ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ദില്ലി മുഖ്യമന്ത്രിയായി ആതിഷി

ഡൽഹി: ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുട‍ർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ദില്ലി രാജ്നിവാസിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ജന്തർമന്തറിലാണ് പരിപാടി.

ക്വാഡ് ഉച്ചകോടി: യുഎസിലേയ്ക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

ക്വാഡ് ഉച്ചകോടി: യുഎസിലേയ്ക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. ഡെലവെയറിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോദി പങ്കുവെച്ചു. പ്രസിഡന്റ്് ജോ ബൈഡനുമായുള്ള ചര്‍ച്ചയില്‍ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികള്‍ ചര്‍ച്ചയാകും. ഇന്തോ പസഫിക് മേഖലയുടെ സുരക്ഷയും സമാധാനവും ക്വാഡ് കൂട്ടായ്മ വിലയിരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോദിയുടെ പ്രസ്താവനയിലില്ല. എന്നാല്‍ ഡോണള്‍ഡ് ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ഇന്ന് നിര്‍ണായകം, ബന്ധുക്കൾ ഷിരൂരിൽ

അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു; ഇന്ന് നിര്‍ണായകം, ബന്ധുക്കൾ ഷിരൂരിൽ

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്.

ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പ്പെ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം അര്‍ജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രെഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും പിന്തുണയുമുണ്ട്. ഈശ്വര്‍ മാല്‍പ്പെയെ പോലുള്ള മനുഷ്യ സ്‌നേഹികളുടെ പിന്തുണയുണ്ട്. എല്ലാവരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി,’ അഞ്ജു പറഞ്ഞു. എന്നാല്‍ ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്രഡ്ജിങ്ങിന്റെ എതിര്‍വശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. കൂടാതെ ബാരിക്കേഡുകള്‍ വെച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി

റിന്‍സണ്‍ അമേരിക്കയിലേക്ക് കടന്നു; ബന്ധപ്പെടാനാകുന്നില്ലെന്ന് കമ്പനി

കൊച്ചി: ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. റിന്‍സണ്‍ അമേരിക്കയിലാണെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് റിന്‍സണ്‍ നിലവില്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതതില്‍ നിന്ന് ലഭിക്കുന്ന വിവരം.

വിവാദങ്ങളെ കുറിച്ച് അറിഞ്ഞുവെന്നും റിന്‍സണ്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും മടങ്ങിയെത്തിയ ശേഷം ഇതേകുറിച്ച് അന്വേഷിക്കുമെന്നാണ് , ഡി എന്‍ മീഡിയ കമ്പനി സിഇഒ പ്രതികരിച്ചത്. അതേസമയം ഇങ്ങനെയെതാരു തെറ്റ് ചെയ്യുന്ന ആളല്ല റിന്‍സണെന്നും റിന്‍സണ്‍ തെറ്റ് ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് റിണ്‍സണിന്റെ അമ്മാവന്‍ തങ്കച്ചന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്തെങ്കിലും ചതിപ്രയോഗമാകാമെന്നും അദ്ദേഹം പറഞ്ഞു. റിന്‍സനേയോ ഭാര്യയെയോ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണിത്. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്‌ഫോനത്തിന് ശേഷം നോര്‍ട്ടയുടെ വെബ്‌സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിന്‍സണ്‍ പേജറുകള്‍ വിതരണം ചെയ്തത് ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ് ഈ കമ്പനിക്ക് റിൻസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ കൈമാറിയത് റിന്‍സണ്‍ ആണോ ഇതിന് ആരെയാണ് ചുമതലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

‘അന്ത്യശാസനമാണ്, ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക; ഇല്ലെങ്കില്‍…’: അമിത് ഷാ

‘അന്ത്യശാസനമാണ്, ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക; ഇല്ലെങ്കില്‍…’: അമിത് ഷാ

ഡല്‍ഹി: നക്സലൈറ്റുകള്‍ക്ക് അന്ത്യ ശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുക. അല്ലാത്ത പക്ഷം, കണ്ണും പൂട്ടിയുലള്ള നടപടികളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം താക്കീത് നല്‍കി.

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണങ്ങള്‍ക്ക് ഇരയായ 55 പേരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 മാര്‍ച്ച് 31നകം നക്‌സലിസത്തോട് രാജ്യം വിട പറയുമെന്നും അമിത് ഷാ പറഞ്ഞു. നല്‍ക്‌സല്‍ ആക്രമണവും പ്രത്യയ ശാസ്ത്രവും രാജ്യത്ത് നിന്ന് തുടച്ചു നീക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അക്രമം ഉപേക്ഷിക്കുകയും ആയുധം താഴെയിടാനുമാണ് നക്‌സലുകളോട് അഭ്യര്‍ഥിക്കുന്നത്. നക്‌സലിസം മാനവികതയ്ക്കും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഒരു പോലെ ഭീഷണിയാണ്. മോദി സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളുണ്ടായതിനാല്‍ ഛത്തീസ്ഗഡിലെ ഏതാനും ജില്ലകളില്‍ മാത്രമാണ് നക്‌സലിസം ഇപ്പോള്‍ നടക്കുന്നുള്ളൂ. നേപ്പാളിലെ പശുപതിനാഥില്‍ നിന്ന് തിരുപ്പതിയിലേയ്ക്ക് ഇടനാഴി രൂപീകരിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നെന്നും ആ നീക്കം ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

നക്‌സലൈറ്റുകളുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ നക്‌സലിസം മൂലം ദുരിതമനുഭവിക്കുന്നവരുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നക്‌സല്‍ ആക്രമണം നേരിട്ട ഛണ്ഡീഗഡില്‍ സമഗ്ര ക്ഷേമ പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവന്‍ രക്ഷിക്കുന്നവനാണ് കൊല്ലുന്നവനേക്കാള്‍ വലുതെന്നും മാവോസ്റ്റുകളോടുള്‌ല സന്ദേശം എന്ന നിലയില്‍ അദ്ദേഹം പറഞ്ഞു. നക്‌സല്‍ ആക്രമണത്തിന് ഇരയായ 55 പേരുമായും അദ്ദേഹം സംവദിച്ചു.

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍

ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കു നല്‍കുന്ന ലഡു തയാറാക്കാന്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. വൈഎസ്ആര്‍ കോണ്‍സ്ര് പാര്‍ട്ടി നേതാവ് വൈവി സുബ്ബറെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടി.

വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് അടങ്ങിയതായി ഗുജറാത്തിലെ ലാബില്‍ കണ്ടെത്തിയെന്ന് ചന്ദ്രബാബു നായിഡു തെലുങ്കു ദേശം പാര്‍ട്ടി പരിപാടിയിലാണ് വെളിപ്പെടുത്തിയത്. ഇതു വന്‍ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് നഡ്ഢ പറഞ്ഞു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ വെളിപ്പെടുത്തല്‍ ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി അന്വേഷിക്കട്ടെ, അല്ലെങ്കില്‍ ഹൈക്കോടതി ഒരു സമിതി രൂപീകരിക്കട്ടെ, അതുമല്ലെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും സുബ്ബറെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍, കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുമെന്നതിനാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഉച്ച ഭക്ഷണ ഇടവേളയില്‍ ഹര്‍ജി കേള്‍ക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തെപ്പോലും വെറുതെ വിട്ടില്ലെന്നും ലഡു തയാറാക്കാന്‍ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്നും നാഷനല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചത്. ദൈവങ്ങളെ വച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ സുധാകര്‍ റെഡ്ഡി, ചന്ദ്രാബാബു നായിഡു രാഷ്ട്രീയമായി ചെളിവാരിയെറിയുകാണെന്നും സുധാകര റെഡ്ഡി പറഞ്ഞു. തന്റെ മങ്ങുന്ന രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാനാണ് ദൈവങ്ങളെ ഉപയോഗിക്കുന്നത്. നിങ്ങള്‍ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍, സത്യം പുറത്തുവരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നായിഡുവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയില്‍ നിന്നും സത്യം പുറത്തുവരില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.