത്തിലും വെള്ളിയിലും അക്ഷരമൊരുക്കിയ വിവാഹ ക്ഷണക്കത്തുകൾക്ക് ആവശ്യക്കാരേറെ; വില 11 ലക്ഷം

അടുത്ത കാലത്തായി ഇന്ത്യയില്‍ വിവാഹ ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങളും കോടികളുമാണ് ആളുകള്‍ മുടക്കുന്നത്. ഒരു വിവാഹത്തിനായി ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമായിരിക്കും നടക്കുക. വിവാഹ നിശ്ചയം മുതല്‍ ആഘോഷത്തിനായുള്ള ഒരുക്കള്‍ തുടങ്ങുകയായി. ആഘോഷങ്ങളുടെ തുടക്കമായി അതിഥികളെ ക്ഷണിക്കലാണ്. സാധാരണയായി ക്ഷണക്കത്തുകള്‍ കട്ടികൂടിയ പേപ്പറിലാകും അച്ചടിക്കുക. അതില്‍ അലങ്കാരത്തിനായി തൊങ്ങലുകള്‍ വയ്ക്കുന്ന പതിവും ഉണ്ട്. എന്നാല്‍ ഒരു കല്യാണക്കത്തിന് മാത്രം ലക്ഷങ്ങള്‍ മുടക്കുന്നതായി കേട്ടിട്ടുണ്ടോ? അതെ, ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഒരു സ്വർണ്ണ വ്യാപാരി, വിവാഹ ക്ഷണക്കത്തിനായി ഉപയോഗിച്ചത് സ്വർണ്ണവും, വെള്ളിയും.

ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണ് ഈ അസാധാരണമായ വിവാഹക്ഷണക്കത്ത് അടിച്ചത്. സാധാരണയായി ആളുകള്‍ വിവാഹ ക്ഷണക്കത്തുകള്‍ കളയുകയാണ് പതിവ്. എന്നാല്‍ താന്‍ പുറത്തിറക്കിയ കാർഡ് ആളുകള്‍ കളയില്ലെന്നും അവ വിലമതിക്കപ്പെടുമെന്നും ലക്കി ജിന്‍ഡാല്‍ ലോക്കല്‍ 18 നോട് പറഞ്ഞു. സ്വർണ്ണവും വെള്ളിയും അടങ്ങുന്ന സൗന്ദര്യവും ആഡംബരവും ഒത്തൊരുമിക്കുന്ന വിവാഹ ക്ഷണക്കത്തുകള്‍ ഡിസൈന്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫയുടെ ശ്രദ്ധ.

ഇത്തരം ആഡംബര കാര്‍ഡുകള്‍ നവദമ്പതികള്‍ക്ക് പ്രിയപ്പെട്ടവയായി മാറുകയാണെന്നും പറയുന്നു. ആവശ്യക്കാരന്‍റെ ഇഷ്ടപ്രകാരം വിവാഹ ക്ഷണക്കത്തിലെ അക്ഷരങ്ങള്‍ക്കായി സ്വർണ്ണമോ വെള്ളിയോയാണ് ഉപയോഗിക്കുന്നത്. 10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിലയേറിയ വിവാഹ ക്ഷണക്കത്തുകള്‍ ഇന്ന് ഫിറോസാബാദിലെ ലക്കി ജിൻഡാലിന്‍റെ കടയില്‍ ലഭ്യമാണ്. ഗുണനിലവാരം പ്രത്യേകം ഉറപ്പാക്കിക്കൊണ്ട് ശുദ്ധമായ സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ഓരോ കാര്‍ഡും നിർമ്മിക്കുന്നതെന്ന് ലക്കി അവകാശപ്പെട്ടു. വിവാഹ സീസൺ അടുക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ഓർഡറുകൾ ലഭ്യമായി തുടങ്ങിയെന്നും ഇത്തരം ആഡംബര കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ കൂടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലഡാക്കിൽ ഇന്ത്യ- ചൈന സൈനിക പിൻമാറ്റം പൂർണം; ദീപാവലി മധുരം കൈമാറും

ലഡാക്കിൽ ഇന്ത്യ- ചൈന സൈനിക പിൻമാറ്റം പൂർണം; ദീപാവലി മധുരം കൈമാറും

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലുള്ള സംഘർഷ മേഖലകളായ ഡെപ്സാങ്, ഡെംചോക് മേഖലകളിൽ നിന്നാണ് സൈനികർ പിൻവാങ്ങിയത്. പട്രോളിങ് പുനഃരാരംഭിക്കാനും വഴിയൊരുങ്ങി.

ദീപാവലി ദിനമായ ഇന്ന് ഇരു പക്ഷത്തേയും സൈനികർ മധുര പലഹാരങ്ങൾ കൈമാറുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ- ചൈന ബന്ധം പുതിയ വികസന അവസരങ്ങൾക്കു മുന്നിലാണെന്നു ചൈനീസ് അംബാസഡർ എക്സിൽ കുറിച്ചു.

സൈനിക പിൻമാറ്റം പുരോ​ഗമിക്കുകയാണെന്നും പട്രോളിങ് രീതികൾ കമാൻഡർമാർ തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ആളില്ലാ വിമാനം ഉപയോ​ഗിച്ചും നേരിട്ടും പരിശോധന നടത്തും.

താത്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിൻമാറ്റത്തിന്റെ ഭാ​ഗമാണ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള- പിൻമാറ്റം, സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ എന്നീ മൂന്ന് ഘട്ട പ്രക്രിയയുടെ ആദ്യ പടിയാണിത്.

കഴിഞ്ഞ ദിവസം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസി‍ഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയ വിനിമയവും സ​ഹകരണവും മെച്ചപ്പെടുത്തേണ്ടതു ഇരു രാജ്യങ്ങളുടേയും ആവശ്യമാണെന്നു ഷി ജിൻപിങ് വ്യക്തമാക്കിയിരുന്നു.

2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നു കയറ്റങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സൈനിക വിന്യാസവും സംഘർവും ഉടലെടുത്തത്.

സ്‌ക്രാംബ്ലര്‍ ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്; ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ചു

സ്‌ക്രാംബ്ലര്‍ ബൈക്കുമായി റോയല്‍ എന്‍ഫീല്‍ഡ്; ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ചു

ബുള്ളറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ചു.ഹണ്ടര്‍, പുത്തന്‍ ഹിമാലയന്‍, ഗറില്ല തുടങ്ങിയ പുതുതലമുറ മോട്ടോര്‍സൈക്കിളുകളുടെ നിരയിലേക്കാണ് പുതുപുത്തന്‍ 650 സിസി സ്‌ക്രാംബ്ലര്‍ ബൈക്ക് എത്തിയിരിക്കുന്നത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും സ്‌ക്രാംബ്ലര്‍ സ്വഭാവത്തിന് അനുസൃതമായി നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സ്‌റ്റൈലിഷില്‍ ബിയര്‍ 650 ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതല്‍ മികച്ചതാണ്. കൂടാതെ പെയിന്റ് സ്‌കീമിനും ടയറുകള്‍ക്കൊപ്പം എക്സ്ഹോസ്റ്റ് സിസ്റ്റത്തിനും ധാരാളം അഡ്വാന്റേജ് ലഭിക്കുന്നു. സ്‌ക്രാംബ്ലര്‍ ശൈലിയിലുള്ള സീറ്റും സൈഡ് പാനലുകളിലെ നമ്പര്‍ ബോര്‍ഡും ആകര്‍ഷകമാണ്. ലൈറ്റുകള്‍ മുഴുവന്‍ എല്‍ഇഡിയാണ്, ടു-ഇന്‍-ടു-വണ്‍ എക്സ്ഹോസ്റ്റ്, വീതിയേറിയ വണ്‍പീസ് ഹാന്‍ഡില്‍ബാര്‍, വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയും എടുത്ത് പറയേണ്ടതാണ്. വീലുകളുടെ വലുപ്പം വ്യത്യസ്തമാണ്. ഈ സ്പോക്ക് വീലുകള്‍ക്ക് പുതിയ എംആര്‍എഫ് നൈലോറെക്സ് ഓഫ് റോഡ് ടയറുകള്‍ ലഭിക്കും. ട്യൂബ്ലെസ് സ്പോക്ക് വീലുകളില്ല.

ഷോട്ട്ഗണില്‍ കാണുന്നത് പോലെ ബിയര്‍ 650 ന് ഷോവ യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുന്നു, എന്നാല്‍ ഇന്റേണലുകള്‍ തികച്ചും വ്യത്യസ്തമാണ്. മൊത്തത്തിലുള്ള സസ്‌പെന്‍ഷന്‍ യാത്ര ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതലാണ്, ഇതിന്റെ ഫലമായി സീറ്റ് ഉയരം വര്‍ധിച്ചു. ബ്രേക്കുകള്‍ പോലെയുള്ള ബാക്കിയുള്ള ഭാഗങ്ങള്‍ ഇന്റര്‍സെപ്റ്ററില്‍ നിന്നുള്ളതാണ്, എന്നാല്‍ ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക് വലുപ്പം വലുതാണ്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസ് ഉണ്ട്, ഓഫ്-റോഡ് ആവശ്യങ്ങള്‍ക്കായി പിന്‍ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാം. ഈ സ്‌ക്രാംബ്ലറിന് ഇന്‍ബില്‍റ്റ് നാവിഗേഷന്‍ സംവിധാനമുള്ള ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീനും ലഭിക്കുന്നു.

ബിയര്‍ 650-ന് 47 ബിഎച്ച്പി പീക്ക് പവറും 57 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്ന അതേ 650 സി സി പാരലല്‍-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു, ഇത് ഇന്റര്‍സെപ്റ്റര്‍ 650 നേക്കാള്‍ ഏകദേശം 5 എന്‍എം കൂടുതലാണ്. ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. ഈ നിറങ്ങള്‍ ഓരോന്നിനും വ്യത്യസ്ത വിലയാണ്. നവംബര്‍ 5-ന് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പുറത്തിറക്കുമെന്നാണ്‌ റിപ്പോര്‍ട്ട്.

റെക്കോർഡിട്ട് ലുലു ഐപിഒ

റെക്കോർഡിട്ട് ലുലു ഐപിഒ

യുഎഇ: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ.

നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്. ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ.

യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും. ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്ന് (വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ) നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു.

100 മടങ്ങിലേറെ (ഐപിഒയിൽ വിൽ‌പനയ്ക്കുള്ളതിന്റെ 100 മടങ്ങ് അധികം) അധിക സബ്സ്ക്രിപ്ഷനാണ് പ്രതീക്ഷിക്കുന്നത്. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന മുഖ്യ എതിരാളികൾ.