അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കാര്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ബിസിനസുകാരനായ 50 കാരന്‍ മണികണ്ഠന്‍, ഭാര്യ നിത്യ, അമ്മ സരോജ, രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സേലത്താണ് ഇവര്‍ താമസിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ലോഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന മണികണ്ഠന്‍ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

തിരുവനന്തപുരം: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിലെ സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാറിന്റെ ജനനം. മുംബൈ ലോ കോളജില്‍ നിയമ പഠനം. 2012ല്‍ ബോംബെ ഹൈക്കോടതി ജസ്റ്റിസായി. 2023 മെയ് മുതല്‍ ബോംബെ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസായി. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍.

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു അപ്പാർട്ട്മെന്റിൽ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

ബം​ഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പി​ഗെഹള്ളി പൊലീസാണ് കേസെടുത്തത്.

ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാ​ഗമായാണ് കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാല് മണിക്കാണ് പൂക്കളം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ നിമിഷങ്ങൾക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു.

കോമൺ‌ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സംഘർത്തെ തുടർന്നു ഓണ സദ്യ പാർക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷൻ വ്യക്തമാക്കി. ഏഴ് വർഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. പൂക്കളം നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ വ്യാപകമായ വിമർശനവും ഉയർന്നു. ഫ്‌ലാറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടും ഇവർ പൂക്കളം അലങ്കോലപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. പൂക്കളത്തിൽ കയറി ഇവർ നിൽക്കുന്നതും വിഡിയോയിൽ കാണാം. ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി വാദിക്കുന്നുണ്ട്.

പൂക്കളം നശിപ്പിക്കുന്ന വിഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നില്ല.

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനില്‍ ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.

ഹിസ്ബുല്ല ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ലെബനനിലെ ബെകാ വാലിയില്‍ വന്‍ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം: സുപ്രീം കോടതി

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അശ്ലീല ചിത്രം എന്നത് ‘ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്‍’ എന്ന് മാറ്റാന്‍ നിര്‍ദേശിച്ച കോടതി ഇതു വ്യക്തമാക്കി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗണ്‍ലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ചര്‍ച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ചര്‍ച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച യുഎസ് പ്രസിഡന്റിന്റെ ഡെലാവറിലെ വസതിയില്‍ നടന്ന ഉഭയകക്ഷി യോഗത്തില്‍ ഇരു നേതാക്കളും പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ‘ഡെലാവറിലെ ഗ്രീന്‍വില്ലിലുള്ള യുഎസ് പ്രസിഡന്റിന്റെ വസതിയില്‍ എനിക്ക് ആതിഥ്യമരുളിയതിന് പ്രസിഡന്റ് ബൈഡന് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമായിരുന്നു. യോഗത്തില്‍ പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു,’- പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പറഞ്ഞു.

ത്രിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് നേരത്തെ ഫിലാഡല്‍ഫിയയില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞു.’ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും അടുപ്പവും ചലനാത്മകവുമാണ്. ഞങ്ങള്‍ ഓരോ തവണ ഇരിക്കുമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള പ്രധാനമന്ത്രി മോദിയുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും വ്യത്യസ്തമായിരുന്നില്ല,’- പ്രസിഡന്റ് ബൈഡന്‍ എക്സില്‍ കുറിച്ചു.

നരേന്ദ്ര മോദി ജോ ബൈഡന്‍ കൂടികാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. വില്‍മിങ്ടനില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ എത്തിയത്.