യുവതിയെ പീഡിപ്പിച്ച ശേഷം നടുറോഡില്‍ തള്ളി; പുലര്‍ച്ചെ രക്ഷകനായി നേവി ഉദ്യോഗസ്ഥന്‍

യുവതിയെ പീഡിപ്പിച്ച ശേഷം നടുറോഡില്‍ തള്ളി; പുലര്‍ച്ചെ രക്ഷകനായി നേവി ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരായ് കാലേഖാനില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ തള്ളി. 34കാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. റോഡരികില്‍ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലൈംഗിക പീഡനത്തിന് ശേഷം സരായ് കാലേ ഖാനില്‍ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒഡീഷയില്‍ നിന്നുള്ള ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നഴ്സിങ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുവിട്ടിറങ്ങിയ യുവതി ഡല്‍ഹിയിലാണെന്ന് അറിഞ്ഞതിന് പിന്നാലെ, ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. രണ്ടുമാസം മുമ്പ് ഡല്‍ഹിയിലെത്തിയ ബന്ധുക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ പ്രേരിപ്പിച്ചെങ്കിലും യുവതി തയ്യാറാകത്തതിനെ തുടര്‍ന്ന് അവര്‍ തിരികെ പോയി.

ഒരു മാസം മുന്‍പ് ഫോണ്‍ നഷ്ടമായെന്നും തുടര്‍ന്ന വീട്ടുകാരുമായി ബന്ധപ്പെടാനായില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തെക്കന്‍ ഡല്‍ഹിയിലായിരുന്നു യുവതിയുടെ താമസം. കയ്യിലെ പണം തീര്‍ന്നതോടെ യുവതി തെരുവിലേക്ക് താമസം മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു എടിഎം കേന്ദ്രത്തിനു സമീപമാണ് താന്‍ ഉറങ്ങിയിരുന്നതെന്നും യുവതി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഡൽഹിയിൽ പിടികൂടിയ 2000 കോടിയുടെ ലഹരി എത്തിച്ചത് നിശാപാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്

ഡൽഹിയിൽ പിടികൂടിയ 2000 കോടിയുടെ ലഹരി എത്തിച്ചത് നിശാപാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കൾ കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം കൊണ്ടുപോകാനാണ് ഇവ എത്തിച്ചതെന്നും രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. പിന്നാലെ ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത എൻഫോഴ്സ്മെൻറ് വകുപ്പ് ഡൽഹിയിലും മുംബെയിലും പരിശേോധന നടത്തി.

മഹിപാൽപൂർ, രമേഷ് നഗർ എന്നിവിടങ്ങളിൽ നിന്നും 500 കിലോയോളം കൊക്കെയ്ൻ ആണ് രണ്ട് ദിവസം മുമ്പ് പൊലീസ് പിടികൂടിയത്. ദുബായിലുള്ള വീരേന്ദ്ര ബസോയി ആണ് നിലവിലെ കടത്തിന്റെ തലവൻ. ഇയാളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ വംശജരായ യുകെ പൌരന്മാരാണ് കടത്തിന്റെ ഇടനിലക്കാരെന്നും പൊലീസ് പറഞ്ഞു. ഇതിൽ ജാസി എന്ന ജതീന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടാളി സവീന്ദർസിങ്ങിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.

മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രമേഷ് നഗറിലെ അടച്ചിട്ട കടയിൽ നിന്ന് കൊക്കെയ്ൻ ശേഖരം പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വില വരും. ഗോവയിലും മുംബൈയിലും ദക്ഷിണേന്ത്യൻ നഗരങ്ങളിലും നടക്കുന്ന നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കുമാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ കൂടുതൽ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന സംശയത്തിൽ സ്പെഷ്യൽ സെൽ അന്വേഷണം തുടരുകയാണ്.

ലാന്‍ഡ് ചെയ്യാനാകുന്നില്ല; ട്രിച്ചി വിമാനത്താവളത്തില്‍ ആശങ്ക

ലാന്‍ഡ് ചെയ്യാനാകുന്നില്ല; ട്രിച്ചി വിമാനത്താവളത്തില്‍ ആശങ്ക

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം താഴെയിറക്കാന്‍ കഴിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സംവിധാനത്തില്‍ പിഴവുണ്ടെന്നാണ് മനസിലാക്കുന്നത്. 15 മിനിറ്റിനുള്ളില്‍ വിമാനം ലാന്‍‍ഡ് ചെയ്യുമെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നു.

വൈകുന്നേരം 5.40 ന് ഷാര്‍ജയിലേയ്ക്ക് പറക്കുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം ഇറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. കഴിഞ്ഞ രണ്ടര മണിക്കൂറായി വിമാനം തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. എയര്‍ ഇന്ത്യയുടെ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനത്തിനാണ് തകരാര്‍. 20 ആംബുലന്‍സുകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇനി നോയല്‍ നയിക്കും; ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്തു

ഇനി നോയല്‍ നയിക്കും; ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്, അര്‍ധ സഹോദരനായ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റ് യോഗമാണ്, അറുപത്തിയേഴുകാരനായ നോയലിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ആകെ 66 ശതമാനത്തോളം ഓഹരികള്‍ വരുമിത്. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റുകളുടെ ഭരണത്തില്‍ രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനായ നോയല്‍ ടാറ്റ പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സമീപ കാലത്ത് ടാറ്റ ട്രസ്റ്റിനുള്ളില്‍ നോയല്‍ ടാറ്റ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവരികയായിരുന്നു. നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു.

ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 202324ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി

ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്തെത്തി

ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗൗതം അദാനിയും കുടുംബവുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വൈവിധ്യമാര്‍ന്ന ആസ്തികളിലായി ഏകദേശം 116 ബില്യണ്‍ ഡോളര്‍ മൂല്യമാണ് അദ്ദേഹത്തിനുള്ളത്. അദാനി ഗ്രൂപ്പിന്റെ ഉടമ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. .സാവിത്രി ജിന്‍ഡാലും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. അവരുടെ ലോഹങ്ങളില്‍ നിന്നും ഖനന ബിസിനസില്‍ നിന്നും 43.7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇവര്‍ക്കുള്ളത്.

മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 108.3 ബില്ല്യണ്‍ ഡോളറാണ്. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്.

മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു ബിസിനസ്സിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യസ്‌നേഹി

മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു ബിസിനസ്സിനെ പരിവര്‍ത്തിപ്പിച്ച മനുഷ്യസ്‌നേഹി

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍ ആരെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ അതിനുണ്ടാവൂ. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ നാവല്‍ ടാറ്റ എന്ന രത്തന്‍ ടാറ്റ. ഒരു കാലത്ത് രാജ്യത്തെ തൊഴിലാളികള്‍ക്ക് ടാറ്റയും ബിര്‍ളയുമെല്ലാം കുത്തകകളായിരുന്നു. അവര്‍ ചെയ്യുന്നതിനെ എല്ലാം എതിര്‍ക്കാന്‍ ഒരുകൂട്ടം തൊഴിലാളികളും അവരുടെ നേതൃത്വത്തിലുള്ള യൂണിയനുകളുമുണ്ടായിരുന്നു.

നവ മുതലാളിത്വ വ്യവസ്ഥിതിയുടെ ചുവടുപിടിച്ച് പുത്തന്‍ ആഗോള കുത്തകളും ഇന്ത്യന്‍ കുത്തകകളുമെല്ലാം ഉദയം ചെയ്തതോടെയാണ് ടാറ്റയെന്ന മനുഷ്യന്റെ വലിപ്പം ലോകവും ഇന്ത്യയും അറിയുന്നത്. ആ മനുഷ്യന്‍ ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ ചെയ്തതുപോലുള്ള ഒരു സഹായവും സൗകര്യങ്ങളുമൊന്നും ഇന്ത്യയുടെ ഭാവി ചരിത്രത്തില്‍പോലും ആര്‍ക്കും ചെയ്ത് മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്.

ടാറ്റയുടെ ഉടമകള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ നല്‍കിയ അമൂല്യമായ സംഭാവനകളില്‍ ഒന്നാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിക്കുപോലും മുകളിലാണ് ഈ ഗവേഷണ സ്ഥാപനം എന്ന് അറിയുമ്പോഴാണ് അതിന്റെ മഹത്വം ബോധ്യപ്പെടുക.

നവല്‍ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28ന് മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാരത് രത്‌ന ഒഴികേയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ സിവിലിയന്‍ ബഹുമതികള്‍ക്കും അര്‍ഹനായി. ഒക്ടോബര്‍ 9ന് വിടവാങ്ങുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ ഒരു മനുഷ്യസ്‌നേഹിയാണ് മണ്‍മറയുന്നത്.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലി സര്‍വീസസ്, ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി തുടങ്ങിയവയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന രത്തന്‍ ടാറ്റ ഈ സ്ഥാനങ്ങളെല്ലാം 2012 ഡിസംബറിലാണ് ഒഴിഞ്ഞത്.

ഉപ്പില്‍ തുടങ്ങി ഐടി രംഗത്തോളം എത്തി നില്‍ക്കുന്നതാണ് 155 വര്‍ഷം പഴക്കം അവകാശപ്പെടാനുള്ള ജാംഷെഡ്ജി ടാറ്റ സ്ഥാപിച്ച ഈ വ്യവസായിക സാമ്രാജ്യം. ഇന്ത്യയിലേക്കു ലോകോത്തര ആഢംബര കാറുകളായ റേഞ്ച് റോവറും ജാഗ്വറുമെല്ലാം എത്തിച്ചതിന് പിന്നിലും മറ്റൊരു ഗ്രൂപ്പോ, അമരക്കാരനോ ആയിരുന്നില്ല. 100 ബില്യണ്‍ യുഎസ് ഡോളര്‍(83,97,37,00,00,00 ഇന്ത്യന്‍ രൂപ) വാര്‍ഷിക വരുമാനമുള്ള ഗ്രൂപ്പിന് കീഴിലെ നൂറില്‍ അധികം കമ്പനികളിലായി 6.6 ലക്ഷം ജീവനക്കാരാണ് ഇന്ത്യ ഉള്‍പ്പെടെ ആറു വന്‍കരകളിലെ നൂറില്‍ അധികം രാജ്യങ്ങളിലായി ജോലിചെയ്യുന്നത്.

ടാറ്റ ഗ്രൂപ്പിനെക്കുറിച്ചുള്ള ഔദ്യോഗിക പുസ്തകമായ ദ സ്റ്റോറി ഓഫ് ടാറ്റയുടെ രചയിതാവായ പീറ്റര്‍ കാസെയുടെ വാക്കുകള്‍ കടംകൊണ്ടാല്‍ ബിസിനസ്സിനെ മറ്റുള്ളവരുടെ ക്ഷേമത്തിനായി മുതലാളിത്വത്തിന്റെ നുകങ്ങളില്‍നിന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാവാതായനങ്ങളിലേക്കു പരിവര്‍ത്തിപ്പിച്ച മനുഷ്യന്‍ എന്ന് രത്തന്‍ ടാറ്റയെ ചുരുക്കാം.

1962 അമേരിക്കയിലെ കോര്‍ണല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആര്‍ക്കിട്ടെക്ചറില്‍ ബി.എസ്.സി ബിരുദം നേടിയ ശേഷമായിരുന്നു 1962ല്‍ ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്. 1971 നാഷണല്‍ റേഡിയോ ആന്‍ഡ് എലെക്ട്രോണിക്‌സ് കമ്പനിയുടെ (നെല്‍കൊ) ഡയരക്ടറും 1974ല്‍ ടാറ്റാ സണ്‍സിന്റെ ഡയരക്ടറുമായി. 1975ല്‍ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌കൂളില്‍നിന്ന് മനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1977ല്‍ എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത രത്തന്‍ ടാറ്റ 1981ല്‍ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതാനായി. 1991ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. വിദേശകമ്പനികള്‍ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായ സാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും രത്തന്‍ ടാറ്റയുടെ നേതൃത്വത്തിന് കീഴിലായിരുന്നു.

അമ്മാവനായ ജെ ആര്‍ ഡി ടാറ്റയെപ്പോലെ രത്തന്‍ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആയിരുന്നു. ജെ ആര്‍ ഡിയുടെ വിയോഗത്തോടെയായിരുന്നു രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിക സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് എത്തുന്നത്. സ്വന്തം ഫാള്‍കന്‍ ബിസിനസ് ജെറ്റ് രത്തന്‍ ടാറ്റ പറത്താറത്തുമായിരുന്നു. എയറോ ഇന്ത്യ 2007ല്‍ പ്രദര്‍ശനത്തിനെത്തിയ എഫ്-16, എഫ്/എ-18 ഫൈറ്റര്‍ വിമാനങ്ങളും ഈ വ്യവസായി പറത്തിയത് അന്ന് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

നൂറു ശതമാനവും ഇന്ത്യയില്‍ തന്നെ രൂപകല്പന പൂര്‍ത്തീകരിച്ചു നിര്‍മ്മിച്ച ആദ്യ കാറുകളായ ഇന്‍ഡിക്കയും നാനോയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു ടാറ്റാ മോടോഴ്‌സ് പുറത്തിറക്കിയത്. നാനോയുടെ ലോഞ്ചിന് വളരെ മുന്‍പ് തന്നെ ഇന്ത്യക്കാര്‍ക്കായി താന്‍ ഒരു ലക്ഷം രൂപക്ക് കാര്‍ നല്‍കുമെന്ന് രത്തന്‍ ടാറ്റ പറയുകയും അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയും ചെയ്തത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ ചരിത്രപരമായ ഒരു ഏടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയും നാനോക്ക് മാത്രം അവകാശപ്പെട്ടതാണ്.