വീശിയടിച്ച് മില്‍ട്ടണ്‍; നിരവധി മരണം

വീശിയടിച്ച് മില്‍ട്ടണ്‍; നിരവധി മരണം

വാഷിങ്ടണ്‍: അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തടര്‍ന്ന് ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 20 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി.

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന് അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് നാലിന് മുംബൈ വര്‍ളി ശ്മശാനത്തിലാണ് രത്തന്‍ ടാറ്റയുടെ ഭൗതികദേഹം സംസ്‌കരിക്കുക.

വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാകും വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രത്തന്‍ ടാറ്റയുടെ ഭൗതികശരീരം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ പൊതുദര്‍ശനത്തിന് വെക്കും.

തുടര്‍ന്നാണ് സംസ്‌കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കേസര്‍കര്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാവിലെ തന്നെ വര്‍ളിയിലെ വീട്ടിലെത്തി രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീടിന് മുന്നില്‍ വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. രത്തന്‍ ടാറ്റയുടെ മരണം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വിദ്യാഭ്യാസമന്ത്രി ദീപക് കേസര്‍കര്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാത്രി 11.45ഓടെയായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം സംഭവിച്ചത്.

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.
രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കിവംദന്തിയാണെന്ന് ഈ മാസം ഏഴിന് 86 കാരനായ രത്തന്‍ ടാറ്റ എക്‌സില്‍ കുറിച്ചിരുന്നു.

ഭവന, വാഹന വായ്പ ചെലവ് വര്‍ധിക്കില്ല; മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി പത്താം തവണയും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യങ്ങളോട് പറഞ്ഞു.

സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ന്യൂട്രല്‍ നിലപാട് സ്വീകരിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.

നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയര്‍ന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു.

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കാറ്റഗറി 5ൽ ഉൾപ്പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ് ഉടൻ കര തൊടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിക്കൊണ്ടിയിരിക്കുകയാണ്. 2005 ൽ ആഞ്ഞടിച്ച റീറ്റ കൊടുങ്കാറ്റിന് ശേഷം എത്തുന്ന വളരെ അപകടകാരിയായ കൊടുങ്കാറ്റാകും മിൽട്ടൺ എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. അപകട സാധ്യത കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി വീണ്ടും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി ഇന്ന് നേരിട്ടത്. ഇതോടെ ഓഗസ്റ്റിലെ റെക്കോര്‍ഡ് ഉയരമായ 157.53 രൂപയില്‍ നിന്ന് ഇതുവരെ 46 ശതമാനത്തിന്റെ ഇടിവാണ് ഒലയ്ക്ക് ഉണ്ടായത്.

ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിച്ചു എന്നതടക്കം വിവിധ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അനാരോഗ്യകരമായ വ്യാപാര പ്രവണതകള്‍ എന്നിവയാണ് നോട്ടീസിന് ആധാരമായ മറ്റു ലംഘനങ്ങളായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാണിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിയുടെ സാമ്പത്തികവും ദൈനംദിനവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസില്‍ പിഴ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ ഒലയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ തങ്ങളുടെ വാദം ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഒലയുടെ ഓഹരി 6.18 ശതമാനം ഇടിഞ്ഞ് 85.21 രൂപയിലെത്തി. ഓഗസ്റ്റ് 20 ന് കമ്പനിയുടെ സ്റ്റോക്ക് 157.53 രൂപ വരെ ഉയര്‍ന്നിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ നിലവാരത്തില്‍ നിന്ന് 46 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.