by liji HP News | Oct 4, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞു. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ ബംഗ്ലാവിലേക്കാണ് താമസം മാറിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് വസതി ഒഴിഞ്ഞത്.
വസതി ഒഴിയുന്നതിന് മുന്‍പായി കെജരിവാള്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷം പിതാവും മാതാവും ഭാര്യയും ഒത്ത് കാറില്‍ മടങ്ങി. നവരാത്രി ഉത്സവ ഉത്സവ വേളയില്‍ ഔദ്യോഗിക വസതി ഒഴിയുമെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ‘സത്യസന്ധനാണെന്ന് തോന്നുവെങ്കില്‍ എനിക്ക് വോട്ട് ചെയ്യു. തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ മുഖ്യമന്ത്രിയാവാം. ഞാന്‍ സത്യസന്ധനല്ലെങ്കില്‍ വോട്ട് ചെയ്യേണ്ട. എന്റെ സത്യസന്ധതയ്ക്ക് നിങ്ങള്‍ തരുന്ന സര്‍ട്ടിഫിക്കറ്റാണ് ഓരോ വോട്ടും’ കെജരിവാള്‍ പറഞ്ഞിരുന്നു.
കെജരിവാള്‍ മണ്ഡലത്തില്‍ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാര്‍ട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ മുന്‍ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം രംഗത്തെത്തിയിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറുമാസത്തോളം കെജരിവാള്‍ തിഹാര്‍ ജയിലിലായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കെജരിവാളും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
by Midhun HP News | Oct 4, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ടാഗിങ്. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായി എളുപ്പം കണക്ട് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന വഴിയാണ് വാട്്‌സആപ്പ് സ്റ്റാറ്റസ്. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും.
ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്‌സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

by Midhun HP News | Oct 3, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. അല്ലുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്‍സോ 4ആര്‍, ടാര്‍ട്രാസൈന്‍, കാര്‍മോയ്സിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബേക്കറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയര്‍ന്ന ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
by Midhun HP News | Oct 2, 2024 | Latest News, ദേശീയ വാർത്ത
ബെയ്റൂട്ട്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഇഗോസ് യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഇതേ യൂണിറ്റില്‍ നിന്നുള്ള ഓരാള്‍ മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ലെബനനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തെക്കന്‍ ലെബനാനിലെ ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘത്തോട് അങ്ങോട്ട് എത്താന്‍ ആവശ്യപ്പെട്ടതായും ഇസ്രായേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആണവോര്‍ജ കേന്ദ്രങ്ങളില്‍പ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
by liji HP News | Oct 2, 2024 | Latest News, ദേശീയ വാർത്ത
ഫ്രാങ്ക്ഫർട്ട്: ഇറാൻ- ഇസ്രയേൽ ആക്രമണം ശക്തമായതോടെ വിമാന സർവീസുകൾ പ്രതിസന്ധിയിൽ. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.
സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റെ സ്വിസ് എയർലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ 15 മിനിറ്റ് അധിക സമയമെടുക്കും. ഇസ്രയേല്‍, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള്‍ ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു.

by liji HP News | Oct 2, 2024 | Latest News, ദേശീയ വാർത്ത
പൂനെ: പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നു പേർ മരിച്ചു. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്നത്. രാവിലെ 7.30ന് ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബിൻ്റെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.മൂടൽമഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം. മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Recent Comments