ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം

ദുബൈ: ഈ മാസം വിവിധ ദിവസങ്ങളില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 5 മലയാളികള്‍ക്ക് സ്വര്‍ണം. 19 ലക്ഷത്തോളം രൂപ(80,000 ദിര്‍ഹം) വില മതിക്കുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

27 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസിയായ ഫൈസല്‍ ഇബ്രാഹിം കുട്ടി, ദുബൈയില്‍ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള, അബുദാബിയില്‍ ജോലി ചെയ്യുന്ന പനച്ചക്കുന്നില്‍ ഗോപിനാഥ് അജിത്. മസ്‌കത്തില്‍ ജോലി ചെയ്യുന്ന രാജന്‍ പിള്ള, ഖത്തറില്‍ പ്രവാസിയായ ഷാബിന്‍ നമ്പോലന്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

ഫൈസല്‍ ഇബ്രാഹിം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്വര്‍ണം എല്ലാവരുമായി പങ്കിടുമെന്നും അദ്ദേഹം പ്രതികരിച്ചു. 12 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

റെക്കോര്‍ഡ് ഇട്ട് യുപിഐ, ജനുവരി- ജൂണ്‍ കാലയളവില്‍ നടന്നത് 7897 കോടി ഇടപാടുകള്‍; 52 ശതമാനം വര്‍ധന

റെക്കോര്‍ഡ് ഇട്ട് യുപിഐ, ജനുവരി- ജൂണ്‍ കാലയളവില്‍ നടന്നത് 7897 കോടി ഇടപാടുകള്‍; 52 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടുകളുടെ വലിപ്പത്തില്‍ റെക്കോര്‍ഡ്. യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ആറുമാസ കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി- ജൂണ്‍ കാലയളവില്‍ 7897 കോടി ഇടപാടുകള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പേയ്‌മെന്റ് വിപണിയില്‍ യുപിഐ ആധിപത്യം തുടരുന്നതായി പേയ്‌മെന്റ് ടെക്‌നോളജി സര്‍വീസ് പ്രൊവൈഡര്‍ ആയ വേള്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് യുപിഐ അതിവേഗം വികസിക്കുന്നതായാണ് കണക്കുകളില്‍ നിന്ന് ബോധ്യമാകുന്നത്. 2023 ജനുവരിയില്‍ 803 കോടി ഇടപാടുകളാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇത് 1390 കോടിയായാണ് ഉയര്‍ന്നത്. ഇടപാടുകളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സമാനമായി മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ മൂല്യം 20.07 ലക്ഷം കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2023ലെ ആദ്യ പകുതിയില്‍ 5190 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇതാണ് 2024 ആദ്യ പകുതിയായപ്പോള്‍ 7897 കോടിയായി ഉയര്‍ന്നത്. 52 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൂല്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 83.16 ലക്ഷം കോടിയില്‍ നിന്ന് 116.63 ലക്ഷം കോടിയായാണ് ഇടപാടുകളുടെ മൂല്യം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരത; ഇതിഹാസ താരം റാഫേല്‍ നദാല്‍ വിരമിച്ചു

ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരത; ഇതിഹാസ താരം റാഫേല്‍ നദാല്‍ വിരമിച്ചു

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു.

‘പ്രൊഫഷണല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ടെന്നിസില്‍ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷം. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് നന്ദി’ താരം പറഞ്ഞു.

ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍, കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന്‍ ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.

2008ലെ ബീജിങ് ഒളിംപിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്‌സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും അവസാന മത്സരം.

3,800 കോടി രൂപയുടെ സാമ്രാജ്യം, രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആര്?; സാധ്യതകള്‍ ഇങ്ങനെ

3,800 കോടി രൂപയുടെ സാമ്രാജ്യം, രത്തന്‍ ടാറ്റയുടെ പിന്‍ഗാമി ആര്?; സാധ്യതകള്‍ ഇങ്ങനെ

ഡല്‍ഹി: പതറാത്ത ആത്മവീര്യവും ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത രത്തന്‍ ടാറ്റ വിട പറഞ്ഞതോടെ, ഇനി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആര് എന്ന ചോദ്യം ഉയരുന്നു. രത്തന്‍ ടാറ്റയ്ക്ക് മക്കളില്ലാത്തതിനാല്‍, അദ്ദേഹത്തിന്റെ 3,800 കോടി രൂപയുടെ ആസ്തി ആര് ഏറ്റെടുക്കും എന്നതും ഇപ്പോള്‍ ഉയരുന്ന മറ്റൊരു പ്രധാന ചോദ്യമാണ്.

നിലവില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ 2017ലാണ് നേതൃത്വം ഏറ്റെടുത്തത്. മുമ്പ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സിഇഒ ആയിരുന്ന അദ്ദേഹം നേതൃത്വപദവിയില്‍ പുലര്‍ത്തുന്ന സ്ഥിരതയില്‍ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിലെ മുന്‍നിര നേതാവായിട്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നത്. കുടുംബത്തിലും ബിസിനസ്സിലും നിരവധി സാധ്യതയുള്ള അവകാശികളും ഉയര്‍ന്നുവന്നിട്ടുണ്ട്.

നേതൃപദവിയിലേക്ക് ഉയര്‍ന്നുവരുന്ന പേരുകള്‍

നോയല്‍ ടാറ്റ:

രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ശക്തനായ ഒരു പേര്. നേവല്‍ ടാറ്റയുടെ (രണ്ടാം വിവാഹത്തില്‍ നിന്നുള്ള) മകനായ അദ്ദേഹം വര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പില്‍ പങ്കാളിയാണ്. നോയലിന് മൂന്ന് മക്കളുണ്ട്-മായ, നെവില്‍, ലിയ. അവരേയും ഗ്രൂപ്പിന്റെ ഭാവി നേതാക്കളായി കാണുന്നുണ്ട്.

ലിയ ടാറ്റ:

നോയല്‍ ടാറ്റയുടെ മൂത്ത മകള്‍. ലിയ മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 2006ലാണ് ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്‌സിഎല്‍) വൈസ് പ്രസിഡന്റാണ്.

മായ ടാറ്റ:

ടാറ്റ ക്യാപിറ്റലില്‍ അനലിസ്റ്റായി കരിയര്‍ ആരംഭിച്ച മായ കമ്പനിയില്‍ ഉയര്‍ന്നുവരുന്നതിനുള്ള ശ്രമത്തിലാണ്.

നെവില്‍ ടാറ്റ:

നെവില്‍ തന്റെ അച്ഛന്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ച റീട്ടെയില്‍ ബിസിനസായ ട്രെന്റിലാണ് കരിയര്‍ ആരംഭിച്ചത്.

രത്തന്‍ ടാറ്റ സംഭാവനയായി നല്‍കിയത് 9000 കോടി രൂപ; ജീവകാരുണ്യത്തിലും ‘ധനികന്‍’

രത്തന്‍ ടാറ്റ സംഭാവനയായി നല്‍കിയത് 9000 കോടി രൂപ; ജീവകാരുണ്യത്തിലും ‘ധനികന്‍’

ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള വ്യവസായി എന്ന വിശേഷണത്തോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് രത്തന്‍ ടാറ്റയിലെ ജീവകാരുണ്യപ്രവര്‍ത്തകനെയും.എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അനിതരസാധാരണ മനുഷ്യന്‍ ആയിരുന്നു രത്തന്‍ ടാറ്റ എന്നത് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക തന്നെ ഉത്തര ഉദാഹരണമാണ്.

വിവിധ രംഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 9000 കോടി രൂപയാണ് രത്തന്‍ ടാറ്റ ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നി രംഗങ്ങളിലെ മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം തുക വിനിയോഗിച്ചത്. ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ രത്തന്‍ ടാറ്റ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ അനുവദിച്ച സ്‌കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഉപയോഗിച്ച് നിരവധി സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചത് വഴി എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിച്ചു.

ആരോഗ്യമേഖലയില്‍ പിന്നാക്ക പ്രദേശങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. പിന്നാക്ക പ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനാണ് പ്രധാനമായി തുക ചെലവഴിച്ചത്. ആശുപത്രികള്‍ സ്ഥാപിച്ചതും മെഡിക്കല്‍ ഗവേഷണ സംരംഭങ്ങള്‍ക്കുള്ള ധനസഹായവും എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലും ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സുസ്ഥിര കാര്‍ഷിക രീതികളെ പിന്തുണയ്ക്കുന്നതിലും ഈ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

രത്തന്‍ ടാറ്റയുടെ ആസ്തി

2024-ലെ കണക്കനുസരിച്ച്, രത്തന്‍ ടാറ്റയുടെ ആസ്തി ഏകദേശം 3,800 കോടിയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്റെ ഓഹരിപങ്കാളിത്തത്തില്‍ നിന്നാണ് ആസ്തി കണക്ക് ലഭിക്കുന്നത്. തങ്ങളുടെ കമ്പനികളിലെ ഓഹരികള്‍ വഴി വ്യക്തിഗത സമ്പത്ത് സ്വരൂപിക്കുന്ന പല സമ്പന്നരില്‍ നിന്നും വ്യത്യസ്തമായി, രത്തന്‍ ടാറ്റയുടെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. ടാറ്റ ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിന്റെ ഏകദേശം 66% കൈവശം വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഇവ ലാഭത്തിന്റെ വിഹിതം അനുവദിക്കുകയും ചെയ്യുന്നു.

‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

മുംബൈ: ഇന്ത്യന്‍ വ്യസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ ആ സ്‌നേഹവായ്പ് അനുഭവിച്ച മനുഷ്യര്‍ക്കു മാത്രമല്ല, ദക്ഷിണ മുംബൈയിലെ തെരുവുനായകള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ ഉറ്റ ചങ്ങാതിയെയാണ് അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാകുന്നത്. ബോംബെ ഹൗസിലേക്ക് കടന്നു ചെല്ലുമ്പോള്‍ മറ്റേതൊരു കമ്പനിയുടെ ആസ്ഥാനത്ത് നിന്നും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാകുക.

കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടത്തിന്റെ പ്രവേശന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തെരുവ് നായകള്‍ അശ്രദ്ധമായി നടക്കുന്നത് പതിവു കാഴ്ചയാണ്. തെരുവുനായകളെ അകത്തേക്ക് കടത്തിവിടാനും സ്വതന്ത്രമായി പുറത്തേക്ക് പോകാനും അനുവദിക്കണമെന്ന് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ ബോംബെ ഹൗസിന് വെളിയില്‍ ഒരു തെരുവ് നായ കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്നതു കണ്ടതോടെയാണ്, കെട്ടിട വളപ്പിനുള്ളിലേക്ക് തെരുവുനായ്കളുടെ പ്രവേശനം തടയരുതെന്ന് നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ബോംബെ ഹൗസ് നവീകരിച്ചപ്പോള്‍, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നായക്കൂടു പണിതു. മികച്ച സൗകര്യങ്ങളുള്ള ആ വലിയ മുറിയില്‍ നിരവധി നായകളാണ് കഴിഞ്ഞത്.

ഏതാനും നായകള്‍ ബോംബെ ഹൗസിലെ സ്ഥിരം നിവാസികളാണ്. ആദ്യമായി എത്തുന്നവരെ കുളിപ്പിക്കാനായി ഒരു പരിചാരകനെ നിയമിച്ചിട്ടുണ്ട്. അവയ്ക്ക് ഉറങ്ങാന്‍ ബങ്ക് ബെഡും ഒരുക്കിയിട്ടുണ്ട്. മുറിയില്‍ കാറ്റും വെളിച്ചവും കടക്കാന്‍ വലിയ വാതിലുകളും ജനാലകളുമുണ്ട്. സ്ഥിരം വാസികളെക്കൂടാതെ, സന്ദര്‍ശകരായി എത്തുന്ന നായകള്‍ക്കും തുല്യ പരിഗണനയും പരിചരണവും അവിടെ ലഭിക്കുന്നു.

വളര്‍ത്തുമൃഗങ്ങളോടും തെരുവുനായകളോടുമുള്ള രത്തന്‍ ടാറ്റയുടെ സ്‌നേഹം ബോംബെ ഹൗസിന്റെ പരിസരവാസികള്‍ക്ക് നിത്യകാഴ്ചയാണ്. ഈ വര്‍ഷമാദ്യം, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അതിഥി, ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ഒരു തെരുവ് നായ ശാന്തമായി ഉറങ്ങുന്ന കഥ പങ്കുവെച്ചിരുന്നു. അതിനു കാരണം രത്തന്‍ ടാറ്റയുടെ നിര്‍ദ്ദേശമായിരുന്നു.

രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്, സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രി നിര്‍മ്മിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായിയായ ശന്തനു നായിഡുവുമായി ബന്ധിപ്പിച്ചത്. തെരുവുനായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഫ്‌ലക്ടറുകളുള്ള ഡോഗ് കോളറിനെ കുറിച്ച് ടാറ്റയ്ക്ക് കത്തെഴുതിയതാണ് പൂനെ സ്വദേശിയായ നായിഡുവുമായി രത്തനെ അടുപ്പിച്ചത്.